
Mobile Phone ദുബായ്: ദുബായിൽ പ്രവാസിയുടെ ഫോൺ കവർന്ന കേസിൽ വീട്ടുജോലിക്കാരിയ്ക്ക് ജയിൽ ശിക്ഷ. വീട്ടിൽ നിന്നും സ്മാർട്ട് ഫോൺ മോഷ്ടിച്ച കേസിലാണ് ശിക്ഷ. മോഷ്ടിച്ച മൊബൈൽ കൈവശം വെച്ച ഒരു ഡെലിവറി റൈഡറും പിടിയിലായിരുന്നു. ഫോൺ നഷ്ടപ്പെട്ടെന്ന് മനസിലാക്കിയ ഉടമ ഉടൻ തന്നെ മറ്റൊരു ഉപകരണം വഴി ‘ഫൈൻഡ് മൈ ഫോൺ’ ഫീച്ചർ സജീവമാക്കുകയും നഷ്ടപ്പെട്ട ഹാൻഡ്സെറ്റുമായി ബന്ധപ്പെട്ട ഏതെങ്കിലും സിഗ്നൽ നിരീക്ഷിക്കാൻ തുടങ്ങുകയും ചെയ്തു.
ദിവസങ്ങൾക്ക് ശേഷം, ദുബായിലെ ഒരു റസ്റ്റോറന്റിന് സമീപം ഫോൺ സ്വിച്ച് ഓൺ ചെയ്തിരിക്കുന്നതായി കാണിക്കുന്ന ഒരു അലേർട്ട് അദ്ദേഹത്തിന് ലഭിച്ചു. അയാൾ സ്ഥലത്തേക്ക് പോയി, ആ ഉപകരണം സമീപത്ത് ജോലി ചെയ്യുന്ന ഡെലിവറി റൈഡർമാരിൽ ഒരാളുടെ പക്കലായിരിക്കാമെന്ന് സംശയിച്ചു. റസ്റ്റോറന്റ് മാനേജ്മെന്റിന്റെ സഹകരണത്തോടെ, ഫോൺ ഉടമയ്ക്ക് ഉപകരണം ഉപയോഗിക്കുന്ന ഒരു ഡെലിവറി ജീവനക്കാരനെ തിരിച്ചറിയാൻ കഴിഞ്ഞു. ചോദ്യം ചെയ്തപ്പോൾ, ഒരു സുഹൃത്തിൽ നിന്ന് ഫോൺ ലഭിച്ചതായി റൈഡർ അവകാശപ്പെട്ടു.
തുടർന്ന് ഫോൺ ഉടമ പോലീസിനെ ബന്ധപ്പെടുകയും പോലീസ് സ്ഥലത്തെത്തി ഉപകരണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ, പാർട്ട് ടൈം വീട്ടുജോലിക്കാരി ഇരയുടെ വീട്ടിൽ നിന്ന് സ്മാർട്ട്ഫോൺ മോഷ്ടിച്ച ശേഷം വിൽക്കുകയായിരുന്നുവെന്ന് കണ്ടെത്തി. മോഷ്ടിച്ച സ്വത്ത് കൈവശം വച്ചതിന് ഡെലിവറി റൈഡറെ അധികൃതർ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. വീട്ടുജോലിക്കാരിയ്ക്ക് മോഷണക്കുറ്റത്തിന് ജയിൽ ശിക്ഷ നൽകി.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
Eid Al Adha വലിയ പെരുന്നാൾ; ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികളുമായി യുഎഇ
Eid Al Adha ദുബായ്: വലിയ പെരുന്നാളിനോടനുബന്ധിച്ച് ബലിമൃഗങ്ങളുടെയും ജീവനുള്ള മൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനുമുള്ള സമഗ്ര പദ്ധതിയുമായി യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം. യുഎഇയിലെ പ്രവേശന തുറമുഖങ്ങളിലുടനീളം ഏറ്റവും ഉയർന്ന അംഗീകൃത ആരോഗ്യ, വെറ്ററിനറി മാനദണ്ഡങ്ങൾക്കനുസൃതമായാണ് പദ്ധതി നടപ്പിലാക്കുന്നത്. യുഎഇയിലേക്ക് വരുന്ന