
Etihad Rail Captain ദുബായ്: യുഎഇയുടെ സ്വപ്‌ന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ചരിത്രത്തിൽ ഇനി പ്രവാസി മലയാളിയുടെ പേരും തങ്കലിപികളിൽ എഴുതപ്പെടും. ഇത്തിഹാദ് റെയിൽ അതിവേഗ യാത്രാ ട്രെയിനുകളുടെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി ആലപ്പുഴ സ്വദേശിയായ നിഷാദ് നിയമിതനായി. ചരിത്രമെഴുതി യുഎഇയുടെ ആദ്യ സ്വദേശി ക്യാപ്റ്റൻമാരായ ഇബ്രാഹിം അൽ ഹമ്മാദിക്കും സാറാ അൽ മസ്രൂയിക്കുമൊപ്പമാണ് ഇനി ഈ മലയാളി യുവാവും ഇത്തിഹാദ് റെയിലിന്റെ മുൻനിരയിൽ പാളങ്ങൾ ഭരിക്കുക. വളരെ ലളിതമായ സാഹചര്യങ്ങളിൽ നിന്ന് കഠിനാധ്വാനത്തിലൂടെയാണ് നിഷാദ് ഈ സ്വപ്നതുല്യമായ നേട്ടത്തിൽ എത്തിച്ചേർന്നത്. പന്ത്രണ്ട് വർഷം മുൻപ് യുഎഇയിൽ എത്തിയ നിഷാദ് ചെറുകിട കടകളിൽ ക്യാഷറായും ഡെലിവറി ബോയിയായും ജോലി ചെയ്താണ് പ്രവാസ ജീവിതം ആരംഭിച്ചത്. പിന്നീട് റെയിൽവേ മേഖലയോടുള്ള താല്പര്യം കൊണ്ട് പാം ജുമൈറ മോണോറെയിൽ, ദുബായ് ട്രാം, ദുബായ് മെട്രോ എന്നിവിടങ്ങളിൽ ഇൻസ്ട്രക്ടറായി ജോലിയിൽ പ്രവേശിച്ചു. ഇതാണ് റെയിൽവേ കരിയറിലേക്കുള്ള വഴിത്തിരിവായത്. 2020ൽ ഇത്തിഹാദ് റെയിലിലേക്കുള്ള ആദ്യ അപേക്ഷ സാങ്കേതിക പിഴവുകളാൽ നഷ്ടമായെങ്കിലും നിരാശനാകാതെ വീണ്ടും ശ്രമിച്ച നിഷാദ്, 2024-ൽ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ആലപ്പുഴ സ്വദേശികളായ നൗഷാദിന്റെയും ഷീബയുടെയും മകനാണ് നിഷാദ്. റെയിൽവേ പാളങ്ങളുമായി ഈ കുടുംബത്തിന് മറ്റൊരു ബന്ധം കൂടിയുണ്ട്; നിഷാദിന്റെ സഹോദരൻ റിൻഷാദ് ഇത്തിഹാദ് റെയിൽവേയുടെ ചരക്ക് ട്രെയിനിലെ ലോക്കോ പൈലറ്റായി നിലവിൽ ജോലി ചെയ്യുന്നുണ്ട്. നിഷാദിന്റെ ഈ വലിയ നേട്ടത്തിന് പൂർണ്ണ പിന്തുണയുമായി ഭാര്യ ഹിബ ഗഫൂറും മകൻ ഖലീഫ സായിദും കൂടെയുണ്ട്. പ്രതിസന്ധികളോട് പോരാടി യുഎഇയുടെ ഗതാഗത ചരിത്രത്തിന്റെ ഭാഗമായി മാറിയ ഈ ആലപ്പുഴക്കാരൻ പ്രവാസി മലയാളി സമൂഹത്തിനാകെ അഭിമാനമായി മാറിയിരിക്കുകയാണ്.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
സമയം തെറ്റിക്കാതെ ‘ഇത്തിഹാദ് റെയിൽ’; ഫുജൈറയിൽ നിന്നുള്ള കന്നി യാത്രാ ട്രെയിൻ പത്ത് മിനിറ്റ് മുൻപേ അബുദാബിയിലെത്തി
Etihad Rail passenger train അബുദാബി: യുഎഇയുടെ ഗതാഗത ചരിത്രത്തിൽ പുതിയൊരു സുവർണ്ണ അധ്യായം കുറിച്ചുകൊണ്ട്, ഫുജൈറയിൽ നിന്നുള്ള ആദ്യ ഇത്തിഹാദ് റെയിൽ യാത്രാ ട്രെയിൻ നിശ്ചിത സമയത്തിനും മുൻപേ അബുദാബിയിലെത്തി. രാവിലെ 7.19-ന് അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ എത്തേണ്ടിയിരുന്ന ട്രെയിൻ, 10 മിനിറ്റ് മുൻപേ തന്നെ യാത്ര പൂർത്തിയാക്കിയാണ് ചരിത്ര നിമിഷം കുറിച്ചത്. ചരിത്രപ്രധാനമായ ഈ കന്നി യാത്രയ്ക്ക് സാക്ഷ്യം വഹിക്കാൻ പുലർച്ചെ മുതൽ തന്നെ അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ വൻ ജനപ്രാതിനിധ്യമാണ് തടിച്ചുകൂടിയിരുന്നത്. ട്രെയിൻ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ സ്റ്റേഷനിലും പരിസരത്തും വലിയ ആവേശവും ഉത്സവപ്രതീതിയും പ്രകടമായിരുന്നു. ഈ കന്നി യാത്രയിൽ പങ്കാളികളായ മലയാളികളടക്കമുള്ള യാത്രക്കാരെ വരവേൽക്കാൻ പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. ആദ്യ യാത്രയിലെ മുഴുവൻ യാത്രക്കാർക്കും ട്രെയിനിൽ സൗജന്യ പ്രഭാതഭക്ഷണം വിതരണം ചെയ്തു. ലഭ്യമാകുന്ന സർവീസുകൾക്ക് അനുസരിച്ച് ലഘുഭക്ഷണങ്ങളും ലഹരിയില്ലാത്ത പാനീയങ്ങളും ട്രെയിനിൽ നിന്ന് വിലകൊടുത്തു വാങ്ങാൻ സാധിക്കും. യാത്രക്കാർക്ക് സ്വന്തം നിലയിൽ ഭക്ഷണം കയ്യിൽ കരുതാനും അനുമതിയുണ്ട്. കടുത്ത മണമുള്ളതോ ട്രെയിൻ അശുദ്ധമാക്കുന്നതോ ആയ ഭക്ഷണസാധനങ്ങൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. ലഹരിപാനീയങ്ങൾക്ക് ട്രെയിനിൽ കർശന വിലക്കുണ്ട്. യുഎഇയുടെ മറ്റൊരു പ്രധാന അടയാളമായ ദുബായിലെ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന് സമീപത്തുകൂടിയാണ് ഈ ട്രെയിൻ കടന്നുപോയത്. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറിക്കൊണ്ടിരിക്കുന്ന ഇവിടെ, വരാനിരിക്കുന്ന വികസനപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ യുഎഇയുടെ യാത്രാമേഖലയിൽ അത് മറ്റൊരു ചരിത്ര നാഴികക്കല്ലാകും.
14 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മാറ്റം പ്രവാസികൾക്ക് കനത്ത തിരിച്ചടി: യുഎഇയിൽ ഇന്ന് മുതല്‍ പ്രാബല്യത്തില്‍
indian passport fee hike ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചുകൊണ്ട് പാസ്‌പോർട്ട് സേവനങ്ങളുടെ നിരക്കുകൾ കുത്തനെ വർധിപ്പിച്ചു. ആഗോളതലത്തിൽ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലെ പാസ്‌പോർട്ട് നിരക്കുകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി. പുതുക്കിയ നിരക്കുകൾ ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. അബുദാബിയിലെ ഇന്ത്യൻ എംബസി, ദുബായിലെ കോൺസുലേറ്റ്, യുഎഇയിലുടനീളമുള്ള മറ്റ് ഔദ്യോഗിക പാസ്‌പോർട്ട് സേവന കേന്ദ്രങ്ങൾ എന്നിവടങ്ങളിലെല്ലാം ഈ പുതിയ നിരക്കുകൾ ഒരേപോലെ ബാധകമായിരിക്കും. നീണ്ട 14 വർഷങ്ങൾക്ക് ശേഷമാണ് നിരക്കുകളിൽ ഇത്രയും വലിയൊരു മാറ്റം വരുത്തുന്നത്.
