വേനലവധിക്കാലത്ത് ദുബായിൽ വൻ ഗതാഗത പരിഷ്കാരം: 28 കേന്ദ്രങ്ങളിൽ റോഡ് വികസനം; യാത്രാസമയം കുറയും

transport reforms in Dubai ദുബായ്: വേനലവധിക്കാലത്ത് ദുബായിലെ റോഡ് ശൃംഖലയുടെ ശേഷി വർധിപ്പിക്കുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അടിയന്തര ഗതാഗത പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. നഗരത്തിലെ 28 പ്രധാന കേന്ദ്രങ്ങളിലാണ് ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ വികസന പ്രവർത്തനങ്ങൾ നടക്കുക. വാഹനത്തിരക്ക് കുറഞ്ഞ അവധിക്കാലം പ്രയോജനപ്പെടുത്തി നിർമാണം വേഗത്തിലാക്കാനും പൊതുജനങ്ങൾക്കുണ്ടാകുന്ന യാത്രാക്ലേശം പരമാവധി കുറയ്ക്കാനുമാണ് ഈ സമയക്രമം തിരഞ്ഞെടുത്തത്. വിദഗ്ധ ഫീൽഡ് സർവേകൾ, ക്യാമറകളിൽ നിന്നുള്ള ഗതാഗത വിവരങ്ങൾ, പൊതുജനങ്ങളിൽ നിന്ന് ലഭിച്ച നിർദേശങ്ങൾ എന്നിവ വിലയിരുത്തിയാണ് വികസനത്തിനായി ഈ 28 കേന്ദ്രങ്ങൾ തിരഞ്ഞെടുത്തത്. സ്കൂൾ മേഖലകൾ, വികസന പ്രദേശങ്ങൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പദ്ധതി നടപ്പാക്കുന്നത്. വേനൽക്കാലത്ത് നടപ്പിലാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതി എമിറേറ്റ്സ് റോഡിന്റെ വികസനമാണ്. ഷാർജയിൽ നിന്ന് അൽ അമർദി സ്ട്രീറ്റ് വരെയുള്ള അഞ്ച് കിലോമീറ്റർ ഭാഗത്ത് രണ്ട് പുതിയ വരികൾ (ലെയ്നുകൾ) കൂടി കൂട്ടിച്ചേർക്കും. ഇതര എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ഇവിടെ പുതിയ വരികൾ വരുന്നതോടെ, തിരക്കേറിയ സമയങ്ങളിലെ യാത്രാസമയത്തിൽ 25 ശതമാനം വരെ കുറവുണ്ടാകും. ബിസിനസ് ബേ, അൽ ഖൂസ് ഉൾപ്പെടെയുള്ള തിരക്കേറിയ നിരവധി ഭാഗങ്ങളിൽ ഗതാഗതം സുഗമമാക്കാനുള്ള മാറ്റങ്ങൾ വരുത്തും: ബിസിനസ് ബേ: ട്രേഡ് സെന്റർ സ്ട്രീറ്റ് – മറാസി ഡ്രൈവ് ജങ്ഷൻ വികസനം. അൽ ഖൂസ്: വ്യവസായ മേഖലയ്ക്ക് സമീപമുള്ള ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റ്, റാസ് അൽ ഖോർ റോഡ് എന്നിവിടങ്ങളിലെ നവീകരണം. അൽ ഖവാനീജ്: അൽ ഖവാനീജ് സ്ട്രീറ്റ് – അൽ അമർദി സ്ട്രീറ്റ് ജങ്ഷനിൽ പുതിയ വരി നിർമിക്കും. ദുബായ് – അൽ ഐൻ റോഡ്: റാസൽ ഖോർ റോഡിൽ നിന്ന് ദുബായ് – അൽ ഐൻ റോഡിലേക്കുള്ള തിരിവ് (Loop) രണ്ട് വരിപ്പാതയാക്കി ഉയർത്തും. അൽ മിസ്ഹർ 4: അൽജീരിയ സ്ട്രീറ്റ് വീതികൂട്ടും. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാലയ പരിസരങ്ങളിലെ സുരക്ഷ ഉറപ്പാക്കാനും കുട്ടികളെ വിടുന്ന സമയങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പ്രത്യേക പദ്ധതിയുണ്ട്. അൽ മിസ്ഹർ 2 ലെ സായിദ് എജ്യുക്കേഷണൽ കോംപ്ലക്സ്, ഉം അൽ ഷീഫിലെ ഹൊറൈസൺ ഇന്റർനാഷനൽ സ്കൂൾ എന്നിവിടങ്ങളിൽ പുതിയ പാർക്കിങ് സൗകര്യങ്ങൾ ഒരുക്കും. സ്കൂൾ സമയങ്ങളിൽ വാഹനങ്ങൾക്ക് സുഗമമായി പ്രവേശിക്കാനും പുറത്തുകടക്കാനും ഇത് ഏറെ സഹായകരമാകും.

