യാത്രക്കാർക്ക് ആശ്വാസ വാർത്ത; ബഹ്റൈൻ, കുവൈത്ത് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് ഇത്തിഹാദ് എയർവേയ്‌സ്

Etihad Airways ദുബായ്: യാത്രക്കാർക്ക് ആശ്വാസ വാർത്ത; ബഹ്‌റൈൻ, കുവൈത്ത് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഇത്തിഹാദ് എയർവേയ്സ് പുനരാരംഭിച്ചു. ഇറാനിയൻ ആക്രമണങ്ങളെത്തുടർന്ന് മൂന്നാഴ്ചത്തെ താൽക്കാലിക റദ്ദാക്കലിന് ശേഷം ഇത്തിഹാദ് എയർവേയ്സ് ശനിയാഴ്ച മുതൽ ബഹ്റൈനിലേക്കും കുവൈത്തിലേക്കും സർവീസുകൾ പുനരാരംഭിക്കും.

ഇത്തിഹാദിന്റെ ഫ്‌ലൈറ്റ് സ്റ്റാറ്റസ് ട്രാക്കർ പ്രകാരം, ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള (BAH) EY 643 വിമാനവും കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള (KWI) EY653 വിമാനവും ഓഗസ്റ്റ് 8 ശനിയാഴ്ച മുതൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

യുഎഇയിലെ കൂടുതൽ തൊഴിൽ വാർത്തകൾക്കായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ

ബാക്ക്-ടു-സ്‌കൂൾ; യുഎഇയിൽ ഫീസിനും യൂണിഫോമിനും മാതാപിതാക്കൾ എത്ര പണം ചെലവഴിക്കും?

Back to School ദുബായ്: യുഎഇയിലെ സ്‌കൂളുകൾ ഓഗസ്റ്റ് അവസാന വാരത്തിൽ തുറക്കാൻ പോകുകയാണ്. അതിനാൽ തന്നെ രക്ഷിതാക്കൾ തിരക്കേറിയ പ്രവർത്തനങ്ങളിലാണ്. സ്‌കൂൾ വർഷത്തിന്റെ തുടക്കത്തിൽ തന്നെ അവരുടെ സാമ്പത്തികം ആസൂത്രണം ചെയ്യുക എന്നതാണ് മിക്ക കുടുംബങ്ങളും നടത്തുന്ന ഏറ്റവും വലിയ ക്രമീകരണം. ട്യൂഷൻ, യൂണിഫോം, സ്‌റ്റേഷനറി, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയെല്ലാം പല മാതാപിതാക്കൾക്കും കാര്യമായ സാമ്പത്തിക വെല്ലുവിളികൾ ഉയർത്താറുണ്ട്. എന്നിരുന്നാലും, ശരിയായ ആസൂത്രണം നടത്തിയാൽ ഇതെല്ലാം വളരെ എളുപ്പമായിരിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.

യുഎഇയിലെ കുടുംബങ്ങൾക്ക് സ്‌കൂൾ ഫീസും അനുബന്ധ ചെലവുകളും ഏറ്റവും വലിയ ചെലവുകളിൽ ഒന്നാണ്. സ്‌കൈബൗണ്ട് വെൽത്ത് മാനേജ്മെന്റിന്റെ സിഇഒയും സ്വകാര്യ വെൽത്ത് പങ്കാളിയുമായ മൈക്ക് കോടിയുടെ അഭിപ്രായത്തിൽ, മാതാപിതാക്കൾ സ്വീകരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്ന് വിദ്യാഭ്യാസ ആസൂത്രണം നടത്തുക എന്നതാണ്. അവസാന നിമിഷം പണത്തിനായി അവർ പരക്കം പായുന്നില്ലെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കും. രജിസ്‌ട്രേഷൻ, ട്യൂഷൻ, ഗതാഗതം, യൂണിഫോം, പുസ്തകങ്ങൾ, ഉപകരണങ്ങൾ, പ്രവർത്തനങ്ങൾ, യാത്രകൾ എന്നിങ്ങനെ അറിയപ്പെടുന്ന എല്ലാ പേയ്മെന്റുകളും ഉൾക്കൊള്ളുന്ന ഒരു വിദ്യാഭ്യാസ പണമൊഴുക്ക് കലണ്ടർ മാതാപിതാക്കൾ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂൾ യൂണിഫോമുകൾക്കായി 600 ദിർഹം മുതൽ 2000 ദിർഹം വരെ ബജറ്റിടാം. സ്‌റ്റേഷനറി, പുസ്തകങ്ങൾ എന്നിവയ്ക്കായി 1,500 – ദിർഹം 4,000 എന്നിങ്ങനെയാണ് ബജറ്റ് എസ്റ്റിമേറ്റ്. ടിഫിൻ ബോക്‌സുകൾക്കും വാട്ടർബോട്ടിലുകൾക്കുമായി 150 ദിർഹം മുതൽ 500 ദിർഹം വരെയും പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രതിവർഷം 1,000 -ദിർഹം മുതൽ 8,000 ദിർഹം വരെയും ബജറ്റിടാം.

