Travel Ban in Kuwait News കുവൈത്ത് സിറ്റി: നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള കോടതി വിധി നടപ്പാക്കൽ ജനറൽ വകുപ്പ് ജൂൺ മാസത്തിൽ നടപ്പാക്കിയ എൻഫോഴ്‌സ്‌മെന്റ് നടപടികളിൽ, മൂന്നാം കക്ഷികളുടെ കൈവശമുള്ള കടക്കാരുടെ സ്വത്തുക്കൾ പിടിച്ചെടുക്കുന്നതിനുള്ള റിപ്പോർട്ടുകളാണ് ഏറ്റവും കൂടുതലെന്ന് അറിയിച്ചു. ഇത്തരം റിപ്പോർട്ടുകളുടെ എണ്ണം 83,380 ആയിരുന്നു. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് റിസർച്ച് വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജൂൺ മാസത്തിൽ ആകെ 4,00,519 എൻഫോഴ്‌സ്‌മെന്റ് നടപടികളാണ് രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലുമുള്ള വിധി നടപ്പാക്കൽ വകുപ്പുകൾ വഴി പൂർത്തിയാക്കിയത്. മൂന്നാം കക്ഷികളുടെ കൈവശമുള്ള സ്വത്തുക്കൾക്കെതിരായ 83,380 പിടിച്ചെടുക്കൽ റിപ്പോർട്ടുകൾക്ക് പിന്നാലെ 39,377 പിടിച്ചെടുക്കൽ പിൻവലിക്കൽ റിപ്പോർട്ടുകളും 5,826 നിയമപരമായ കേസ് റിപ്പോർട്ടുകളും രേഖപ്പെടുത്തി. ഇതിനുപുറമെ, പിടിച്ചെടുക്കൽ പിൻവലിക്കാൻ 4,983 അപേക്ഷകളും വാഹനങ്ങളിലെ എൻഫോഴ്‌സ്‌മെന്റ് പിടിച്ചെടുക്കൽ ഒഴിവാക്കാൻ 4,481 അപേക്ഷകളും ലഭിച്ചു. യാത്രാവിലക്ക് ഏർപ്പെടുത്താൻ 4,357 അപേക്ഷകളും കടക്കാരെ അറസ്റ്റ് ചെയ്ത് തടങ്കലിൽ പാർപ്പിക്കാനുള്ള 2,645 അപേക്ഷകളും സമർപ്പിക്കപ്പെട്ടു. വകുപ്പിന് പുറത്തുവെച്ച് പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് 2,068 റിപ്പോർട്ടുകളും കടക്കാർ പണമടയ്ക്കാൻ ഹാജരായതുമായി ബന്ധപ്പെട്ട് 699 റിപ്പോർട്ടുകളും രേഖപ്പെടുത്തി. ഗവർണറേറ്റുകളിലായി ഏറ്റവും കൂടുതൽ എൻഫോഴ്‌സ്‌മെന്റ് നടപടികൾ രേഖപ്പെടുത്തിയത് ക്യാപിറ്റൽ ഗവർണറേറ്റിലായിരുന്നു. ഇവിടെ 1,20,778 നടപടികൾ പൂർത്തിയാക്കി. തുടർന്ന് അഹ്മദി (75,634), ഹവല്ലി (67,452), ഫർവാനിയ (56,736), ജഹ്‌റ (48,744), മുബാറക് അൽ-കബീർ (29,860) എന്നീ ഗവർണറേറ്റുകളാണ്. അതിർത്തി ചെക്ക്‌പോസ്റ്റുകൾ, സുലൈബിയ, കുവൈത്ത് ലോയേഴ്സ് അസോസിയേഷൻ എന്നിവിടങ്ങളിലായി 1,315 നടപടികളും പൂർത്തിയാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.