new Indian Consul General in Dubai ദുബായ്: ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും പുതിയ ഇന്ത്യൻ കോൺസൽ ജനറലായി ഡോ. എമ്മാടി വിഷ്ണു വർധൻ റെഡ്ഡിയെ നിയമിച്ചു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലാണ് നിയമന വിവരം ഔദ്യോഗികമായി അറിയിച്ചത്. 2008 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ ഡോ. റെഡ്ഡി, നിലവിലെ കോൺസൽ ജനറൽ സതീഷ് കുമാർ ശിവന് പകരമായാണ് ചുമതലയേൽക്കുന്നത്. വിദേശകാര്യ രംഗത്തും രാജ്യാന്തര നയതന്ത്ര മേഖലയിലും ദീർഘകാല പ്രവർത്തനപരിചയമുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം. മാഡ്രിഡിലെ ഇന്ത്യൻ എംബസിയുൾപ്പെടെ വിവിധ വിദേശ ദൗത്യങ്ങളിൽ ഉഭയകക്ഷി-ബഹുമുഖ ബന്ധങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള ഡോ. റെഡ്ഡി, വിദേശകാര്യ മന്ത്രാലയത്തിലെ വെസ്റ്റ് യൂറോപ്പ്, ലാറ്റിൻ അമേരിക്ക–കരീബിയൻ, എക്സ്റ്റേണൽ പബ്ലിസിറ്റി എന്നീ പ്രധാന വിഭാഗങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈദരാബാദിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസറായും തെലങ്കാന സർക്കാരിന്റെ ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ആൻഡ് എക്സ്റ്റേണൽ എൻഗേജ്‌മെന്റ് സ്പെഷ്യൽ സെക്രട്ടറിയായും പ്രവർത്തിച്ച അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്. ഗൾഫ് മേഖലയിലെ ഡോ. വിഷ്ണു വർധൻ റെഡ്ഡിയുടെ ആദ്യ നയതന്ത്ര നിയമനമാണിത്. യുഎഇയിലെ വിപുലമായ ഇന്ത്യൻ പ്രവാസി സമൂഹത്തിന് കൂടുതൽ കാര്യക്ഷമമായ കോൺസുലർ സേവനങ്ങളും ക്ഷേമപദ്ധതികളും ഉറപ്പാക്കുന്നതിൽ ഈ നിയമനം നിർണായകമാകുമെന്നാണ് പ്രതീക്ഷ.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
യുഎഇയിലെ ഈ സ്ട്രീറ്റിൽ പുതിയ പാതയും യു-ടേണുകളും; ഗതാഗതക്കുരുക്ക് 30% വരെ കുറഞ്ഞതായി ആർടിഎ
Dubai traffic congestion ദുബായിലെ ഏറ്റവും തിരക്കേറിയ റോഡ് ഇടനാഴികളിലൊന്നായ ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിൽ പുതിയ ട്രാഫിക് പാതയും രണ്ട് യു-ടേണുകളും തുറന്നതോടെ തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്ക് 30 ശതമാനം വരെ കുറഞ്ഞതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. പുതിയ വികസനത്തിന്റെ ഭാഗമായി സർവീസ് റോഡിന്റെ രണ്ട് ഭാഗങ്ങളിലായി ആകെ ഒരു കിലോമീറ്റർ ദൈർഘ്യത്തിൽ അധിക ട്രാഫിക് പാത നിർമിച്ചു. ആദ്യഭാഗം അൽ അസായേൽ സ്ട്രീറ്റ് ജംഗ്ഷൻ മുതൽ സ്ട്രീറ്റ് 44 വരെയും, രണ്ടാമത്തേത് നാഷണൽ സിമന്റ് ഫാക്ടറിയിൽ നിന്ന് ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് വരെയും വ്യാപിച്ചുകിടക്കുന്നു. കൂടാതെ, ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റും അൽ അസായേൽ സ്ട്രീറ്റും സംഗമിക്കുന്ന ഭാഗത്തിന് താഴെയായി രണ്ട് പുതിയ യു-ടേണുകളും നിർമിച്ചു. ഗതാഗത പഠനങ്ങളും ആധുനിക സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ച് തിരക്കേറിയ മേഖലകളിൽ വേഗത്തിൽ പരിഹാരങ്ങൾ നടപ്പാക്കുന്ന ആർടിഎയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി. റോഡിന്റെ ശേഷി വർധിപ്പിക്കുക, ഗതാഗത കാര്യക്ഷമത മെച്ചപ്പെടുത്തുക, ദുബായിലെ വർധിച്ചുവരുന്ന ജനസംഖ്യയ്ക്കും നഗരവികസനത്തിനും അനുസൃതമായി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. സർവീസ് റോഡ് വികസിപ്പിച്ചതോടെ മണിക്കൂറിൽ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം 600ൽ നിന്ന് 1,000 ആയി ഉയർന്നു. പുതിയ യു-ടേണുകൾ വഴി വാഹനങ്ങളുടെ നീണ്ട നിര കുറയുകയും തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയുകയും ചെയ്തതായി ആർടിഎ അറിയിച്ചു. ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റ് ദുബായിലെ പ്രധാന കിഴക്ക്-പടിഞ്ഞാറൻ ഗതാഗത പാതയാണ്. താമസ, വാണിജ്യ, വ്യാവസായിക മേഖലകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് അൽ ഖൈൽ റോഡ്, അൽ അസായേൽ സ്ട്രീറ്റ് എന്നിവയുമായി ബന്ധിപ്പിക്കുന്നതിനാൽ ദിവസേന ആയിരക്കണക്കിന് യാത്രക്കാർ ഇത് ഉപയോഗിക്കുന്നു. ഇതിനുപുറമെ, ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിനെ കൂടുതൽ വികസിപ്പിക്കുന്നതിനായി ഈ വർഷം ആദ്യം 200 കോടി ദിർഹം ചെലവിൽ 12 കിലോമീറ്റർ ദൈർഘ്യമുള്ള വികസന പദ്ധതിക്കും ആർടിഎ കരാർ നൽകിയിരുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ ഷെയ്ഖ് സായിദ് റോഡിനെയും എമിറേറ്റ്സ് റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന തന്ത്രപ്രധാന ഗതാഗത ഇടനാഴിയായി ഈ റോഡ് മാറും.
വാഹനത്തിൽ അമിത യാത്രക്കാരെ കയറ്റരുത്; മുന്നറിയിപ്പുമായി അബുദാബി പോലീസ്, ലംഘിച്ചാൽ…
Abu Dhabi overloading അബുദാബി: വാഹനത്തിന്റെ അനുവദനീയ ശേഷിയേക്കാൾ കൂടുതൽ യാത്രക്കാരെ കയറ്റുന്നത് ഗുരുതരമായ റോഡ് സുരക്ഷാ ഭീഷണിയാണെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്. ഇത്തരത്തിലുള്ള നിയമലംഘനം അപകടസാധ്യത വർധിപ്പിക്കുന്നതിനൊപ്പം അപകടമുണ്ടായാൽ ഗുരുതര പരിക്കുകൾക്കും മരണത്തിനും ഇടയാക്കാമെന്നും അധികൃതർ അറിയിച്ചു. വാഹനത്തിന്റെ അംഗീകൃത യാത്രക്കാരുടെ പരിധി പാലിക്കുന്നത് റോഡ് സുരക്ഷയുടെ അടിസ്ഥാന നിബന്ധനയാണെന്ന് പൊലീസ് വ്യക്തമാക്കി. എന്നിട്ടും ചില ഡ്രൈവർമാർ ഈ നിയമലംഘനത്തിന്റെ അപകടസാധ്യതയെ ഗൗരവമായി കാണുന്നില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. അമിത യാത്രക്കാരുള്ള വാഹനങ്ങളിൽ ചിലർക്ക് സീറ്റ് ബെൽറ്റ് ധരിക്കാൻ കഴിയാതെ വരുന്നതും, ഡ്രൈവർക്ക് വാഹനം സുരക്ഷിതമായി നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നതും അപകടസാധ്യത വർധിപ്പിക്കുന്ന പ്രധാന കാരണങ്ങളാണെന്ന് അധികൃതർ പറഞ്ഞു. ഒരു സാഹചര്യത്തിലും യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും പൊലീസ് നിർദേശിച്ചു. നിയമം ലംഘിച്ച് അനുവദിച്ചതിലധികം യാത്രക്കാരെ കയറ്റുന്ന ഡ്രൈവർമാർക്ക് 500 ദിർഹം പിഴ, നാല് ബ്ലാക്ക് പോയിന്റ്, കൂടാതെ ഏഴ് ദിവസത്തേക്ക് വാഹനം പിടിച്ചിടൽ (ഇംപൗണ്ട്) എന്നീ ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. എല്ലാ യാത്രക്കാരും വാഹനത്തിലെ നിശ്ചിത സീറ്റുകളിൽ ഇരുന്ന് സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടെന്ന് ഡ്രൈവർമാർ ഉറപ്പാക്കണമെന്നും, റോഡ് സുരക്ഷ എല്ലാവരുടെയും കൂട്ടുത്തരവാദിത്വമാണെന്നും, ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് അബുദാബിയിൽ കൂടുതൽ സുരക്ഷിതവും സ്മാർട്ടുമായ റോഡ് സംവിധാനമൊരുക്കാനുള്ള ലക്ഷ്യത്തിന് സഹായകരമാണെന്നും പൊലീസ് വ്യക്തമാക്കി.
