
Kuwait Airport Radar കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമയാന അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് തുടരുന്ന ആക്രമണങ്ങളെ അപലപിച്ചുകൊണ്ട്, അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന് മൂന്നാമതും ഔദ്യോഗിക പ്രതിഷേധക്കത്ത് സമർപ്പിച്ചതായി കുവൈറ്റ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ വ്യാഴാഴ്ച അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെയുണ്ടായ ഏറ്റവും പുതിയ ആക്രമണത്തിൽ വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് തകരാർ സംഭവിച്ചതായി ഡിജിസിഎ വ്യക്തമാക്കി. ഇത് സിവിൽ ഏവിയേഷൻ പ്രവർത്തനങ്ങളുടെ സുരക്ഷയെയും തുടർച്ചയെയും ഗുരുതരമായി ബാധിച്ചു. ആക്രമണത്തിൽ ആളപായവും റഡാർ സംവിധാനങ്ങൾ, അനുബന്ധ ഉപകരണങ്ങൾ, എയർ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് വൻതോതിൽ ഭൗതിക നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. ആക്രമണത്തെത്തുടർന്ന് കുവൈത്ത് അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി വ്യോമയാന സർവീസുകൾ താൽക്കാലികമായി ഭാഗികമായി നിർത്തിവെച്ചിരുന്നു. എന്നാൽ പിന്നീട് അന്താരാഷ്ട്ര ഏവിയേഷൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സർവീസുകൾ പൂർണ്ണമായി പുനഃസ്ഥാപിച്ചതായി ഡിജിസിഎ അറിയിച്ചു. സിവിൽ ഏവിയേഷൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ താഴെ പറയുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അതോറിറ്റി ചൂണ്ടിക്കാണിച്ചു. 1944-ലെ ചിക്കാഗോ കൺവെൻഷന്റെയും അന്താരാഷ്ട്ര വ്യോമയാന സുരക്ഷാ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണിത്. ഇത്തരം നടപടികൾ യാത്രക്കാർ, വിമാന ജീവനക്കാർ, വ്യോമയാന മേഖലയിലെ തൊഴിലാളികൾ എന്നിവരുടെ ജീവനെ നേരിട്ട് അപകടത്തിലാക്കുന്നു. ഈ വിഷയത്തിൽ ഐസിഎഒ തങ്ങളുടെ അധികാരപരിധിയിൽ നിന്നുകൊണ്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. ഇത്തരം നിയമലംഘനങ്ങൾ രേഖപ്പെടുത്താനും, പ്രാദേശിക-അന്തർദേശീയ വ്യോമയാന സുരക്ഷയിൽ ഇവ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്താനും കുവൈത്ത് സംഘടനയോട് അഭ്യർത്ഥിച്ചു. ഈ ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര നിയമങ്ങൾക്കും പ്രസക്തമായ കരാറുകൾക്കും വിധേയമായി ലഭ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കാനുള്ള അവകാശം തങ്ങളിൽ നിക്ഷിപ്തമാണെന്നും കുവൈറ്റ് വീണ്ടും വ്യക്തമാക്കി.