Kuwait residency violator arrest കുവൈത്ത് സിറ്റി: കുവൈത്തിൽ 16 വർഷമായി കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന ബംഗ്ലാദേശി പ്രവാസിയെ ബയാനിൽ സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്തു. ഇയാൾ കുവൈത്തിലെ താമസനിയമങ്ങളും ലംഘിച്ചിരുന്നതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ബയാൻ മേഖലയിലൂടെ പട്രോളിങ് നടത്തുന്നതിനിടെ ഒരു ബാഗുമായി പോകുകയായിരുന്ന പ്രവാസിയെ ഡിറ്റക്ടീവുകൾ ശ്രദ്ധിച്ചു. ബാഗിൽ മദ്യപാനീയങ്ങൾ ഉണ്ടായിരിക്കാമെന്ന് സംശയിച്ച് ഉദ്യോഗസ്ഥർ ഇയാളെ തടയാൻ ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ കാൽനടയായി രക്ഷപ്പെടാൻ ശ്രമിച്ചതായി അധികൃതർ പറഞ്ഞു. പിന്നാലെ ഉദ്യോഗസ്ഥർ ഇയാളെ വേഗത്തിൽ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചതിന്റെ കാരണം സംബന്ധിച്ച് ഇയാൾ വ്യക്തമായ മറുപടി നൽകിയില്ല. തന്റെ സിവിൽ ഐഡി താമസസ്ഥലത്താണെന്നും ഇയാൾ പറഞ്ഞു. തുടർന്ന് നടത്തിയ വിരലടയാള പരിശോധനയിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. ഇയാളെ 16 വർഷമായി കാണാതായതായി രേഖപ്പെടുത്തിയിരുന്നതായും കുവൈത്തിലെ താമസനിയമങ്ങൾ ലംഘിച്ച വ്യക്തിയായി രജിസ്റ്റർ ചെയ്തിരുന്നതായും പരിശോധനയിൽ കണ്ടെത്തി. തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിനായി പ്രവാസിയെ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പോർട്ടേഷൻ വിഭാഗത്തിന് കൈമാറി.
കുവൈത്തിൽ ആകാശവിസ്മയം; ഈ ദിവസങ്ങളില്‍ നിരവധി ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾ
astronomical phenomena kuwait കുവൈത്ത് സിറ്റി: ഓഗസ്റ്റ് 12, 13 തീയതികളിൽ കുവൈത്തിൽ നിരവധി ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾ ദൃശ്യമാകുമെന്ന് അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. റബീഉൽ അവ്വൽ മാസത്തിലെ അമാവാസി, പെർസീഡ് ഉൽക്കാവർഷം എന്നിവയ്ക്കൊപ്പം സൗരയൂഥത്തിലെ നിരവധി ഗ്രഹങ്ങളെയും നിരീക്ഷിക്കാൻ അവസരമുണ്ടാകും. വ്യാഴാഴ്ച പുലർച്ചെ വ്യാഴം, ബുധൻ, ചൊവ്വ, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങളെ നിരീക്ഷിക്കാൻ അവസരമുണ്ടാകുമെന്ന് കേന്ദ്രം വ്യക്തമാക്കി. ഇവയിൽ ചില ഗ്രഹങ്ങളെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ ബുദ്ധിമുട്ടായതിനാൽ ടെലസ്‌കോപ്പിന്റെ സഹായം ആവശ്യമായി വരും. ആകാശത്ത് ഗ്രഹങ്ങൾ ഒരേ നേർരേഖയിൽ അണിനിരക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന ‘പ്ലാനറ്ററി അലൈൻമെന്റ്’ യഥാർഥത്തിൽ ബഹിരാകാശത്തിലെ നേർരേഖാ വിന്യാസമല്ലെന്ന് അൽ-ഉജൈരി സയന്റിഫിക് സെന്റർ വിശദീകരിച്ചു. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഗ്രഹങ്ങൾ എക്ലിപ്റ്റിക്കിന് സമീപമുള്ള ഒരു മേഖലയിൽ കൂട്ടമായി കാണപ്പെടുന്നതാണ് ഈ പ്രതിഭാസം. സൂര്യനും ഗ്രഹങ്ങളും ആകാശത്ത് സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് എക്ലിപ്റ്റിക്. സൗരയൂഥത്തിലെ ഭൂരിഭാഗം ഗ്രഹങ്ങളും പരസ്പരം അടുത്തുള്ള ഭ്രമണപഥങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ഇതാണ് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ അവ ഒരേ ഭാഗത്ത് കൂട്ടമായി കാണപ്പെടാനുള്ള പ്രധാന കാരണം. മാധ്യമങ്ങളിൽ ‘ഗ്രഹങ്ങളുടെ അണിനിര’ എന്നറിയപ്പെടുന്ന പ്രതിഭാസം യഥാർഥത്തിൽ ഭൂമിയിൽ നിന്നുള്ള നിരീക്ഷണകോണിൽ മാത്രം കാണപ്പെടുന്ന ഒരു ദൃശ്യ വിന്യാസമാണ്. ഗ്രഹങ്ങൾ ബഹിരാകാശത്ത് യഥാർഥത്തിൽ ഒരേ നേർരേഖയിൽ എത്തിയിരിക്കണമെന്നില്ല. കുവൈത്തിന്റെ പുലർച്ചെയുള്ള ആകാശത്ത് ശനിയും ചൊവ്വയും നഗ്നനേത്രങ്ങൾക്ക് കൂടുതൽ വ്യക്തമായി കാണാവുന്ന ഏറ്റവും തിളക്കമുള്ള ഗ്രഹങ്ങളിൽ ഉൾപ്പെടും എന്നും കേന്ദ്രം അറിയിച്ചു.
കുവൈത്ത്: മുന്‍വൈരാഗ്യം, ആളുമാറി കൊലപാതകം; ഇരുണ്ടമുറിയില്‍ ആളെ മാറിപ്പോയി
Kuwait Twin Murder കുവൈത്ത് സിറ്റി: കബദ് മരുഭൂമിയിൽ രണ്ട് ഏഷ്യൻ പ്രവാസികളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഈജിപ്ഷ്യൻ പ്രവാസിയെ ചോദ്യം ചെയ്തതിൽ നിന്ന് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ പൗരനും ഇറാനിയൻ പൗരനും ഉൾപ്പെടുന്നതായി അന്വേഷണവുമായി ബന്ധപ്പെട്ട സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. രണ്ടുപേരെയും ലക്ഷ്യമിട്ട് ആക്രമിച്ചതല്ലെന്നാണ് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. ഏകദേശം ഒരു വർഷം മുമ്പ് ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന സമയത്തുണ്ടായ തർക്കത്തിന്റെ പേരില്‍ ഒരു ജോർദാൻ പ്രവാസിയെയും അദ്ദേഹത്തിന്റെ മകനെയും കൊലപ്പെടുത്താനായിരുന്നു പ്രതിയുടെ പദ്ധതിയെന്നാണ് മൊഴി. ജോർദാൻ സ്വദേശിയും മകനും തന്നെ അപമാനിച്ചതിനെ തുടർന്നാണ് ജോലി നഷ്ടപ്പെട്ടതെന്ന് പ്രതി ആരോപിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് മൊഴി. സംഭവത്തിനായി ഒരു കത്തി വാങ്ങിയതായും പ്രതി സമ്മതിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയത്. വർഷങ്ങളോളം താമസിച്ചിരുന്ന തൊഴിലാളികളുടെ താമസസ്ഥലത്തേക്കാണ് പ്രതി പോയത്. ജോർദാൻ സ്വദേശിയും മകനും താമസിക്കുന്ന മുറിയാണെന്ന് കരുതി ഒരു മുറി തെരഞ്ഞെടുത്തു. വാതിൽ തുറന്നുകിടന്നിരുന്നതിനാൽ പ്രതി അകത്തേക്ക് പ്രവേശിച്ചു. മുറിയിലെ ഇരുട്ടിൽ കിടക്കയിൽ ഒരാൾ ഉറങ്ങുകയാണെന്ന് കരുതി ഇയാളെ പലതവണ കുത്തുകയായിരുന്നു. എന്നാൽ പിന്നീട് കൊല്ലപ്പെട്ടത് ഇന്ത്യൻ പ്രവാസിയാണെന്ന് മനസ്സിലാക്കി. ഇതിനിടെ ഇന്ത്യൻ പൗരനൊപ്പമുണ്ടായിരുന്ന ഇറാനിയൻ പ്രവാസി ഉണർന്ന് സഹായത്തിനായി വിളിക്കാൻ ശ്രമിച്ചപ്പോൾ ഇയാളെയും പ്രതി കുത്തി. തുടർന്ന് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട ഇന്ത്യക്കാരനുമായോ ഇറാനിയനുമായോ തനിക്ക് മുൻപരിചയമോ തർക്കമോ ഉണ്ടായിരുന്നില്ലെന്നും അവരുടെ മരണം ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സംഭവം പുനരാവിഷ്കരിക്കുന്നതിനായി പ്രതിയെ കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിച്ചു. ആക്രമണത്തിന് ഉപയോഗിച്ച കത്തി സംഭവസ്ഥലത്തെ മുറിയിൽ നിന്ന് കണ്ടെത്തി. കത്തി കേസിന്റെ തെളിവായി ഉൾപ്പെടുത്തിയിട്ടുണ്ട്. കുറ്റകൃത്യം നടത്തുമ്പോൾ ലഹരിയുടെ സ്വാധീനത്തിലായിരുന്നുവെന്നും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പ്രതി സമ്മതിച്ചു. എന്നാൽ ലഹരി ഉപയോഗിച്ചത് കുറ്റത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പ്രതിയെ ഒഴിവാക്കില്ലെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. കൊലപാതകക്കുറ്റത്തിന് പുറമെ മയക്കുമരുന്ന് ഉപയോഗിച്ചതിനും പ്രതിക്കെതിരെ കേസെടുക്കും. തിങ്കളാഴ്ച ആഭ്യന്തര മന്ത്രാലയം അറിയിച്ചതനുസരിച്ച്, ജഹ്റ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഉൾപ്പെടുന്ന ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനാണ് 40കളിലുള്ള ഈജിപ്ഷ്യൻ പ്രവാസിയെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനും ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് പ്രതിയെ പിടികൂടിയത്. രാജ്യത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പായിരുന്നു അറസ്റ്റ്. ഇറാഖിലേക്ക് കടക്കാൻ മുള്ളുവേലി മറികടക്കാൻ ശ്രമിക്കുന്നതിനിടെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ബോർഡർ സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രതിയെ തടഞ്ഞത്. തുടർന്ന് ജഹ്റ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കൈമാറി. പരിക്കേറ്റിരുന്ന പ്രതിയെ ചികിത്സയ്ക്കായി ജഹ്റ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചോദ്യം ചെയ്യലിനായി കനത്ത സുരക്ഷയിൽ പാർപ്പിക്കുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് കണ്ടെത്തിയതെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
കുവൈത്തിൽ തുടരെ തുടരെ മോഷണക്കേസുകൾ; നഷ്ടപ്പെട്ടത്…
Kuwait Cash Theft കുവൈത്ത് സിറ്റി: കുവൈത്തിൽ പണം, വാഹനത്തിന്റെ നമ്പർ പ്ലേറ്റുകൾ, മൊബൈൽ ഫോൺ എന്നിവ മോഷണം പോയതായി റിപ്പോർട്ട് ചെയ്ത മൂന്ന് വ്യത്യസ്ത കേസുകളിൽ സുരക്ഷാ അധികൃതർ അന്വേഷണം ആരംഭിച്ചു. സുരക്ഷാ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ കേസിൽ ഒരു കുവൈത്തി പൗരൻ 240 കുവൈത്തി ദിനാർ മോഷണം പോയതായി പൊലീസിൽ പരാതി നൽകി. തന്റെ ഫാമിൽ ജോലി ചെയ്യുന്ന തൊഴിലാളിയെയാണ് മോഷണത്തിന് സംശയിക്കുന്നതെന്ന് പരാതിക്കാരൻ പൊലീസിനോട് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് തുടർ അന്വേഷണത്തിനായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. മറ്റൊരു സംഭവത്തിൽ, സബാഹ് അൽ-അഹ്മദ് റെസിഡൻഷ്യൽ സിറ്റിയിലെ ഒരു സഹകരണ സംഘത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ നമ്പർ പ്ലേറ്റുകൾ മോഷണം പോയതായി മറ്റൊരു പൗരൻ പരാതി നൽകി. മോഷണത്തിന് പ്രത്യേകിച്ച് ആരെയും സംശയിക്കുന്നില്ലെന്നും ആരെയും ആരോപിക്കുന്നില്ലെന്നും പരാതിക്കാരൻ വ്യക്തമാക്കി. സംഭവത്തിൽ ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനായി പരാതി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. മൂന്നാമത്തെ കേസിൽ, അലി സബാഹ് അൽ-സാലിം മേഖലയിൽ മകൻ ഉണ്ടായിരുന്ന സമയത്ത് ഐഫോൺ 16 പ്രോ മാക്സ് മോഷണം പോയതായി ഒരു കുവൈത്തി പൗരൻ പരാതി നൽകി. മകനെ പ്രതിനിധീകരിച്ച് അധികൃതരുടെ മുമ്പാകെ പരാതി നൽകുന്നതിനുള്ള പവർ ഓഫ് അറ്റോർണി പിതാവിന് ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. മൂന്ന് സംഭവങ്ങളിലും സുരക്ഷാ അധികൃതർ അന്വേഷണം തുടരുകയാണ്.
കുവൈത്ത്: ഐഎസ് ബന്ധമെന്ന് സംശയം; അറസ്റ്റിലായത് പ്രായപൂർത്തിയാകാത്തവർ
Kuwait arrest ISIS links കുവൈത്ത് സിറ്റി: ഐഎസ് ഭീകരസംഘടനയുമായി ബന്ധമുള്ള വ്യക്തികളുമായി സമ്പർക്കം പുലർത്തുകയും സ്‌ഫോടക വസ്തുക്കൾ നിർമിക്കുന്നതിൽ പരിശീലനം നേടുകയും ചെയ്തതായി ആരോപണമുള്ള രണ്ട് പ്രായപൂർത്തിയാകാത്തവരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. രാജ്യത്തെ ഒരു മതവിഭാഗത്തിന്റെ ആരാധനാലയം ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ഇരുവരും തയ്യാറെടുക്കുകയായിരുന്നുവെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. സ്റ്റേറ്റ് സെക്യൂരിറ്റി സർവീസിന്റെ നിരീക്ഷണം, അന്വേഷണങ്ങൾ, സുരക്ഷാ നടപടികൾ എന്നിവയ്ക്കൊടുവിലാണ് അറസ്റ്റ് നടന്നത്. ഇരുവർക്കുമെതിരെ നിയമനടപടികൾ സ്വീകരിച്ച ശേഷം, നിയമാനുസൃതമായ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും മന്ത്രാലയം അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നത് സുരക്ഷാ ഏജൻസികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനങ്ങൾക്കെതിരെ കർശനമായ നിയമനടപടികളും സ്വീകരിക്കും. കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് മാതാപിതാക്കൾ അടുത്തായി നിരീക്ഷിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. നിയമവിരുദ്ധമായ ആശയങ്ങൾ, പെരുമാറ്റങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയിൽ കുട്ടികൾ ഏർപ്പെടുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അവരെ ബോധവത്കരിക്കണമെന്നും നിർദേശിച്ചു. കുടുംബങ്ങളിൽ കൂടുതൽ മേൽനോട്ടവും ശരിയായ മാർഗനിർദേശവും ഉറപ്പാക്കുന്നതിനൊപ്പം കുട്ടികളിൽ രാജ്യത്തോടുള്ള കൂറ്, ദേശീയബോധം, നിയമത്തോടുള്ള ബഹുമാനം എന്നിവ വളർത്തിയെടുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
