
Trump Shot വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവയ്പ്. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സർവീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആക്രമണത്തിൽ ഒരു സീക്രട്ട് സർവീസ് ഏജന്റിന് പരുക്കേറ്റു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ പിടികൂടി. വിരുന്നിനിടെ അഞ്ച് മുതൽ എട്ട് തവണ വരെ വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. നൂറുകണക്കിന് മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും ജെ.ഡി.വാൻസ് ഉൾപ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. വെടിയൊച്ച കേട്ടയുടൻ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ട്രംപിനെ വളയുകയും വേദിയിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. നിലവിൽ വേദിയുടെ പൂർണ്ണ നിയന്ത്രണം സുരക്ഷാ ഉദ്യോഗസ്ഥർ ഏറ്റെടുത്തിരിക്കുകയാണ്. പിടികൂടിയ അക്രമിയുടെ ചിത്രം ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ പുറത്തുവിട്ടു. സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് ചിത്രം പങ്കുവെച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ വൈറ്റ് ഹൗസിൽ മാധ്യമങ്ങളെ കണ്ട ട്രംപ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ധീരതയെ പ്രശംസിച്ചു. “ഒരു സീക്രട്ട് സർവീസ് ഏജന്റിന് വളരെ അടുത്തുനിന്ന് വെടിയേറ്റു. അദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. വളരെ ധൈര്യശാലിയായ ആ ഓഫീസറെ ഞങ്ങൾ ബഹുമാനിക്കുന്നു. അക്രമി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നാണ് സംശയിക്കുന്നത്.” നേരത്തെ പെൻസിൽവാനിയയിലും പാം ബീച്ചിലും തനിക്ക് നേരെ ഉണ്ടായ വധശ്രമങ്ങളെയും അദ്ദേഹം ഈ അവസരത്തിൽ ഓർമ്മിപ്പിച്ചു. സുരക്ഷാ കാരണങ്ങളാൽ വിരുന്ന് മാറ്റിവെച്ചതായും അദ്ദേഹം അറിയിച്ചു. വെടിയേറ്റ ഏജന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസിന്റെയും സീക്രട്ട് സർവീസിന്റെയും സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.