Kuwait Weather Updates കുവൈത്ത് സിറ്റി: കുവൈത്തിൽ വരാനിരിക്കുന്ന വാരാന്ത്യത്തിൽ പകൽ സമയത്ത് കടുത്ത ചൂടും രാത്രിയിൽ ഉയർന്ന താപനിലയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. പ്രത്യേകിച്ച് തീരദേശ മേഖലകളിൽ ആർദ്രത ഉയർന്ന നിലയിലായിരിക്കും. ഇന്ത്യൻ മൺസൂൺ ന്യുനമർദ്ദത്തിന്റെ ഫലമായി രാജ്യത്തേക്ക് അതിതീവ്രമായ ചൂടുള്ള കാറ്റും, പടിഞ്ഞാറൻ/വടക്ക്-പടിഞ്ഞാറൻ ദിശയിൽ നിന്ന് ലഘുവായതോ മിതമായതോ ആയ കാറ്റും വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആക്ടിംഗ് ഡയറക്ടർ ദിറാർ അൽ-അലി കുവൈത്ത് വാർത്താ ഏജൻസിയോട് പറഞ്ഞു.
വെള്ളിയാഴ്ചത്തെ കാലാവസ്ഥ
പകൽ കടുത്ത ചൂട് അനുഭവപ്പെടും. വടക്ക്-പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 8 മുതൽ 32 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
പരമാവധി താപനില 46 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.
തിരമാലകൾ 1 മുതൽ 3 അടി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കടൽ താരതമ്യേന ശാന്തമായിരിക്കും.
രാത്രി ചൂടുള്ള അന്തരീക്ഷം തുടരും. കാറ്റിന്റെ വേഗത മണിക്കൂറിൽ 8 മുതൽ 28 കിലോമീറ്റർ വരെയായിരിക്കും. കുറഞ്ഞ താപനില 31 മുതൽ 33 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയേക്കാം.
ശനിയാഴ്ചത്തെ കാലാവസ്ഥ
പകൽ അതിതീവ്രമായ ചൂട് തുടരും. തീരദേശങ്ങളിൽ ഈർപ്പത്തിന്റെ അളവ് കൂടുതലായിരിക്കും. കാറ്റിന്റെ വേഗത മണിക്കൂറിൽ 8 മുതൽ 30 കിലോമീറ്റർ വരെയായിരിക്കും.
പരമാവധി താപനില 47 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.
രാത്രിയിലും ചൂട് ഉയർന്ന നിലയിൽ തുടരും. വടക്ക്-പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 12 മുതൽ 32 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാം. കുറഞ്ഞ താപനില 32 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. കടലിൽ തിരമാലകൾ 2 മുതൽ 4 അടി വരെ ഉയരാൻ സാധ്യതയുണ്ട്.
ഇസ്രായേൽ സെറ്റിൽമെന്റുകളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ഈ രാജ്യങ്ങളില്‍ വിലക്ക്: തീരുമാനത്തെ സ്വാഗതം ചെയ്ത് കുവൈത്ത്
ban on imports from Israel ഇസ്രായേൽ അധിനിവേശ പ്രദേശങ്ങളിലെ സെറ്റിൽമെന്റുകളിൽ നിന്നുള്ള ഉൽപന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാനുള്ള നെതർലൻഡ്‌സിന്റെയും ബെൽജിയത്തിന്റെയും തീരുമാനത്തെ കുവൈത്ത് സ്വാഗതം ചെയ്തു. അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായ സുപ്രധാന നടപടിയാണ് ഇതെന്നും കുവൈത്ത് വിശേഷിപ്പിച്ചു. വ്യാഴാഴ്ച വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേൽ സെറ്റിൽമെന്റുകൾ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ (UNSC) 2334 (2016) പ്രമേയത്തിനും, 2024 ജൂലൈ 19-ലെ അന്താരാഷ്ട്ര നീതിപീഠത്തിന്റെ ഉപദേശക അഭിപ്രായത്തിനും അനുസൃതമാണ് ഈ തീരുമാനങ്ങളെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമത്തോട് ചേർന്നുനിൽക്കുന്ന നിലപാട് സ്വീകരിച്ച ഡച്ച്, ബെൽജിയം സർക്കാരുകളെ മന്ത്രാലയം പ്രശംസിച്ചു. സമാധാന സാധ്യതകളെ തകർക്കുന്ന അധിനിവേശ സെറ്റിൽമെന്റ് നയങ്ങളെ ചെറുത്തുകൊണ്ട് അന്താരാഷ്ട്ര സമൂഹവും യുഎൻ രക്ഷാസമിതിയും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്ന് കുവൈറ്റ് ആഹ്വാനം ചെയ്തു. 1967-ലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് ഉൾപ്പെടെ, ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾക്കായുള്ള കുവൈറ്റിന്റെ ദീർഘകാല പിന്തുണ മന്ത്രാലയം ആവർത്തിച്ചു.