പ്രവാചക ജന്മദിനം: കുവൈത്തിൽ ഔദ്യോഗിക അവധി
Prophet’s Birthday public holiday കുവൈത്ത് സിറ്റി: 1448 ഹിജ്റ വർഷത്തിലെ പ്രവാചക ജന്മദിനം (മീലാദ് അൽ-നബി) ആചരിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 27 വ്യാഴാഴ്ച സർക്കാർ മന്ത്രാലയങ്ങൾ, ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഔദ്യോഗിക അവധി നൽകാൻ കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. ഓഗസ്റ്റ് 30 ഞായറാഴ്ച സർക്കാർ ഓഫീസുകളുടെ പ്രവർത്തനം പുനരാരംഭിക്കും. ഇതോടെ വെള്ളി, ശനി ദിവസങ്ങളിലെ പതിവ് വാരാന്ത്യ അവധിയുൾപ്പെടെ സർക്കാർ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കും. പ്രത്യേക സ്വഭാവത്തിലുള്ളതോ തുടർച്ചയായി പ്രവർത്തിക്കേണ്ടതോ ആയ സേവനങ്ങൾ നിർവഹിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്ക്, ബന്ധപ്പെട്ട അധികാരികൾ മുഖേന സ്വന്തം അവധി ക്രമീകരണങ്ങൾ തീരുമാനിക്കാമെന്നും മന്ത്രിസഭ വ്യക്തമാക്കി. ഇത്തരം ക്രമീകരണങ്ങൾ നടത്തുമ്പോൾ പൊതുതാൽപര്യം പരിഗണിക്കണമെന്നും മന്ത്രിസഭ നിർദേശിച്ചു.
കുവൈത്തിൽ സഹകരണ സ്ഥാപനങ്ങൾക്കെതിരെ നടപടി; ഉപഭോക്തൃ നിയമലംഘനങ്ങളിൽ കേസുകൾ
Kuwait cooperative societies violations കുവൈത്ത് സിറ്റി: രാജ്യത്തെ സഹകരണ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. കുവൈത്ത് സിറ്റിയിലെ ക്യാപിറ്റൽ ഗവർണറേറ്റിൽ സഹകരണ സ്ഥാപനങ്ങളിലും അവയുമായി ബന്ധപ്പെട്ട വാണിജ്യ സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിലാണ് ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുടെ ലംഘനം കണ്ടെത്തിയത്. സംഭവത്തിൽ ഏഴ് എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ടുകൾ അധികൃതർ രജിസ്റ്റർ ചെയ്തു. വാണിജ്യ നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ ക്യാപിറ്റൽ ഇൻസ്പെക്ഷൻ സൂപ്പർവിഷൻ സംഘമാണ് പരിശോധനാ ക്യാംപയിൻ നടത്തിയത്. പരിശോധനയിൽ ഉൽപന്നങ്ങളുടെ വില വ്യക്തമായി പ്രദർശിപ്പിക്കാതിരിക്കുക, സാധനങ്ങൾ മാറ്റുന്നതിനും തിരിച്ചുനൽകുന്നതിനുമുള്ള വ്യവസ്ഥകൾ വ്യക്തമാക്കുന്ന പട്ടിക ലഭ്യമാക്കാതിരിക്കുക, ഉൽപന്നങ്ങളിൽ ഉത്ഭവ രാജ്യം വ്യക്തമാക്കുന്ന ലേബൽ പതിപ്പിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. തുടർന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കെതിരെ ഏഴ് എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ടുകൾ തയ്യാറാക്കി. നിയമനടപടികൾക്കായി പ്രതികളെ കുവൈത്ത് കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു.