Iranian Missile Drone Attack Kuwait കുവൈത്ത് സിറ്റി: വെള്ളിയാഴ്ച പുലർച്ചെ കുവൈറ്റ് വ്യോമാതിർത്തിക്കുള്ളിൽ പ്രവേശിച്ച ശത്രുതാപരമായ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും രാജ്യത്തിന്റെ സായുധ സേന വിജയകരമായി തടഞ്ഞു നശിപ്പിച്ചതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളമുള്ള സൈനിക താവളങ്ങളെയും പ്രധാന സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണമാണിതെന്ന് മന്ത്രാലയം വിശേഷിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ മുതൽ ശത്രു രാജ്യത്തിന്റെ ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും സായുധ സേനയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നതായും, കുവൈറ്റിന്റെ വ്യോമ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അവയെ വിജയകരമായി പ്രതിരോധിക്കുകയും തകർക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ-ഒതൈബി അറിയിച്ചു. ശത്രുക്കളുടെ വ്യോമാക്രമണങ്ങളെ സായുധ സേന തടഞ്ഞുവെങ്കിലും, ഇറാന്റെ ഈ ആക്രമണത്തിനിടയിൽ കുവൈറ്റ് സൈന്യത്തിന്റെ നിരവധി ക്യാമ്പുകളിലും സൗകര്യങ്ങളിലും ശത്രു ഡ്രോണുകൾ പതിച്ചു. സൈനിക ചുമതലകൾ നിർവഹിക്കുന്നതിനിടയിൽ കുവൈറ്റ് ലാൻഡ് ഫോഴ്സിലെ (കരസേന) നിരവധി ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റ സൈനികർക്ക് ഉടനടി വൈദ്യസഹായം നൽകിയതായും അവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും അൽ-ഒതൈബി പറഞ്ഞു. സൈനിക കേന്ദ്രങ്ങൾക്ക് പുറമെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. രാജ്യത്തെ ഒരു പ്രധാന വൈദ്യുതി ഉൽപ്പാദന നിലയവും ജല ശുദ്ധീകരണ പ്ലാന്റും ആക്രമിക്കപ്പെട്ട സൈറ്റുകളിൽ ഉൾപ്പെടുന്നു. ആക്രമണത്തെത്തുടർന്ന് ഇവിടെ വൻ തീപിടുത്തമുണ്ടാകുകയും സ്റ്റേഷൻ സൗകര്യങ്ങൾക്കും വൈദ്യുതി ഉൽപ്പാദന യൂണിറ്റുകൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ആക്രമണത്തെത്തുടർന്ന് മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ പതിക്കുകയും കെട്ടിടങ്ങൾക്കും വസ്തുവകകൾക്കും നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. എന്നാൽ സിവിലിയന്മാർക്ക് ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
പവർ പ്ലാന്റിലെ നാശനഷ്ടങ്ങൾ വിലയിരുത്തി കുവൈത്ത് മന്ത്രി; പുനരുദ്ധാരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ
Kuwait Electricity Minister Inspects Power Plant കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച വൈദ്യുതി-ശുദ്ധജല ഉൽപ്പാദന പ്ലാന്റ് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രി ഡോ. സുബൈഹ് അൽ-മുഖൈസിം വെള്ളിയാഴ്ച സന്ദർശിച്ചു. പ്ലാന്റിലെ തകരാറുകളും നിലവിൽ പുരോഗമിക്കുന്ന അടിയന്തര പുനരുദ്ധാരണ പ്രവർത്തനങ്ങളും അദ്ദേഹം വിലയിരുത്തി. അഹമ്മദി ഗവർണർ ഷെയ്ഖ് ഹമൂദ് അൽ-ജാബർ, മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ആദിൽ അൽ-സാമൽ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. പ്ലാന്റിന് സംഭവിച്ച നാശനഷ്ടങ്ങൾ, ഉടനടി സ്വീകരിച്ച പ്രതിരോധ നടപടികൾ, പ്ലാന്റിന്റെ പ്രവർത്തനം പൂർണ്ണതോതിൽ പുനഃസ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ എന്നിവയെക്കുറിച്ച് സാങ്കേതിക വിദഗ്ധർ മന്ത്രിക്ക് വിശദീകരിച്ചു നൽകി. തുടർച്ചയായി സൈറ്റിൽ ജോലി ചെയ്യുന്ന ഫയർഫോഴ്സ്, സുരക്ഷാ വിഭാഗം, എഞ്ചിനീയറിംഗ്, ടെക്നിക്കൽ ടീമുകളുടെ പ്രവർത്തനങ്ങൾ പ്രതിനിധി സംഘം നേരിട്ട് നിരീക്ഷിച്ചു. അപകടത്തിന്റെ വ്യാപ്തി കുറയ്ക്കുന്നതിലും അറ്റകുറ്റപ്പണികൾ വേഗത്തിലാക്കുന്നതിലും ഫീൽഡ് ക്രൂ ജീവനക്കാർ കാണിച്ച ദ്രുതഗതിയിലുള്ള പ്രതികരണത്തെയും പ്രൊഫഷണലിസത്തെയും ഉദ്യോഗസ്ഥർ അഭിനന്ദിച്ചു. വൈദ്യുതി, ശുദ്ധജല വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ മന്ത്രാലയം എല്ലാ സാങ്കേതിക-മനുഷ്യവിഭവശേഷിയും ഏകോപിപ്പിച്ച് പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുകയാണെന്ന് ഡോ. അൽ-മുഖൈസിം ഉറപ്പുനൽകി.