കന്നുകാലികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മൃഗജന്യ രോഗങ്ങൾ ഉൾപ്പെടെയുള്ള പകർച്ചവ്യാധികളിൽ നിന്ന് അവ മുക്തമാണെന്ന് ഉറപ്പുവരുത്തുന്നതിനുമായി അതിർത്തി സ്ഥലങ്ങളിലും പ്രസക്തമായ സൗകര്യങ്ങളിലും തങ്ങളുടെ ഫീൽഡ് ടീമുകളും പ്രത്യേക വെറ്ററിനറി ജീവനക്കാരും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
ദേശീയ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും സുരക്ഷിതമായ ഭക്ഷ്യവിതരണത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള തന്ത്രത്തിന്റെ ഭാഗമായി മന്ത്രാലയം ശ്രമങ്ങൾ തുടരുകയാണെന്ന് റീജിയൺസ് സെക്ടർ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മർവാൻ അബ്ദുല്ല അൽ സാബി പറഞ്ഞു, ഈദ് അൽ അദ്ഹ പോലുള്ള കന്നുകാലികളുടെ ആവശ്യകത വർദ്ധിക്കുന്ന സീസണുകളിൽ കർശനമായ പരിശോധനയാണ് നടക്കുന്നത്. ഈ വർഷം തുടക്കം മുതൽ 2026 മെയ് പകുതി വരെ യുഎഇയിലെ വിവിധ തുറമുഖങ്ങളിലൂടെ 664,308-ലധികം ചെമ്മരിയാടുകൾ, ആടുകൾ, കന്നുകാലികൾ, ഒട്ടകങ്ങൾ എന്നിവ എത്തിയതായി അദ്ദേഹം പറഞ്ഞു. ആരോഗ്യ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, എല്ലാ കയറ്റുമതികളും പ്രവേശനത്തിന് അനുമതി നൽകുന്നതിന് മുമ്പ് ആവശ്യമായ ക്ലിനിക്കൽ, ലബോറട്ടറി പരിശോധനകൾക്ക് വിധേയമാക്കി. വെറ്ററിനറി ക്വാറന്റൈൻ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം പരിശോധനയുടെയും നിയന്ത്രണ നടപടിക്രമങ്ങളുടെയും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു സമഗ്ര പ്രവർത്തന പദ്ധതിയാണ് മന്ത്രാലയം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങൾക്ക് ഇറക്കുമതി നിരോധനം ഏർപ്പെടുത്തുക, ആരോഗ്യ അപകടങ്ങളിൽ നിന്ന് മുക്തമാണെന്ന് സ്ഥിരീകരിച്ചതിനുശേഷം മാത്രം ഇറക്കുമതി അനുവദിക്കുക തുടങ്ങിയ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുന്നുണ്ട്. പ്രത്യേക ഡിജിറ്റൽ രോഗ നിരീക്ഷണ സംവിധാനങ്ങളിലൂടെ മൃഗങ്ങളുടെ ആരോഗ്യവും പകർച്ചവ്യാധി സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ആഗോള സംഭവവികാസങ്ങളും മന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്നും അൽ സാബി വ്യക്തമാക്കി.
Visa and Passport Service പ്രവാസികൾക്കായുള്ള വിസ, പാസ്‌പോർട്ട് സേവനം; യുഎഇയിലെ കേന്ദ്രങ്ങൾ ഇവയെല്ലാം
Visa and Passport Service ദുബായ്: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ എന്നിവ ഉൾപ്പെടെ വിവിധ കോൺസുലർ സേവനങ്ങൾ നൽകുന്ന പതിനാറ് കേന്ദ്രങ്ങളെ കുറിച്ച് വിശദീകരിച്ച് അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്. യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കായുള്ള വിസ, പാസ്‌പോർട്ട് സേവനം ലഭ്യമാക്കുന്നതിനുള്ള കരാർ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ട്രാവൽ സേവന ദാതാക്കളായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിനാണ് ആണ് ലഭിച്ചത്. അൽഹിന്ദ് സേവന കേന്ദ്രങ്ങൾ വഴിയായിരിക്കും ജൂലൈ ഒന്നു മുതൽ യുഎഇയിലെ ഇന്ത്യക്കാർക്ക് പാസ്‌പോർട്ട്, ക്ലിയറൻസ് സർട്ടിഫിക്കറ്റ്, വിവിധ അറ്റസ്റ്റേഷൻ സേവനങ്ങൾ എന്നിവ ലഭ്യമാക്കുക.
അൽ ഖാലിദിയ, അൽ റീം ഐലൻഡ്, മുസഫ, മദിനത് സായിദ്, ഗയാത്തി, അൽ ഐൻ എന്നിങ്ങനെ അബുദാബിയിൽ മാത്രം 6 കേന്ദ്രങ്ങളാണ് ഉള്ളത്, ബർ ദുബായ്, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക് തുടങ്ങിയ രണ്ട് കേന്ദ്രങ്ങൾ ദുബായിലുണ്ട്. അൽ മജാസ്, റോള തുടങ്ങിയവിടങ്ങളിലാണ് ഷാർജയിലെ കേന്ദ്രങ്ങൾ ഉള്ളത്. അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ, ഖോർഫക്കാൻ, കൽബ, റാസൽഖൈമ എന്നിവിടങ്ങളിൽ ആയിരിക്കും മറ്റു കേന്ദ്രങ്ങൾ.
വിസ- പാസ്‌പോർട്ട് സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച ലെറ്റർ ഓഫ് ഇന്റൻഡ് ഇന്ത്യൻ എംബസിയിൽ നിന്ന് കൈപ്പറ്റിയതായി കമ്പനി വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ സേവന ദാതാക്കളെ കണ്ടെത്താൻ നടത്തിയ ടെൻഡറിൽ ഏറ്റവും കുറഞ്ഞ സേവന നിരക്കിടാക്കുന്ന സ്ഥാപനം എന്ന നിലയിലാണ് അൽ ഹിന്ദ് തെരഞ്ഞെടുക്കപ്പെട്ടത്. 23 കമ്പനികൾ പങ്കെടുത്ത ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തത് അൽഹിന്ദായിരുന്നു.
Free Parking ബലിപെരുന്നാൾ; അബുദാബിയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു
Free Parking അബുദാബി: ബലിപെരുന്നാൾ അവധിയോടനുബന്ധിച്ച് അബുദാബിയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് പൊതു പാർക്കിംഗ് ഓപ്പറേറ്ററായ ക്യു മൊബിലിറ്റി. ടോൾ ഗേറ്റ് ഇളവുകളും പ്രഖ്യാപിച്ചു. അവധിക്കാലത്തെ വാഹന പരിശോധനാ കേന്ദ്രങ്ങൾ, ലൈസൻസിംഗ് സൗകര്യങ്ങൾ, ഉപഭോക്തൃ സേവന ശാഖകൾ എന്നിവയുടെ പുതുക്കിയ പ്രവർത്തന സമയവും അതോറിറ്റി പുറത്തുവിട്ടു. ബലിപെരുന്നാൾ അവധിയോടനുബന്ധിച്ച് അബുദാബിയിലെ മവാഖിഫ് പൊതു പാർക്കിംഗ് സൗജന്യമായിരിക്കും. എന്നാൽ ബഹുനില പാർക്കിംഗ് കെട്ടിടങ്ങൾക്ക് ഈ ഇളവ് ബാധകമല്ല. ഇവിടെ സാധാരണ നിരക്കുകൾ തുടർന്നും ഈടാക്കും.
ബലിപെരുന്നാൾ പ്രമാണിച്ചുള്ള അവധി ദിനങ്ങളിൽ ദർബ് ടോൾ ഗേറ്റ് നിരക്കുകളും താൽക്കാലികമായി നിർത്തിവയ്ക്കും. അതേസമയം, അൽ ഖുറം, ഘാൻടൗട്ട് ടോൾ ഗേറ്റുകളിൽ ഇളവുകൾ ബാധകമല്ലെന്നും ഇവിടെ ഫീസ് നൽകേണ്ടിവരുമെന്നും അതോറിറ്റി അറിയിച്ചു. അതേസമയം, അബുദബിയിലെയും അൽ ഐനിലെയും കേന്ദ്രങ്ങൾ അവധിക്കാലത്ത് അടച്ചിരിക്കുമെങ്കിലും ദർബ് ആപ്പ്, വെബ്സൈറ്റ്, TAMM പ്ലാറ്റ്‌ഫോം എന്നിവ വഴി ഡിജിറ്റൽ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകും.
അബുദാബിയിലെ അൽ സലാമ ബിൽഡിംഗ് പരിശോധനാ കേന്ദ്രവും അൽ ഐനിലെ ഫലജ് ഹസ്സ ബ്രാഞ്ചും അവധിക്കാലത്തും 24 മണിക്കൂറും തുറന്നുപ്രവർത്തിക്കും.
Gold ഇന്ത്യൻ വിപണിയെ അപേക്ഷിച്ച് ലാഭത്തിൽ സ്വർണ്ണം വാങ്ങാം; ഗൾഫിലെ സ്വർണ്ണ വിപണിയിൽ വൻ മുന്നേറ്റം
Gold ദുബായ്: ഗൾഫ് മേഖലയിലെ സ്വർണ്ണവിപണിയിൽ വൻ മുന്നേറ്റം. ഇന്ത്യയിലെ സ്വർണ്ണ ഇറക്കുമതി തീരുവ കുത്തനെ വർധിപ്പിച്ചതോടെയാണ് ഗൾഫ് മേഖലയിലെ സ്വർണവിപണിയിൽ മുന്നേറ്റം ഉണ്ടായിരിക്കുന്നത്. യുഎഇ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിലെ സ്വർണാഭരണ വിപണിയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ഇപ്പോൾ ഇന്ത്യൻ വിപണിയെ അപേക്ഷിച്ച് 12% അധികം ലാഭത്തിൽ ഗൾഫിൽ നിന്ന് സ്വർണ്ണം വാങ്ങാം എന്നതാണ് ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഇന്ത്യയിൽ സ്വർണ്ണ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചത് ഗൾഫ് വിപണിക്കും പ്രവാസികൾക്കും വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
24 കാരറ്റ് സ്വർണ്ണ ബാറുകൾക്ക് യുഎഇയിൽ വാറ്റ് ഈടാക്കുന്നില്ല. വിനോദസഞ്ചാരികളായി എത്തുന്നവർക്ക് ടാക്‌സ് ഷോപ്പിങ്ങിന്റെ ആനുകൂല്യവും യുഎഇയിൽ ലഭിക്കുന്നതാണ്. ഇത് കൂടാതെ വിദേശത്തു നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ഡ്യൂട്ടി ഫ്രീ പരിധിയും അടുത്തിടെ പരിഷ്‌കരിച്ചിരുന്നു. പുതിയ മാറ്റം അനുസരിച്ച് പുരുഷന്മാർക്ക് 20 ഗ്രാം വരെ സ്വർണാഭരണങ്ങളും സ്ത്രീകൾക്ക് 40 ഗ്രാം വരെ സ്വർണാഭരണങ്ങളും നികുതിയില്ലാതെ നാട്ടിലേക്ക് കൊണ്ടു പോകാൻ കഴിയും. ഇന്ത്യയിലെ ഇറക്കുമതി തീരുവ ഉയർന്നതോടെ പ്രവാസികൾ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ഇപ്പോൾ സ്വർണ്ണം വാങ്ങുന്നത്. ഇതാണ് ഗൾഫിലെ സ്വർണ്ണവിപണിയിൽ കുതിപ്പ് ഉണ്ടാകാൻ കാരണം.
Expatriate Malayali യുഎഇയിൽ പ്രവാസി മലയാളി നിര്യാതനായി
Expatriate Malayali അബുദാബി: യുഎഇയിൽ പ്രവാസി മലയാളി നിര്യാതനായി. തിരുവനന്തപുരം ശ്രീകാര്യം കല്ലമ്പള്ളി പെരിയംമഠം ലെയിൻ അൽസഹ്‌റയിൽ ഇസ്മാഈൽ യൂസുഫ് മുസാഖിദ് ആണ് മരിച്ചത്. 76 വയസായിരുന്നു. അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.
മൂന്ന് പതിറ്റാണ്ടിലധികമായി അബുദാബിയിൽ പ്രവാസിയായിട്ടുള്ള അദ്ദേഹം കഴിഞ്ഞ ഒന്നര വർഷമായി മക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. കോവിഡ് മാനദണ്ഡങ്ങളും നിയമ നടപടികളും പൂർത്തിയാക്കിയ ശേഷം മൃതദേഹം ബിനായസ് ഖബർസ്ഥാനിൽ ഖബറടക്കി.
NORKA ROOTS നോർക്കയുടെ അമരത്തേക്ക് മുഖ്യമന്ത്രി; പ്രതീക്ഷയോടെ പ്രവാസികൾ
NORKA ROOTS ദുബായ്: മുഖ്യമന്ത്രി വി ഡി സതീശൻ പ്രവാസികാര്യ വകുപ്പ് കൂടി ഏറ്റെടുത്തതോടെ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികൾ ഏറെ പ്രതീക്ഷയിലാണ്. ഇനി മുതൽ ഫയൽ നീക്കങ്ങൾ വേഗത്തിലാകുമെന്നും മറ്റ് വകുപ്പുകളുമായുള്ള ഏകോപനം കൃത്യമായി നടക്കുമെന്നുമാണ് പ്രവാസികൾ പ്രതീക്ഷിക്കുന്നത്. പ്രവാസികളുടെ പരിഹരിക്കപ്പെടാതെയുള്ള ഒട്ടേറെ വിഷയങ്ങളിൽ പുതിയ സർക്കാർ പ്രയോഗികവും വേഗതയേറിയതുമായ തീരുമാനങ്ങൾ സ്വീകരിക്കമെന്നാണ് പ്രവാസികളുടെ വിലയിരുത്തൽ.
വർഷങ്ങളായി ഗൾഫ് മലയാളികൾ ഉന്നയിക്കുന്ന പ്രശ്‌നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സീസൺ സമയങ്ങളിൽ വിമാന കമ്പനികളുടെ ടിക്കറ്റ് കൊള്ള. ഇത് തടയാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുക എന്നാണ് പ്രവാസികൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഗൾഫ് നാടുകളിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്ക് സർക്കാരിൽ നിന്ന് അടിയന്തര പരിഹാരം ഉണ്ടാകണം. നിലവിൽ ഈ വിഷയത്തിൽ പ്രവാസികൾ നേരിടുന്നത് വലിയ ചൂഷണം ആണ്. നോർക്ക പദ്ധതികൾ വഴി മൃതദേഹം നാട്ടിലെത്തിക്കാൻ സാമ്പത്തിക സഹായം നൽകുന്നുണ്ടെങ്കിലും അപേക്ഷ നടപടികളിലെ സങ്കീർണതയും കാലതാമസവും കാരണം അർഹരായ സാധാരണക്കാർക്ക് ഇതിന്റെ പ്രയോജനം യഥാസമയം ലഭിക്കുന്നില്ല.
