Lucky Day ഭാഗ്യാന്വേഷികളേ ഇതിലേ ഇതിലേ; യുഎഇ ലോട്ടറി ലക്കി ഡേ നറുക്കെടുപ്പിൽ നിരവധി പേർക്ക് വൻതുകകൾ സമ്മാനം

Lucky Day ദുബായ്: യുഎഇ ലോട്ടറിയുടെ ലക്കി ഡേ നറുക്കെടുപ്പിൽ വിവിധ കാറ്റഗറികളിലായി സമ്മാനം നേടിയത് നിരവധി പേർ. 260610-ാം നമ്പർ നറുക്കെടുപ്പിൽ ‘ഡെയ്‌സ്’ വിഭാഗത്തിൽ 10, 21, 3, 17, 28, 30 എന്നീ നമ്പറുകളും ‘മന്ത്‌സ്’ വിഭാഗത്തിൽ 3 എന്ന നമ്പറുമാണ് സമ്മാനത്തിന് അർഹമായത്.

ഗ്യാരന്റിയുള്ള ‘ലക്കി ചാൻസ് ഐഡി’ വിഭാഗത്തിൽ മൂന്ന് പേർക്ക് 50,000 ദിർഹം വീതം ലഭിച്ചു. സമ്മാനം നേടിയ ഐഡികൾ ബിഐ2742639, ബിപി4033921, ബിഎ2586538 എന്നിവയാണ്. ഈ വാരത്തിലെ 30 ദശലക്ഷത്തിന്റെ ബമ്പർ സമ്മാനവും 50 ലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനവും നേടാൻ ആർക്കും സാധിച്ചില്ല. ഇതേത്തുടർന്ന് ഈ തുകകൾ അടുത്ത നറുക്കെടുപ്പിലേക്ക് മാറ്റിവച്ചു (റോൾ ഓവർ).

‘ഡെയ്‌സ്’ വിഭാഗത്തിലെ അഞ്ച് നമ്പറുകളും ‘മന്ത്‌സ്’ വിഭാഗത്തിലെ ഒരു നമ്പറും കൃത്യമായി ഒത്തുനോക്കിയ നാല് ഭാഗ്യശാലികൾക്ക് ഒരു ലക്ഷം ദിർഹം വീതം മൂന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. ആഴ്ചയിൽ രണ്ടുതവണ നടക്കുന്ന യുഎഇ ലോട്ടറിയുടെ അടുത്ത നറുക്കെടുപ്പ് ജൂൺ 13 ശനിയാഴ്ച്ച നടക്കും.

LATEST JOB IN UAE-DAILY UPDATING…APPLY NOW
HOSPITAL JOBS IN UAE-DAILY UPDATING…APPLY NOW
AIRPORT AND AIRLINE JOB IN UAE -DAILY UPDATING…APPLY NOW
TEACHING JOB IN UAE -DAILY UPDATING…APPLY NOW
LOGISTICS JOB IN UAE-DAILY UPDATING…APPLY NOW
ACCOUNTING JOB IN UAE-DAILY UPDATING…APPLY NOW

Bank Fraud വ്യാജ ബാങ്ക് ആപ്പ് തട്ടിപ്പ്; ദുബായിൽ പ്രവാസിയിൽ നിന്നും 8 ലക്ഷം ദിർഹം കവർന്നു, നഷ്ടമായത് ബാങ്കിൽ നിന്നും വായ്പയായി ലഭിച്ച തുക

Bank Fraud ദുബായ്: വ്യാജ ബാങ്ക് ആപ്പ് തട്ടിപ്പിൽ ദുബായിലെ പ്രവാസിയ്ക്ക് നഷ്ടമായത് 8 ലക്ഷം ദിർഹം. ബാങ്കിൽ നിന്ന് വായ്പയായി ലഭിച്ച 8,00000 ദിർഹമാണ് (ഏകദേശം 2 കോടിയിലേറെ രൂപ) വ്യാജ ബാങ്കിങ് ആപ്പ് വഴി പ്രവാസിക്ക് നഷ്ടമായത്. ഫോണിൽ വിളിച്ച് ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പുകാർ മൊബൈലിന്റെ നിയന്ത്രണം ഏറ്റെടുത്താണ് പണം തട്ടിയെടുത്തത്. ദുബായ് പൊലീസിന്റെ ഔദ്യോഗിക പോഡ്കാസ്റ്റിൽ ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ മേജർ സൗദ് അബ്ദുറഹ്‌മാൻ അൽ ഖസ്രാജിയാണ് തട്ടിപ്പിന്റെ രീതി വിശദീകരിച്ചത്.

ബാങ്ക് ജീവനക്കാരനാണെന്ന വ്യാജേനയാണ് തട്ടിപ്പുകാരൻ പ്രവാസിയെ വിളിച്ചത്. എന്നാൽ, തനിക്ക് വായ്പകളുടെ ആവശ്യമില്ലെന്നും അടുത്തിടെയാണ് മറ്റൊരു വായ്പ അനുവദിച്ചതെന്നുമുള്ള വിവരം പ്രവാസി അബദ്ധത്തിൽ തട്ടിപ്പുകാരനോട് പങ്കുവെച്ചു. ഈ വിവരമാണ് തട്ടിപ്പുകാർക്ക് തട്ടിപ്പിന് അവസരമൊരുക്കിയത്. പിന്നീട് ബാങ്കിന്റെ പുതിയ ആപ്പ് ഇറങ്ങിയെന്നും ലോഗോ മാറിയെന്നും പറഞ്ഞ് മറ്റൊരു സംഘം ഇയാളെ വിളിച്ചു. അക്കൗണ്ട് വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഭയന്നുപോയ ഇയാൾ തട്ടിപ്പുകാർ നൽകിയ വ്യാജ ആപ്പ് ഡൗൺലോഡ് ചെയ്യുകയായിരുന്നു.

ആപ്പിലൂടെ മൊബൈലിന്റെ നിയന്ത്രണം കൈക്കലാക്കിയ തട്ടിപ്പുകാർ വായ്പത്തുക മുഴുവൻ മറ്റ് പല അക്കൗണ്ടുകളിലേക്ക് മാറ്റി. അപരിചിതരായ ആളുകൾ ആവശ്യപ്പെടുന്നതനുസരിച്ച് ഫോണിന്റെ നിയന്ത്രണം മറ്റുള്ളവർക്ക് നൽകുന്ന ഒരു ആപ്ലിക്കേഷനും മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യരുതെന്ന് പോലീസ് ജനങ്ങളോട് നിർദ്ദേശിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, കാർഡ് നമ്പറുകൾ, ഒടിപി, വായ്പ വിവരങ്ങൾ എന്നിവ ആരുമായും പങ്കുവ്ക്കരുതെന്നും നിർദ്ദേശമുണ്ട്. ബാങ്കുകളിൽ നിന്നെന്ന വ്യാജേനയുള്ള ഭീഷണികൾക്ക് വഴങ്ങി ധൃതിപിടിച്ച് തീരുമാനങ്ങൾ എടുക്കരുത്. സംശയമുണ്ടായാൽ ബാങ്കിന്റെ ഔദ്യോഗിക നമ്പറിലോ ശാഖയിലോ നേരിട്ട് ബന്ധപ്പെടേണ്ടതാണ്. സൈബർ തട്ടിപ്പുകൾക്ക് ഇരയായാലോ സംശയകരമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാലോ ഉടനടി ദുബായ് പൊലീസിന്റെ ‘ഇ-ക്രൈം’ പോർട്ടൽ വഴിയോ 901 എന്ന നമ്പറിലോ ബന്ധപ്പെട്ട് പരാതി നൽകണമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Tourist Visa ദുബായ് ടൂറിസ്റ്റ് വിസ ഇനി 48 മണിക്കൂറിനുള്ളിൽ; പുതിയ സേവനം അവതരിപ്പിച്ചു, വിശദാംശങ്ങൾ…..

Tourist Visa ദുബായ് : യുഎഇയിലേക്ക് വരുന്ന സന്ദർശകർക്ക് ആശ്വാസ വാർത്ത. ദുബായ് ടൂറിസ്റ്റ് വിസ ഇനി 48 മണിക്കൂറിനുള്ളിൽ ലഭ്യമാകും. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ആണ് പുതിയ സേവനം അവതരിപ്പിച്ചത്്. അർഹരായ വിനോദസഞ്ചാരികൾക്ക് ആവശ്യമായ അപേക്ഷാ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞാൽ വെറും 48 പ്രവൃത്തി മണിക്കൂറിനുള്ളിൽ സിംഗിൾ എൻട്രി വിസകൾ ലഭ്യമാക്കുന്നതാണ് പുതിയ സേവനം.

സഞ്ചാരികൾക്ക് തങ്ങളുടെ യാത്രാ പ്ലാൻ അനുസരിച്ച് 30 ദിവസത്തെ അല്ലെങ്കിൽ 60 ദിവസത്തെ ടൂറിസ്റ്റ് വിസകൾ തിരഞ്ഞെടുക്കാവുന്നതാണ്. എമിറേറ്റിലുടനീളമുള്ള അംഗീകൃത ടൂറിസം ഓഫീസുകൾ (ട്രാവൽ ഏജൻസികൾ) വഴിയാണ് ഇതിനായി അപേക്ഷിക്കേണ്ടതെന്ന് ജിഡിആർഎഫ്എ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ വ്യക്തമാക്കി. ദുബായിലേക്ക് വരുന്ന സഞ്ചാരികൾക്ക് യാത്രാ നടപടികൾ കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സേവനം.

പാസ്പോർട്ട് സൈസ് ഫോട്ടോ, പാസ്പോർട്ടിന്റെ സാധുതയുള്ള കോപ്പി എന്നിവയാണ് അപേക്ഷിക്കാൻ പ്രധാനമായും വേണ്ടത്. അപേക്ഷകരുടെ ദേശീയത അനുസരിച്ച് ചിലർക്ക് നാഷണൽ ഐഡന്റിറ്റി കാർഡും (ഉദാഹരണത്തിന് ആധാർ കാർഡ്) ആവശ്യമായി വന്നേക്കാം. ജിഡിആർഎഫ്എ വിവരങ്ങൾ പ്രകാരം 30 ദിവസത്തെ സിംഗിൾ എൻട്രി വിസയ്ക്ക് 200 ദിർഹവും, 60 ദിവസത്തെ വിസയ്ക്ക് 300 ദിർഹവുമാണ് സർക്കാർ ഫീസ് (നികുതികളും സർവീസ് ചാർജുകളും ഇതിന് പുറമെയായിരിക്കും).

Vehicle Safety വേനൽക്കാലം; വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം, ഡ്രൈവർമാർക്ക് നിർദ്ദേശവുമായി ആർടിഎ

Vehicle Safety ദുബായ്: വേനൽക്കാലത്ത് വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കൃത്യമായ ഇടവേളകളിൽ പരിശോധനകളും അറ്റകുറ്റപ്പണികളും നടത്തണമെന്ന് ഡ്രൈവർമാരോട് നിർദ്ദേശിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഉയർന്ന താപനില വണ്ടിയുടെ കൂളിങ് സിസ്റ്റത്തെയും ടയറുകളുടെ മർദ്ദത്തെയും കാര്യമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ കൃത്യമായ ഇടവേളകളിൽ പരിശോധനകളും അറ്റകുറ്റപ്പണികളും നടത്തേണ്ടതാണ്. യുഎഇ ആഭ്യന്തര മന്ത്രാലയം എല്ലാ വർഷവും നടത്തിവരാറുള്ള സേഫ് സമ്മർ എന്ന ദേശീയ ക്യാംപെയ്‌നിന്റെ ഭാഗമായാണ് ആർടിഎയും ഈ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

ദുബായിലെ പ്രധാന റോഡുകളിലെ ബിൽബോർഡുകൾ, കസ്റ്റമർ ഹാപ്പിനസ് സെന്ററുകളിലെ ഡിജിറ്റൽ സ്‌ക്രീനുകൾ, സ്മാർട് ആപ്പുകൾ, ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ വഴി വണ്ടിയുടെ കാര്യക്ഷമതയും ടയറുകളുടെ ഗുണനിലവാരവും പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ടെന്ന് ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി ട്രാഫിക് ഡയറക്ടർ അഹമ്മദ് അൽ ഖസൈമി പറഞ്ഞു.