യുഎഇയിൽ ഈ വര്‍ഷം ശമ്പളവർധനവ്; കൂടുതല്‍ ആർക്ക്?
UAE salary increases യുഎഇയിലെ കമ്പനികൾ 2026ൽ ജീവനക്കാർക്ക് ശരാശരി 3.4 ശതമാനം അടിസ്ഥാന ശമ്പളവർധന നൽകാൻ പദ്ധതിയിടുന്നതായി ആഗോള മാനവവിഭവശേഷി ഉപദേശക സ്ഥാപനമായ കോർൺ ഫെറി പുറത്തിറക്കിയ ഏറ്റവും പുതിയ ഗ്ലോബൽ ടോട്ടൽ റിവാർഡ്സ് പൾസ് സർവേ വ്യക്തമാക്കുന്നു. 2027ലും ശമ്പളവർധന പൊതുവെ ഇതേ നിലയിൽ തുടരുമെന്നാണ് റിപ്പോർട്ട്. 2026 ജൂണിൽ നടത്തിയ സർവേയിൽ 135 രാജ്യങ്ങളിലെ 5,512 സ്ഥാപനങ്ങളാണ് പങ്കെടുത്തത്. ഇതനുസരിച്ച്, യുഎഇയിൽ ഈ വർഷം ജീവനക്കാർക്ക് ലഭിക്കുന്ന മധ്യനിര അടിസ്ഥാന ശമ്പളവർധന 3.6 ശതമാനമാണ്. ഉന്നത മാനേജ്മെന്റിനും എക്സിക്യൂട്ടീവ് തലത്തിലുള്ള ജീവനക്കാർക്കും ഇത് 3.9 ശതമാനം വരെയാകുമെന്നാണ് വിലയിരുത്തൽ. മിഡിൽ മാനേജ്മെന്റ്, സൂപ്പർവൈസറി, ക്ലെറിക്കൽ വിഭാഗങ്ങളിലെ ജീവനക്കാർക്കും ഏകദേശം 3.6 ശതമാനം വർധന ലഭിക്കുമെന്നാണ് റിപ്പോർട്ട്. 2027ൽ യുഎഇയിലെ ജീവനക്കാർക്കുള്ള ശരാശരി ശമ്പളവർധന 3.3 ശതമാനമായിരിക്കും, മധ്യനിര വർധന 3.2 ശതമാനമായി നേരിയ തോതിൽ കുറയുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഉന്നത ഉദ്യോഗസ്ഥർക്ക് 4 ശതമാനം വരെ ശമ്പളവർധന ലഭിക്കുമെന്നാണ് പ്രവചനം. മിഡിൽ മാനേജ്മെന്റ്, സൂപ്പർവൈസറി, ക്ലെറിക്കൽ വിഭാഗങ്ങളിൽ ഇത് 3.0 മുതൽ 3.2 ശതമാനം വരെയായിരിക്കും. അഡെക്കോ സീനിയർ വൈസ് പ്രസിഡന്റും EEMEA മേഖലാ മേധാവിയുമായ മയങ്ക് പട്ടേൽ പറയുന്നതനുസരിച്ച്, 2026ൽ ശമ്പളവർധന നിയന്ത്രിതമായ രീതിയിലായിരിക്കും. വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കുന്നതിനൊപ്പം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാരെ പ്രോത്സാഹിപ്പിക്കാൻ പല സ്ഥാപനങ്ങളും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഇൻസെന്റീവുകളും, വേരിയബിൾ പേ സംവിധാനങ്ങളും കൂടുതൽ പ്രാധാന്യത്തോടെ നടപ്പാക്കുകയാണ്. 2026ൽ മെറിറ്റ് അടിസ്ഥാനത്തിലുള്ള ശമ്പളവർധന ശരാശരി 3.3 ശതമാനമാണ്. മധ്യനിര കണക്കിൽ ഇത് 3.8 ശതമാനമാണ്, എക്സിക്യൂട്ടീവ്, മിഡിൽ മാനേജ്മെന്റ്, സൂപ്പർവൈസറി വിഭാഗങ്ങളിൽ ഏകദേശം ഒരേ നിരക്കിലാണ് വർധന. ക്ലെറിക്കൽ ജീവനക്കാർക്ക് ഇത് 3.1 ശതമാനമാണ്. സ്ഥാനക്കയറ്റത്തോടനുബന്ധിച്ചുള്ള ശമ്പളവർധനയുടെ മധ്യനിര 1.5 ശതമാനമാണെങ്കിലും, ശരാശരി 4.4 ശതമാനം വരെയെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് മിഡിൽ മാനേജ്മെന്റിലും സൂപ്പർവൈസറി വിഭാഗങ്ങളിലും സ്ഥാനക്കയറ്റം ലഭിച്ചവർക്ക് 2 ശതമാനം വരെ വർധന ലഭിച്ചതായി റിപ്പോർട്ട് പറയുന്നു. ജീവനക്കാരുടെ രാജിവെക്കൽ നിരക്കിലും യുഎഇ മികച്ച നിലയിലാണ്. ഏറ്റവും പുതിയ വാർഷിക കണക്കുകൾ പ്രകാരം, ആകെ ജീവനക്കാരുടെ പിരിഞ്ഞുപോകൽ നിരക്ക് മധ്യനിരയിൽ 7.5 ശതമാനവും, ശരാശരി 9.9 ശതമാനവുമാണ്. സ്വമേധയാ ജോലി വിട്ടവരുടെ നിരക്ക് 4.6 ശതമാനം മാത്രമാണ് (ശരാശരി 6.7 ശതമാനം). യുഎസും യുകെയും ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളെ അപേക്ഷിച്ച് യുഎഇയിൽ ജീവനക്കാരെ നിലനിർത്താനുള്ള സ്ഥാപനങ്ങളുടെ ശേഷി ഉയർന്നതാണെന്ന് ഇത് വ്യക്തമാക്കുന്നു. സാമ്പത്തിക-ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ ചെലവ് നിയന്ത്രിക്കുന്നതിനോടൊപ്പം മികച്ച പ്രതിഭകളെ നിലനിർത്തുകയെന്നതാണ് സ്ഥാപനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും, പ്രതിഫല സംവിധാനങ്ങളുടെ ആശയവിനിമയം, മാനേജർമാരുടെ തയ്യാറെടുപ്പ്, നിർമിതബുദ്ധിയുടെ ഉപയോഗം എന്നിവ 2026ലെ ആഗോള പ്രതിഫല തന്ത്രങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
‘സഹോദരാ… ഞാൻ ജംഗ്ഷനിലാണ്’; പാതിവഴിയിൽ നിലച്ച ഫോൺവിളി, നിമിഷങ്ങൾക്കകം യുവതിയെ രക്ഷിച്ച് ദുബായ് പോലീസ്
Dubai Police trace unconscious woman ദുബായ് പോലീസിന്റെ അതിവേഗ പ്രതികരണവും അത്യാധുനിക സാങ്കേതിക സംവിധാനവും ഒരാളുടെ ജീവൻ രക്ഷിച്ച സംഭവമാണ് വീണ്ടും ശ്രദ്ധ നേടുന്നത്. പുലർച്ചെ 3.30ന് ദുബായ് പൊലീസ് ഓപ്പറേഷൻസ് റൂമിലേക്ക് ഒരു യുവതി വിളിച്ച് അറബിയിൽ പറഞ്ഞത് ഏതാനും വാക്കുകൾ മാത്രം. “സഹോദരാ… ഞാൻ ജംഗ്ഷനിലാണ്…” എന്നായിരുന്നു ക്ഷീണിച്ച ശബ്ദത്തിൽ പറഞ്ഞത്. പിന്നാലെ ഫോൺവിളി നിലച്ചു. മൂന്ന് സെക്കൻഡിനകം കോൾ സ്വീകരിച്ച ഉദ്യോഗസ്ഥന് എന്തോ ഗുരുതരമായ പ്രശ്നമുണ്ടെന്ന് മനസ്സിലായി. കൂടുതൽ വിവരങ്ങൾ ചോദിച്ചെങ്കിലും യുവതിയുടെ ദുർബലമായ ഞരക്കങ്ങൾ മാത്രമാണ് കേൾക്കാനായത്. പിന്നീട് യാതൊരു പ്രതികരണവും ഉണ്ടായില്ല. ദുബായ് പൊലീസിന്റെ അടിയന്തര കോൾ ലൊക്കേഷൻ സംവിധാനത്തിന്റെ സഹായത്തോടെ യുവതിയുടെ ഫോൺ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് സമീപമുള്ള നദ് അൽ ഷീബ മേഖലയിലാണെന്ന് കണ്ടെത്തി. യുവതി ബോധരഹിതയായിരിക്കാമെന്ന് സംശയിച്ച ഉദ്യോഗസ്ഥൻ, ഗുരുതര ആരോഗ്യപ്രശ്നമുള്ളവരുടെ ഡാറ്റാബേസിൽ ഫോൺ നമ്പർ പരിശോധിച്ചെങ്കിലും വിവരങ്ങൾ ലഭിച്ചില്ല. തുടർന്ന് സമീപത്തുണ്ടായിരുന്ന എല്ലാ പൊലീസ് പട്രോളുകൾക്കും അടിയന്തര സന്ദേശം നൽകി, പ്രത്യേകിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് പ്രവേശിക്കുന്ന വഴികളിൽ തിരച്ചിൽ നടത്താൻ നിർദേശം നൽകി. അതിനിടെ, എന്തെങ്കിലും ശബ്ദം ലഭിക്കുമോയെന്നറിയാൻ കോൾ വിച്ഛേദിക്കാതെയും സൂക്ഷിച്ചു. അൽപസമയത്തിനകം ഒരു പൊലീസ് പട്രോൾ സംഘം മണൽപ്രദേശത്ത് പൂട്ടിയിട്ട നിലയിൽ പാർക്ക് ചെയ്തിരുന്ന ഒരു കാർ കണ്ടെത്തി. തുറന്നുകിടന്ന ഫോൺകോളിലൂടെ കാറിന്റെ ചില്ലിൽ പൊലീസ് മുട്ടുന്ന ശബ്ദം ഓപ്പറേഷൻസ് റൂമിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് കേൾക്കാനായി. കാറിനുള്ളിൽ യുവതി ബോധരഹിതയായി കിടക്കുകയായിരുന്നു. ഉടൻ രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി. ഔദ്യോഗിക റോഡ് ശൃംഖലയിൽ നിന്ന് അകന്ന മണൽപ്രദേശമായിരുന്നിട്ടും സംഘം കാർ തുറന്ന് യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. തുടർന്നുള്ള പരിശോധനയിൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് (ബ്ലഡ് ഷുഗർ) അപകടകരമായി കുറഞ്ഞതിനെ തുടർന്നാണ് യുവതി ബോധംകെട്ടുവീണതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ദുബായ് പൊലീസ് മുൻ മേധാവി ലെഫ്റ്റനന്റ് ജനറൽ ദാഹി ഖൽഫാൻ തമീം രചിച്ച “Operations Management in Critical Incidents, Crises and Disasters” എന്ന പുസ്തകത്തിലാണ് ഈ സംഭവം വിശദീകരിച്ചിരിക്കുന്നത്. യുവതി ആശുപത്രിയിലെത്തിയ ശേഷം ദാഹി ഖൽഫാൻ നേരിട്ട് വിളിച്ച് ആരോഗ്യനില അന്വേഷിക്കുകയും ചെയ്തു. ജീവൻ രക്ഷിച്ച പൊലീസിനോട് നന്ദി അറിയിച്ച യുവതി, “നിങ്ങൾ വളരെ വേഗം എത്തി. എന്നെ മരണത്തിൽ നിന്ന് രക്ഷിച്ചു,” എന്നാണ് പ്രതികരിച്ചത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർ തങ്ങളുടെ വിവരങ്ങൾ ദുബായ് പൊലീസിന്റെ ക്രിറ്റിക്കൽ മെഡിക്കൽ കേസുകൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്യണമെന്ന് പൊലീസ് അഭ്യർഥിച്ചു. അങ്ങനെ ചെയ്താൽ അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തകർക്ക് ആവശ്യമായ ആരോഗ്യവിവരങ്ങൾ ഉടൻ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, ദുബായ് പൊലീസ് സ്മാർട്ട് ആപ്പിലെ ‘Your Security at the Touch of a Button’ എന്ന എസ്‌ഒഎസ് (SOS) സംവിധാനവും ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ വലിയ സഹായമാണ്. ഉപയോക്താക്കൾക്ക് സ്വന്തം സ്ഥലം വിശദീകരിക്കാൻ കഴിയാത്ത സാഹചര്യങ്ങളിലും, കൃത്യമായ ജിപിഎസ് ലൊക്കേഷനോടൊപ്പം അടിയന്തര സന്ദേശം നേരിട്ട് ദുബായ് പൊലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലേക്ക് അയയ്ക്കാൻ ഈ സംവിധാനം സഹായിക്കുന്നു.
പാസ്‌പോർട്ട് ഫീസ് വർധന പിൻവലിക്കുമെന്ന പ്രതീക്ഷയിൽ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ; കേന്ദ്രത്തോട് നിർദേശം
Indian passport fee relief ദുബായ്: പാസ്‌പോർട്ട് സേവന ഫീസ് കുത്തനെ വർധിപ്പിച്ച കേന്ദ്രസർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന ഹർജിയിൽ മൂന്ന് ആഴ്ചയ്ക്കകം തീരുമാനമെടുക്കാൻ ഡൽഹി ഹൈക്കോടതി നിർദേശിച്ചതോടെ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പ്രതീക്ഷയേറി. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പാസ്‌പോർട്ട് ഫീസ് വർധനവ് ഏറ്റവും കൂടുതൽ ബാധിച്ചത് കുറഞ്ഞ വരുമാനമുള്ള പ്രവാസി തൊഴിലാളികളെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവാസി ലീഗൽ സെൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. കേരള ഘടകമാണ് ഹർജി സമർപ്പിച്ചത്. 2026-ലെ പാസ്‌പോർട്ട് (ഭേദഗതി) ചട്ടങ്ങൾ പ്രകാരം വിദേശകാര്യ മന്ത്രാലയം നടപ്പാക്കിയ പുതിയ ഫീസ് ഘടനയാണ് ഹർജിയിൽ ചോദ്യം ചെയ്തിരിക്കുന്നത്. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക്, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലെ സാധാരണ തൊഴിലാളികൾക്ക്, ഈ ഫീസ് വർധനവ് അമിത സാമ്പത്തികഭാരം സൃഷ്ടിക്കുന്നുവെന്നാണ് ഹർജിയിലെ പ്രധാന വാദം. പുതിയ ഫീസ് ഘടന റദ്ദാക്കുകയോ പുനഃപരിശോധിക്കുകയോ ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 22-ന് ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി, പൊതുതാൽപര്യ ഹർജിയെ തന്നെ ഒരു ഔദ്യോഗിക പരാതിയായി കണക്കാക്കി അതിലുള്ള ആവശ്യങ്ങൾ പരിശോധിച്ച് മൂന്ന് ആഴ്ചയ്ക്കകം ഉചിതമായ തീരുമാനം കൈക്കൊള്ളാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകി. അന്തിമ തീരുമാനം ഹർജിക്കാരെ അറിയിച്ച ശേഷമേ കേസ് അവസാനിപ്പിക്കാവൂ എന്നും കോടതി വ്യക്തമാക്കി. കോടതി നിശ്ചയിച്ച സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ, ഫീസ് വർധനവ് കേന്ദ്രസർക്കാർ പുനഃപരിശോധിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസി ലീഗൽ സെല്ലിന്റെ യുഎഇ ഘടകത്തിലെ അംഗങ്ങൾ. പ്രവാസി ലീഗൽ സെല്ലിന്റെ ദുബായ് വിഭാഗം പ്രസിഡന്റ് ടി.എൻ. കൃഷ്ണകുമാർ പറഞ്ഞു, ഒരു ദശാബ്ദത്തിലേറെയായി വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ സംഘടന നിയമപോരാട്ടം നടത്തിവരികയാണ്. അഡ്വ. ജോസ് എബ്രഹാം സ്ഥാപിച്ച ഈ സംഘടന വിരമിച്ച ജഡ്ജിമാർ, അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ, നിയമബോധമുള്ള പൗരന്മാർ എന്നിവരുടെ കൂട്ടായ്മയാണെന്ന് അദ്ദേഹം പറഞ്ഞു. പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള ഫീസ് ഏകദേശം 280 ദിർഹത്തിൽ നിന്ന് 450 ദിർഹമായി ഉയർത്തിയത് ഗൾഫ് രാജ്യങ്ങളിലെ സാധാരണ തൊഴിലാളികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണെന്നും ഈ വർധനവ് പുനഃപരിശോധിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹമെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
103 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടി ദുബായ് പോലീസ്; ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ കർശന നടപടി
Dubai Police online scams ദുബായ്: ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് താമസക്കാരെ സംരക്ഷിക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായി 2026-ലെ രണ്ടാം പാദത്തിൽ 103 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ദുബായ് പോലീസ് അടച്ചുപൂട്ടി. 2025-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2026-ന്റെ ആദ്യ പകുതിയിൽ തട്ടിപ്പ്, സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങി പ്രധാന കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായതായും ദുബായ് പോലീസ് അറിയിച്ചു. എന്നാൽ, എത്ര കേസുകൾ രേഖപ്പെടുത്തിയെന്നോ കുറവിന്റെ കൃത്യമായ കണക്കുകളോ അധികൃതർ പുറത്തുവിട്ടിട്ടില്ല. ക്രിമിനൽ അഫയേഴ്സ് വിഭാഗം ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഹാരിബ് മുഹമ്മദ് അൽ ഷംസിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രകടന വിലയിരുത്തൽ യോഗത്തിലാണ് കണക്കുകൾ അവതരിപ്പിച്ചത്. ലക്ഷ്യബോധത്തോടെയുള്ള പരിശോധനകൾ, മുൻകരുതൽ അന്വേഷണങ്ങൾ, പൊതുജന ബോധവത്കരണ പരിപാടികൾ, വിവിധ പ്രത്യേക വിഭാഗങ്ങളും സഹസ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം എന്നിവയാണ് കുറ്റകൃത്യങ്ങൾ കുറയാൻ സഹായിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. എഐയും കുറ്റകൃത്യ വിവരങ്ങളുടെ വിശകലനവും അന്വേഷണങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നതിലൂടെ ഭീഷണികൾ മുൻകൂട്ടി കണ്ടെത്താനും കുറ്റകൃത്യങ്ങൾ സംഭവിക്കുന്നതിന് മുമ്പ് തടയാനും കഴിയുന്നുണ്ടെന്നും പോലീസ് അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയുള്ള തട്ടിപ്പുകൾ യുഎഇയിൽ മാത്രമല്ല, ലോകമെമ്പാടും വർധിച്ചുവരുന്ന പ്രശ്നമാണ്. അമേരിക്കൻ ഫെഡറൽ ട്രേഡ് കമ്മിഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2025-ൽ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്തവരിൽ ഏകദേശം 30 ശതമാനം പേരുടെ തട്ടിപ്പും സോഷ്യൽ മീഡിയ വഴിയാണ് ആരംഭിച്ചത്. 2025-ൽ സോഷ്യൽ മീഡിയ തട്ടിപ്പുകളിലൂടെ റിപ്പോർട്ട് ചെയ്ത നഷ്ടം 2.1 ബില്യൺ ഡോളറിലെത്തി, 2020-നെ അപേക്ഷിച്ച് ഇത് എട്ടിരട്ടിയാണ്. ഇതിൽ 1.1 ബില്യൺ ഡോളറിന്റെ നഷ്ടം നിക്ഷേപ തട്ടിപ്പുകളുമായി ബന്ധപ്പെട്ടതാണ്. സോഷ്യൽ മീഡിയ പരസ്യങ്ങൾ കണ്ട് സാധനങ്ങൾ വാങ്ങാൻ ശ്രമിച്ചവരെ ലക്ഷ്യമിട്ടുള്ള ഷോപ്പിംഗ് തട്ടിപ്പുകളാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. വ്യാജ സേവനങ്ങളും ഓഫറുകളും പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയയും സന്ദേശമയയ്ക്കൽ ആപ്പുകളും ഉപയോഗിക്കുന്ന തട്ടിപ്പുകാരെക്കുറിച്ച് ദുബായ് പൊലീസ് തുടർച്ചയായി മുന്നറിയിപ്പ് നൽകുന്ന സാഹചര്യത്തിലാണ് 103 അക്കൗണ്ടുകൾക്കെതിരായ നടപടി.
ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറി; ഒരാൾ മരിച്ചു
Dubai gas explosion ദുബായ്: ഷെയ്ഖ് സായിദ് റോഡിലെ കാർ ഷോറൂമിൽ തിങ്കളാഴ്ച (ഓഗസ്റ്റ് 3) ഉണ്ടായ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. സ്ഫോടനം നടന്നതിനെ തുടർന്ന് രക്ഷാപ്രവർത്തക സംഘം ഉടൻ സ്ഥലത്തെത്തി പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സയും ആവശ്യമായ സഹായവും നൽകി. പ്രാഥമിക അറിയിപ്പ് പുറത്തുവിട്ട് ഒരു മണിക്കൂറിനുള്ളിൽ തന്നെ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമാക്കിയതായും അപകടസ്ഥലം സുരക്ഷിതമാക്കിയതായും സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു. മരിച്ചയാളുടെയും പരിക്കേറ്റവരുടെയും ദേശീയത സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രാഥമിക അന്വേഷണത്തിന്റെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കനത്ത ശിക്ഷ ലഭിക്കാമെന്നും മുന്നറിയിപ്പുണ്ട്. യുഎഇയിൽ വേനൽച്ചൂട് ശക്തമായിരിക്കുന്ന സാഹചര്യത്തിൽ ഗ്യാസ് സിലിണ്ടറുകൾ സുരക്ഷിതമായി സൂക്ഷിക്കാനും ഉപയോഗിക്കാനും അധികൃതർ വീണ്ടും നിർദേശം നൽകി. സിലിണ്ടറുകൾ ശരിയായ രീതിയിൽ സംഭരിക്കാത്തതും പരിപാലിക്കാത്തതും അപകടങ്ങൾക്ക് കാരണമാകാമെന്ന് സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടി. അടുക്കള ഗ്യാസ് ഉപയോഗിക്കുന്ന വീടുകളും ഹോട്ടലുകളും റെസ്റ്റോറന്റുകളും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ നിർദേശിച്ചു. അതേസമയം, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 300 ഗ്യാസ് സിലിണ്ടറുകൾ ഈ വർഷം ഇതിനകം പിടിച്ചെടുത്തതായി ദുബായ് പൊലീസ് അറിയിച്ചു. 2025ൽ 575 സിലിണ്ടറുകളും, 2024ൽ 1,361 സിലിണ്ടറുകളും അധികൃതർ പിടിച്ചെടുത്തിരുന്നു. ലൈസൻസുള്ള വിതരണക്കാരിൽ നിന്ന് മാത്രമേ ഗ്യാസ് സിലിണ്ടറുകൾ വാങ്ങാവൂ എന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത രീതിയിൽ സിലിണ്ടറുകൾ റീഫിൽ ചെയ്യുന്നത് ജീവനും സ്വത്തിനും ഗുരുതര ഭീഷണിയാകാമെന്നും ദുബായ് പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം മുന്നറിയിപ്പ് നൽകി.