
UAE fuel costs rise ദുബായ്: യുഎഇയിൽ അടുത്തിടെയുണ്ടായ ഇന്ധനവില വർധനവിനെ തുടർന്ന് പുതിയ പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപന്നങ്ങൾ, തണുപ്പിച്ച ഭക്ഷ്യവസ്തുക്കൾ (Frozen and chilled foods) എന്നിവയുടെ വില ഉയരാൻ സാധ്യതയുണ്ടെന്ന് പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. എന്നാൽ ഈ വിലവർധനവ് പെട്ടെന്നൊറ്റയടിക്ക് ഉണ്ടാകില്ലെന്നും, ഘട്ടംഘട്ടമായി മാത്രമേ വിപണിയിൽ പ്രതിഫലിക്കൂ എന്നും പ്രമുഖ റീട്ടെയിൽ വ്യാപാരികൾ ‘ഖലീജ് ടൈംസിനോട്’ പറഞ്ഞു. ആഗോള വിപണിയിൽ എണ്ണവില ഉയർന്നതിനെ തുടർന്ന് 2026 ജൂൺ മാസത്തിൽ യുഎഇയിൽ പെട്രോൾ വിലയിൽ എട്ട് ശതമാനത്തിന്റെ വർധനവാണ് വരുത്തിയത്. ഈ വർഷം തുടർച്ചയായ നാലാം മാസമാണ് വില കൂടുന്നത്. ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ പെട്രോൾ വിലയിൽ മൂന്നിലൊന്ന് (ഏകദേശം 66 ശതമാനത്തോളം) വർധനവാണ് ഉണ്ടായിരിക്കുന്നത്. “ഗതാഗതം, കോൾഡ് ചെയിൻ ലോജിസ്റ്റിക്സ്, ഇറക്കുമതി എന്നിവയെ ഏറെ ആശ്രയിച്ചിരിക്കുന്ന ഉൽപന്നങ്ങൾക്കായിരിക്കും വിപണിയിൽ കൂടുതൽ വില കൂടാൻ സാധ്യത. ഇതിൽ പുതിയ പച്ചക്കറികൾ, പഴങ്ങൾ, പാൽ ഉൽപന്നങ്ങൾ, വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ചില എഫ്.എം.സി.ജി (FMCG) സാധനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇന്ധനച്ചെലവ് മൊത്തം വിതരണ ശൃംഖലയെ ബാധിക്കുന്നതിനാൽ, പാക്കിംഗ്, വിതരണച്ചെലവുകൾ എന്നിവയും വില വർധനവിന് കാരണമാകും”, ഡോ. ധനഞ്ജയ് ദാതാർ (അൽ ആദിൽ ട്രേഡിംഗ് ചെയർമാനും മാനേജിംഗ് ഡയറക്ടറും) പറഞ്ഞു. ഇറക്കുമതി ചെയ്യുന്നതോ ദീർഘദൂരം വഹിച്ച് കൊണ്ടുവരുന്നതോ ആയ ഉൽപന്നങ്ങൾക്ക് ലോജിസ്റ്റിക്സ് ചെലവ് കൂടുന്നതിനാൽ വിലക്കയറ്റത്തിന്റെ സമ്മർദ്ദമുണ്ടാകും. പാക്ക് ചെയ്ത ഭക്ഷണങ്ങൾ, ഫ്രോസൺ ഉൽപന്നങ്ങൾ എന്നിവയെ ഇത് ബാധിക്കുമെങ്കിലും ഉപഭോക്താക്കൾക്ക് ഭാരമാകാത്ത രീതിയിൽ വില മാറ്റങ്ങൾ വളരെ കുറഞ്ഞ തോതിലും സാവധാനത്തിലും നിലനിർത്താൻ സപ്ലെയർമാരുമായി ചേർന്ന് ശ്രമിക്കുകയാണെന്ന് കമൽ വച്ചാനി (അൽ മായ ഗ്രൂപ്പ് ഡെപ്യൂട്ടി സി.ഇ.ഒയും ഗ്രൂപ്പ് ഡയറക്ടറും) പറഞ്ഞു. ഇന്ധനവില കൂടിയ ഉടൻ തന്നെ സൂപ്പർമാർക്കറ്റുകളിലെ ഉൽപന്നങ്ങൾക്ക് വില കൂടുമെന്ന് ഉപഭോക്താക്കൾ കരുതേണ്ടതില്ലെന്ന് റീട്ടെയിൽ മേഖലയിലെ പ്രമുഖർ വ്യക്തമാക്കുന്നു. ഒരു ഉൽപന്നത്തിന്റെ മൊത്തം നിർമ്മാണച്ചെലവിൽ ഇന്ധനച്ചെലവ് എന്നത് ഒരു ഭാഗം മാത്രമാണ്. അസംസ്‌കൃത വസ്തുക്കളുടെ വില, നിർമ്മാണച്ചെലവ്, കറൻസി മൂല്യങ്ങളിലെ വ്യത്യാസം എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ധനവിലയുടെ സ്വാധീനം ചെറുതാണ്. അതിനാൽ വിപണിയിൽ വില വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് മുൻപ്, മറ്റ് വഴികളിലൂടെ ചെലവ് ചുരുക്കാനായിരിക്കും ഭൂരിഭാഗം വ്യാപാരികളും വിതരണക്കാരും ശ്രമിക്കുക.