
UAE school fees അബുദാബി മേഖലയിലെ സംഘർഷങ്ങൾ (അമേരിക്ക-ഇസ്രായേൽ-ഇറാൻ) മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ യുഎഇയിലെ പ്രമുഖ സ്കൂൾ ഗ്രൂപ്പുകൾ രംഗത്തെത്തി. കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടാതിരിക്കാൻ ഫ്ലെക്സിബിൾ പേയ്‌മെന്റ് പ്ലാനുകളും വ്യക്തിഗത ധാരണകളും ഉൾപ്പെടെയുള്ള പിന്തുണയാണ് സ്കൂളുകൾ വാഗ്ദാനം ചെയ്യുന്നത്. പ്രശസ്ത റേഡിയോ അവതാരകൻ ക്രിസ് ഫേഡ് തന്റെ മക്കളുടെ സ്കൂൾ ഫീസുമായി ബന്ധപ്പെട്ട് നേരിട്ട മോശം അനുഭവം പങ്കുവെച്ചതോടെയാണ് ഈ വിഷയം വീണ്ടും ചർച്ചയായത്. മൂന്നാം ടേമിലെ ഫീസ് കുടിശ്ശികയായതിന്റെ പേരിൽ കുട്ടികളെ സസ്പെൻഡ് ചെയ്യുമെന്ന് സ്കൂൾ മുന്നറിയിപ്പ് നൽകിയതിനെ അദ്ദേഹം വിമർശിച്ചു. ഫീസ് അടയ്ക്കില്ലെന്നല്ല, മറിച്ച് സ്കൂൾ അധികൃതർ ആശയവിനിമയം നടത്തിയ രീതി ശരിയായില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കുടുംബങ്ങളുടെ സാമ്പത്തികാവസ്ഥ വ്യക്തിഗതമായി പരിശോധിച്ച് മാസത്തവണകളായി ഫീസ് അടയ്ക്കാൻ സൗകര്യം നൽകുമെന്ന് സിഇഒ ഡിനോ വർക്കി അറിയിച്ചു. തുറന്ന ചർച്ചകളിലൂടെ പ്രായോഗികമായ പരിഹാരങ്ങൾ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. രക്ഷിതാക്കൾക്ക് വലിയ തുക ഒരുമിച്ച് അടയ്ക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാൻ സൗകര്യപ്രദമായ പ്രതിമാസ ഇൻസ്‌റ്റാൾമെന്റ് രീതിയാണ് തങ്ങൾ പിന്തുടരുന്നതെന്ന് സിഇഒ അസ്മൽ അഹമ്മദ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് നേരിട്ട് വന്ന് ചർച്ച ചെയ്യാമെന്നും, ഓരോ കുടുംബത്തിന്റെയും സാഹചര്യം പരിഗണിച്ച് ഇളവുകൾ നൽകുമെന്നും ഫിനാൻസ് മാനേജർ ഫെമീസ് വാലക്കെട്ടിൽ വ്യക്തമാക്കി. ദുബായിലെ വിദ്യാഭ്യാസ നിയന്ത്രണ ഏജൻസിയായ കെഎച്ച്‌ഡിഎയുടെ നിബന്ധനകൾ പ്രകാരം, സ്കൂളുകൾ നൽകുന്ന സേവനങ്ങൾക്ക് ഫീസ് നൽകാൻ രക്ഷിതാക്കൾ ബാധ്യസ്ഥരാണ്. എന്നാൽ, ഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രക്ഷിതാക്കളുമായി സുതാര്യമായ ആശയവിനിമയം നടത്തണമെന്നും സ്കൂളുകൾക്ക് നിർദ്ദേശമുണ്ട്. ഫീസടയ്ക്കാൻ വൈകുന്നത് റിപ്പോർട്ട് കാർഡുകൾ നൽകുന്നതിനെയും റീ-എൻറോൾമെന്റ് നടപടികളെയും ബാധിച്ചേക്കാമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
