
Kuwait Home CCTV Rules കുവൈത്ത് സിറ്റി: സ്വകാര്യ വീടുകളിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളുടെ സാന്നിധ്യം വ്യക്തമാക്കുന്ന മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിക്കേണ്ട നിയമപരമായ ബാധ്യത വീടുടമകൾക്കില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്‍റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. സെക്യൂരിറ്റി ക്യാമറകളും നിരീക്ഷണ ഉപകരണങ്ങളും സ്ഥാപിക്കുന്നത് നിയന്ത്രിക്കുന്ന 2015-ലെ 61-ാം നമ്പർ നിയമപ്രകാരം, മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിക്കണമെന്ന നിബന്ധന വാണിജ്യ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതു കെട്ടിടങ്ങൾ എന്നിവയ്ക്ക് മാത്രമാണ് ബാധകം. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വീടുകളുടെ അതിർത്തിക്കുള്ളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമ്പോൾ അത്തരം മുന്നറിയിപ്പ് ബോർഡുകളോ സ്റ്റിക്കറുകളോ പ്രദർശിപ്പിക്കണമെന്ന് നിയമത്തിലോ അതിന്റെ അനുബന്ധ ചട്ടങ്ങളിലോ പറയുന്നില്ലെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. വീടുടമകൾക്ക് വേണമെങ്കിൽ സ്വന്തം താൽപ്പര്യപ്രകാരം സ്റ്റിക്കറുകൾ പതിക്കാവുന്നതാണ്, എന്നാൽ ഇത് നിർബന്ധമല്ല. സ്വകാര്യ വീടുകളിൽ താമസിക്കുന്നവർ ഉൾപ്പെടെയുള്ള എല്ലാ പ്രോപ്പർട്ടി ഉടമകളും നിരീക്ഷണ ക്യാമറകൾക്കായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് സോഷ്യൽ മീഡിയയിലും മറ്റും ചർച്ചകളും റിപ്പോർട്ടുകളും പ്രചരിച്ച പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ ഈ വിശദീകരണം. നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്നതിന് മുൻപ് അവയുടെ കൃത്യത ഉറപ്പുവരുത്തണമെന്നും, തെറ്റായ നിയമവിവരങ്ങൾ പ്രചരിക്കുന്നത് തടയാൻ മന്ത്രാലയത്തിന്റെ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിരീക്ഷണ ക്യാമറ നിയമത്തെക്കുറിച്ചോ മറ്റ് അനുബന്ധ ചട്ടങ്ങളെക്കുറിച്ചോ കൂടുതൽ വ്യക്തത ആവശ്യമുള്ള താമസക്കാർക്ക് 25580888 എന്ന നമ്പറിൽ വാട്സ്ആപ്പ് വഴി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തെ ബന്ധപ്പെടാവുന്നതാണ്.