മൃതദേഹങ്ങൾ സൗജന്യമായും തടസ്സങ്ങൾ ഇല്ലാതെയും നാട്ടിലെത്തിക്കാൻ എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാന കമ്പനികളുമായി ചേർന്ന് നോർക്കയുടെ കീഴിൽ സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നാണ് ഗൾഫ് മലയാളികൾ ഉന്നയിക്കുന്ന ആവശ്യം. ഗൾഫിലെ പ്രതിസന്ധിഘട്ടങ്ങളിൽ ചാർട്ടേഡ് വിമാന സർവീസുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടലും വേണം. നാട്ടിലെ തെരഞ്ഞെടുപ്പുകളിൽ ഓൺലൈൻ വഴിയോ എംബസികൾ വഴിയോ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുക, ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവർക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനുള്ള സാമ്പത്തിക സഹായങ്ങൾ കാര്യക്ഷമമാക്കുക, പ്രവാസി പെൻഷൻ കാലാനുസൃതമായി വർദ്ധിപ്പിക്കുക, പ്രവാസി വിദ്യാർത്ഥികൾക്ക് നാട്ടിലെ പ്രൊഫഷണൽ കോളേജുകളിൽ കുറഞ്ഞ ഓഫീസിൽ ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുക, നാട്ടിലെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിനുള്ള കർശനമായ നിയമ നടപടികൾ ആവിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രവാസികൾ മുന്നോട്ടുവയ്ക്കുന്നു.
Butchery Shut Down ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദാബിയിൽ കശാപ്പുശാല അടച്ചുപൂട്ടി
Butchery Shut Down അബുദാബി: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് അബുദാബിയിൽ കശാപ്പുശാല അടച്ചുപൂട്ടി. അഹൽ അൽരായ കശാപ്പുശാലയാണ് അധികൃതർ അടച്ചുപൂട്ടിയത്. അബുദാബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് കശാപ്പുശാലയക്കെതിരെ നടപടി സ്വീകരിച്ചത്. ഭക്ഷ്യ സുരക്ഷാ പരാതികൾക്കായി 800 555 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് താമസക്കാരോട് അധികൃതർ അഭ്യർത്ഥിച്ചു.
കഴിഞ്ഞ മാസം, ഡെസേർട്ട് ബ്രീസ് കഫേ, അൽ ഡൊമ്യതി സ്‌നാക്‌സ്, ലൈലക് ഫിഷ് മോംഗർ, ഫുൾ കോഹ്ലി, മുഹമ്മദ് ഡെൽവാർ ഹൊസൈൻ, ആമിന റെസ്റ്റോറന്റ് എന്നീ ആറ് ഭക്ഷണശാലകൾ അടച്ചുപൂട്ടുന്നതായി അതോറിറ്റി പ്രഖ്യാപിച്ചിരുന്നു.
Sanitize Phone എയർപോർട്ട് സുരക്ഷാപരിശോധനയ്ക്ക് ശേഷം ഉടൻ തന്നെ ഫോണും പാസ്പോർട്ടും സാനിറ്റൈസ് ചെയ്യണം; കാരണമിത്….
Sanitize Phone എയർപോർട്ട് സുരക്ഷാപരിശോധനയ്ക്ക് ശേഷം ഉടൻ തന്നെ ഫോണും പാസ്പോർട്ടും സാനിറ്റൈസ് ചെയ്യണമെന്ന് പറയാറുണ്ട്. ഇതിന്റെ കാരണമെന്താണെന്ന് അറിയാമോ. വിമാനയാത്ര പലപ്പോഴും വളരെ തിരക്കേറിയതാണ്. ചെക്ക് ഇൻ, സെക്യുരിറ്റി ചെക്കിങ് എന്നിവയ്ക്കായി നീണ്ട ക്യൂ ഉണ്ടായിരിക്കും. അതുകൊണ്ടു തന്നെ സുരക്ഷാ പരിശോധനയുടെ ഭാഗത്തേക്ക് എത്തുമ്പോഴേക്കും എല്ലാം കൃത്യമായി നടന്നെന്ന് ഉറപ്പാക്കാനുള്ള ശ്രദ്ധയിലായിരിക്കും ഓരോ യാത്രക്കാരും. ലാപ്‌ടോപ്പുകൾ പുറത്തെടുക്കുന്നു, വാച്ച്, ഫോൺ, ബെൽറ്റ് തുടങ്ങിയ സാധനങ്ങളെല്ലാം ഒരു പ്ലാസ്റ്റിക് ട്രേയിലേക്ക് ആക്കി സുരക്ഷാപരിശോധനയ്ക്കായി നൽകുന്നു. സുരക്ഷാ പരിശോധന കഴിഞ്ഞാൽ ഉടൻ തന്നെ സാധനങ്ങളെല്ലാം എടുത്തുവച്ച് വീണ്ടും യാത്ര തുടങ്ങുന്നു. ഇതായിരിക്കും പലരുടെയും രീതി. സുരക്ഷ പരിശോധന കഴിഞ്ഞയുടനെ കൈകളും സാധനങ്ങളും അണുവിമുക്തമാക്കുക എന്നത് ഇതിനിടെ പലരും മറക്കാറുണ്ട്.
വിമാനത്താവളങ്ങളിൽ രോഗാണുക്കൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒരു ഇടമാണ് തിരക്കേറിയ ഈ സുരക്ഷ പരിശോധന ട്രേകളെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ടോയിലറ്റിനേക്കാൾ മാലിന്യം നിറഞ്ഞതാണ് ഈ ട്രേകൾ എന്നാണ് കണക്കാക്കുന്നത്. വിമാനത്താവളങ്ങളിലെ മറ്റ് പ്രതലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ ട്രേകൾ നിരവധി യാത്രക്കാരാണ് കൈകാര്യം ചെയ്യുന്നത്. ദിവസം മുഴുവൻ, വൃത്തിയാക്കാതെ തന്നെ തുടർച്ചയായി ഈ ട്രേകൾ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. ട്രേകൾ വളരെ വേഗത്തിലാണ് ഒരു യാത്രക്കാരനിൽ നിന്ന് മറ്റൊരു യാത്രക്കാരനിലേക്ക് എത്തുന്നത്. അതുകൊണ്ടു തന്നെ വിവിധ ബാക്ടീരിയകളുമായും വൈറസുകളുമായും എളുപ്പത്തിൽ സമ്പർക്കം പുലർത്താം.
2016ലെ ശൈത്യകാലത്താണ് ഫിൻലൻഡിലെ ഹെൽസിങ്കി – വാന്റാ വിമാനത്താവളത്തിൽ ഇതു സംബന്ധിച്ച ഒരു പഠനം നടത്തിയത്. വിമാനത്താവളത്തിൽ സാധാരണയായി സ്പർശിക്കപ്പെടുന്ന വിവിധ പ്രതലങ്ങളിൽ പരിശോധന നടത്തി. അവയിൽ പത്ത് ശതമാനത്തോളം സ്ഥലങ്ങളിൽ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തി. അതിൽ തന്നെ പ്ലാസ്റ്റിക് സുരക്ഷാ ട്രേകൾ കൂടുതൽ അണുക്കൾ നിറഞ്ഞതാണെന്ന് കണ്ടെത്തി.
ജലദോഷത്തിന് കാരണമാകുന്ന റൈനെവൈറസുകളെയും ഇൻഫ്‌ളുവെൻസ വൈറസുകളെയും കണ്ടെത്തി. എന്നാൽ, പരിശോധനയിൽ റെസ്പിറേറ്ററി വൈറസുകളെ കണ്ടെത്താൻ കഴിഞ്ഞില്ല. ദിവസനേ ആയിരക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന വിമാനത്താവളങ്ങൾ പോലുള്ള തിരക്കുള്ള സ്ഥലങ്ങളിൽ അണുബാധ എളുപ്പത്തിൽ പടരുമെന്ന് സ്ഥിരീകരിക്കുന്നത് ആയിരുന്നു ഈ പഠനം. വിദഗ്ദർ പറയുന്നത് അനുസരിച്ച് സുരക്ഷാ പരിശോധനയ്ക്ക് മുമ്പും ശേഷവും കൈകൾ സാനിറ്റൈസ് ചെയ്യുന്നത്. അണുബാധ തടയുന്നതിന് ഗുണം ചെയ്യും. ട്രേകൾ പോലുള്ള എപ്പോഴും ആളുകൾ ഇടപെടുന്ന വസ്തുക്കൾ ഇടവിട്ട് സാനിറ്റൈസ് ചെയ്യുന്നതും അണുബാധ തടയാൻ സഹായിക്കും.
യാത്രക്കാർ അവരുടെ കൈയിൽ എപ്പോഴും ലഭ്യമായ രീതിയിൽ സാനിറ്റൈസർ കരുതുക. കഴിയുമെങ്കിൽ നിങ്ങളുടെ വസ്തുക്കൾ വയ്ക്കുന്നതിന് മുൻപ് ട്രേ സാനിറ്റൈസ് ചെയ്യുക. സുരക്ഷാ പരിശോധനയ്ക്ക് ശേഷം വസ്തുക്കൾ ലഭിച്ചു കഴിയുമ്പോൾ പാസ്‌പോർട്ട്, ഫോൺ, ലാപ്‌ടോപ്പ്, നിങ്ങളുടെ കൈകൾ എന്നിവ അണുവിമുക്തമാക്കാൻ ശ്രദ്ധിക്കണം.
Private School Fees ദുബായിൽ അടുത്ത അധ്യയന വർഷത്തിൽ സ്വകാര്യ സ്‌കൂൾ ഫീസ് വർധനയുണ്ടാകുമോ? സ്ഥിരീകരണവുമായി കെഎച്ച്ഡിഎ
Private School Fees ദുബായ്: 2026-27 അധ്യയന വർഷത്തിൽ ദുബായിലെ സ്വകാര്യ സ്‌കൂളുകളുടെ സ്‌കൂൾ ഫീസിൽ വർദ്ധനവുണ്ടാകില്ല. ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിലെ രണ്ടാമത്തെ സാമ്പത്തിക പ്രോത്സാഹന പാക്കേജിന് അംഗീകാരം നൽകിയതിനെ തുടർന്നാണ് ഈ തീരുമാനം.
ഷെയ്ഖ് ഹംദാൻ പ്രഖ്യാപിച്ച രണ്ടാമത്തെ സാമ്പത്തിക പ്രോത്സാഹന പാക്കേജ് അദ്ദേഹത്തിന്റെ ആദ്യ പ്രഖ്യാപനത്തിന് ഏകദേശം രണ്ട് മാസങ്ങൾക്ക് ശേഷമാണ് വരുന്നത് . ടൂറിസം, വ്യാപാരം, വിദ്യാഭ്യാസം, കസ്റ്റംസ് സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകൾക്ക് ഇത് ഗുണം ചെയ്യും. 1.5 ബില്യൺ ദിർഹത്തിന്റേതാണ് ഈ പാക്കേജ്. മൂന്ന് മുതൽ 12 മാസം വരെയുള്ള കാലയളവിൽ നടപ്പിലാക്കേണ്ട 33 സംരംഭങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ഈ പാക്കേജുകൾ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താൻ സഹായിക്കുക മാത്രമല്ല, വിവിധ മേഖലകളിലെ തൊഴിലുകൾ സംരക്ഷിക്കാനും സഹായിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.