പുതിയ നിരക്കുകൾ ഒറ്റനോട്ടത്തിൽ:
- മുതിർന്നവരുടെ പാസ്‌പോർട്ട് (കാലാവധി: 10 വർഷം)
സാധാരണ നിരക്കുകളിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുതിർന്നവർക്കുള്ള സാധാരണ 36 പേജുള്ള പാസ്‌പോർട്ടിന് ഇനി മുതൽ 60 ശതമാനത്തോളം അധികം തുക നൽകണം.മുതിർന്നവർക്കുള്ള സാധാരണ 36 പേജുകളുള്ള പാസ്‌പോർട്ട് പുതുക്കുന്നതിനും പുതിയത് എടുക്കുന്നതിനും ഇനി മുതൽ 450 ദിർഹം നൽകണം. മുൻപ് ഇത് 285 ദിർഹമായിരുന്നു.
ഇതേ പാസ്‌പോർട്ട് അടിയന്തരമായി തത്കാൽ സംവിധാനത്തിലൂടെ സ്വന്തമാക്കാൻ 900 ദിർഹം ചിലവഴിക്കേണ്ടിവരും. 60 പേജുകളുള്ള വലിയ പാസ്‌പോർട്ട് സാധാരണ രീതിയിൽ പുതുക്കാൻ 630 ദിർഹവും തത്കാൽ വഴി ലഭിക്കാൻ 1080 ദിർഹവുമാണ് പുതിയ നിരക്ക്. പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പുതിയത് എടുക്കുന്നതിനുള്ള തുക വളരെ കൂടുതലാണ്. ഈ വിഭാഗത്തിൽ സാധാരണ അപേക്ഷകൾക്ക് 36 പേജിന് 900 ദിർഹവും 60 പേജിന് 1,080 ദിർഹവും നൽകണം. തത്കാൽ വഴിയാണെങ്കിൽ ഇത് യഥാക്രമം 1,350 ദിർഹവും 1530 ദിർഹവുമായി ഉയരും.
- കുട്ടികളുടെ പാസ്‌പോർട്ട് (18 വയസ്സിന് താഴെ – കാലാവധി: 5 വർഷം)
36 പേജ് (സാധാരണ പുതുക്കൽ): 325 ദിർഹം (മുൻപ് 190 ദിർഹമായിരുന്നു). 36 പേജ് (തത്കാൽ അപേക്ഷകൾ): 775 ദിർഹം. നഷ്ടപ്പെടുകയോ കേടുപാടുകൾ വരികയോ ചെയ്താൽ: സാധാരണ രീതിയിൽ 775 ദിർഹവും തത്കാൽ വഴി 1,225 ദിർഹവും ഈടാക്കും. എട്ട് വയസ്സ് വരെയുള്ള കുട്ടികൾക്കായി പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ 10 ശതമാനം ഇളവ് ലഭിക്കും. ഇതോടെ ഇവർക്ക് സാധാരണ അപേക്ഷകൾക്ക് 295 ദിർഹവും തത്കാലിന് 700 ദിർഹവും മതിയാകും. എന്നാൽ പാസ്‌പോർട്ട് പുതുക്കുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
പാസ്‌പോർട്ട് സേവനങ്ങൾക്ക് പുറമെ മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകളുടെ നിരക്കും വർധിപ്പിച്ചിട്ടുണ്ട്. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്: 145 ദിർഹം (മുൻപ് 95 ദിർഹമായിരുന്നു) പാസ്‌പോർട്ട് റദ്ദാക്കൽ സർട്ടിഫിക്കറ്റ്: 145 ദിർഹം (മുൻപ് 95 ദിർഹമായിരുന്നു) അടിയന്തര യാത്രാ രേഖകൾ: 60 ദിർഹം (തത്കാൽ ലഭ്യമാകില്ല) തിരിച്ചറിയൽ സർട്ടിഫിക്കറ്റുകൾ: 180 ദിർഹം (തത്കാൽ ലഭ്യമാകില്ല) സർക്കാർ നിശ്ചയിച്ച ഈ അടിസ്ഥാന നിരക്കുകൾക്ക് പുറമെ, സേവനദാതാക്കളുടെ സർവീസ് ചാർജും പ്രവാസി ക്ഷേമ നിധിയും അപേക്ഷകർ വെവ്വേറെ നൽകേണ്ടി വരും. യുഎഇയിലെ കോൺസുലർ സേവനങ്ങളുടെ ചുമതല പുതിയ ഏജൻസിയായ ‘അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്’ ഏറ്റെടുക്കുന്നതിനൊപ്പമാണ് പ്രവാസികളെ ആശങ്കയിലാഴ്ത്തിയുള്ള ഈ പുതിയ നിരക്ക് വർധനവും നടപ്പിലാകുന്നത്.