LATEST JOB IN UAE-DAILY UPDATING…APPLY NOW
HOSPITAL JOBS IN UAE-DAILY UPDATING…APPLY NOW
AIRPORT AND AIRLINE JOB IN UAE -DAILY UPDATING…APPLY NOW
TEACHING JOB IN UAE -DAILY UPDATING…APPLY NOW
LOGISTICS JOB IN UAE-DAILY UPDATING…APPLY NOW
ACCOUNTING JOB IN UAE-DAILY UPDATING…APPLY NOW

യുഎഇയിൽ വിസ കാലാവധി കഴിഞ്ഞവർക്കുള്ള ഇളവ് അവസാനിക്കുന്നു; മുന്നിലുള്ള വഴികൾ ഏതെല്ലാം?

UAE visa grace period ദുബായ്: യുഎഇയിൽ വിസ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്നവർക്ക് താൽക്കാലികമായി അനുവദിച്ച പിഴയിളവ് പ്രയോജനപ്പെടുത്തിയവർക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി. തങ്ങളുടെ വിസ നിയമവിധേയമാക്കാനോ അല്ലെങ്കിൽ രാജ്യം വിടാനോ അനുവദിച്ച സമയപരിധി ജൂലൈ 9-ന് അവസാനിക്കും. മേഖലയിലെ വ്യോമപാത അടച്ചുപൂട്ടലുകളും വിമാന സർവീസുകൾ തടസ്സപ്പെട്ടതും കാരണം പിഴയിൽ നിന്ന് താൽക്കാലികമായി ഇളവ് ലഭിച്ച സന്ദർശകർക്കായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) നേരത്തെ 30 ദിവസത്തെ ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചിരുന്നു. അടിയന്തര സാഹചര്യങ്ങൾ അവസാനിച്ചതായും, യോഗ്യരായ വ്യക്തികൾ ജൂലൈ 9-നകം ഒന്നുകിൽ വിസാ പദവി തിരുത്തുകയോ യുഎഇ വിടുകയോ ചെയ്യണമെന്ന് അതോറിറ്റി വ്യക്തമാക്കിയിരുന്നു.

ഈ നിർദേശം ആരെയാണ് ബാധിക്കുക?
ഇമിഗ്രേഷൻ വിദഗ്ധരുടെ അഭിപ്രായത്തിൽ, മുൻപ് വിമാന സർവീസുകൾ തടസ്സപ്പെട്ട സമയത്ത് ഓവർസ്റ്റേ പിഴയിൽ നിന്ന് താൽക്കാലിക ഇളവ് ലഭിച്ച വിസിറ്റ് വിസ ഉടമകളെയാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുക.

“വിമാന സർവീസുകളിലെ തടസ്സങ്ങൾ കാരണം നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വരികയും, പിന്നീട് ഓവർസ്റ്റേ പിഴയിൽ നിന്ന് ഇളവ് ലഭിക്കുകയും ചെയ്ത സന്ദർശകർക്കാണ് ഇത് ബാധകമാകുന്നത്,” – ഫിറോസ്ഖാൻ (അറേബ്യൻ ബിസിനസ് സെന്റർ).

ബാധിക്കപ്പെട്ട പല സന്ദർശകരും ഇതിനകം തന്നെ യുഎഇ വിട്ടുപോയിട്ടുണ്ടെന്നും മറ്റുള്ളവർ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ബാക്കിയുള്ള ദിവസങ്ങൾ പ്രയോജനപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേഖലയിലുണ്ടായ ചില സംഘർഷങ്ങളെത്തുടർന്ന് വ്യോമപാതകൾ അടയ്ക്കുകയും വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തതോടെ ടൂറിസ്റ്റുകൾക്ക് യുഎഇയിൽ നിന്ന് മടങ്ങാൻ പ്രയാസം നേരിട്ടിരുന്നു. ഇവരെ സഹായിക്കുന്നതിനായി, യാത്രാ തടസ്സങ്ങൾ നിലനിന്ന കാലയളവിൽ പിഴയൊന്നും കൂടാതെ രാജ്യത്ത് തുടരാൻ അധികൃതർ താൽക്കാലിക അനുമതി നൽകുകയായിരുന്നു. ഇപ്പോൾ വിമാന സർവീസുകൾ പൂർണ്ണമായും സാധാരണ നിലയിലായതോടെയാണ് വിസാ പദവി ശരിയാക്കാൻ ഐസിപി (ICP) അവസാന അവസരം നൽകിയിരിക്കുന്നത്.

ബാധിക്കപ്പെട്ടവർക്ക് മുന്നിലുള്ള 3 വഴികൾ:

ട്രാവൽ ഏജന്റുമാരുടെ അഭിപ്രായത്തിൽ സന്ദർശകർക്ക് നിലവിൽ മൂന്ന് ഓപ്ഷനുകളാണുള്ളത്:

യോഗ്യതയുള്ളവരാണെങ്കിൽ വിസ നിയമവിധേയമായി പുതുക്കുക.

ഇതിനകം ജോലി ലഭിച്ചവർ, അതുമായി ബന്ധപ്പെട്ട വിസ മാറ്റ നടപടികൾ പൂർത്തിയാക്കുക.

വിസ മാറ്റാൻ സാധിക്കാത്തവർ ജൂലൈ 9-ന് മുൻപായി യുഎഇയിൽ നിന്ന് മടങ്ങുക.

സഹകരണ മേഖലയിൽ ‘കോ-കേരളം’; കുറഞ്ഞ നിരക്കിൽ വിമാനയാത്രയൊരുക്കാൻ കേരളത്തിന്‍റെ പുതിയ സ്വപ്ന പദ്ധതി

Kerala’s low-cost air travel കോഴിക്കോട്: കേരളത്തിന് സ്വന്തമായി ഒരു വിമാനക്കമ്പനി എന്ന ദീർഘകാലത്തെ സ്വപ്നത്തിന് വീണ്ടും ചിറകുമുളയ്ക്കുന്നു. ഇത്തവണ സഹകരണ മേഖലയുടെ കരുത്തിലാണ് ‘കോ-കേരളം’ (Co Keralam) എന്ന പേരിൽ പുതിയ റീജണൽ എയർലൈൻ പദ്ധതി യാഥാർത്ഥ്യമാക്കാൻ അണിയറയിൽ നീക്കങ്ങൾ സജീവമാകുന്നത്. അതിവേഗ ട്രെയിനുകളിലെ യാത്രയ്ക്ക് തുല്യമായ കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് ആഭ്യന്തര വിമാനയാത്ര സാധ്യമാക്കുകയാണ് ഈ വിപ്ലവകരമായ പദ്ധതിയുടെ ലക്ഷ്യം. കോഴിക്കോട്ട് നടന്ന ചടങ്ങിൽ, സഹകരണ മേഖലയിലെ പ്രമുഖ ആരോഗ്യസ്ഥാപനമായ എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ. വിജയകൃഷ്ണനാണ് പദ്ധതിയുടെ പ്രാഥമിക വിവരങ്ങൾ പുറത്തുവിട്ടത്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) മാതൃകയിൽ സഹകരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും നിക്ഷേപം സമാഹരിച്ചാകും കമ്പനി രൂപീകരിക്കുക. മുഖ്യമന്ത്രി ചെയർമാനും സഹകരണ മന്ത്രി വൈസ് ചെയർമാനുമായി രൂപീകരിക്കുന്ന കമ്പനിയിൽ ആദ്യഘട്ടത്തിൽ 200 സഹകരണ സംഘങ്ങൾ രണ്ട് കോടി രൂപ വീതം നിക്ഷേപിക്കും. കൊച്ചി ആസ്ഥാനമാക്കി കരിപ്പൂർ, കണ്ണൂർ, മംഗളൂരു, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, മധുര എന്നീ ദക്ഷിണേന്ത്യൻ നഗരങ്ങളെ പരസ്പരം ബന്ധിപ്പിച്ചാകും ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. 3,500 രൂപ മുതൽ 7,000 രൂപ വരെയായിരിക്കും ടിക്കറ്റ് നിരക്ക്. സർവീസ് തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപുവരെ ഒഴിവുള്ള സീറ്റുകളിൽ വളരെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കുന്ന വിപണി തന്ത്രവും കമ്പനി ആലോചിക്കുന്നുണ്ട്. പ്രാരംഭ മൂലധനച്ചെലവ് കുറയ്ക്കുന്നതിനായി വിമാനങ്ങൾ സ്വന്തമായി വാങ്ങുന്നതിന് പകരം പാട്ടത്തിന് എടുക്കാനാണ് തീരുമാനം. 72 സീറ്റുകളുള്ള രണ്ട് എടിആർ വിമാനങ്ങളാകും ആദ്യഘട്ടത്തിൽ വാടകയ്ക്കെടുക്കുക. യാത്രക്കാരുടെ പ്രതികരണവും സാമ്പത്തിക ലാഭവും വിലയിരുത്തി വിമാനങ്ങളുടെ എണ്ണം നാലും ആറുമായി ഉയർത്തും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രാരംഭഘട്ടത്തിൽ 200 പേർക്ക് ജോലി നൽകാനാകും. വിമാന സർവീസിന് ഒപ്പം ഒരു ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഒരു വർഷം വിമാനത്തിൽ ആരും കയറിയില്ലെങ്കിൽ പോലും പരമാവധി 32 കോടി രൂപ മാത്രമായിരിക്കും നഷ്ടം വരികയെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആദ്യ രണ്ട് വർഷത്തെ പ്രവർത്തനത്തിന് ശേഷം കമ്പനി പൂർണ്ണമായും ലാഭത്തിലേക്ക് മാറുമെന്നുമാണ് പ്രതീക്ഷ. സ്വകാര്യ മേഖലയിൽ പ്രഖ്യാപിക്കപ്പെട്ട ‘എയർ കേരള’ പദ്ധതിയും, അൽഹിന്ദ് എയറും നിലവിൽ വിമാനങ്ങൾ പാട്ടത്തിന് കിട്ടാതെ കടുത്ത പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് കോ-കേരളത്തിന്റെ വരവ്. 2025 ജൂൺ അവസാനത്തോടെ സർവീസ് ആരംഭിക്കാൻ ലക്ഷ്യമിട്ടിരുന്ന എയർ കേരളയ്ക്ക് വിദേശ ലീസിങ് കമ്പനികളുടെ കർശന നിലപാടുകളാണ് തിരിച്ചടിയായത്. വിമാനങ്ങൾ വിട്ടുനൽകണമെങ്കിൽ ഒരു വർഷത്തെ വാടക മുൻകൂറായി നൽകുകയോ, അല്ലെങ്കിൽ 200 കോടി രൂപയുടെ ബാങ്ക് ബാലൻസ് കാണിക്കുകയോ വേണമെന്നാണ് പാട്ടക്കമ്പനികളുടെ ആവശ്യം. മുൻപ് ഇന്ത്യയിലെ ചില പ്രമുഖ വിമാനക്കമ്പനികൾ പാപ്പരത്ത നടപടികളിലേക്ക് നീങ്ങിയപ്പോൾ കോടിക്കണക്കിന് രൂപയുടെ പാട്ടത്തുക നഷ്ടമായതാണ് വിദേശ കമ്പനികൾ ഇത്രയും കടുത്ത നിബന്ധനകൾ വെക്കാൻ കാരണം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര യാത്രക്കാരുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഏകദേശം 35 ലക്ഷത്തിലധികം പ്രവാസി മലയാളികളാണ് വിവിധ രാജ്യങ്ങളിലുള്ളത്. ഗൾഫ് റൂട്ടുകളിൽ വർഷം മുഴുവൻ ആവശ്യകത നിലനിൽക്കുന്നു. കേരളത്തിലെ ടൂറിസം, മെഡിക്കൽ ടൂറിസം, ഐടി മേഖല, ബിസിനസ് യാത്രകൾ എന്നിവ ഭാവിയിൽ കൂടുതൽ യാത്രക്കാരെ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. വിമാനങ്ങൾ ലീസിന് എടുക്കാൻ വലിയ നിക്ഷേപം ആവശ്യമാണ്. പലപ്പോഴും വിമാനക്കമ്പനികളെ തകർക്കുന്നത് ഈ നിക്ഷേപത്തിന് അനുസരിച്ച് റിട്ടേൺ വരാത്തതാണ്. ഒരു എയർലൈനിന്റെ മൊത്തം ചെലവിന്റെ 30-40% വരെ ഇന്ധനചെലവ് ആണ്. പലപ്പോഴും ഇന്ധന വില ഉയർന്നു നില്ക്കുന്നത് ചെലവ് വർധിപ്പിക്കും. ഇൻഡിഗോ, എയർഇന്ത്യ എക്‌സ്പ്രസ്, ആകശ എയർ തുടങ്ങിയ വമ്പന്മാരുടെ കടുത്ത മത്സരമുള്ളതിനാൽ ടിക്കറ്റ് വിലയിൽ പിടിച്ചുനിൽക്കുക ബുദ്ധിമുട്ടാണ്. ബോയിംഗ്, എയർബസ് കമ്പനികളുടെ സാങ്കേതിക പ്രശ്നങ്ങൾ മൂലം ലോകമെമ്പാടും പുതിയ വിമാനങ്ങളുടെ ഡെലിവറി വൈകുകയാണ്. അതിനാൽ വിമാനം ലഭിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ എൻഒസിയും, ഡിജിസിഎയുടെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റും സുരക്ഷാ പരിശോധനകളും വിജയകരമായി പൂർത്തിയാക്കേണ്ടതുണ്ട്. ‘കോ-കേരളം’ പദ്ധതി പൂർണ്ണമായും വിജയകരമാകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള പിന്തുണയും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതികളും ആവശ്യമാണ്. നിലവിൽ ചർച്ചകളുടെ പ്രാഥമിക ഘട്ടത്തിലുള്ള ഈ സഹകരണ വിമാന സർവീസ് യാഥാർത്ഥ്യമായാൽ, അത് ഇന്ത്യൻ വ്യോമയാന മേഖലയിൽ തന്നെ ഒരു പുതിയ ചരിത്രമായി മാറും.

ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി; ചെറുകിട ജോലിയിൽ നിന്ന് ചരിത്ര നേട്ടത്തിലേക്ക് ആലപ്പുഴക്കാരൻ നിഷാദ്!

Etihad Rail Captain ദുബായ്: യുഎഇയുടെ സ്വപ്‌ന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ചരിത്രത്തിൽ ഇനി പ്രവാസി മലയാളിയുടെ പേരും തങ്കലിപികളിൽ എഴുതപ്പെടും. ഇത്തിഹാദ് റെയിൽ അതിവേഗ യാത്രാ ട്രെയിനുകളുടെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി ആലപ്പുഴ സ്വദേശിയായ നിഷാദ് നിയമിതനായി. ചരിത്രമെഴുതി യുഎഇയുടെ ആദ്യ സ്വദേശി ക്യാപ്റ്റൻമാരായ ഇബ്രാഹിം അൽ ഹമ്മാദിക്കും സാറാ അൽ മസ്രൂയിക്കുമൊപ്പമാണ് ഇനി ഈ മലയാളി യുവാവും ഇത്തിഹാദ് റെയിലിന്റെ മുൻനിരയിൽ പാളങ്ങൾ ഭരിക്കുക. വളരെ ലളിതമായ സാഹചര്യങ്ങളിൽ നിന്ന് കഠിനാധ്വാനത്തിലൂടെയാണ് നിഷാദ് ഈ സ്വപ്നതുല്യമായ നേട്ടത്തിൽ എത്തിച്ചേർന്നത്. പന്ത്രണ്ട് വർഷം മുൻപ് യുഎഇയിൽ എത്തിയ നിഷാദ് ചെറുകിട കടകളിൽ ക്യാഷറായും ഡെലിവറി ബോയിയായും ജോലി ചെയ്താണ് പ്രവാസ ജീവിതം ആരംഭിച്ചത്. പിന്നീട് റെയിൽവേ മേഖലയോടുള്ള താല്പര്യം കൊണ്ട് പാം ജുമൈറ മോണോറെയിൽ, ദുബായ് ട്രാം, ദുബായ് മെട്രോ എന്നിവിടങ്ങളിൽ ഇൻസ്ട്രക്ടറായി ജോലിയിൽ പ്രവേശിച്ചു. ഇതാണ് റെയിൽവേ കരിയറിലേക്കുള്ള വഴിത്തിരിവായത്. 2020ൽ ഇത്തിഹാദ് റെയിലിലേക്കുള്ള ആദ്യ അപേക്ഷ സാങ്കേതിക പിഴവുകളാൽ നഷ്ടമായെങ്കിലും നിരാശനാകാതെ വീണ്ടും ശ്രമിച്ച നിഷാദ്, 2024-ൽ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ആലപ്പുഴ സ്വദേശികളായ നൗഷാദിന്റെയും ഷീബയുടെയും മകനാണ് നിഷാദ്. റെയിൽവേ പാളങ്ങളുമായി ഈ കുടുംബത്തിന് മറ്റൊരു ബന്ധം കൂടിയുണ്ട്; നിഷാദിന്റെ സഹോദരൻ റിൻഷാദ് ഇത്തിഹാദ് റെയിൽവേയുടെ ചരക്ക് ട്രെയിനിലെ ലോക്കോ പൈലറ്റായി നിലവിൽ ജോലി ചെയ്യുന്നുണ്ട്. നിഷാദിന്റെ ഈ വലിയ നേട്ടത്തിന് പൂർണ്ണ പിന്തുണയുമായി ഭാര്യ ഹിബ ഗഫൂറും മകൻ ഖലീഫ സായിദും കൂടെയുണ്ട്. പ്രതിസന്ധികളോട് പോരാടി യുഎഇയുടെ ഗതാഗത ചരിത്രത്തിന്റെ ഭാഗമായി മാറിയ ഈ ആലപ്പുഴക്കാരൻ പ്രവാസി മലയാളി സമൂഹത്തിനാകെ അഭിമാനമായി മാറിയിരിക്കുകയാണ്.

സമയം തെറ്റിക്കാതെ ‘ഇത്തിഹാദ് റെയിൽ’; ഫുജൈറയിൽ നിന്നുള്ള കന്നി യാത്രാ ട്രെയിൻ പത്ത് മിനിറ്റ് മുൻപേ അബുദാബിയിലെത്തി

Etihad Rail passenger train അബുദാബി: യുഎഇയുടെ ഗതാഗത ചരിത്രത്തിൽ പുതിയൊരു സുവർണ്ണ അധ്യായം കുറിച്ചുകൊണ്ട്, ഫുജൈറയിൽ നിന്നുള്ള ആദ്യ ഇത്തിഹാദ് റെയിൽ യാത്രാ ട്രെയിൻ നിശ്ചിത സമയത്തിനും മുൻപേ അബുദാബിയിലെത്തി. രാവിലെ 7.19-ന് അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ എത്തേണ്ടിയിരുന്ന ട്രെയിൻ, 10 മിനിറ്റ് മുൻപേ തന്നെ യാത്ര പൂർത്തിയാക്കിയാണ് ചരിത്ര നിമിഷം കുറിച്ചത്. ചരിത്രപ്രധാനമായ ഈ കന്നി യാത്രയ്ക്ക് സാക്ഷ്യം വഹിക്കാൻ പുലർച്ചെ മുതൽ തന്നെ അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ വൻ ജനപ്രാതിനിധ്യമാണ് തടിച്ചുകൂടിയിരുന്നത്. ട്രെയിൻ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ സ്റ്റേഷനിലും പരിസരത്തും വലിയ ആവേശവും ഉത്സവപ്രതീതിയും പ്രകടമായിരുന്നു. ഈ കന്നി യാത്രയിൽ പങ്കാളികളായ മലയാളികളടക്കമുള്ള യാത്രക്കാരെ വരവേൽക്കാൻ പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. ആദ്യ യാത്രയിലെ മുഴുവൻ യാത്രക്കാർക്കും ട്രെയിനിൽ സൗജന്യ പ്രഭാതഭക്ഷണം വിതരണം ചെയ്തു. ലഭ്യമാകുന്ന സർവീസുകൾക്ക് അനുസരിച്ച് ലഘുഭക്ഷണങ്ങളും ലഹരിയില്ലാത്ത പാനീയങ്ങളും ട്രെയിനിൽ നിന്ന് വിലകൊടുത്തു വാങ്ങാൻ സാധിക്കും. യാത്രക്കാർക്ക് സ്വന്തം നിലയിൽ ഭക്ഷണം കയ്യിൽ കരുതാനും അനുമതിയുണ്ട്. കടുത്ത മണമുള്ളതോ ട്രെയിൻ അശുദ്ധമാക്കുന്നതോ ആയ ഭക്ഷണസാധനങ്ങൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. ലഹരിപാനീയങ്ങൾക്ക് ട്രെയിനിൽ കർശന വിലക്കുണ്ട്. യുഎഇയുടെ മറ്റൊരു പ്രധാന അടയാളമായ ദുബായിലെ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന് സമീപത്തുകൂടിയാണ് ഈ ട്രെയിൻ കടന്നുപോയത്. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറിക്കൊണ്ടിരിക്കുന്ന ഇവിടെ, വരാനിരിക്കുന്ന വികസനപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ യുഎഇയുടെ യാത്രാമേഖലയിൽ അത് മറ്റൊരു ചരിത്ര നാഴികക്കല്ലാകും.

14 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മാറ്റം പ്രവാസികൾക്ക് കനത്ത തിരിച്ചടി: യുഎഇയിൽ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

indian passport fee hike ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചുകൊണ്ട് പാസ്‌പോർട്ട് സേവനങ്ങളുടെ നിരക്കുകൾ കുത്തനെ വർധിപ്പിച്ചു. ആഗോളതലത്തിൽ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലെ പാസ്‌പോർട്ട് നിരക്കുകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി. പുതുക്കിയ നിരക്കുകൾ ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. അബുദാബിയിലെ ഇന്ത്യൻ എംബസി, ദുബായിലെ കോൺസുലേറ്റ്, യുഎഇയിലുടനീളമുള്ള മറ്റ് ഔദ്യോഗിക പാസ്‌പോർട്ട് സേവന കേന്ദ്രങ്ങൾ എന്നിവടങ്ങളിലെല്ലാം ഈ പുതിയ നിരക്കുകൾ ഒരേപോലെ ബാധകമായിരിക്കും. നീണ്ട 14 വർഷങ്ങൾക്ക് ശേഷമാണ് നിരക്കുകളിൽ ഇത്രയും വലിയൊരു മാറ്റം വരുത്തുന്നത്.

പുതിയ നിരക്കുകൾ ഒറ്റനോട്ടത്തിൽ:

  1. മുതിർന്നവരുടെ പാസ്‌പോർട്ട് (കാലാവധി: 10 വർഷം)
    സാധാരണ നിരക്കുകളിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുതിർന്നവർക്കുള്ള സാധാരണ 36 പേജുള്ള പാസ്‌പോർട്ടിന് ഇനി മുതൽ 60 ശതമാനത്തോളം അധികം തുക നൽകണം.മുതിർന്നവർക്കുള്ള സാധാരണ 36 പേജുകളുള്ള പാസ്‌പോർട്ട് പുതുക്കുന്നതിനും പുതിയത് എടുക്കുന്നതിനും ഇനി മുതൽ 450 ദിർഹം നൽകണം. മുൻപ് ഇത് 285 ദിർഹമായിരുന്നു.

ഇതേ പാസ്‌പോർട്ട് അടിയന്തരമായി തത്കാൽ സംവിധാനത്തിലൂടെ സ്വന്തമാക്കാൻ 900 ദിർഹം ചിലവഴിക്കേണ്ടിവരും. 60 പേജുകളുള്ള വലിയ പാസ്‌പോർട്ട് സാധാരണ രീതിയിൽ പുതുക്കാൻ 630 ദിർഹവും തത്കാൽ വഴി ലഭിക്കാൻ 1080 ദിർഹവുമാണ് പുതിയ നിരക്ക്. പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പുതിയത് എടുക്കുന്നതിനുള്ള തുക വളരെ കൂടുതലാണ്. ഈ വിഭാഗത്തിൽ സാധാരണ അപേക്ഷകൾക്ക് 36 പേജിന് 900 ദിർഹവും 60 പേജിന് 1,080 ദിർഹവും നൽകണം. തത്കാൽ വഴിയാണെങ്കിൽ ഇത് യഥാക്രമം 1,350 ദിർഹവും 1530 ദിർഹവുമായി ഉയരും.

  1. കുട്ടികളുടെ പാസ്‌പോർട്ട് (18 വയസ്സിന് താഴെ – കാലാവധി: 5 വർഷം)
    36 പേജ് (സാധാരണ പുതുക്കൽ): 325 ദിർഹം (മുൻപ് 190 ദിർഹമായിരുന്നു). 36 പേജ് (തത്കാൽ അപേക്ഷകൾ): 775 ദിർഹം. നഷ്ടപ്പെടുകയോ കേടുപാടുകൾ വരികയോ ചെയ്താൽ: സാധാരണ രീതിയിൽ 775 ദിർഹവും തത്കാൽ വഴി 1,225 ദിർഹവും ഈടാക്കും. എട്ട് വയസ്സ് വരെയുള്ള കുട്ടികൾക്കായി പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ 10 ശതമാനം ഇളവ് ലഭിക്കും. ഇതോടെ ഇവർക്ക് സാധാരണ അപേക്ഷകൾക്ക് 295 ദിർഹവും തത്കാലിന് 700 ദിർഹവും മതിയാകും. എന്നാൽ പാസ്‌പോർട്ട് പുതുക്കുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

പാസ്‌പോർട്ട് സേവനങ്ങൾക്ക് പുറമെ മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകളുടെ നിരക്കും വർധിപ്പിച്ചിട്ടുണ്ട്. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്: 145 ദിർഹം (മുൻപ് 95 ദിർഹമായിരുന്നു) പാസ്‌പോർട്ട് റദ്ദാക്കൽ സർട്ടിഫിക്കറ്റ്: 145 ദിർഹം (മുൻപ് 95 ദിർഹമായിരുന്നു) അടിയന്തര യാത്രാ രേഖകൾ: 60 ദിർഹം (തത്കാൽ ലഭ്യമാകില്ല) തിരിച്ചറിയൽ സർട്ടിഫിക്കറ്റുകൾ: 180 ദിർഹം (തത്കാൽ ലഭ്യമാകില്ല) സർക്കാർ നിശ്ചയിച്ച ഈ അടിസ്ഥാന നിരക്കുകൾക്ക് പുറമെ, സേവനദാതാക്കളുടെ സർവീസ് ചാർജും പ്രവാസി ക്ഷേമ നിധിയും അപേക്ഷകർ വെവ്വേറെ നൽകേണ്ടി വരും. യുഎഇയിലെ കോൺസുലർ സേവനങ്ങളുടെ ചുമതല പുതിയ ഏജൻസിയായ ‘അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്’ ഏറ്റെടുക്കുന്നതിനൊപ്പമാണ് പ്രവാസികളെ ആശങ്കയിലാഴ്ത്തിയുള്ള ഈ പുതിയ നിരക്ക് വർധനവും നടപ്പിലാകുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group