കുവൈത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം; ഒരാൾ മരിച്ചു

Iran Attack കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം. വടക്കൻ കുവൈത്തിലുള്ള ഒരു ചൈനീസ് കമ്പനിയുടെ കെട്ടിടം ലക്ഷ്യമാക്കപ്പെട്ട് നടന്ന ആക്രമണത്തിൽ ഒരാൾ മരിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ-ഒതൈബിയാണ് ഈ വിവരം അറിയിച്ചത്.

ഇറാന്റെ ആക്രമണത്തിൽ ആക്രമണത്തിൽ കമ്പനിയിലെ ഒരു തൊഴിലാളി മരിക്കുകയും കെട്ടിടത്തിന് ഗുരുതരമായ നാശനഷ്ടമുണ്ടാകുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ ഉടൻ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചതായും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സായുധ സേന ഉയർന്ന ജാഗ്രതയോടെ പ്രവർത്തനം തുടരുകയാണെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈത്തിലെ കൂടുതൽ തൊഴിൽ വാർത്തകൾക്കായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ

സിസിടിവി റെക്കോർഡിംഗ്; പുതിയ നിർദ്ദേശങ്ങളുമായി കുവൈത്ത്

CCTV കുവൈത്ത് സിറ്റി: ടിവി റെക്കോർഡിംഗുമായി ബന്ധപ്പെട്ട് പുതിയ നിർദ്ദേശങ്ങളുമായി കുവൈത്ത്. സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായാണ് സിസിടിവി ക്യാമറ ദൃശ്യങ്ങൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പുതിയ നിർദേശം പുറത്തിറക്കിയത്. പുതിയ ചട്ടം പ്രകാരം, എല്ലാ സുരക്ഷാ ക്യാമറകളുടെയും റെക്കോർഡുകൾ കുറഞ്ഞത് 120 ദിവസം (നാല് മാസം) വരെ നിർബന്ധമായും സൂക്ഷിക്കണം.

രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും കുറ്റാന്വേഷണങ്ങൾക്ക് ആവശ്യമായ തെളിവുകൾ ദീർഘകാലം ലഭ്യമാക്കുകയും ചെയ്യുകയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ പല സ്ഥാപനങ്ങളും കുറഞ്ഞ കാലയളവിലേ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. പുതിയ നിർദേശപ്രകാരം, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, വാണിജ്യ സ്ഥാപനങ്ങൾ, മാളുകൾ, ആശുപത്രികൾ, ഹോട്ടലുകൾ, ബാങ്കുകൾ, റെസിഡൻഷ്യൽ കോംപ്ലക്‌സുകൾ തുടങ്ങി സിസിടിവി സംവിധാനം നിർബന്ധമായ എല്ലാ സ്ഥലങ്ങളും ഈ ചട്ടം പാലിക്കേണ്ടതാണ്. സുരക്ഷാ ക്യാമറകളുടെ പ്രവർത്തനം തടസ്സപ്പെടാതെയും റെക്കോർഡിങ് തുടർച്ചയായി ലഭ്യമാകുന്നതും സ്ഥാപനങ്ങൾ ഉറപ്പാക്കണം.

ആവശ്യമായ സ്റ്റോറേജ് സംവിധാനങ്ങൾ ഒരുക്കുകയും ദൃശ്യങ്ങൾ സുരക്ഷിതമായി സംരക്ഷിക്കുകയും ചെയ്യേണ്ടത് സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമായിരിക്കും. അന്വേഷണ ആവശ്യങ്ങൾക്കായി ആഭ്യന്തര മന്ത്രാലയമോ ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളോ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ, നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ കൈമാറേണ്ടതും നിർബന്ധമാണ്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുയും ചെയതു.

തട്ടിപ്പ്; വ്യാജ പോലീസ് ചമഞ്ഞ് പ്രവാസിയിൽ നിന്നും പണം തട്ടിയെടുത്തു

Fake Cop കുവൈത്ത് സിറ്റി: കുവൈത്തിൽ തട്ടിപ്പ്. വ്യാജ പോലീസ് ചമഞ്ഞ് പ്രവാസിയിൽ നിന്നും പണം തട്ടിയെടുത്തു. അലി സബാഹ് അൽ സലേം മേഖലയിൽ പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന എത്തിയ ഒരാൾ ഏഷ്യൻ പ്രവാസിയിൽ നിന്ന് 390 ദിനാർ കവർന്നതായാണ് പരാതി. 39 വയസുള്ള പ്രവാസിയെ റോഡരികിൽ തടഞ്ഞുനിർത്തിയ പ്രതി താൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു. തുടർന്ന് മയക്കുമരുന്ന് പരിശോധനയാണെന്ന് പറഞ്ഞ് വാഹനത്തിൽ പരിശോധന നടത്തിയ ശേഷം കൈവശമുണ്ടായിരുന്ന പണം അപഹരിച്ച് കാറിൽ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ വ്യാജ പോലീസ് ചമയൽ, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തതായി അധികൃതർ അറിയിച്ചു.

പ്രതി ഉപയോഗിച്ച വാഹനത്തിന്റെ വിവരങ്ങളും പരാതിക്കാരൻ പോലീസിന് കൈമാറിയിട്ടുണ്ട്. വാഹനം മോഷ്ടിച്ചതോ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചതോ ആയിരിക്കാമെന്നാണ് പ്രാഥമിക സംശയം. പ്രതിയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, പോലീസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുന്നവരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് നിർബന്ധമായും പരിശോധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.

കുവൈത്ത്: ക്ലിനിക്കിന് മുന്നിൽ എൻജിൻ ഓഫ് ചെയ്യാതെ കാര്‍, പിന്നാലെ മോഷണം, പ്രതിയെ കൈയോടെ പിടികൂടി പോലീസ്

Theft running vehicle Kuwait കുവൈത്ത് സിറ്റി: ക്ലിനിക്കിന് മുന്നിൽ എൻജിൻ പ്രവർത്തിച്ച നിലയിൽ പാർക്ക് ചെയ്തിരുന്ന കാർ മോഷ്ടിച്ച കേസിൽ ഒരാളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. പ്രതിയുടെ പേര് അധികൃതർ പുറത്തുവിട്ടിട്ടില്ല. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. എൻജിൻ പ്രവർത്തിച്ച നിലയിൽ ഉടമ ഉപേക്ഷിച്ചിരുന്ന കാർ പ്രതി അവസരം മുതലെടുത്ത് മോഷ്ടിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. ക്ലിനിക്കിന് മുന്നിൽ വാഹനം എൻജിൻ ഓഫ് ചെയ്യാതെ പാർക്ക് ചെയ്ത ശേഷം തിരിച്ചെത്തിയപ്പോൾ കാർ കാണാതായതായി ഒരാള്‍ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരാതിയെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രതിയുടെ സഞ്ചാരപാത പിന്തുടർന്ന് ഒളിവിടം കണ്ടെത്തുകയും ചെയ്തു. തുടർന്ന്, മോഷ്ടിച്ച വാഹനത്തോടൊപ്പം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വാഹനമോഷണവുമായി ബന്ധപ്പെട്ട മുൻ ക്രിമിനൽ കേസുകൾ പ്രതിക്കെതിരെയുണ്ടെന്നും പൊലീസ് അറിയിച്ചു. വാഹനം കുറച്ച് സമയത്തേക്കെങ്കിലും എൻജിൻ പ്രവർത്തിച്ച നിലയിൽ ആളില്ലാതെ ഉപേക്ഷിക്കരുതെന്ന് കുവൈത്തിലെ വാഹനമോടിക്കുന്നവർക്ക് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി. ഇത്തരം അശ്രദ്ധ വാഹനമോഷണത്തിന് അവസരമൊരുക്കുമെന്നും അധികൃതർ ഓർമിപ്പിച്ചു.

അഗ്നിസുരക്ഷാ ചട്ടലംഘനം; കുവൈത്തിലെ 20 ലധികം കാർഷിക സ്ഥലങ്ങൾ അടച്ചുപൂട്ടി

Kuwait fire safety violations കുവൈത്ത് സിറ്റി: അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് കുവൈത്തിലെ സുലൈബിയ മേഖലയിലെ 28 കാർഷിക സ്ഥലങ്ങൾ കുവൈത്ത് ഫയർ ഫോഴ്‌സ് അടച്ചുപൂട്ടി. പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്‌സസുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. കൃഷിയിടങ്ങളും കാർഷിക സ്ഥാപനങ്ങളും അഗ്നിസുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായായിരുന്നു ഈ സംയുക്ത പരിശോധന. പരിശോധനയിൽ നിരവധി കൃഷിയിടങ്ങൾ അനുമതിയില്ലാതെ ഗോഡൗണുകളായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതായി ഫയർ ഫോഴ്‌സ് അറിയിച്ചു. കാർഷിക ആവശ്യങ്ങൾക്കായി അനുവദിച്ച സ്ഥലങ്ങൾ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചത് നിലവിലുള്ള ചട്ടങ്ങളുടെ ലംഘനമാണെന്നും അധികൃതർ വ്യക്തമാക്കി. അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ഔദ്യോഗികമായി നിയമലംഘന നോട്ടീസ് നൽകുകയും, ഭരണപരമായ അടച്ചുപൂട്ടൽ നടപടി സ്വീകരിക്കുകയും ചെയ്തു. തീപിടിത്ത സാധ്യത കുറയ്ക്കുക, അപകടങ്ങൾ തടയുക, അനുവദിച്ച ആവശ്യങ്ങൾക്കനുസരിച്ച് മാത്രമേ സ്ഥലങ്ങൾ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുക എന്നിവയുടെ ഭാഗമായാണ് ഇത്തരം പരിശോധനകൾ തുടർച്ചയായി നടത്തുന്നതെന്ന് ഫയർ ഫോഴ്‌സ് അറിയിച്ചു.