ഇറാനിയൻ റെവല്യൂഷണറി ഗാർഡിനും ഹിസ്ബുള്ളയ്ക്കും വേണ്ടി ചാരപ്പണി: ശിക്ഷ വിധിച്ച് കുവൈത്ത് കോടതി
Kuwait Spy Verdict ചാരപ്പണി കേസില്‍ കുവൈത്ത് പൗരന് ശിക്ഷ വെട്ടിക്കുറച്ച് കുവൈത്ത് കോടതി. ഇറാനിയൻ റെവല്യൂഷണറി ഗാർഡിനും ഹിസ്ബുള്ളയ്ക്കും വേണ്ടി ചാരപ്പണി നടത്തിയ കേസിൽ ഉൾപ്പെട്ട സ്വദേശി പൗരന്റെ 10 വർഷത്തെ തടവുശിക്ഷ റദ്ദാക്കിയാണ് സ്റ്റേറ്റ് സെക്യൂരിറ്റി അപ്പീൽ കോടതി പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ചത്. ഹിസ്ബുള്ളയുടെയും ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെയും നേതാക്കളുമായും അംഗങ്ങളുമായും ആശയവിനിമയം നടത്തുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തതിലൂടെ കുവൈത്തിന്റെ താൽപ്പര്യങ്ങൾക്ക് ഹാനികരമാകുന്ന രീതിയിൽ വിദേശ ശക്തികൾക്ക് വേണ്ടി ചാരപ്പണി നടത്താൻ ശ്രമിച്ചതിനാണ് പബ്ലിക് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ കേസ് എടുത്തത്. കേസ് വിവരങ്ങൾ അനുസരിച്ച്, ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെയും ഹിസ്ബുള്ളയുടെയും അംഗങ്ങളുടെ മേൽനോട്ടത്തിൽ പ്രതി ആയുധങ്ങൾ കൈവശം വെയ്ക്കുന്നതിലും ഉപയോഗിക്കുന്നതിലും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിലും പരിശീലനം നേടിയിട്ടുണ്ടായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് പ്രതിയുടെ ഭീകരപ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുന്നതിലേക്കും പ്രോസിക്യൂഷന് കൈമാറുന്നതിലേക്കും നയിച്ച തെളിവുകൾ ശേഖരിക്കുകയുമായിരുന്നു.
വടക്കൻ കുവൈത്തിലെ അതിർത്തി കവാടത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം
Abdaly Border Crossing Drone Attack കുവൈത്ത് സിറ്റി: വടക്കൻ കുവൈത്തിലെ അൽ-അബ്ദാലി (Al-Abdaly) അതിർത്തി കവാടത്തിന് നേരെ വ്യാഴാഴ്ച രണ്ടാമതും ശത്രുക്കളുടെ ഡ്രോൺ ആക്രമണമുണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ഭൗതികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രത്യേക സംഘം ഉടൻ തന്നെ സ്ഥലത്തെത്തി ആക്രമണം കൈകാര്യം ചെയ്യുകയും പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തതായി മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ-അത്വാൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സായുധ സേന പൂർണ്ണ പ്രൊഫഷണലിസത്തോടെ തങ്ങളുടെ കടമകളും ഉത്തരവാദിത്തങ്ങളും തുടരുമെന്ന് അദ്ദേഹം ആവർത്തിച്ചു.
കുവൈത്തിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണം: വ്യോമസേനയുടെ പ്രതിരോധം തുടരുന്നു
Kuwait Missiles and Drones കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ടെത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശക്തമായി ചെറുത്തുതോൽപ്പിക്കുകയാണെന്ന് കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് സ്ഥിരീകരിച്ചു. രാജ്യത്തുടനീളം മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിട്ടുണ്ട്. കേട്ട സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങൾ മൂലമാണെന്ന് അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾ ബന്ധപ്പെട്ട അധികാരികൾ നൽകുന്ന എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും അഭ്യർത്ഥിച്ചു.