യാത്രയ്ക്കിടയിൽ വാഹനം പെട്ടെന്ന് കേടാകുന്നത് വഴിയുണ്ടാകുന്ന ഗുരുതരമായ ട്രാഫിക് അപകടങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും. ഓരോ യാത്രയ്ക്ക് മുൻപും ടയർ പ്രഷർ, എൻജിൻ ഓയിൽ, റേഡിയേറ്റർ കൂളന്റ് എന്നിവ പരിശോധിച്ച് വണ്ടിക്ക് തകരാറുകളോ ചോർച്ചയോ ഇല്ലെന്ന് ഉറപ്പാക്കുന്നത് ഡ്രൈവർമാർ ശീലമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

എയർ കണ്ടീഷണർ (എസി) ഓണാക്കിയിട്ടാണെങ്കിൽ പോലും കുട്ടികളെ ഒരു കാരണവശാലും വണ്ടിക്കുള്ളിൽ തനിച്ചാക്കി പോകരുത്. കനത്ത ചൂടിൽ മിനിറ്റുകൾക്കകം വണ്ടിക്കുള്ളിലെ വായു ശ്വാസംമുട്ടലിനും മരണത്തിനും വരെ കാരണമായേക്കാം. പൂർണമായും അടച്ചിട്ട വാഹനത്തിനുള്ളിൽ എസി മാത്രം മതിയായ സുരക്ഷ നൽകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉയർന്ന ചൂടിൽ ടയറുകൾ പെട്ടെന്ന് പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കാൻ ടയറുകളിലെ വായുമർദ്ദം കൃത്യമാണെന്നും അവയ്ക്ക് മറ്റ് കേടുപാടുകളോ വിള്ളലുകളോ ഇല്ലെന്നും ഉറപ്പാക്കണം. വേനൽക്കാലത്ത് എൻജിൻ ചൂടാകാൻ സാധ്യത കൂടുതലായതിനാൽ എൻജിൻ ഓയിൽ, റേഡിയേറ്റർ കൂളന്റ് എന്നിവയുടെ അളവ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക. കനത്ത ചൂടുള്ള ദിവസങ്ങളിൽ വണ്ടിക്കുള്ളിൽ ശരിയായ തണുപ്പ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എസി സംവിധാനം പരിശോധിക്കുക. അടിയന്തര ഘട്ടങ്ങളിൽ വാഹനം സുരക്ഷിതമായി നിർത്താൻ ബ്രേക്കുകളുടെ പ്രവർത്തനം കൃത്യമാണെന്ന് ഉറപ്പുവരുത്തുകയും തകരാറുള്ള ഭാഗങ്ങൾ വേഗത്തിൽ മാറ്റുകയും ചെയ്യുക. വിൻഡ്സ്‌ക്രീൻ, റിയർ വിൻഡോ, ലൈറ്റുകൾ എന്നിവ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഇത് ഡ്രൈവിങ്ങിനിടയിലെ കാഴ്ച വ്യക്തമാക്കാൻ സഹായിക്കും. വണ്ടി ദീർഘനേരം നേരിട്ട് വെയിൽ അടിക്കുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം.

Dubai Accident ദുബായ് എമിറേറ്റ്‌സ് റോഡിലെ വാഹനാപകടം; പ്രവാസി തൊഴിലാളികളുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

Dubai Accident ദുബായ്: ദുബായ് എമിറേറ്റ്‌സ് റോഡിലെ വാഹനാപകടത്തിൽ മരിച്ച പ്രവാസി തൊഴിലാളികളുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മരിച്ചവരിൽ ആറ് പേർ ഇന്ത്യക്കാരും ഒരാൾ ശ്രീലങ്കൻ സ്വദേശിയുമാണ്. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാത്തവിധം തകർന്നിരുന്നു. അതിനാൽ തിരിച്ചറിയൽ പൂർത്തിയായത് ഏറെ സങ്കീർണവും വേദനാജനകവുമായ നടപടിക്രമങ്ങൾക്കൊടുവിലാണെന്ന് തൊഴിലാളികൾ ജോലി ചെയ്തിരുന്ന കമ്പനി വ്യക്തമാക്കി. ഉത്തർപ്രദേശ് സ്വദേശികളായ മർക്കണ്ഡേയ ചൗഹാൻ (39), അബ്ദുൽ റഷീദ് (38), മുഹമ്മദ് സാഖിബ് (31), തെലങ്കാന സ്വദേശികളായ സലിം സയ്യിദ് (51), അബ്ദുൽ റഫീഖ് (37), തിരുപ്പതി ഗൊല്ലപ്പള്ളി (23) ശ്രീലങ്കയിലെ നോർത്തേൺ പ്രവിശ്യയിൽ നിന്നുള്ള സാമുവൽ രംഗസാമി (34) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ചയാണ് എമിറേറ്റ്‌സ് റോഡിൽ മിനിബസ് ട്രക്കിലിടിച്ച് അപകടമുണ്ടായത്. ദുബായിലെ നിർമാണ സ്ഥലത്തുനിന്നും ജോലി കഴിഞ്ഞ് ഷാർജയിലെ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന മിനിബസ് എമിറേറ്റ്‌സ് റോഡിൽ കേടായിക്കിടന്ന ട്രക്കിന് പിന്നിലിടിച്ചത്. അപകടത്തിൽപ്പെട്ട തൊഴിലാളികൾ അന്നേ ദിവസം നിർബന്ധിത ഡ്യൂട്ടിയിലായിരുന്നില്ല. കമ്പനി വാരാന്ത്യങ്ങളിൽ നൽകുന്ന അധികവേതനത്തോടുകൂടിയുള്ള ഓവർടൈം ജോലി സ്വമേധയാ തിരഞ്ഞെടുത്തവരായിരുന്നു ഇവർ. അപകടത്തിൽ പരുക്കേറ്റ ഒൻപത് പേരിൽ നാല് പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ മൂന്ന് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. ഒരാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. പരിക്കേറ്റ മറ്റ് അഞ്ച് പേർ നേരത്തെ ആശുപത്രി വിട്ടിരുന്നു.