നിരവധി പേരുടെ കുവൈത്ത് പൗരത്വം പിൻവലിച്ച് സർക്കാർ; ഔദ്യോഗിക ഗസറ്റിൽ ഉത്തരവ് പ്രസിദ്ധീകരിച്ചു

Kuwait Citizenship News കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ യൗം’ (Kuwait Alyoum) 25 പേരുടെ കുവൈത്ത് പൗരത്വം പിൻവലിക്കുകയും റദ്ദാക്കുകയും ചെയ്യുന്ന ആറ് ഉത്തരവുകളുടെ അനുബന്ധ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ബന്ധപ്പെട്ട അധികാരികൾ പുറത്തിറക്കിയ ഈ ഉത്തരവുകൾ, കുവൈത്തിന്റെ പൗരത്വ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പൗരത്വം പിൻവലിക്കുന്നതിനും റദ്ദാക്കുന്നതിനുമായി എടുത്ത തീരുമാനങ്ങളാണ്. ഈ ഉത്തരവുകൾ കുവൈത്ത് അൽ യൗമിൽ പ്രസിദ്ധീകരിച്ചതോടെ, കുവൈത്തിന്റെ നിയമനടപടികളുടെ ഭാഗമായി അവ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി പൗരത്വ ഫയലുകൾ പുനഃപരിശോധിക്കുകയും നിയമ വ്യവസ്ഥകൾക്ക് അനുസൃതമായി പൗരത്വം അനുവദിക്കൽ, പിൻവലിക്കൽ, റദ്ദാക്കൽ തുടങ്ങിയ വിഷയങ്ങളിൽ തുടർച്ചയായി തീരുമാനങ്ങൾ കൈക്കൊണ്ടുവരികയാണെന്ന് അധികൃതർ അറിയിച്ചു.

കുവൈത്തിലെ ആരോഗ്യപ്രവർത്തകർക്ക് പുതിയ ഡ്രസ് കോഡ് പ്രാബല്യത്തിൽ

Abu Dhabi maritime safety violations കുവൈത്ത് സിറ്റി: ആരോഗ്യപ്രവർത്തകരുടെ ഔദ്യോഗിക വേഷധാരണം, തൊഴിൽ യൂണിഫോം എന്നിവ സംബന്ധിച്ച പുതിയ ചട്ടങ്ങൾ ആരോഗ്യ മന്ത്രാലയം നടപ്പാക്കി. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അബ്ദുൽവഹാബ് അൽ-അവാദി പുറത്തിറക്കിയ മന്ത്രിതല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വന്നത്. മന്ത്രാലയം പുറത്തിറക്കിയ വിശദീകരണപ്രകാരം, പുതിയ ചട്ടങ്ങൾ സംബന്ധിച്ച എക്സിക്യൂട്ടീവ് റെഗുലേഷൻ അംഗീകരിച്ച് ആറുമാസം പൂർത്തിയായതോടെയാണ് അവ നടപ്പാക്കിയത്. ആരോഗ്യ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ ഐഡന്റിറ്റി ശക്തിപ്പെടുത്തുക, ഓരോ തൊഴിൽവിഭാഗത്തിനും അനുയോജ്യമായ രീതിയിൽ വേഷധാരണം ഏകീകരിക്കുക, ആരോഗ്യസംഘത്തിലെ അംഗങ്ങളെ സേവനം തേടുന്നവർക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന സാഹചര്യം ഒരുക്കുക എന്നിവയാണ് ഈ ചട്ടങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ. കൂടാതെ, സ്ഥാപന അച്ചടക്കം മെച്ചപ്പെടുത്തുക, മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക, ആരോഗ്യസേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, പൊതുമര്യാദയും സമൂഹത്തിന്റെ വൈവിധ്യവും മാനിക്കുക എന്നിവയും പുതിയ മാർഗനിർദേശങ്ങളിലൂടെ ലക്ഷ്യമിടുന്നതായി മന്ത്രാലയം അറിയിച്ചു. അതേസമയം, 2026–2027 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പുകൾക്കും പഠനാവധിക്കുമുള്ള രജിസ്ട്രേഷൻ ആരോഗ്യ മന്ത്രാലയം ആരംഭിച്ചതായും അറിയിച്ചു. മന്ത്രാലയത്തിലെ പാരാമെഡിക്കൽ ജീവനക്കാർ, ഫാർമസിസ്റ്റുകൾ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ എന്നിവർക്കാണ് അപേക്ഷിക്കാനാവുക. ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം (മാസ്റ്റേഴ്സ്), പി.എച്ച്.ഡി. യോഗ്യതയുള്ളവർക്കായി 20-ലധികം പ്രധാന പഠനവിഭാഗങ്ങളിലായി ഏകദേശം 170 ഉപവിഭാഗങ്ങളിലാണ് സ്കോളർഷിപ്പും പഠനാവധിയും ലഭ്യമാക്കുന്നത്. ജൂലൈ 26-ന് ആരംഭിച്ച രജിസ്ട്രേഷൻ ഓഗസ്റ്റ് 2 വരെ തുടരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വാർഷിക അവധി തൊഴിലാളിയുടെ നിയമപരമായ അവകാശം; തൊഴിലുടമകളെയും ജീവനക്കാരെയും ഓർമിപ്പിച്ച് കുവൈത്ത്

Kuwait Employees Annual Leave Rights കുവൈത്ത് സിറ്റി: കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വാർഷിക അവധിയുമായി ബന്ധപ്പെട്ട് തൊഴിലുടമകളുടെയും ജീവനക്കാരുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വീണ്ടും ഓർമിപ്പിച്ചു. കുവൈത്ത് തൊഴിൽ നിയമപ്രകാരം വാർഷിക അവധി തൊഴിലാളിയുടെ നിയമപരമായ അവകാശമാണെന്നും, ഇത് തൊഴിലാളികളുടെയും തൊഴിലുടമകളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള സംവിധാനമാണെന്നും അതോറിറ്റി വ്യക്തമാക്കി. “Know Your Rights” (നിങ്ങളുടെ അവകാശങ്ങൾ അറിയുക) ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ അറിയിപ്പിൽ, സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ആവശ്യമായ സേവനകാലാവധി പൂർത്തിയാക്കിയ ശേഷം കുറഞ്ഞത് 30 പ്രവൃത്തി ദിവസത്തെ ശമ്പളത്തോടുകൂടിയ വാർഷിക അവധിക്ക് അർഹതയുണ്ടെന്ന് PAM അറിയിച്ചു. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 70 പ്രകാരം, ഒരു ജീവനക്കാരന് ജോലിയുടെ ആദ്യ വർഷത്തിൽ തന്നെ വാർഷിക അവധിക്ക് അർഹത ലഭിക്കില്ല. അതിനായി അതേ തൊഴിലുടമയുടെ കീഴിൽ കുറഞ്ഞത് ആറുമാസത്തെ സേവനം പൂർത്തിയാക്കിയിരിക്കണം. അതേസമയം, ആർട്ടിക്കിൾ 72 അനുസരിച്ച്, സ്ഥാപനത്തിന്റെ പ്രവർത്തന ആവശ്യങ്ങൾ കണക്കിലെടുത്ത് വാർഷിക അവധിയുടെ സമയം നിശ്ചയിക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ട്. ജീവനക്കാരന്റെ സമ്മതത്തോടെയും നിയമ വ്യവസ്ഥകൾ പാലിച്ചും വാർഷിക അവധി ഘട്ടങ്ങളായി വിഭജിക്കാനും തൊഴിലുടമയ്ക്ക് സാധിക്കും. ആർട്ടിക്കിൾ 71 പ്രകാരം, വാർഷിക അവധിക്ക് പോകുന്നതിന് മുമ്പ് ജീവനക്കാരന് അവധി വേതനം മുൻകൂറായി നൽകേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണെന്നും PAM വ്യക്തമാക്കി. തൊഴിലുടമകളും ജീവനക്കാരും തങ്ങളുടെ നിയമപരമായ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വ്യക്തമായി മനസ്സിലാക്കണമെന്ന് അതോറിറ്റി അഭ്യർഥിച്ചു. വാർഷിക അവധി സംബന്ധിച്ച നിയമങ്ങൾ കൃത്യമായി പാലിക്കുന്നത് സ്ഥാപനങ്ങളുടെ പ്രവർത്തന ആവശ്യങ്ങളും തൊഴിലാളികളുടെ ക്ഷേമവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുമെന്നും PAM ചൂണ്ടിക്കാട്ടി. “വാർഷിക അവധി ഒരു നിയമപരമായ അവകാശമാണ്. അതിന്റെ ശരിയായ നിയന്ത്രണം തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഒരുപോലെ ഗുണകരമാണ്,” എന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy