Kuwait condemns Iran attack കുവൈത്ത് സിറ്റി: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന യുഎഇയുടെ അഡ്‌നോകുമായി ബന്ധപ്പെട്ട രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ഇറാനിയൻ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. വാണിജ്യ കപ്പലുകളെയും അന്താരാഷ്ട്ര സമുദ്രപാതകളെയും ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമത്തിന്റെയും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 2817ന്റെയും ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം നടപടികൾ സമുദ്രഗതാഗതം, ഊർജവിതരണം, ആഗോള വ്യാപാരം എന്നിവയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. പ്രാദേശിക സംഘർഷം കൂടുതൽ രൂക്ഷമാക്കാൻ സാധ്യതയുള്ള നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്ര നാവിഗേഷൻ ഉറപ്പാക്കുകയും കപ്പലുകൾക്ക് സുരക്ഷിതമായ സഞ്ചാരപാത നൽകുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും കുവൈത്ത് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് പൂർണമായും നിരുപാധികമായും തുറന്നുകൊടുക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു. യുഎഇയോടുള്ള പൂർണ ഐക്യദാർഢ്യം കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. യുഎഇയുടെ സുരക്ഷ, പരമാധികാരം, താൽപര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി അബുദാബി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്തിന്റെ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തിൽ വാരാന്ത്യത്തിൽ ഈർപ്പം ഉയരും; കാലാവസ്ഥയില്‍ മാറ്റം
Humidity to rise in Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ വാരാന്ത്യത്തോടെ അന്തരീക്ഷ ഈർപ്പം ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ അറിയിച്ചു. തെക്കുകിഴക്കൻ കാറ്റ് ശക്തമാകുന്നതാണ് ഈർപ്പം വർധിക്കാൻ പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്തിന് പുറമെ മറ്റ് ഗൾഫ് രാജ്യങ്ങളിലും തെക്കൻ ഇറാഖിലെ ചില പ്രദേശങ്ങളിലും ഈർപ്പം വർധിക്കാൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലും കടൽമേഖലകളിലുമാകും ഇതിന്റെ സ്വാധീനം കൂടുതലായി അനുഭവപ്പെടുക. കുവൈത്ത് സിറ്റി മുതൽ ദമ്മാം, അൽ ഖോബാർ, ബഹ്റൈൻ, ഖത്തർ, യുഎഇയുടെ തീരപ്രദേശങ്ങൾ വരെയുള്ള മേഖലകളിൽ ഉയർന്ന ഈർപ്പം അനുഭവപ്പെടുമെന്ന് ഈസ റമദാൻ പറഞ്ഞു. ഞായറാഴ്ച മുതൽ കുവൈത്തിലും സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലും വടക്കുപടിഞ്ഞാറൻ കാറ്റ് വീശിത്തുടങ്ങുന്നതോടെ ഈർപ്പം കുറയാൻ സാധ്യതയുണ്ട്. ഈ കാലാവസ്ഥാ സാഹചര്യം അടുത്ത ആഴ്ചയുടെ അവസാനം വരെ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷകൻ വ്യക്തമാക്കി. ഏകദേശം 13 ദിവസം നീണ്ടുനിൽക്കുന്ന ‘കുലൈബിൻ’ സീസണിന്റെ തുടക്കത്തോടൊപ്പമാണ് നിലവിലെ കാലാവസ്ഥാ മാറ്റമെന്നും ഈസ റമദാൻ പറഞ്ഞു. ഓഗസ്റ്റ് 24ന് ശേഷം സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെ കുലൈബിൻ കാലഘട്ടം അവസാനിക്കും. ഇതോടെ മേഖലയിലെ വേനൽക്കാലത്തിന്റെ വിവിധ ഘട്ടങ്ങൾക്കിടയിലെ ക്രമാനുഗതമായ കാലാവസ്ഥാ മാറ്റത്തിനും തുടക്കമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വേനലിൽ അടുക്കള തീപിടിക്കാന്‍ സാധ്യത കൂടുതൽ; കുവൈത്ത് ഫയർ ഫോഴ്സിന്റെ മുന്നറിയിപ്പ്
Kuwait kitchen fire risks കുവൈത്ത് സിറ്റി: വേനൽക്കാലത്ത് അടുക്കളയിൽ തീപിടിത്തത്തിനുള്ള സാധ്യത വർധിക്കുന്നതിനാൽ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് കുവൈത്ത് ഫയർ ഫോഴ്സ് മുന്നറിയിപ്പ് നൽകി. സ്കൂൾ അവധിയായതിനാൽ കുട്ടികൾ കൂടുതൽ സമയം വീടുകളിൽ ചെലവഴിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു. പാചക എണ്ണയ്ക്ക് തീപിടിച്ചാൽ ഒരിക്കലും വെള്ളം ഉപയോഗിച്ച് തീ അണയ്ക്കരുതെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് വ്യക്തമാക്കി. വെള്ളം ഒഴിക്കുന്നത് തീ കൂടുതൽ പടരുന്നതിനും അപകടകരമായ താപപ്രതികരണത്തിനും കാരണമാകാം. പകരം ഫയർ ബ്ലാങ്കറ്റ് ഉപയോഗിച്ചോ തീ പൂർണമായി മൂടി കെടുത്തുന്നതിനുള്ള അനുയോജ്യമായ മാർഗത്തിലൂടെയോ തീ നിയന്ത്രിക്കണം. തീ സുരക്ഷിതമായി നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ എല്ലാവരും ഉടൻ വീടിന് പുറത്തേക്ക് മാറി 112 എന്ന നമ്പറിൽ വിളിച്ച് സംഭവസ്ഥലവും തീപിടിത്തത്തിന്റെ വിവരങ്ങളും അധികൃതരെ അറിയിക്കണം. ഗ്യാസ് ചോർച്ചയുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിലും പ്രത്യേക മുൻകരുതൽ വേണം. ലൈറ്റുകളോ വൈദ്യുത ഉപകരണങ്ങളോ ഓൺ/ഓഫ് ചെയ്യരുത്. വൈദ്യുത സ്പാർക്ക് ഗ്യാസിന് തീപിടിക്കാൻ കാരണമാകാം. സുരക്ഷിതമാണെങ്കിൽ ഗ്യാസ് റെഗുലേറ്റർ വിച്ഛേദിക്കുക. വാതിലുകളും ജനലുകളും തുറന്ന് സ്ഥലം വായുസഞ്ചാരമുള്ളതാക്കുക. തുടർന്ന് വീട്ടിൽനിന്ന് പുറത്തുകടന്ന് വിദഗ്ധർ എത്തി ചോർച്ച പരിശോധിച്ച് പരിഹരിക്കുന്നതുവരെ അകത്ത് പ്രവേശിക്കരുത്. സ്കൂൾ അവധിക്കാലത്ത് കുട്ടികൾ വീട്ടിൽ കൂടുതലായി ഉണ്ടാകുന്നതിനാൽ അടുക്കളയിൽ അവരെ ഒറ്റയ്ക്ക് വിടരുതെന്ന് ഫയർ ഫോഴ്സ് രക്ഷിതാക്കൾക്ക് നിർദേശം നൽകി. സ്റ്റൗവ്, ചൂടുള്ള വസ്തുക്കൾ, ഗ്യാസ് സിലിണ്ടറുകൾ, എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ എന്നിവയിൽനിന്ന് കുട്ടികളെ അകറ്റിനിർത്തണമെന്നും അധികൃതർ പറഞ്ഞു. അപകടമുണ്ടായതിന്റെ ആദ്യ ഏതാനും മിനിറ്റുകളിൽ ശരിയായ നടപടി സ്വീകരിക്കുന്നത് പരുക്കുകളും സ്വത്ത് നാശനഷ്ടങ്ങളും ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് കുവൈത്ത് ഫയർ ഫോഴ്സ് വ്യക്തമാക്കി. എന്നാൽ തീ നിയന്ത്രണാതീതമാണെങ്കിൽ അനാവശ്യമായി അപകടം ഏറ്റെടുക്കാതെ ഉടൻ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി അടിയന്തര സേവനങ്ങളുടെ സഹായം തേടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ആരോഗ്യ-അപകട പരിരക്ഷയ്ക്ക് നോർക്ക ഇൻഷുറൻസ്; പ്രവാസികൾക്ക് വീണ്ടും അവസരം
NORKA insurance തിരുവനന്തപുരം: പ്രവാസി മലയാളികളുടെ ആരോഗ്യ-അപകട പരിരക്ഷ ഉറപ്പാക്കുന്നതിനായി കേരള സർക്കാരും നോർക്കയും ചേർന്ന് നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാകാനുള്ള സമയപരിധി വീണ്ടും നീട്ടി. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെ ഒരു മാസത്തേക്കാണ് അപേക്ഷിക്കാനുള്ള അവസരം നീട്ടിയത്. കൂടുതൽ പ്രവാസികളെ പദ്ധതിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ അഞ്ച് ലക്ഷം രൂപ വരെ ചികിത്സാ പരിരക്ഷ ലഭിക്കും. നോർക്ക പ്രവാസി ഐഡി കാർഡുള്ള ജോലിക്കാർക്കും സ്റ്റുഡന്റ് വീസയിലുള്ളവർക്കും പദ്ധതിയിൽ അപേക്ഷിക്കാം. 70 വയസ്സുവരെയുള്ള പ്രവാസികൾക്കും നിലവിലുള്ള രോഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും. കേരളത്തിലെ 668 ആശുപത്രികൾ ഉൾപ്പെടെ ഇന്ത്യയിലുടനീളം 24,000 ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സാ സൗകര്യം ലഭ്യമാണ്. പദ്ധതിയുടെ പ്രീമിയം ₹5,499 മുതൽ ആരംഭിക്കും. ഭർത്താവും ഭാര്യയും രണ്ട് കുട്ടികളും ഉൾപ്പെടുന്ന കുടുംബങ്ങൾക്കും പദ്ധതിയിൽ ചേരാം. വിദേശത്ത് അപകടമരണം സംഭവിച്ചാൽ ഇൻഷുറൻസ് തുക പൂർണമായും ലഭിക്കുന്നതിനൊപ്പം മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ₹50,000 അധിക സഹായവും ലഭിക്കും. അപകടത്തെ തുടർന്ന് പൂർണ വൈകല്യം സംഭവിച്ചാലും ₹5 ലക്ഷം വരെ ധനസഹായം ലഭിക്കും. ഇൻഷുറൻസ് പോളിസിക്ക് ഒരു വർഷത്തെ കാലാവധിയാണ്. തുടർന്നും പരിരക്ഷ ലഭിക്കുന്നതിന് ഓരോ വർഷവും പോളിസി പുതുക്കണം. നിലവിൽ 1,32,000ത്തിലധികം പ്രവാസികൾ പദ്ധതിയിൽ അംഗങ്ങളായിട്ടുണ്ട്. ജൂലൈ 31 വരെ ₹227 കോടി ഇൻഷുറൻസ് ആനുകൂല്യമായി അംഗങ്ങൾക്ക് കൈമാറിയതായും നോർക്ക അധികൃതർ അറിയിച്ചു.
