
Iran Attack Kuwait കുവൈത്ത് സിറ്റി: രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾക്കിടയിൽ പരിക്കേറ്റ 19 പേരെ തിങ്കളാഴ്ച ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അൽ സനദ് അറിയിച്ചു. അൽ-ജഹ്റ, അൽ-അദാൻ ആശുപത്രികളിലായാണ് ഇവരെ പ്രവേശിപ്പിച്ചത്. പരിക്കേറ്റവരിൽ ഭൂരിഭാഗം പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം വ്യക്തമാക്കി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും തടസ്സമില്ലാത്ത ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമായി മന്ത്രാലയം മുൻകരുതൽ നടപടികൾ തുടരുകയാണ്. ആരോഗ്യ കേന്ദ്രങ്ങളിലെ ഒപി വിഭാഗങ്ങൾ പ്രവർത്തനം പുനരാരംഭിച്ചു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ആശുപത്രികളിൽ നിന്നും ഹെൽത്ത് സെന്ററുകളിൽ നിന്നും മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/LIFfag1qA2X0vkfobY76hr അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ രോഗികളുമായി ആലോചിച്ച് പുതിയ തീയതികളിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററുകളിലെ മറ്റ് നടപടിക്രമങ്ങൾ പുനരാരംഭിച്ചു. അടിയന്തര സാഹചര്യമില്ലാത്ത കേസുകൾക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ഇത് ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ ഗുരുതരമായ കേസുകൾക്ക് കൂടുതൽ ശ്രദ്ധ നൽകാൻ സഹായിക്കും.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ഏത് ആക്രമണത്തെയും നേരിടാൻ കുവൈത്ത് സജ്ജമെന്ന് ആഭ്യന്തരമന്ത്രി
Spreading False News kuwait കുവൈത്ത് സിറ്റി: മേഖലയിലെ അസ്ഥിരമായ സാഹചര്യങ്ങൾക്കിടയിലും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത് സുരക്ഷാസേന പൂർണ്ണ സജ്ജമാണെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അറിയിച്ചു. ഇറാനെതിരായ അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്ത് വ്യോമപാതയ്ക്കും ഭൂപ്രദേശങ്ങൾക്കും നേരെയുണ്ടായ ഭീഷണികളെ ഫലപ്രദമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. കുവൈത്ത് സൈന്യം, പോലീസ്, നാഷണൽ ഗാർഡ്, ജനറൽ ഫയർ ഫോഴ്സ് എന്നിവ ഏത് അടിയന്തര സാഹചര്യത്തെയും പ്രതിരോധിക്കാൻ തയ്യാറാണെന്ന് മന്ത്രി പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തെ പൊതുസൗകര്യങ്ങളുടെ പ്രവർത്തനവും അവശ്യ സേവനങ്ങളും തടസ്സമില്ലാതെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വദേശികളും വിദേശികളും ശാന്തത പാലിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു. പ്രതിസന്ധികൾ താൽക്കാലികമാണെന്നും രാജ്യത്തിന്റെ നേതൃത്വത്തിലുള്ള വിശ്വാസവും ഐക്യവുമാണ് ഈ സമയത്ത് പ്രധാനമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സുരക്ഷാ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കുക. സോഷ്യൽ മീഡിയ വഴിയോ മറ്റ് പ്ലാറ്റ്ഫോമുകൾ വഴിയോ കിംവദന്തികൾ, വ്യാജ വാർത്തകൾ, സ്ഥിരീകരിക്കാത്ത ചിത്രങ്ങൾ അല്ലെങ്കിൽ വിവരങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും. നിയമലംഘനങ്ങളും ഔദ്യോഗിക നിർദ്ദേശങ്ങളുടെ ലംഘനങ്ങളും ഒട്ടും വൈകാതെ തന്നെ കർശനമായി നേരിടുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
കുവൈത്തിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു; പൈലറ്റുമാർ സുരക്ഷിതർ?
Iran Attack വാഷിംഗ്ടൺ: ഇറാൻ ആക്രമണം തുടരുന്നതിനിടെ കുവൈത്തിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി റിപ്പോർട്ട്. കുവൈത്ത് വ്യോമപ്രതിരോധ സേനയ്ക്ക് പറ്റിയ പിഴവാണ് അമേരിക്കയുടെ മൂന്ന് എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ (F-15E Strike Eagle) വിമാനങ്ങൾ തകരാൻ കാരണമെന്ന് യുഎസ് സൈന്യം തിങ്കളാഴ്ച അറിയിച്ചു. ഇറാനിയൻ വിമാനങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവയുപയോഗിച്ച് ഇറാൻ ആക്രമണം നടത്തുന്നതിനിടെയാണ് ഈ ദൗർഭാഗ്യകരമായ സംഭവം ഉണ്ടായതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. യുഎസ് വ്യോമസേനയുടെ യുദ്ധവിമാനങ്ങളെ കുവൈത്ത് സൈന്യം ശത്രുവിമാനങ്ങളാണെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചിടുകയായിരുന്നു. കുവൈത്ത് ഈ വീഴ്ച ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. തകർന്ന വിമാനങ്ങളിലുണ്ടായിരുന്ന ആറ് ജീവനക്കാരും പരിക്കേൽക്കാതെ പാരച്യൂട്ട് വഴി പുറത്തുകടന്നു. ഇവരെ സുരക്ഷിതമായി കണ്ടെത്തിയതായും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും സൈന്യം അറിയിച്ചു. പൈലറ്റുമാരെ കണ്ടെത്തുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കുവൈത്ത് പ്രതിരോധ സേന നൽകിയ പിന്തുണയ്ക്ക് അമേരിക്ക നന്ദി രേഖപ്പെടുത്തി. ഇറാന്റെ കാലപ്പഴക്കം ചെന്ന യുദ്ധവിമാനങ്ങൾ ആദ്യമായി ഈ യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തു എന്ന പ്രത്യേകതയും തിങ്കളാഴ്ചത്തെ ആക്രമണത്തിനുണ്ട്. മേഖലയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്.
കുവൈത്തിലെ ബാങ്കിങ് മേഖല സുരക്ഷിതം; എടിഎമ്മുകളിൽ പണം ലഭ്യമാണോ?
Kuwait Banksകുവൈത്ത് സിറ്റി: നിലവിലെ പ്രാദേശിക സാഹചര്യങ്ങൾക്കിടയിലും രാജ്യത്തെ ബാങ്കിങ് മേഖല പൂർണമായും പ്രവർത്തനക്ഷമമാണെന്നും മികച്ച രീതിയിൽ സേവനങ്ങൾ തുടരുന്നുണ്ടെന്നും കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ അറിയിച്ചു. ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ പ്രാദേശിക ബാങ്കുകൾ പ്രതിജ്ഞാബദ്ധമാണെന്ന് അസോസിയേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. അറബ് ടൈംസിന് നൽകിയ പ്രസ്താവനയിലാണ് ബാങ്കിംഗ് അസോസിയേഷൻ നിലപാട് വ്യക്തമാക്കിയത്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ ബാങ്കിംഗ് ഇടപാടുകളും സുഗമമായി നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. രാജ്യത്തുടനീളമുള്ള എടിഎമ്മുകളിൽ ആവശ്യത്തിന് പണം ലഭ്യമാണ്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം കൃത്യമായ ഇടവേളകളിൽ എടിഎമ്മുകളിൽ പണം നിറയ്ക്കുന്നുണ്ട്. എല്ലാ ബാങ്ക് ശാഖകളും സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ട്. നേരിട്ടെത്തി ഇടപാടുകൾ നടത്തുന്നതിന് തടസ്സമില്ല. മൊബൈൽ ആപ്പുകൾ, ഓൺലൈൻ ബാങ്കിംഗ് എന്നിവയുൾപ്പെടെയുള്ള എല്ലാ ഡിജിറ്റൽ ചാനലുകളും 24 മണിക്കൂറും ലഭ്യമാണ്. സുരക്ഷിതവും സൗകര്യപ്രദവുമായ ഇടപാടുകൾക്കായി ഇവ പ്രയോജനപ്പെടുത്താം. ബാങ്കിംഗ് മേഖലയിലെ ഉയർന്ന നിലവാരത്തിലുള്ള സേവനം ഉറപ്പാക്കാൻ എല്ലാ ബാങ്കുകളും സജ്ജമാണെന്ന് അസോസിയേഷൻ ആവർത്തിച്ചു.
വിവിധ ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി നിരോധിച്ച് കുവൈത്ത്; വിപണിയിൽ വില നിയന്ത്രണം
Kuwait bans food exports കുവൈത്ത് സിറ്റി: രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും വിപണിയിലെ വിലക്കയറ്റം തടയുന്നതിനുമായി നിർണ്ണായക തീരുമാനവുമായി കുവൈത്ത് സർക്കാർ. എല്ലാത്തരം ഭക്ഷ്യവസ്തുക്കളുടെയും കയറ്റുമതി നിരോധിച്ചുകൊണ്ട് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഒസാമ ബൂദായ് ഞായറാഴ്ച ഉത്തരവിറക്കി. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വിപണിയിലെ സ്ഥിരത ഉറപ്പുവരുത്തുന്നതിനുമാണ് ഈ നീക്കമെന്ന് മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു. വാണിജ്യ വ്യവസായ മന്ത്രിയുടെ മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ ഒരു തരത്തിലുള്ള ഭക്ഷ്യവസ്തുക്കളും രാജ്യത്തിന് പുറത്തേക്ക് കൊകൊണ്ടുപോകാൻ പാടില്ല. എല്ലാത്തരം ഭക്ഷ്യവസ്തുക്കളുടെയും വില നിശ്ചയിച്ചുകൊണ്ടുള്ള പ്രത്യേക ഉത്തരവും മന്ത്രി പുറപ്പെടുവിച്ചു. ഇത് വഴി അമിതവില ഈടാക്കുന്നത് തടയാൻ സാധിക്കും. ഈ ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ ഒരു മാസത്തേക്ക് നിലവിലുണ്ടാകും. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 1979-ലെ പത്താം നമ്പർ ഡിക്രി നിയമപ്രകാരം കർശനമായ പിഴയും നിയമനടപടികളും സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. വിപണിയിൽ കൃത്യമായ പരിശോധനകൾ തുടരുമെന്നും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.