മിഡിൽ ഈസ്റ്റ് സംഘർഷം; സ്വർണ്ണവിലയിൽ വർദ്ധനവോ; എണ്ണവില?

Middle East Clash ആറാം മാസത്തിലേക്ക് കടന്ന പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിച്ച് ഇറാനും യുഎസും സമാധാന കരാറിൽ ഒപ്പിടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജനങ്ങളെ കൊല്ലാൻ ആഗ്രഹമില്ലെന്നും ഇറാനുമായി കരാറിലെത്താനാണ് താൻ ശ്രമിക്കുന്നതെന്നുമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണത്തിനാണ് യുഎസ് തയാറെടുത്തത്. എന്നാൽ ഇറാൻ വിളിച്ച് സമാധാന ചർച്ചകൾ നടത്താമെന്ന് അറിയിച്ചതോടെയാണ് താൻ ആക്രമണം നീട്ടിവച്ചതെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം, നേരത്തെ ഒപ്പുവച്ച കരാറിലെ വ്യവസ്ഥകൾ പാലിക്കാൻ യുഎസ് തയാറാകണമെന്നും നിലവിൽ അമേരിക്കയുമായി ചർച്ചകളൊന്നും നടക്കുന്നില്ലെന്നുമുള്ള നിലപാടിലാണ് ഇറാൻ. ഹോർമുസ് വിഷയത്തിൽ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ അനുമതിക്കായി ഇറാൻ കാത്തിരിക്കുകയാണെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജൂൺ 17ന് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ട കരാർ പ്രകാരം 60 ദിവസത്തേക്ക് ഹോർമുസ് വഴിയുള്ള കപ്പൽ നീക്കം ഇറാൻ അനുവദിക്കണമെന്നാണ് വ്യവസ്ഥ. പകരം ഇറാനിയൻ കപ്പലുകൾക്ക് മേലുള്ള നാവിക ഉപരോധം യുഎസ് പിൻവലിക്കാനും ധാരണയായിരുന്നു. എന്നാൽ കരാർ പ്രകാരമുള്ള പാതയ്ക്ക് പകരം യുഎസ് സൈന്യം നിശ്ചയിച്ച പാതയിലൂടെ കപ്പലുകൾ പോയതാണ് പുതിയ സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് ഇറാന്റെ ആരോപണം. ഇതിനിടെ ഹോർമുസിലെ നിയന്ത്രണം ഏറ്റെടുക്കാൻ ഒമാനുമായി കരാറിലെത്തുന്നത് അന്തിമ ഘട്ടത്തിലാണെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി കാസെ ഗരീബാദാദി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായും സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഇറാനും ഒമാനുമായുള്ള കരാർ അന്തിമ ഘട്ടത്തിലാണെന്നും ഇക്കാര്യത്തിൽ മൂന്നാം കക്ഷിക്ക് ഇടപെടൽ അനുവദിക്കില്ലെന്നുമാണ് പ്രസ്താവന. ഹോർമുസിലൂടെ പശ്ചിമേഷ്യയിലേക്ക് വരുന്ന കപ്പലുകൾ ഇറാൻ പാതയിലൂടെയും തിരിച്ചുള്ള കപ്പലുകൾ ഒമാൻ പാതയിലൂടെയും കടന്നു പോകുമെന്നാണ് നിലവിലെ വിവരം. ഇതനുസരിച്ചുള്ള കരാർ അന്തിമഘട്ടത്തിലാണെന്ന റിപ്പോർട്ടുകൾ വന്നതോടെ ക്രൂഡോയിൽ വില അൽപം ഉയർന്നു. ബ്രെന്റ് ക്രൂഡോയിൽ 0.64 ശതമാനം ഉയർന്ന് 79.96 ഡോളറിലെത്തി. ഡബ്ല്യുടിഐ ബാരലിന് 75.64 ഡോളറിലാണ്. മർബൻ 77.94 ഡോളറിലും. എന്നാൽ എണ്ണവില 80 ഡോളറിൽ താഴെ തുടരുന്നത് വിപണികൾക്ക് ആശ്വാസമാണ്. പശ്ചിമേഷ്യയിലെ സമാധാന കരാർ സ്വർണ്ണ വിപണിയ്ക്ക് പുതിയ കരുത്ത് പകരുകയാണ്. കഴിഞ്ഞ ദിവസം 169.60 ഡോളർ ഉയർന്ന് ഔൺസിന് 4246 ഡോളറിലാണ് സ്വർണം ക്ലോസ് ചെയ്തത്. ഇന്ന് 4300 ഡോളറിനു മുകളിലേക്ക് കയറിയ സ്വർണവില നിലവിൽ 4283 ഡോളറിലാണ്. ഇന്നലെയും ഇന്നും 4 ശതമാനം വീതമാണ് സ്വർണവില ഉയർന്നത്. ഇന്നലെ പുറത്തുവന്ന ജൂലൈ മാസത്തിലെ യുഎസ് സ്വകാര്യ തൊഴിൽ റിപ്പോർട്ട് പ്രതീക്ഷിച്ചതുപോലെ 44,000 തൊഴിലവസരങ്ങളുടെ വർധന മാത്രം രേഖപ്പെടുത്തിയതും സ്വർണത്തിന് അനുകൂലമായി. തൊഴിൽ വിപണി ദുർബലമായി തുടരുന്നത് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ കാരണമായേക്കുമെന്നാണ് വിലയിരുത്തൽ. പലിശ നിരക്ക് കുറച്ചാൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിക്കുകയും വില കൂടുന്നതുമാണ് പതിവ് രീതി.

യുഎഇയിൽ ചൂട് കനക്കുന്നു; താപനില 51 ഡിഗ്രി സെൽഷ്യസ് കടന്നു

UAE Heat അബുദാബി: യുഎഇയിൽ ചൂട് കനക്കുന്നു. രാജ്യത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയായ 51.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അബുദാബി എമിറേറ്റിൽ അൽ ദഫ്രയിലെ ബുദു ദഫ്‌സ് മേഖലയിൽ യുഎഇ സമയം ഇന്നലെ ഉച്ചയ്ക്ക് 12.45നാണു റെക്കോർഡ് താപനില രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 1 ന് അബുദാബിയിലെ അൽ ഷവാമേഖിൽ 50 ഡിഗ്രി സെൽഷ്യസായിരുന്നു താപനില.

യുഎഇയിലെ വേനലിന്റെ അവസാനഘട്ടമായ ജംറത് അൽ ഖൈത്ത് എന്ന ഉഷ്ണതരംഗം ഓഗസ്റ്റ് 10 വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ കടുത്ത വേനലിൽനിന്ന് താപനില ക്രമേണ കുറയുമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. അതേസമയം, നാളെ കൂടി രാജ്യത്ത് ചില മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ദുബായ് സൗത്തിലെ വർക്ക്‌ഷോപ്പിലുണ്ടായ തീപിടുത്തം; വ്യാജ വാർത്തകൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ

fire in dubai ദുബായ്: വ്യാജ വാർത്തകൾക്കെതിരെ മുന്നറിയിപ്പുമായി ദുബായ് സിവിൽ ഡിഫൻസ്. ദുബായിലെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളിൽ സ്‌ഫോടനങ്ങൾ, ആക്രമണം, തീപിടുത്തം എന്നിവയുണ്ടായെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തിന്റെ സത്യാവസ്ഥ വിശദീകരിച്ച് അധികൃതർ രംഗത്തെത്തിയത്. ദുബായ് സൗത്ത് മേഖലയിലെ വർക്ഷോപ്പിൽ ഇന്നലെ രാത്രിയുണ്ടായ അപകടത്തെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് ദുബായ് സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു. വർക്ക്ഷോപ്പിൽ നിന്ന് പടർന്ന തീ സമീപത്ത് പാർക്ക് ചെയ്തിരുന്ന ഏതാനും ട്രക്കുകളിലേക്കും കാരവാനുകളിലേക്കും പടരുകയായിരുന്നു.

ദുബായ് മീഡിയ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിലാണ് അപകടവിവരങ്ങൾ വ്യക്തമാക്കിയത്. വിവരമറിഞ്ഞ് ഫയർഫോഴ്‌സ് സംഘം ഉടൻ സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന്റെ കൃത്യമായ കാരണവും സാമ്പത്തിക നഷ്ടവും സംബന്ധിച്ച വിവരങ്ങൾ അധികൃതർ അന്വേഷിച്ചു വരികയാണ്.

കഴിഞ്ഞ ദിവസം രാത്രി ദുബായ് സൗത്ത് മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായും കറുത്ത പുക ഉയരുന്നത് കണ്ടതായും പ്രദേശവാസികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. വാർത്തകൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും അഭ്യൂഹങ്ങളും വ്യാജ വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകി. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് ചുരുങ്ങിയത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കാം. രാജ്യത്തെ പ്രതിസന്ധി ഘട്ടങ്ങളിലോ പൊതുജനവികാരത്തെ ബാധിക്കുന്ന രീതിയിലോ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ ശിക്ഷ രണ്ട് വർഷം തടവും രണ്ട് ലക്ഷം ദിർഹം പിഴയുമായി ഉയരുമെന്നും അധികൃതർ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy