Children Safety ദുബായ്: വേനലവധിക്കാലത്ത് യാത്ര പോകുന്ന കുടുംബങ്ങൾക്ക് നിർദ്ദേശവുമായി ദുബായ് പോലീസ്. ഇത്തരം യാത്രകളിൽ കുട്ടികളുടെ കാര്യത്തിൽ ജാഗ്രത വേണമെന്നും കുട്ടികളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണമെന്നും അവരെ എപ്പോഴും നിരീക്ഷണത്തിൽ നിർത്തണമെന്നും ദുബായ് പോലീസ് വ്യക്തമാക്കി.
യാത്രാവേളകളിലും വിദേശത്ത് തങ്ങുമ്പോഴും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് ഹ്യൂമൻ റൈറ്റ്സ് ജനറൽ ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള വനിതാ-ശിശു സംരക്ഷണ വിഭാഗം നടപ്പിലാക്കുന്ന സുരക്ഷാ ക്യാംപയിന്റെ ഭാഗമായാണ് മുന്നറിയിപ്പ്. യാത്രയിലുടനീളം മാതാപിതാക്കളും രക്ഷാകർത്താക്കളും കുട്ടികളെ കൃത്യമായി പരിചരിക്കുകയും ശ്രദ്ധിക്കുകയും വേണമെന്നാണ് നിർദ്ദേശം.
സന്ദർശിക്കുന്ന രാജ്യങ്ങളിലെ നിയമങ്ങളും നിർദേശങ്ങളും പ്രത്യേകിച്ച് കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കർശന നിയമങ്ങൾ പൂർണമായും പാലിക്കാൻ കുടുംബങ്ങൾ ശ്രദ്ധിക്കണം. പൊതുസ്ഥലങ്ങളിലും ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലും കുട്ടികളെ തനിച്ചാക്കി പോകരുത്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. എന്തെങ്കിലും അടിയന്തര സാഹചര്യങ്ങളുണ്ടായാൽ വേഗത്തിൽ സഹായം ലഭ്യമാക്കുന്നതിനായി സന്ദർശിക്കുന്ന രാജ്യത്തെ യുഎഇ എംബസിയുടെ വിവരങ്ങളും മറ്റ് അടിയന്തര നമ്പറുകളും കൈവശം കരുതണം. കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി ഉത്തരവാദിത്തത്തോടെ വേനലവധി ആഘോഷമാക്കാൻ കുടുംബങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
യുഎഇയിലെ കൂടുതൽ തൊഴിൽ വാർത്തകൾക്കായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ
വണ്ണം കുറയ്ക്കാനെന്ന പേരിൽ അംഗീകാരമില്ലാത്ത ഉത്പന്നങ്ങൾ പ്രചരിപ്പിച്ചു; യുഎഇയിൽ 14 ഇൻഫ്ളുവൻസർമാർക്കെതിരെ നടപടി
Influencers അബുദാബി: വണ്ണം കുറയ്ക്കാനെന്ന പേരിൽ അംഗീകാരമില്ലാത്ത പെപ്റ്റൈഡ് മരുന്നുകളും ഉൽപന്നങ്ങളും പ്രചരിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്ത 71 കേന്ദ്രങ്ങൾക്കെതിരെ കർശന നടപടിയുമായി യുഎഇ. എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റാണ് നടപടി സ്വീകരിച്ചത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ഇത്തരം വ്യാജ ഉൽപന്നങ്ങൾ പരസ്യം ചെയ്ത 14 പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ തുടർനടപടികൾക്കായി നാഷണൽ മീഡിയ ഓഫിസിന് കൈമാറുകയും ചെയ്തു. നിയമലംഘനം കണ്ടെത്തിയ 14 സ്ഥാപനങ്ങൾക്കെതിരെയും നിയമനടപടി ആരംഭിച്ചിട്ടുണ്ട്.
പൊതുജനങ്ങളുടെ ആരോഗ്യം മുൻനിർത്തി രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്. വിപണിയിലും ഓൺലൈൻ മാധ്യമങ്ങളിലും വൻ പ്രചാരം നേടുന്ന പെപ്റ്റൈഡ് ഇൻജക്ഷനുകൾ മനുഷ്യശരീരത്തിൽ ഉപയോഗിക്കാൻ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ലാത്തവയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായ ‘റെറ്റാട്രൂറ്റൈഡ്’ എന്ന മരുന്നും യുഎഇയിൽ ഉപയോഗിക്കാൻ അനുമതിയില്ലാത്ത, ഗവേഷണ ഘട്ടത്തിലുള്ള ഉൽപന്നമാണെന്ന് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
സമൂഹമാധ്യമം വഴിയും വെബ്സൈറ്റുകൾ വഴിയും നടക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളിൽ പൊതുജനങ്ങൾ വീഴരുതെന്ന് ഇൻസ്പെക്ഷൻ ആൻഡ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഫാരിസ് അൽ മസ്മി പറഞ്ഞു. ഒറ്റ ക്ലിക്കിൽ ആരോഗ്യം അല്ലെങ്കിൽ ജീവിതം തന്നെ നഷ്ടപ്പെടാമെന്ന മുന്നറിയിപ്പോടെയാണ് അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. അത്ഭുത മരുന്ന്, നൂറു ശതമാനം പ്രകൃതിദത്തം, സുരക്ഷിതം തുടങ്ങിയ ആകർഷക വാഗ്ദാനങ്ങൾ നൽകി ആളുകളെ വഞ്ചിക്കുന്ന നിയമവിരുദ്ധ അക്കൗണ്ടുകൾ കണ്ടെത്തി ബ്ലോക്ക് ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്.
കാത്തിരിക്കേണ്ടത് സെക്കൻഡുകൾ മാത്രം; ഉപയോക്തൃ സേവന വേഗതയിൽ മുന്നേറ്റവുമായി ദുബായ് കസ്റ്റംസ്
Dubai Customs ദുബായ്: ഉപയോക്തൃ സേവന രംഗത്ത് വൻ മുന്നേറ്റം കൈവരിച്ച് ദുബായ് കസ്റ്റംസ്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ഏകീകൃത കോൾ സെന്റർ നമ്പറായ 8001886-ൽ ഉപയോക്താക്കളുടെ ശരാശരി കാത്തിരിപ്പ് സമയം വെറും 24 സെക്കൻഡായി കുറയ്ക്കാൻ സാധിച്ചതായി ദുബായ് കസ്റ്റംസ് വ്യക്തമാക്കി. വേഗമേറിയതും കാര്യക്ഷമവുമായ കസ്റ്റംസ് സേവനങ്ങൾ ലഭ്യമാക്കി നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും ദുബായിയുടെ ആഗോള വ്യാപാര പദവി കൂടുതൽ ശക്തിപ്പെടുത്താനും ഇതിലൂടെ കഴിയുന്നുണ്ട്.
കോൾ സെന്ററിൽ ആദ്യ ആറു മാസത്തിനിടെ 61,000-ത്തിലേറെ ഫോൺ വിളികളാണ് ലഭിച്ചത്. സേവനങ്ങളിലെ ഉപയോക്തൃ തൃപ്തി 96.17 ശതമാനമായി ഉയർന്നു. ഒരു കോളിന്റെ ശരാശരി ദൈർഘ്യം രണ്ടു മിനിറ്റും 33 സെക്കൻഡുമായിരുന്നു. ഇതേ കാലയളവിൽ 42,000-ത്തിലധികം ഇ-മെയിലുകൾക്കും ഉദ്യോഗസ്ഥർ കൃത്യവും വേഗത്തിലുമുള്ള മറുപടി നൽകി. ഡിജിറ്റൽ സംവിധാനങ്ങളിലൂടെയുള്ള ഉപഭോക്താക്കളുടെ ആശയവിനിമയം ഉയർന്ന തോതിൽ വർധിച്ചതിന്റെ തെളിവാണിത്. ദുബായ് കസ്റ്റംസിന്റെ 2026-2030 തന്ത്രപ്രധാന പദ്ധതിയുടെ ഭാഗമായാണ് ഇത്തരം നവീകരണങ്ങൾ നടപ്പിലാക്കുന്നത്.
