
US strikes Iranian oil tanker ഏപ്രിൽ 7-ന് പ്രഖ്യാപിച്ച വെടിനിർത്തൽ നിലനിൽക്കെ, ഇറാനിലെ ഖ്വഷ്ം, ബന്ദർ അബ്ബാസ് തുറമുഖങ്ങൾ ലക്ഷ്യമാക്കി യുഎസ് സൈന്യം ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോർട്ടറാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ, ഈ ആക്രമണങ്ങൾ യുദ്ധം പുനരാരംഭിക്കുന്നതിനോ വെടിനിർത്തൽ അവസാനിക്കുന്നതിനോ കാരണമാകില്ലെന്ന് യുഎസ് വക്താവ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന് സമീപം മൂന്ന് യുഎസ് യുദ്ധക്കപ്പലുകളെ ഇറാൻ നാവികസേന ലക്ഷ്യം വെച്ചതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാനിയൻ ഓയിൽ ടാങ്കറിനെയും മറ്റൊരു കപ്പലിനെയും യുഎസ് ആക്രമിച്ചത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇറാന്റെ ജോയിന്റ് മിലിട്ടറി കമാൻഡ് ആരോപിച്ചു. ഏത് ആക്രമണത്തിനും മടിയൊന്നുമില്ലാതെ ശക്തമായി പ്രതികരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനിയൻ മിസൈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് യുഎസ് സൈനിക കപ്പലുകൾക്ക് പിൻവാങ്ങേണ്ടി വന്നതായി ഇറാൻ മാധ്യമങ്ങൾ അവകാശപ്പെട്ടു. ബുധനാഴ്ച ഇറാനിയൻ തുറമുഖത്തേക്ക് പോകാൻ ശ്രമിച്ച ഒരു എണ്ണക്കപ്പലിനെ യുഎസ് എഫ്-18 യുദ്ധവിമാനം ഉപയോഗിച്ച് ആക്രമിച്ചിരുന്നു. കപ്പലിന്റെ അമരത്തിന് (Rudder) കേടുപാടുകൾ വരുത്തി കപ്പലിനെ പ്രവർത്തനരഹിതമാക്കിയെന്നാണ് യുഎസ് സൈന്യം അറിയിച്ചത്. ഈ സംഭവത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം കടുത്തിരിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മിസൈൽ വിരുദ്ധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ശബ്ദങ്ങളെന്നും യുഎഇ പ്രതിരോധ മന്ത്രാലയം ജനങ്ങൾക്ക് ഉറപ്പ് നൽകി. മേഖലയിൽ പിരിമുറുക്കം നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രത തുടരുകയാണ്.