Flight Ticket Rate പരസ്യം കണ്ട് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാറുണ്ടോ? ഇക്കാര്യം ശ്രദ്ധിക്കണേ…..

Flight Ticket Rate ദുബായ്: പരസ്യം കമ്ട് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണോ നിങ്ങൾ. എന്നാൽ, പത്രങ്ങളിലും സോഷ്യൽ മീഡിയയിലും കാണുന്ന ആകർഷകമായ ഓഫർ വിലകൾ കണ്ട് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ പോകുന്ന യുഎഇയിലെ പ്രവാസികൾക്ക് പലപ്പോഴും ഒടുവിൽ കിട്ടുന്നത് വലിയൊരു സാമ്പത്തിക ബാധ്യതയാണ്. പരസ്യത്തിൽ കാണിച്ച കുറഞ്ഞ തുകയേക്കാൾ വളരെ ഉയർന്ന തുകയാണ് ബുക്കിംഗിന്റെ അവസാന ഘട്ടത്തിൽ പലർക്കും നൽകേണ്ടി വരുന്നത്. എന്തുകൊണ്ടാണ് ഈ വില വ്യത്യാസം വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ. ഇങ്ങനെ വരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുകയാണ് യുഎഇയിലെ യാത്രാരംഗത്തെ വിദഗ്ദ്ധർ.

ഇതിന് പിന്നിൽ വിമാനക്കമ്പനികളുടെ വ്യാജ പരസ്യങ്ങളല്ല, മറിച്ച് അവരുടെ ഡൈനാമിക് പ്രൈസിംഗ് രീതിയും വളരെ കുറഞ്ഞ സീറ്റുകൾ മാത്രം ഓഫർ നിരക്കിൽ നൽകുന്നതുമാണെന്ന് ട്രാവൽ ഏജൻസി ഉടമകൾ വ്യക്തമാക്കുന്നു. പരസ്യങ്ങളിൽ നൽകുന്ന തുകകൾക്ക് അപ്പുറം ടിക്കറ്റ് നിരക്കുകൾ ഇത്ര രൂപ മുതൽ ആരംഭിക്കുന്നു എന്ന പ്രയോഗമാണ് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. ഒരു വിമാനത്തിലെ വളരെ കുറഞ്ഞ എണ്ണം സീറ്റുകൾക്ക് മാത്രമായിരിക്കും ഈ ഓഫർ വില ലഭിക്കുക. ഈ സീറ്റുകൾ പെട്ടെന്ന് തന്നെ വിറ്റുതീരുകയും അതിന് ശേഷം ടിക്കറ്റ് തിരയുന്നവർക്ക് ഉയർന്ന നിരക്കിലുള്ള അടുത്ത കാറ്റഗറി സീറ്റുകൾ ലഭിക്കുകയുമാണ് ചെയ്യുന്നത്.

കൂടാതെ വിമാനക്കമ്പനികളുടെ കമ്പ്യൂട്ടർ സിസ്റ്റം യാത്രാക്കാരുടെ തിരക്ക്, സീറ്റുകളുടെ ലഭ്യത, സീസൺ എന്നിവ അനുസരിച്ച് ടിക്കറ്റ് നിരക്കുകൾ തത്സമയം മാറ്റിക്കൊണ്ടിരിക്കാറുണ്ട്. പ്രത്യേകിച്ച് സ്‌കൂൾ അവധിക്കാലം, പെരുന്നാൾ, ഓണം തുടങ്ങിയ സീസണുകളിൽ മിനിറ്റുകൾക്കുള്ളിൽ വില കുതിച്ചുയരാറുണ്ട്.

ഓഫർ ടിക്കറ്റുകൾക്ക് കർശനമായ നിബന്ധനകൾ ഉണ്ടാകുമെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. യാത്ര ചെയ്യുന്ന തീയതികൾ മാറ്റാൻ പറ്റില്ലാത്തതും റീഫണ്ട് ലഭിക്കാത്തതുമായ ടിക്കറ്റുകൾ പലരും പരസ്യത്തിലെ വലിയ അക്ഷരത്തിലുള്ള വില മാത്രം നോക്കുമ്പോൾ ശ്രദ്ധിക്കാറില്ല. അതിനാൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ പരസ്യങ്ങളിലെ ആകർഷകമായ വില മാത്രം നോക്കി ഇരിക്കാതെ എത്രയും നേരത്തെ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കണം. ബുക്കിംഗ് നടത്തുമ്പോൾ നികുതികളും മറ്റ് അധിക ചാർജുകളും ഉൾപ്പെടെയുള്ള അവസാന തുക എത്രയാണെന്ന് കൃത്യമായി ഉറപ്പുവരുത്തണമെന്നും യാത്രാരംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നു.

UAE Weather യുഎഇയിൽ ഇന്ന് തെളിഞ്ഞ കാലാവസ്ഥ; ചില സമയങ്ങളിൽ പൊടിക്കാറ്റ് വീശിയേക്കാമെന്ന് കാലാവസ്ഥാ വിദഗ്ധർ

UAE Weather ദുബായ്: യുഎഇയിൽ ഇന്ന് തെളിഞ്ഞ കാലാവസ്ഥയെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി. തെക്ക് പടിഞ്ഞാറ് മുതൽ വടക്ക് പടിഞ്ഞാറ് വരെ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ചില സമയങ്ങളിൽ പൊടിയും മണലും നിറഞ്ഞ കാറ്റ് വീശാനിടയുണ്ട്. അറേബ്യൻ ഗൾഫിൽ കടൽ നേരിയതോ മിതമായതോ ആയിരിക്കും. വൈകുന്നേരത്തോടെ ചിലപ്പോൾ കടൽ പ്രക്ഷുബ്ധമാകും. ദുബായ്, അബുദാബി, ഷാർജ എന്നീ പ്രധാന നഗരങ്ങളിലെ താപനില പരമാവധി 39ºC, 40ºC, 40ºC എന്നിങ്ങനെ ഉയരും. അതേസമയം ഇവിടങ്ങളിലെ ഏറ്റവും കുറഞ്ഞ താപനില യഥാക്രമം 30ºC, 29ºC, 29ºC എന്നിങ്ങനെയാകും.

Federal Jobs യുഎഇയിലെ ഫെഡറൽ ജോലികൾ 100 ശതമാനം സ്വദേശിവത്ക്കരിക്കാൻ കഴിയില്ലെന്ന് ധനകാര്യസഹമന്ത്രി; കാരണമിത്…..

Federal Jobs അബുദാബി: യുഎഇയിലെ ഫെഡറൽ സർക്കാർ ജോലികളിൽ 100 ശതമാനവും സ്വദേശിവൽക്കരിക്കുകയെന്നത് പ്രായോഗികമല്ലെന്ന് ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി. ഇതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ തൊഴിൽ വിപണിയിലെ യാഥാർത്ഥ്യങ്ങളും ജനസംഖ്യാപരമായ ഘടനയും കണക്കിലെടുക്കുമ്പോൾ എല്ലാ മേഖലകളിലും സമ്പൂർണ്ണ സ്വദേശിവൽക്കരണം സാധ്യമല്ലെന്ന് ഫെഡറൽ നാഷണൽ കൗൺസിൽ സെഷനിൽ അദ്ദേഹം വിശദീകരിച്ചു.

2025-ലെ കണക്കുകൾ പ്രകാരം ഫെഡറൽ സർക്കാർ ജീവനക്കാരിൽ 65 ശതമാനവും യുഎഇ പൗരന്മാരാണ്. കഴിഞ്ഞ വർഷം മാത്രം 5,370 സ്വദേശികളെയാണ് സർക്കാർ വിവിധ തസ്തികകളിലായി നിയമിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സെഷനിൽ എഫ്എൻസി അംഗം സാറാ ഫലക്നാസ് ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ജോലികളിൽ ഗണ്യമായ ഒരു ഭാഗം ഇപ്പോഴും വിദേശികളാണ് കൈവശം വച്ചിരിക്കുന്നതെന്നും സ്വദേശികളുടെ ശതമാനം ഇനിയും വർദ്ധിപ്പിക്കാൻ പദ്ധതിയുണ്ടോയെന്നുമായിരുന്നു ചോദ്യം. യുഎഇയിലെ സ്വദേശി ജനസംഖ്യയും വിദേശി ജനസംഖ്യയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. വിശാലമായ തൊഴിൽ വിപണിയിൽ നികത്തേണ്ട തസ്തികകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ സ്വദേശി ഉദ്യോഗാർത്ഥികളുടെ എണ്ണം കുറവാണ്. കൂടാതെ എല്ലാ തസ്തികകളിലേക്കും ആവശ്യമായ യോഗ്യതയുള്ള സ്വദേശികളെ മാത്രം കണ്ടെത്തുക എന്നത് നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ല. അതുകൊണ്ട് തന്നെ 100 ശതമാനത്തിന് പകരം 65 ശതമാനം എന്ന നിരക്കിലാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സ്വദേശി പൗരന്മാർക്ക് മികച്ച തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും സ്വകാര്യമേഖലയിൽ അവരുടെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിലും ഫെഡറൽ പദ്ധതിയായ ‘നഫീസ്’ മികച്ച പങ്കാണ് വഹിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സ്വദേശികൾക്ക് ജോലി നൽകുക എന്നത് മാത്രമല്ല, അവർക്ക് ദീർഘകാല തൊഴിൽ സുസ്ഥിരത ഉറപ്പാക്കുക എന്നതും സർക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Al Taawun Tunnel യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഷാർജ അൽ താവൂൻ സ്ട്രീറ്റിൽ ശനിയാഴ്ച്ച മുതൽ ഗതാഗത നിയന്ത്രണം

Al Taawun Tunnel ഷാർജ: അൽ താവൂൻ ടണൽ വികസന പദ്ധതിയുടെ ഭാഗമായി അൽ താവൂൻ സ്ട്രീറ്റിൽ ജൂൺ 13 ശനിയാഴ്ച്ച മുതൽ ഗതാഗത നിയന്ത്രണം. ഷാർജ റോഡ് സ് ആൻഡ് ട്രാൻസ്‌പോർട്ടാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 13 മുതൽ ഷാർജയ്ക്കും ദുബായിക്കും ഇടയിൽ യാത്ര ചെയ്യുന്ന വാഹന യാത്രക്കാർ ഗതാഗത വഴിതിരിച്ചുവിടലുകൾ പാലിക്കണം. നിലവിലുള്ള അൽ താവൂൻ റൗണ്ട് എബൗട്ടിന്റെ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് താത്ക്കാലികമായ അടച്ചിടലും ഗതാഗത വഴിതിരിച്ചുവിടലും ആവശ്യമാണെന്ന് അതോറിറ്റി അറിയിച്ചു.

ഷാർജയുടെ റോഡ് ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി രൂപകൽപ്പന ചെയ്തത്. അംഗീകൃ ഗതാഗത മാനേജ്‌മെന്റ് പദ്ധതി പ്രകാരം ദുബായിലേക്കും അൽ നഹ്ദ പാലത്തിലേക്കും പോകുന്ന വാഹനങ്ങൾ അൽ കോർണിഷ് സ്ട്രീറ്റ് വഴി തിരിച്ചുവിടും. അൽ നഹ്ദ പാലത്തിൽ നിന്നും ഷാർജയിലേക്ക് വരുന്ന വാഹനമോടിക്കുന്നവരെ അതോറിറ്റി അംഗീകരിച്ച ബദൽ റൂട്ടുകൾക്ക് അനുസൃതമായി പുതുതായി വികസിപ്പിച്ച അൽ താവൂൻ സ്ട്രീറ്റിലേക്ക് വഴി തിരിച്ചുവിടുമെന്നും അധികൃതർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group