
UAE Court അബുദാബി: ഫോണിലൂടെ നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയും മാനസിക വിഷമം ഉണ്ടാക്കുകയും ചെയ്ത കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ യുവാവിന് 60,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. നേരത്തെ ക്രിമിനൽ കോടതി താൽക്കാലിക നഷ്ടപരിഹാരമായി വിധിച്ച 51,000 ദിർഹത്തിന് പുറമെ, സിവില്‍ കോടതി 9,000 ദിർഹം കൂടി നൽകാൻ ഇപ്പോൾ ഉത്തരവിട്ടിരിക്കുകയാണ്. ഇതോടെ ആകെ നൽകേണ്ട തുക 60,000 ദിർഹമായി. പ്രതി തന്നെ മനഃപൂർവ്വം ഫോണിലൂടെ വിളിച്ച് ശല്യപ്പെടുത്തുന്നുവെന്നും ഇത് തനിക്ക് വലിയ വൈകാരിക വിഷമമുണ്ടാക്കിയെന്നും കാണിച്ച് ഇരയായ വ്യക്തി 100,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സിവിൽ കോടതിയെ സമീപിച്ചത്. നേരത്തെ ഈ കേസിൽ നടന്ന ക്രിമിനൽ നടപടികളിൽ, ബോധപൂർവ്വം ശല്യമുണ്ടാക്കിയതിന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സിവിൽ കേസിന്റെ വാദത്തിനിടെ, സിവില് ബാധ്യതകൾ പൂർണ്ണമായും തെളിയിക്കപ്പെട്ടിട്ടില്ലെന്നും നേരത്തെ ക്രിമിനൽ കോടതി വഴി നഷ്ടപരിഹാരം നൽകിയതാണെന്നും അതിനാൽ കേസ് തള്ളിക്കളയണമെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, ഒരു കുറ്റം നടന്നതായും അതിൽ പ്രതിക്ക് ഉത്തരവാദിത്തമുണ്ടെന്നും ക്രിമിനൽ കോടതി കണ്ടെത്തിക്കഴിഞ്ഞാൽ, അതുമായി ബന്ധപ്പെട്ട സിവിൽ കേസുകളിൽ ആ വിധിക്ക് വലിയ നിയമസാധുതയുണ്ടെന്ന് സിവിൽ കോടതി വ്യക്തമാക്കി. പ്രതിയുടെ പ്രവർത്തികൾ മൂലം പരാതിക്കാരന് മാനസികവും വൈകാരികവുമായ ആഘാതങ്ങൾ ഉണ്ടായതായി കോടതി നിരീക്ഷിച്ചു. ഈ നാശനഷ്ടങ്ങൾക്ക് 60,000 ദിർഹം ന്യായമായ നഷ്ടപരിഹാരമാണെന്ന് കോടതി വിലയിരുത്തി. ക്രിമിനൽ കോടതി വിധിച്ച 51,000 ദിർഹം ഇതിനോടകം നൽകിയതിനാൽ, ബാക്കി തുകയായ 9,000 ദിർഹവും ഒപ്പം കോടതി ചെലവുകളും നിയമപരമായ മറ്റ് ചെലവുകളും പ്രതി നൽകണമെന്ന് കോടതി ഉത്തരവിട്ടു.