യാത്രകൾക്കും ആഘോഷങ്ങൾക്കും പ്ലാന്‍ ചെയ്തോ ! യുഎഇയിൽ ബലിപെരുന്നാളിന് നീണ്ട അവധി
Eid Al Adha weekend in UAE അബുദാബി: ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഈ വർഷത്തെ ബലിപെരുന്നാൾ മേയ് 27 ബുധനാഴ്ചയോ, മേയ് 28 വ്യാഴാഴ്ചയോ വരാനാണ് സാധ്യത. ഇതനുസരിച്ച് യുഎഇ നിവാസികൾക്ക് വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ അവധിക്കാലമാണ് ലഭിക്കാൻ പോകുന്നത്. ഫെഡറൽ അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം മേയ് 25 തിങ്കൾ മുതൽ മേയ് 29 വെള്ളി വരെയാണ് അവധി. ശനി, ഞായർ വാരാന്ത്യ അവധി കൂടി ചേരുമ്പോൾ മൊത്തം 9 ദിവസത്തെ അവധി ലഭിക്കും. ഷാർജയിൽ ആഴ്ചയിൽ 4 പ്രവൃത്തിദിവസം മാത്രമുള്ളതിനാൽ അവിടുത്തെ സർക്കാർ ജീവനക്കാർക്കും സ്കൂളുകൾക്കും 10 ദിവസത്തെ അവധി ലഭിക്കും. മേയ് 25 മുതൽ 29 വരെ സ്കൂളുകൾക്ക് മിഡ്-ടേം അവധിയായിരിക്കും. ജൂൺ 1-ന് ക്ലാസുകൾ പുനരാരംഭിക്കും. ജൂലൈ 3-ഓടെ ഈ അധ്യയന വർഷം അവസാനിക്കും. പെരുന്നാൾ അവധി ദിവസങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നവർക്ക് യുഎഇ തൊഴിൽ നിയമപ്രകാരം അർഹമായ നഷ്ടപരിഹാരം ലഭിക്കും. ജോലി ചെയ്ത ഓരോ ദിവസത്തിനും പകരമായി മറ്റൊരു ദിവസം അവധി നൽകണം. അതല്ലെങ്കിൽ, സാധാരണ ശമ്പളത്തോടൊപ്പം അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം അധിക തുക കൂടി നൽകണം. ഈദ് പ്രമാണിച്ച് വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, സ്വർണം എന്നിവയ്ക്ക് വലിയ വിലക്കുറവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരക്ക് പരിഗണിച്ച് സൂപ്പർമാർക്കറ്റുകൾ പ്രവർത്തന സമയം വർദ്ധിപ്പിക്കും. എന്നാൽ ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പരാതികൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം: മിനിസ്ട്രി ഓഫ് ഇക്കണോമി: 800 1222, ദുബായ് ഉപഭോക്തൃ അവകാശ പോർട്ടൽ: consumerrights.ae, അബുദാബി: TAMM പ്ലാറ്റ്‌ഫോം. മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വെടിക്കെട്ടുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും ദുബായ് ഓപ്പറയിലെ സംഗീത നിശകൾ, മോൾ ഓഫ് എമിറേറ്റ്‌സിലെ നാടകങ്ങൾ, അന്താരാഷ്ട്ര ഡിജെകളുടെ പെർഫോമൻസുകൾ തുടങ്ങി വിപുലമായ ആഘോഷ പരിപാടികൾ യുഎഇയിലുടനീളം ഒരുക്കിയിട്ടുണ്ട്.
നെതന്യാഹു യുഎഇ സന്ദർശിച്ചോ? ഔദ്യോഗിക വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം
Israel PM Netanyahu’s visit ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎഇ സന്ദർശിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ യുഎഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി നിഷേധിച്ചു. ഇത്തരം അവകാശവാദങ്ങൾ തികച്ചും “അടിസ്ഥാനരഹിതമാണെന്ന്” വ്യാഴാഴ്ച പുലർച്ചെ പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി. ഇസ്രായേൽ പ്രധാനമന്ത്രിയോ ഏതെങ്കിലും തരത്തിലുള്ള ഇസ്രായേൽ സൈനിക പ്രതിനിധി സംഘമോ രാജ്യം സന്ദർശിച്ചിട്ടില്ലെന്ന് മന്ത്രാലയം ഉറപ്പിച്ചു പറഞ്ഞു. ഇസ്രായേലുമായുള്ള യുഎഇയുടെ ബന്ധം പരസ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. ലോകപ്രസിദ്ധമായ ‘അബ്രഹാം ഉടമ്പടി’യുടെ ചട്ടക്കൂടിനുള്ളിൽ നിന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ഇടപാടുകൾ നടക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സുതാര്യമല്ലാത്തതോ അനൗദ്യോഗികമോ ആയ ക്രമീകരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല. ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത ഒരു സന്ദർശനവും നടന്നിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയ വിവരണങ്ങൾക്ക് മുൻഗണന നൽകരുതെന്നും വിദേശകാര്യ മന്ത്രാലയം മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ഔദ്യോഗിക സ്രോതസ്സുകൾ വഴി അറിയിക്കാത്ത വാർത്തകൾ വിശ്വസിക്കരുതെന്നും പ്രസ്താവനയിൽ പറയുന്നു.
നീറ്റ് ചതിച്ചോ? പ്രവാസി മലയാളി കുടുംബങ്ങൾ ആശങ്കയിൽ
Neet Exam ഇന്ത്യയിലെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജിയിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും ഗൾഫിലെ ആയിരക്കണക്കിന് മലയാളി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഉറക്കം കെടുത്തുന്നു. കഠിനാധ്വാനം ചെയ്ത് പരീക്ഷയെഴുതിയ കുട്ടികളുടെ ഭാവി ഇതോടെ വലിയ ചോദ്യചിഹ്നമായിരിക്കുകയാണ്. യുഎഇ, സൗദി, കുവൈത്ത്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായി രണ്ടായിരത്തിലേറെ വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്. പരീക്ഷയുടെ വിശ്വാസ്യത നഷ്ടപ്പെട്ടത് ഇവരെ മാനസികമായി തളർത്തിയിരിക്കുകയാണ്. നാട്ടിലെ കുട്ടികളെ അപേക്ഷിച്ച് വലിയ തുക കോച്ചിംഗിനും മറ്റുമായി ഗൾഫിലെ രക്ഷിതാക്കൾ ചെലവാക്കുന്നുണ്ട്. പരീക്ഷ വീണ്ടും നടത്തേണ്ടി വന്നാൽ യാത്രയ്ക്കും താമസത്തിനുമായി വീണ്ടും വൻതുക കണ്ടെത്തേണ്ടി വരുന്നത് പ്രവാസികൾക്ക് ഇരട്ടി പ്രഹരമാകും. നാട്ടിലെ കൗൺസിലിംഗിനും മറ്റുമായി ടിക്കറ്റ് എടുത്തവർക്ക് തീയതികൾ മാറുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. കൂടാതെ, സ്കൂളുകളിൽ നിന്ന് വിടുതൽ സർട്ടിഫിക്കറ്റ് (TC) വാങ്ങി നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നവർക്ക് ഈ അനിശ്ചിതത്വം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മാസങ്ങളോളം നീണ്ട തീവ്രമായ പഠനത്തിന് ശേഷം പരീക്ഷാ ഫലത്തിനായി കാത്തിരുന്ന വിദ്യാർഥികൾക്ക് പരീക്ഷാ ക്രമക്കേടുകൾ വലിയ ആഘാതമാണ് നൽകിയിരിക്കുന്നത്. വീണ്ടും പരീക്ഷ എഴുതേണ്ടി വരുമോ എന്ന ഭയവും, അഡ്മിഷൻ നടപടികൾ വൈകുന്നത് മൂലം വിദേശ രാജ്യങ്ങളിലെ മെഡിക്കൽ സീറ്റുകൾ നഷ്ടപ്പെടുമോ എന്ന ആശങ്കയും അവരെ അലട്ടുന്നു. ലക്ഷങ്ങൾ മുടക്കി മക്കളെ ഡോക്ടറാക്കാൻ സ്വപ്നം കാണുന്ന സാധാരണക്കാരായ പ്രവാസികൾ എൻടിഎയുടെ വീഴ്ചകളിൽ പ്രതിഷേധത്തിലാണ്. പ്രവേശന നടപടികളിൽ സുതാര്യത ഉറപ്പാക്കണമെന്നും കുട്ടികൾക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ് വിവിധ പ്രവാസി സംഘടനകളും രക്ഷിതാക്കളുടെ കൂട്ടായ്മകളും. സുപ്രീം കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ഗൾഫിലെ മലയാളി സമൂഹം.
കൈയ്യടി ! മുങ്ങിത്താഴ്ന്ന കാറിൽ നിന്ന് ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി രണ്ട് പ്രവാസികൾ
expats rescue driver ഷാർജ അൽ മംസാർ ബീച്ചിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ, മുങ്ങിത്താഴ്ന്ന കാറിൽ നിന്ന് ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി രണ്ട് പ്രവാസികൾ മാതൃകയായി. ബ്രേക്ക് ഫെയിലിയർ മൂലം നിയന്ത്രണം വിട്ട വാഹനം കടലിലേക്ക് മറിയുകയായിരുന്നു. വാഹനം കടലിലേക്ക് മറിഞ്ഞ ആഘാതത്തിൽ ഡോറുകൾ ലോക്കാകുകയും ഗ്ലാസ് തകർക്കാൻ സാധിക്കാതെ ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങുകയും ചെയ്തു. വെള്ളം വാഹനത്തിനുള്ളിലേക്ക് ഇരച്ചുകയറുന്നതിനിടെ, സമീപത്തുണ്ടായിരുന്ന രണ്ട് പ്രവാസികൾ ഒട്ടും മടിക്കാതെ കടലിലേക്ക് എടുത്തുചാടി. നിമിഷങ്ങൾക്കകം വാഹനം പൂർണ്ണമായും മുങ്ങുന്നതിന് തൊട്ടുമുമ്പ് ഇവർ ഡ്രൈവറെ പുറത്തെത്തിച്ചു. ഇവർ ഡ്രൈവറെ സുരക്ഷിതമായി കരയിലെത്തിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ വാഹനം കടലിന്റെ ആഴങ്ങളിലേക്ക് താഴ്ന്നുപോയി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഷാർജ പൊലീസ് സംഘം, പ്രവാസികളുടെ ധീരമായ ഇടപെടലിനെ പ്രശംസിച്ചു. ഷാർജ പൊലീസ് ജനറൽ ഡിപാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ബ്രി. ഇബ്രാഹിം അൽ ആജൽ യുവാക്കളെ നേരിട്ട് അഭിനന്ദിച്ചു. “അടിയന്തര ഘട്ടങ്ങളിൽ സഹജീവികളോട് കാണിക്കേണ്ട ഉത്തരവാദിത്തത്തിന്റെയും കരുണയുടെയും ഉത്തമ ഉദാഹരണമാണ് ഈ യുവാക്കൾ.” – ബ്രി. ഇബ്രാഹിം അൽ ആജൽ. യുഎഇ സമൂഹത്തിലെ ഐക്യദാർഢ്യത്തിന്റെ പ്രതീകമായ ഈ യുവാക്കളെ ഷാർജ പൊലീസ് ഔദ്യോഗികമായി ആദരിക്കും. എന്നാൽ, അപകടത്തിൽപ്പെട്ട ഒരാളെ രക്ഷിക്കുക എന്നത് തങ്ങളുടെ ധാർമികമായ കടമ മാത്രമാണെന്നായിരുന്നു വിനീതമായ രീതിയിലുള്ള ഇവരുടെ പ്രതികരണം.