നിർമിതബുദ്ധി അടക്കമുള്ള ആധുനിക സാങ്കേതികവിദ്യകളും വിവരശേഖരണവും ഫലപ്രദമായി ഉപയോഗിച്ച് വ്യാപാര രംഗത്ത് സമഗ്ര മുന്നേറ്റം ഉറപ്പാക്കുകയാണ് ലക്ഷ്യം. ദുബായ് ഗവൺമെന്റിന്റെ ഇൻസ്റ്റന്റ് ഹാപ്പിനസ് സൂചികയിൽ 98 ശതമാനവും വിതരണക്കാരുടെ സംതൃപ്തിയിൽ 96 ശതമാനവും നേടാൻ സ്ഥാപനത്തിന് കഴിഞ്ഞു. കൂടാതെ ഡിജിറ്റൽ ഇടപാടുകളിൽ 99 ശതമാനം നിരക്കും രേഖപ്പെടുത്തി.
ഉപയോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവരുടെ പ്രതികരണങ്ങൾ വിശകലനം ചെയ്യുന്നതിനായി നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന പ്രത്യേക പ്ലാറ്റ്ഫോമും ദുബായ് കസ്റ്റംസ് അടുത്തിടെ പുറത്തിറക്കിയിരുന്നു. ഉപയോക്തൃ കേന്ദ്രീകൃതമായ സേവനങ്ങളിലൂടെ വ്യാപാര മേഖലയ്ക്കും ബിസിനസ് സമൂഹത്തിനും പൂർണ പിന്തുണ നൽകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ദുബായ് കസ്റ്റംസ് ക്ലയന്റ് ഹാപ്പിനസ് വിഭാഗം ഡയറക്ടർ മത്തർ അൽ മുഹൈരി വ്യക്തമാക്കി.
കുട്ടികളെ വാഹനത്തിൽ തനിച്ചാക്കരുത്; ഓർമ്മപ്പെടുത്തലുമായി യുഎഇ പോലീസ്
UAE Police അബുദാബി: കുട്ടികളെ വാഹനത്തിൽ തനിച്ചാക്കരുതെന്ന ഓർമ്മപ്പെടുത്തലുമായി യുഎഇ പോലീസ്. എഞ്ചിൻ പ്രവർത്തിക്കുന്ന വാഹനങ്ങളിൽ കുട്ടികളെ, പ്രത്യേകിച്ച് പിഞ്ചുകുഞ്ഞുങ്ങളെ, തനിച്ചാക്കി പോകരുതെന്ന് അബുദാബി പോലീസ് നിർദ്ദേശം നൽകി. വീടിന് മുന്നിലായാലും പൊതുസ്ഥലങ്ങളിലായാലും വാഹനം നിർത്തുമ്പോൾ എഞ്ചിൻ ഓഫാക്കി താക്കോൽ എടുത്തുമാറ്റി വാഹനം സുരക്ഷിതമാക്കണമെന്നും പോലീസ് വ്യക്തമാക്കി.
വാഹനം ലോക്ക് ചെയ്യുന്നത് മോഷണവും അപകടങ്ങളും ഒഴിവാക്കാൻ സഹായിക്കും. അതേസമയം, എഞ്ചിൻ ഓഫ് ചെയ്യാതെ വാഹനം നിർത്തിയിടുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
ഷോപ്പിങ്, എടിഎം ഉപയോഗം,പെട്രോൾ പമ്പിൽ നിർത്തൽ, പ്രാർഥന തുടങ്ങിയ ആവശ്യങ്ങൾക്കായി പുറത്തിറങ്ങുമ്പോൾ പോലും വാഹനം സ്റ്റാർട്ടാക്കി നിർത്തി പോകരുതെന്നാണ് നിർദ്ദേശം.
യുഎഇയിൽ ചൂട് കുറയും; വരും ദിവസങ്ങളിൽ മഴ പെയ്തേക്കാമെന്ന് കാലാവസ്ഥാ പ്രവചനം
Weather അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിൽ ചൂട് കുറയും. രാജ്യത്തെ താപനിലയിൽ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഇന്ന് മുതൽ രാജ്യത്തുടനീളം താപനിലയിൽ കുറവുണ്ടാകും. വരുംദിവസങ്ങളിൽ രാത്രിയിലും പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം കൂടാൻ സാധ്യതയുള്ളതിനാൽ തീരദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും മഞ്ഞിനും പുകമഞ്ഞിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ഇന്ന് കിഴക്കൻ മേഖലകളിൽ പ്രഭാതത്തിൽ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടാം. ഞായറാഴ്ചയും താപനിലയിൽ നേരിയ കുറവ് തുടരും. തിങ്കളാഴ്ച മുതൽ കാലാവസ്ഥയിൽ കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നത്. കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്റർ വരെയായി ഉയരാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ ഉയരാനിടയുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിലും കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ പ്രദേശികമായി മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.
ഈ വേനൽക്കാലത്ത് യാത്ര ചെയ്യുന്നുണ്ടോ? ഇൻഷുറൻസിൽ പരിശോധിക്കേണ്ട 5 കാര്യങ്ങൾ ഇവയെല്ലാം; യുഎഇ ട്രാവൽ ഏജന്റുമാർ പറയുന്നു…..
Travel Insurance ദുബായ്: പലരും പലപ്പോഴും അവധിക്കാല യാത്രയ്ക്ക് മുമ്പ് ഏറ്റവും അവസാനം ചെയ്യുന്ന കാര്യമാണ് യാത്രാ ഇൻഷുറൻസ്. വിമാന നിരക്കുകളും ഹോട്ടലുകളുമെല്ലാം തെരഞ്ഞെടുക്കാൻ മണിക്കൂറുകളോളം ചെലവഴിച്ച ശേഷം ഏറ്റവും വിലകുറഞ്ഞ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുത്താണ് പലരും മുന്നോട്ട് പോകുന്നത്. എന്നാൽ, യാത്രയിലെ ഏറ്റവും ചെലവേറിയ തീരുമാനങ്ങളിൽ ഒന്നായിരിക്കാം അതെന്നാണ് ഇൻഷുറൻസ് വിദഗ്ധർ പറയുന്നത്.
വിസയ്ക്ക് ട്രാവൽ ഇൻഷുറൻസ് ആവശ്യമുള്ളതുകൊണ്ടുമാത്രമാണ് പലരും യാത്രാ ഇൻഷുറൻസ് വാങ്ങുന്നത്. എന്നാൽ അത് തെറ്റായ ധാരണയാണെന്ന് ഇസനദിന്റെ സിഇഒ അനസ് മിസ്തരീഹി പറഞ്ഞു. വിസ ആവശ്യകത നിറവേറ്റുക മാത്രമല്ല ട്രാവൽ ഇൻഷുറൻസിന്റെ ലക്ഷ്യം. മറിച്ച് ഗുരുതരമായ ഒരു രോഗം, ശസ്ത്രക്രിയ അല്ലെങ്കിൽ ഒരു മെഡിക്കൽ ഇവാക്വേഷൻ പോലും വലിയ സാമ്പത്തിക ബാധ്യതയായി മാറുന്നില്ലെന്ന് ഉറപ്പാക്കുക എന്നത് കൂടിയാണ് ഇതിന്റെ ലക്ഷ്യം.
റഞ്ഞു, പല ഉപഭോക്താക്കളും പോളിസിയിൽ യഥാർത്ഥത്തിൽ എന്താണ് ഉൾപ്പെടുന്നത് എന്ന് ചോദിക്കുന്നതിന് പകരം ‘ഏറ്റവും വിലകുറഞ്ഞ പോളിസി ഏതാണ്?’ എന്ന ഒരു ചോദ്യം മാത്രമാണ് ചോദിക്കുന്നതെന്ന് ലക്ഷ്വറി ട്രാവൽസിലെ പവൻ പൂജാരി വ്യക്തമാക്കി. എന്തെങ്കിലും തെറ്റ് സംഭവിക്കുന്നതുവരെ യാത്രാ ഇൻഷുറൻസ് വാങ്ങുമ്പോൾ 30 ദിർഹം അല്ലെങ്കിൽ 50 ദിർഹം ലാഭിക്കുന്നത് ഒരു മോശം ആശയമായി തോന്നില്ല. മിക്ക യാത്രക്കാരും പോളിസി വാങ്ങുന്നതിനുമുമ്പ് മെഡിക്കൽ കവറും ബാഗേജ് ആനുകൂല്യവും മാത്രമാണ് താരതമ്യം ചെയ്യുന്നത്. അടിയന്തര മെഡിക്കൽ ഒഴിപ്പിക്കൽ, യാത്ര റദ്ദാക്കൽ, വ്യക്തിഗത ബാധ്യത, അടിയന്തര സാഹചര്യത്തിൽ അവധിക്കാലം മുടങ്ങിയാൽ വീട്ടിലേക്ക് നേരത്തെ മടങ്ങൽ എന്നിവ പോളിസിയിൽ ഉൾപ്പെടുമോ തുടങ്ങിയ കാര്യങ്ങൾ ആളുകൾ പരിശോധിക്കണം. ‘സ്കീയിംഗ്, സ്കൂബ ഡൈവിംഗ് അല്ലെങ്കിൽ ട്രെക്കിംഗ്, സാഹസിക കായിക വിനോദങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ ലക്ഷ്യസ്ഥാനങ്ങൾക്കും ഒരേ നിലവാരത്തിലുള്ള ഇൻഷുറൻസ് ആവശ്യമാണെന്നതാണ് ഏറ്റവും വലിയ മിഥ്യാധാരണകളിൽ ഒന്ന്. ഈ ധാരണ ശരിയല്ല. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ, 250,000 ഡോളർ മുതൽ 500,000 ഡോളർ വരെയുള്ള മെഡിക്കൽ പരിരക്ഷ പരിഗണിക്കാൻ അദ്ദേഹം യാത്രക്കാരെ ഉപദേശിക്കുന്നു. യുഎഇയിൽ നിലവിലുള്ള യാത്രാ ഇൻഷുറൻസ് പ്ലാനുകൾ $50,000 മുതൽ $500,000 വരെയുള്ള മെഡിക്കൽ പരിരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്. യാത്രക്കാർക്ക് അവരുടെ ലക്ഷ്യസ്ഥാനത്തെ ആശ്രയിച്ച് വ്യത്യസ്ത ഓപ്ഷനുകളും നൽകുന്നു.
യാത്രാ ഇൻഷുറൻസ് ലഭിച്ചുകഴിഞ്ഞാൽ എല്ലാ ക്ലെയിമും പണം നൽകപ്പെടുമെന്ന് പല യാത്രക്കാരും വിശ്വസിക്കുന്നു. എന്നാൽ എല്ലായ്പ്പോഴും അങ്ങനെയല്ല. ക്ലെയിമുകൾ നിരസിക്കപ്പെടാനുള്ള ഏറ്റവും സാധാരണമായ കാരണം സംഭവം പോളിസിയുടെ പരിധിയിൽ വരാത്തതാണ്. യാത്രക്കാർ നിലവിലുള്ള മെഡിക്കൽ അവസ്ഥ പ്രഖ്യാപിക്കാതിരിക്കുമ്പോഴോ, ഇൻഷുറൻസ് പോളിസിയിൽ നിന്നും ഒഴിവാക്കിയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുമ്പോഴോ, വൈദ്യോപദേശം വകവയ്ക്കാതെ യാത്ര ചെയ്യുമ്പോഴോ ഇത് പലപ്പോഴും സംഭവിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു തടസ്സമോ അസുഖമോ ഉണ്ടെന്ന് അറിഞ്ഞതിനുശേഷം ഇൻഷുറൻസ് വാങ്ങുക, ഇൻഷുററെ വേഗത്തിൽ അറിയിക്കാതിരിക്കുക, അല്ലെങ്കിൽ ഒരു ക്ലെയിമിനെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ രേഖകൾ സൂക്ഷിക്കാതിരിക്കുക എന്നിവയാണ് മറ്റ് പൊതുവായ കാരണങ്ങൾ. ഉദാഹരണത്തിന്, നിങ്ങളുടെ ലഗേജ് കാണാതായാൽ, വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങരുത്. എയർലൈനിൽ നിന്ന് ആവശ്യമായ റിപ്പോർട്ട് നേടുക. നിങ്ങളുടെ സാധനങ്ങൾ മോഷ്ടിക്കപ്പെട്ടാലും ഇത് ബാധകമാണ്. ഒരു പോലീസ് റിപ്പോർട്ട് ഫയൽ ചെയ്യുകയും നിങ്ങളുടെ എല്ലാ രസീതുകളും സൂക്ഷിക്കുകയും ചെയ്യുക.
വിദേശത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ, നിങ്ങളുടെ പ്രഥമ പരിഗണന എപ്പോഴും വൈദ്യചികിത്സ നേടുന്നതായിരിക്കണം. എന്നാൽ നിങ്ങളുടെ ഇത് ഇൻഷുററെ അറിയിക്കുന്നതിന് യുഎഇയിലേക്ക് മടങ്ങുന്നതുവരെ കാത്തിരിക്കരുത്. വിദേശത്ത് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടാൽ, ഉടൻ തന്നെ അടിയന്തര ചികിത്സ നേടുക. തുടർന്ന് നിങ്ങളുടെ ഇൻഷുററുടെ 24 മണിക്കൂർ സഹായ സംഘത്തെ എത്രയും വേഗം ബന്ധപ്പെടുക, അല്ലെങ്കിൽ നിങ്ങൾക്കായി ആരോടെങ്കിലും അത് ചെയ്യാൻ ആവശ്യപ്പെടുക. നിങ്ങളുടെ പോളിസി നമ്പർ, ആശുപത്രി വിശദാംശങ്ങൾ, ഡോക്ടറുടെ രോഗനിർണയം, പ്രതീക്ഷിക്കുന്ന ചികിത്സ എന്നിവ നേരത്തേ നൽകുന്നത് ഇൻഷുറർക്ക് ആശുപത്രിയുമായി ഏകോപിപ്പിക്കാനും, ലഭ്യമാകുന്നിടത്ത്, ബിൽ സ്വയം തീർപ്പാക്കാൻ ആവശ്യപ്പെടുന്നതിനുപകരം നേരിട്ട് പണമടയ്ക്കൽ ക്രമീകരിക്കാനും അനുവദിക്കുന്നു. ക്ലെയിം സമർപ്പിക്കുമ്പോൾ ആവശ്യമായി വന്നേക്കാവുന്ന മെഡിക്കൽ റിപ്പോർട്ടുകൾ, കുറിപ്പടികൾ, ഇൻവോയ്സുകൾ, രസീതുകൾ എന്നിവയുടെ പകർപ്പുകൾ യാത്രക്കാർ സൂക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പല യാത്രക്കാരും സമഗ്ര ഇൻഷുറൻസ് ചെലവേറിയതാണെന്ന് കരുതുന്നു. എന്നാൽ, ഇത് മറ്റൊരു തെറ്റിദ്ധാരണയാണ്. ഒരാഴ്ചത്തെ അന്താരാഷ്ട്ര അവധിക്കാലം ആഘോഷിക്കുന്ന ആരോഗ്യമുള്ള മുതിർന്ന വ്യക്തിക്ക്, യുഎഇയിൽ നിന്നുള്ള സമഗ്ര യാത്രാ ഇൻഷുറൻസ് സാധാരണയായി ലക്ഷ്യസ്ഥാനം, പ്രായം, ആസൂത്രിത പ്രവർത്തനങ്ങൾ എന്നിവയെ ആശ്രയിച്ച് 75 ദിർഹം മുതൽ 200 ദിർഹം വരെയാണ്. സ്റ്റാൻഡേർഡ് കവറേജിന് നിലവിൽ സിംഗിൾ ട്രിപ്പ് പ്ലാനുകൾ ഏകദേശം 76 ദിർഹത്തിൽ നിന്നും പ്രീമിയം കവറേജിന് 99 ദിർഹത്തിൽ നിന്നും ആരംഭിക്കുന്നു. അതേസമയം ഫാമിലി പ്ലാനുകൾ ഏകദേശം 190 ദിർഹത്തിൽ ആരംഭിക്കുന്നു.
ആ അധിക ചെലവിന്, യാത്രക്കാർക്ക് സാധാരണയായി വളരെ ഉയർന്ന മെഡിക്കൽ പരിരക്ഷ, യാത്ര റദ്ദാക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്താൽ മികച്ച സംരക്ഷണം, കൂടുതൽ ശക്തമായ ബാഗേജ്, യാത്രാ കാലതാമസ ആനുകൂല്യങ്ങൾ, അടിയന്തര ഒഴിപ്പിക്കൽ, വ്യക്തിഗത ബാധ്യതാ പരിരക്ഷ, അധിക പിന്തുണ സേവനങ്ങൾ എന്നിവ ലഭിക്കും.
എൻആർഐ സർട്ടിഫിക്കറ്റുകൾക്കായുള്ള അടിയന്തര സേവനങ്ങൾ വിപുലീകരിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്; വിശദാംശങ്ങൾ….
NRI Certificate ദുബായ്: എൻആർഐ സർട്ടിഫിക്കറ്റുകൾക്കായുള്ള അടിയന്തര സേവനങ്ങൾ വിപുലീകരിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള അവസാന തീയതി അടുത്തിരിക്കുന്ന സാഹചര്യത്തിൽ എൻആർഐ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട അടിയന്തര സേവനങ്ങൾ പ്രത്യേകമായി ലഭ്യമാക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇന്ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെ പരിമിതമായ വാക്-ഇൻ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഈ പ്രത്യേക സംവിധാനത്തിൽ സ്വീകരിക്കുക ജൂലൈ 31-നകം രേഖകൾ സമർപ്പിക്കേണ്ട അപേക്ഷകരുടെ അപേക്ഷകൾ മാത്രമാണ്.
അപേക്ഷകർ കോൺസുലേറ്റിന്റെ വെബ്സൈറ്റിൽ ലഭ്യമായ എൻആർഐ സർട്ടിഫിക്കറ്റ് അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ എല്ലാ രേഖകളും തൊഴിൽ സർട്ടിഫിക്കറ്റും സഹിതം ഹാജരാകണം. ആദ്യം എത്തുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും സേവനം നൽകുക. അപേക്ഷകർ കോൺസുലേറ്റിന്റെ ഗേറ്റ് നമ്പർ 1 വഴിയാണ് പ്രവേശിക്കേണ്ടതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കടയിലോ എടിഎമ്മിലോ കയറുമ്പോൾ ഈ അശ്രദ്ധ കാണിച്ചാൽ പിഴ ഉറപ്പ്; മുന്നറിയിപ്പുമായി അബുദാബി പോലീസ്
Vehicle അബുദാബി: വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും മുന്നറിയിപ്പുമായി അബുദാബി പോലീസ്. വാഹനം സ്റ്റാർട്ടാക്കി എൻജിൻ പ്രവർത്തിക്കുന്ന രീതിയിൽ നിർത്തിയിട്ട് പുറത്തുപോകുന്ന ഡ്രൈവർമാർക്ക് 500 ദിർഹം പിഴ ചുമത്തുമെന്നാണ് അബുദാബി പോലീസ് നൽകുന്ന മുന്നറിയിപ്പ്. ഷോപ്പിങ് നടത്തുമ്പോഴും എടിഎം, ഇന്ധന പമ്പുകൾ, പ്രാർഥനാലയങ്ങൾ എന്നിവിടങ്ങളിൽ പോകുമ്പോഴും വാഹനം ഓഫ് ചെയ്യാതെ പോകുന്ന രീതി അപകടകരമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
വേനൽക്കാലത്ത് എൻജിൻ ഓഫ് ചെയ്യാതെ വാഹനം നിർത്തി പോകുന്ന പ്രവണത കൂടുതൽ കാണാറുണ്ട്. ഇത്തരം അശ്രദ്ധ വാഹനങ്ങൾ മോഷണം പോകാനും തീപിടിത്തങ്ങൾ ഉണ്ടാകാനും വഴിവയ്ക്കുമെന്ന് പോലീസ് വ്യക്തമാക്കി. എൻജിൻ ഓഫ് ചെയ്യാതെ കുഞ്ഞുങ്ങളെയും കുട്ടികളെയും വാഹനത്തിനുള്ളിലിരുത്തി പോകുന്നത് ജീവന് തന്നെ വലിയ ഭീഷണിയാണ്. വാഹനം വിട്ടുപോകുമ്പോൾ എൻജിൻ പൂർണമായും നിർത്തി, വാഹനം ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഡ്രൈവർമാർ ഉറപ്പുവരുത്തേണ്ടതാണെന്ന് പോലീസ് നിർദ്ദേശിച്ചു. ഇതുസംബന്ധിച്ചുള്ള ബോധവൽക്കരണ വിഡിയോയും അബുദാബി പോലീസ് പങ്കുവെച്ചു.