
Visa Change കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളികൾക്ക് ആശ്വാസ വാർത്ത. നിശ്ചിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മറ്റ് മേഖലകളിലേക്ക് വിസ മാറ്റുന്നതിന് താൽക്കാലിക ഇളവുകൾ നൽകിയിരിക്കുകയാണ് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ചെറുകിട-ഇടത്തരം സംരംഭങ്ങൾ, വ്യവസായം, കൃഷി, മത്സ്യബന്ധനം തുടങ്ങിയ നിയന്ത്രിത മേഖലകളിലുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വിസ മാറ്റത്തിനായി നിലവിലെ സ്പോൺസറുടെ സമ്മതപത്രം നിർബന്ധമായും കൈവശം വേണം. മെയ് ഒന്ന് മുതൽ ജൂൺ അവസാനം വരെയുള്ള രണ്ട് മാസത്തേക്കാണ് ഈ ഇളവ് പ്രാബല്യത്തിലുണ്ടാവുക.
സ്പോൺസറുടെ അനുമതിയില്ലാതെ നൽകുന്ന പരാതികൾ അതോറിറ്റി സ്വീകരിക്കില്ലെന്ന് ഡയറക്ടർ ജനറൽ എൻജി. റബാബ് അൽ ഒസൈമി വ്യക്തമാക്കി. സ്പോൺസർമാർക്ക് ‘അസ്ഹൽ’ പോർട്ടൽ വഴി തൊഴിലാളികളുടെ വിസ കൈമാറ്റത്തിനായി അപേക്ഷ സമർപ്പിക്കാം. വിപണിയിലെ തൊഴിൽ സ്ഥിരത നിലനിർത്തുന്നതിനും ബിസിനസ്സ് രംഗത്തെ കൂടുതൽ മെച്ചപ്പെടുത്താനുമാണ് സർക്കാർ ഈ തീരുമാനമെടുത്തത്.
Human Trafficking നുവൈസീബ് അതിർത്തിയിലൂടെ മനുഷ്യക്കടത്ത് നടത്തി; പ്രതികളായ സംഘത്തിന് ശിക്ഷ നൽകി കുവൈത്ത് കോടതി
Human Trafficking കുവൈത്ത് സിറ്റി: നുവൈസീബ് അതിർത്തി കടന്ന് പൗരത്വം പിൻവലിക്കപ്പെട്ടവരെ കടത്തിയ സംഘത്തിന് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി. അപ്പീൽ കോടതിയാണ് പ്രതികൾക്ക് വിവിധ ശിക്ഷകൾ വിധിച്ചത്. കൗൺസിലർ നസർ അൽ-ഹൈദ് അധ്യക്ഷനായ ബെഞ്ച്, കൗൺസിലർമാരായ മുഥൈബ് അൽ-അറാദി, സൗദ് അൽ-സാനെ എന്നിവർ അംഗങ്ങളായിരുന്നു.
ഡിറ്റക്ടീവുകൾ നടത്തിയ ഓപ്പറേഷനിൽ പ്രതികളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് കേസിൽ വിചാരണ നടന്നിരുന്നു. മനുഷ്യക്കടത്ത് പ്രവർത്തനങ്ങളിൽ പങ്കെടുത്തതായി കണ്ടെത്തിയ സംഘാംഗങ്ങൾക്കെതിരെ കോടതി കർശന നടപടികൾ സ്വീകരിച്ചു. കേസിലെ പ്രതിയായ ഒരു പൗരന് രണ്ട് വർഷം കഠിന തടവും ഒരു പോലീസ് കോർപ്പറലിന് മൂന്ന് മാസം തടവും മറ്റൊരാൾക്ക് ഒരു വർഷം തടവും വിധിച്ചു.
Waste Littering മാലിന്യം തള്ളുന്നവർക്കെതിരെ നിയമ നടപടി; മുന്നറിയിപ്പുമായി കുവൈത്ത്
Waste Littering കുവൈത്ത് സിറ്റി: മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. കുവൈത്ത് മുൻസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വകുപ്പ് എല്ലാ ഗവർണറേറ്റുകളിലും ശുചീകരണ ക്യാമ്പെയ്നുകൾ നടത്തുന്നുണ്ട്. ഏപ്രിൽ അവസാനം വരെ ഈ ക്യാമ്പെയ്നുകൾ തുടരും. നിയമലംഘനങ്ങൾ കണ്ടെത്താനും നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കാനുമാണ് പരിശോധനകൾ നടത്തുന്നത്.
ശുചിത്വ നിലവാരം ഉയർത്തുന്നതിലും റോഡുകളിൽ നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിലും പരിശോധനാ സംഘങ്ങൾ പരമാവധി ശ്രദ്ധ ചെലുത്തുന്നുണ്ട്.
Jazeera Airways വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നിർദ്ദേശങ്ങൾ പുറത്തിറക്കി ജസീറ എയർവേയ്സ്
Jazeera Airways കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും വിമാന യാത്രികർക്കായി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ജസീറ എയർവേയ്സ്. യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപെങ്കിലും ജസീറ എയർവേയ്സിന്റെ ‘പാർക്ക് ആൻഡ് ഫ്ലൈ’ കെട്ടിടത്തിലെ ഡ്രോപ്പ്-ഓഫ് പോയിന്റിൽ എത്തണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. അവിടെ നിന്നും പ്രത്യേകം സജ്ജമാക്കിയ ബസുകളിലാണ് യാത്രക്കാരെ ടെർമിനൽ അഞ്ചിലേക്ക് എത്തിക്കുക. ജസീറ പാർക്ക് ആൻഡ് ഫ്ളൈയിലോ ടെർമിനൽ അഞ്ചിലോ പാർക്കിംഗ് അനുവദനീയമല്ലെന്നും യാത്രക്കാരുടെ സൗകര്യാർത്ഥം പാർക്ക് ആൻഡ് ഫ്ളൈ സൗകര്യത്തിൽ വാലെറ്റ് പാർക്കിംഗ് സേവനങ്ങൾ ലഭ്യമാകും.
ദമ്മാം വഴി സർവ്വീസ് നടത്തുന്ന വിമാനങ്ങളിലെ യാത്രക്കാർ മിഷ്റഫ് ഹാൾ 8 ൽ ഒത്തുകൂടണം. അസംബ്ലി പോയിന്റിലെ ചെക്ക്- ഇൻ ബസ് പുറപ്പെടുന്നതിന് 1 മണിക്കൂർ മുൻപ് അടയ്ക്കും. ഷെഡ്യൂൾ ചെയ്ത വിമാനം പുറപ്പെടുന്ന സമയത്തിന് 12 മണിക്കൂർ മുൻപ് ദമ്മാമിലേക്കുള്ള ബസ് പുറപ്പെടും.
Kuwait Inspection വിപണിയിൽ പരിശോധന ശക്തമാക്കി കുവൈത്ത്; 66 നിയമ ലംഘനങ്ങൾ കണ്ടെത്തി, കടയ്ക്ക് പൂട്ടുവീണു
Kuwait Inspection കുവൈത്ത് സിറ്റി: വിപണിയിൽ പരിശോധന ശക്തമാക്കി കുവൈത്ത്. വ്യാപാര-വ്യവസായ മന്ത്രാലയം വിപണികളിൽ പരിശോധന ശക്തമാക്കിയിട്ടുള്ളത്. പരിശോധനയിൽ 66 നിയമലംഘനങ്ങൾ കണ്ടെത്തുകയും മൂന്ന് മുന്നറിയിപ്പുകൾ നൽകുകയും ഒരു വ്യാപാരസ്ഥാപനം അടയ്ക്കുകയും ചെയ്തു.
ഉപഭോക്തൃ സംരക്ഷണവും നിയമാനുസൃത പ്രവർത്തനവും ഉറപ്പാക്കുന്നതിനായി വാണിജ്യ നിയന്ത്രണ-ഉപഭോക്തൃ സംരക്ഷണ വിഭാഗം വിപുലമായ പരിശോധനകൾ നടത്തിയതായി മന്ത്രാലയം അറിയിച്ചു. മുബാറകിയ മാർക്കറ്റിൽ കറൻസി എക്സ്ചേഞ്ച്, പെർഫ്യൂം, റെഡിമേഡ് വസ്ത്രക്കടകൾ എന്നിവ പരിശോധിച്ചപ്പോൾ 42 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. മുൻകൂർ അനുമതിയില്ലാതെ ഓഫറുകൾ നടത്തൽ, ഉൽപ്പന്നങ്ങളുടെ ഉത്ഭവരാജ്യം വ്യക്തമാക്കാത്തത് എന്നിവയാണ് പ്രധാനമായ കുറ്റങ്ങൾ.
ഫർവാനിയ ഗവർണറേറ്റിലെ പരിശോധനയിൽ 24 നിയമലംഘനങ്ങൾ കണ്ടെത്തി. അറിയപ്പെടാത്ത ഉറവിടത്തിലുള്ള സാധനങ്ങൾ വിൽക്കൽ, നിരോധിത വസ്തുക്കൾ (ടൊബാക്കോ ഗം തുടങ്ങിയവ) വ്യാപാരം, സേവനങ്ങൾ പരസ്യം ചെയ്ത് നൽകാതിരിക്കുക, ചില ഫാർമസികൾ കാഷ് ഇടപാട് നിയമങ്ങൾ പാലിക്കാത്തത് എന്നിവയാണ് പ്രധാനമായും കണ്ടെത്തിയത്. ഗ്യാസ് സിലിണ്ടറുകളും അനുബന്ധ ഉപകരണങ്ങളും വ്യാപാരം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾക്കും, എനർജി ഡ്രിങ്ക് വിൽപ്പന നിയമങ്ങൾ ലംഘിച്ച ഒരു ഗ്രോസറി കടക്കും മുന്നറിയിപ്പ് നൽകി.
ലൈസൻസില്ലാതെ പ്രവർത്തിച്ച ഒരു സ്ഥാപനം അടച്ചതായി മന്ത്രാലയം വ്യക്തമാക്കി. ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനും വിപണിയിൽ നിയമാനുസൃതത പാലിക്കാനുമായി പരിശോധനകൾ തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Court Order ഗാർഹിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസ്; പ്രവാസി യുവാവിനെ കുറ്റവിമുക്തനാക്കി, ഭാര്യയ്ക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
Court Order കുവൈത്ത് സിറ്റി: ഹവല്ലിയിൽ ഗാർഹിക തൊഴിലാളി കൊല്ലപ്പെട്ട കേസിൽ ജോർദാൻ സ്വദേശിയായ യുവാവിനെ കുറ്റവിമുക്തനാക്കി ഉത്തരവിട്ട് കോടതി. കുവൈത്ത് ക്രിമിനൽ കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയാണ് കോടതി നടപടി. അതേസമയം, കേസിൽ പ്രതിയായ ഇയാളുടെ ഭാര്യയ്ക്ക് കോടതി പത്ത് വർഷം തടവ് ശിക്ഷ വിധിച്ചു. 2025 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊഴിലാളിയെ പ്രതികൾ നിരന്തരം മർദ്ദിക്കുകയും ദേഹത്ത് ചൂടുവെള്ളം ഒഴിക്കുകയും ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്തിരുന്നതായി പ്രോസിക്യൂഷൻ കണ്ടെത്തിയിരുന്നു.
ക്രൂരമായ പീഡനത്തെത്തുടർന്ന് ആരോഗ്യനില വഷളായ ഗാർഹിക തൊഴിലാളി പിന്നീട് മരണപ്പെടുകയായിരുന്നു. ജോലിക്കാരിയെ ആശുപത്രിയിൽ എത്തിക്കാൻ പ്രതികൾ തയ്യാറായില്ലെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. എന്നാൽ, തന്റെ കക്ഷിക്ക് ഈ കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്നും കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യം ഇയാൾക്ക് ഉണ്ടായിരുന്നില്ലെന്നും ഭർത്താവിന്റെ അഭിഭാഷകൻ അറ്റോർണി ഒമർ അൽ-റാഷിദ് കോടതിയിൽ വാദിച്ചു. മരണപ്പെട്ട ഗാർഹിക തൊഴിലാളിയുമായി ഭർത്താവിന് യാതൊരുവിധത്തിലുള്ള ആശയവിനിമയവും ഉണ്ടായിരുന്നില്ലെന്ന വാദം അംഗീകരിച്ചാണ് കോചടതി ഇയാളെ വെറുതെ വിട്ടത്. എന്നാൽ, കേസിൽ പീഡനത്തിന് തെളിവ് ലഭിച്ചതിനെത്തുടർന്നാണ് ഭാര്യയെ ശിക്ഷിച്ചത്.
Poultry Liver കശാപ്പുശാലകളിൽ പരിശോധന ശക്തമാക്കി അധികൃതർ; കുവൈത്തിൽ ഉപയോഗശൂന്യമായ കോഴിയുടെ കരൾ പിടിച്ചെടുത്ത് നശിപ്പിച്ചു
Poultry Liver കുവൈത്ത് സിറ്റി: കുവൈത്തിലെ കശാപ്പുശാലകളിൽ പരിശോധന ശക്തമാക്കി അധികൃതർ. ജഹ്റ ഗവർണറേറ്റിലെ കശാപ്പുശാലകളിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിൽ മനുഷ്യോപയോഗത്തിന് അനുയോജ്യമല്ലാത്ത 4.750 കിലോ ഗ്രാം കോഴി കരൾ പിടിച്ചെടുത്തു നശിപ്പിച്ചു.
അതോറിറ്റിയുടെ പോൾട്രി സ്ലോട്ടർ ഹൗസ് ഡിപ്പാർട്ട്മെന്റ് നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. പിടിച്ചെടുത്ത കരളിന്റെ സ്വാഭാവിക ഗുണങ്ങളിൽ മാറ്റം വന്നതായും ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇവ സംഭവസ്ഥലത്ത് വെച്ച് തന്നെ നശിപ്പിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി അഹമ്മദി, ജഹ്റ ഗവർണറേറ്റുകളിലെ കശാപ്പുശാലകളിൽ വരും ദിവസങ്ങളിലും കർശന പരിശോധനകൾ തുടരുമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.
Drunken Men പുലർച്ചെ 4.30 ന് ലഞ്ച് കഴിക്കാൻ പോയി? കുവൈത്തിൽ മദ്യലഹരിയിൽ വാഹനമോടിച്ച 2 യുവാക്കൾ അറസ്റ്റിൽ
Drunken Men കുവൈത്ത് സിറ്റി: കുവൈത്തിൽ മദ്യലഹരിയിൽ വാഹനമോടിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. പുലർച്ചെ പട്രോളിംഗിനിടെയാണ് മദ്യലഹരിയിൽ വാഹനമോടിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. രാവിലെ ഏകദേശം 4:30ഓടെയാണ് സംഭവം നടന്നത്.
സംശയത്തെ തുടർന്നാണ് വാഹനം പോലീസ് തടഞ്ഞത്. ഈ നേരത്ത് എവിടേക്കാണ് പോകുന്നതെന്ന ചോദ്യത്തിന് ഒരു റെസ്റ്റോറന്റിലേക്ക് ‘ലഞ്ചിന്’ പോകുകയാണെന്നായിരുന്നു ഡ്രൈവർ നൽകിയ മറുപടി. എന്നാൽ, രാവിലെ 10 മണിക്ക് മാത്രമേ ഈ റെസ്റ്റോറന്റ് തുറക്കൂവെന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത. തുടർന്ന് നടത്തിയ പരിശോധനയിൽ ഇരുവരും മദ്യലഹരിയിലാണെന്ന് വ്യക്തമായി. വാഹനത്തിൽ നിന്നു വിദേശ മദ്യമാണെന്ന് സംശയിക്കുന്ന ഭാഗികമായി കാലിയായ ബോട്ടിലും കണ്ടെത്തി.
ഇരുവരെയും അധികൃതർ ഉടൻ കസ്റ്റഡിയിലെടുത്ത് ശുവൈഖ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം, തുടർ നിയമനടപടികൾക്കായി ഇവരെ റിമാൻഡിൽ വെച്ചതായി അധികൃതർ അറിയിച്ചു. മദ്യത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്നും പൊതുസുരക്ഷയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Kuwait International Airport കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം പുന:രാരംഭിക്കുക 3 ഘട്ടങ്ങളിലായി; രണ്ടാംഘട്ടം ഉടൻ പുന:രാരംഭിക്കും
Kuwait International Airport കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം മൂന്ന് ഘട്ടങ്ങളിലായി പുനരാരംഭിക്കും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആക്റ്റിങ് ഡയറക്ടർ അബ്ദുള്ള റജ്ഹി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ആദ്യ ഘട്ടത്തിൽ 10 ശതമാനം ശേഷിയിലാണ് വിമാനത്താവളം പ്രവർത്തിക്കുന്നത്. രണ്ടാം ഘട്ട പ്രവർത്തനം ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഏകദേശം 22,800 വിമാന സർവീസുകളെയാണ് മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്നുണ്ടായ വ്യോമഗതാഗത നിയന്ത്രണം ബാധിച്ചത്. നിലവിൽ കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നീ രണ്ട് കമ്പനികൾ മാത്രമാണ് വിമാനത്താവളത്തിൽ സർവീസ് നടത്തുന്നത്. മുൻപ് അമ്പതിലധികം വിമാനക്കമ്പനികൾ പ്രവർത്തിച്ചിരുന്ന സ്ഥാനത്താണിത്. അതേസമയം വിമാന സർവീസ് റദ്ധാക്കിയതിനെ തുടർന്നുള്ള ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ അധികൃതർ കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ലൈസൻസുള്ള പ്രാദേശിക ട്രാവൽ ഏജൻസികളും വിമാനക്കമ്പനികളും പൂർണമായും റീഫണ്ട് നൽകാൻ ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം നിയമനടപടികൾ നേരിടേണ്ടി വരുമെന്നാണ് അറിയിപ്പ്.
വിദേശ വെബ്സൈറ്റുകളിലൂടെയുള്ള ബുക്കിംഗുകൾക്ക് പ്രാദേശിക നിയമ പരിരക്ഷ ലഭിക്കില്ലെന്നും അതിനാൽ അംഗീകൃത ഏജൻസികൾ വഴി മാത്രം ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും മുന്നറിയിപ്പുണ്ട്. ടെർമിനൽ-1 നവീകരണവും ടെർമിനൽ-2, റൺവേ വികസന പദ്ധതികളും തടസ്സമില്ലാതെ തുടരുന്നുണ്ട്. വിമാനത്താവളത്തെ സമ്പൂർണ്ണ പ്രവർത്തനത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളോട് യാത്രക്കാർ പൂർണ്ണമായി സഹകരിക്കണമെന്നും സിവിൽ ഏവിയേഷൻ അധികൃതർ നിർദ്ദേശം നൽകി.