വര്‍ഷങ്ങളായി മറ്റൊരു പേരില്‍, കുവൈത്ത് പൗരനുമായി യാതൊരു ബന്ധവുമില്ല; 20 ലധികം പേരുടെ പൗരത്വം റദ്ദാക്കി
kuwait citizenship revoked കുവൈത്ത് സിറ്റി: കുവൈത്ത് പൗരനെന്ന നിലയിൽ വർഷങ്ങളായി കഴിഞ്ഞിരുന്ന ഒരാൾ മറ്റൊരു പേരിലുള്ള ഗൾഫ് തിരിച്ചറിയൽ രേഖകളും കൈവശം വച്ചിരുന്നതായി കണ്ടെത്തി. ഡിഎൻഎ പരിശോധനയിൽ കുവൈത്ത് രേഖകളിൽ സഹോദരങ്ങളായി രേഖപ്പെടുത്തിയിരുന്നവരുമായി ഇയാൾക്ക് ജൈവിക ബന്ധമില്ലെന്നും സ്ഥിരീകരിച്ചു. ദേശീയതാ അന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. കുവൈത്ത് കുടുംബത്തിലെ അംഗമായി രേഖപ്പെടുത്തിയിരുന്ന ഇയാളുടെ കൈവശം മറ്റൊരു പേരിലുള്ള ഗൾഫ് തിരിച്ചറിയൽ രേഖകൾ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അന്വേഷകർ രേഖകൾ ശേഖരിച്ച് അതിലെ ചിത്രം കുവൈത്ത് സിവിൽ ഐഡിയിലെ ചിത്രവുമായി താരതമ്യം ചെയ്തു. ഫോറൻസിക് വിദഗ്ധർ ചിത്രങ്ങളിലുള്ളത് ഒരേ വ്യക്തിയാണെന്ന് സ്ഥിരീകരിച്ചു. എന്നാൽ രണ്ട് രേഖകളിലെയും വ്യക്തികളുടെ പേര്, പിതാമഹന്റെ പേര്, കുടുംബപ്പേര് തുടങ്ങിയ വിവരങ്ങൾ പൂർണമായും വ്യത്യസ്തമായിരുന്നു. തെളിവുകൾ മുന്നിൽവെച്ചുള്ള ചോദ്യം ചെയ്യലിൽ താൻ കുവൈത്തി പൗരനല്ലെന്ന് ഇയാൾ സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. കുവൈത്ത് പൗരനായ ഒരാളുടെ കുടുംബ ഫയലിൽ തന്റെ പേര് ചേർത്തതായും, രേഖകളിൽ ആ വ്യക്തിയെ പിതാവായി കാണിച്ചിരുന്നെങ്കിലും അദ്ദേഹം തന്റെ ജൈവിക പിതാവല്ലെന്നും ഇയാൾ സമ്മതിച്ചു. രേഖകളിൽ സഹോദരങ്ങളായി ഉൾപ്പെടുത്തിയിരുന്നവരും തന്റെ യഥാർഥ സഹോദരങ്ങളല്ലെന്നും ഇയാൾ മൊഴി നൽകിയതായി അധികൃതർ അറിയിച്ചു. തുടർന്ന് രേഖകളിൽ സഹോദരങ്ങളായി ഉൾപ്പെട്ടിരുന്നവരെയും അന്വേഷണ സംഘം വിളിച്ചുവരുത്തി. അവരും ഇയാൾ തങ്ങളുടെ സഹോദരനല്ലെന്ന് സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ മൊഴികളിൽ മാത്രം അന്വേഷണം അവസാനിപ്പിച്ചില്ല. ഇയാളുടെയും രേഖകളിലെ സഹോദരങ്ങളുടെയും ഡിഎൻഎ പരിശോധന നടത്തി. പരിശോധനയിൽ ഇവർ തമ്മിൽ ജൈവിക സഹോദരബന്ധമില്ലെന്ന് നിർണായകമായി സ്ഥിരീകരിച്ചു. ഗൾഫ് രേഖകളിൽ കണ്ടെത്തിയ മറ്റൊരു വ്യക്തിത്വത്തെയും ഇയാളുടെ മൊഴിയെയും ഡിഎൻഎ ഫലങ്ങൾ പിന്തുണച്ചു. തുടർന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. തെളിവുകൾ പരിശോധിച്ച പൗരത്വ അന്വേഷണത്തിനായുള്ള സുപ്രീം കമ്മിറ്റി, ആർട്ടിക്കിൾ 1 പ്രകാരം ലഭിച്ചിരുന്ന ഇയാളുടെ കുവൈത്ത് പൗരത്വം പിൻവലിക്കാൻ തീരുമാനിച്ചു. അന്വേഷണത്തിൽ ഇയാളുടെ ഫയലിൽ 10 മക്കൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആകെ 22 മക്കളും കൊച്ചുമക്കളും അതേ ഫയലിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി.