ഹമ്പമ്പോ എന്തൊരു ചൂട്! വേനൽചൂടിൽ വെന്തുരുകി യുഎഇ

Heat in UAE അബുദാബി: വേനൽച്ചൂടിൽ വെന്തുരുകി യുഎഇ. ഓഗസ്റ്റ് 14ന് അൽ ദഫ്‌റ മേഖലയിലെ ബദാ ദഫാസിൽ താപനില 50 ഡിഗ്രി കടന്നു. ഓഗസ്റ്റ് 14 ഉച്ചയ്ക്ക് 2 മണിയ്ക്ക് ഇവിടെ 50.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഈ വർഷം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയായ 51.2 ഡിഗ്രിയിൽനിന്ന് ഒരു ഡിഗ്രിയിൽ താഴെ മാത്രമാണ് ഇത്.

തണുപ്പറിയിച്ചെത്തുന്ന സുഹൈൽ നക്ഷത്രം ഉദിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ യുഎഇയിൽ വേനൽച്ചൂടിന്റെ കാഠിന്യം കനക്കുകയാണ്. ഈ വർഷം ഓഗസ്റ്റ് 24നാണ് സുഹൈൽ ഉദിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. പരമ്പരാഗതമായി സുഹൈലിന്റെ ഉദയം ചൂടിൽനിന്ന് താരതമ്യേന ശീതളമായ കാലാവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ സൂചനയായി കണക്കാക്കുന്നു. എന്നാൽ സുഹൈൽ ഉദിച്ചാൽ ഉടൻ തന്നെ തണുപ്പ് അനുഭവപ്പെടില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. പകൽ താപനില ക്രമേണ താഴാൻ തുടങ്ങുമെങ്കിലും അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുന്നതോടെ ചൂടിന്റെ അസ്വസ്ഥത തുടരാമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.

അതേസമയം, വേനൽച്ചൂടിൽ നിന്നും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ യുഎഇയിൽ വിവിധ നടപടികൾ നിലവിലുണ്ട്. ജൂൺ 15 മുതൽ സെപ്തംബർ 15 വരെ ദിവസവും ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് മൂന്നുവരെ നേരിട്ടുള്ള സൂര്യപ്രകാശത്തിലും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. അത്യാവശ്യ ജോലികളിൽ ഏർപ്പെടുന്ന ചില വിഭാഗങ്ങൾക്ക് ഇളവുണ്ടെങ്കിലും തൊഴിലുടമകൾ തണൽ, തണുപ്പിക്കൽ സംവിധാനങ്ങൾ, കുടിവെള്ളം, പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ എന്നിവ ഒരുക്കണമെന്നാണ് നിർദ്ദേശം.

ഉച്ചവിശ്രമ സമയത്ത് കാൽനടയായി സാധനങ്ങൾ വിതരണം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ഈ സമയത്ത് ജോലി ചെയ്യാൻ താൽപര്യമില്ലാത്ത വിതരണ റൈഡർമാരെ നിർബന്ധിച്ച് ജോലി ചെയ്യിക്കാനും പാടില്ല. ഒരാൾക്ക് ഒരേസമയം മൂന്ന് വിതരണ ഓർഡറുകളിൽ കൂടുതൽ നൽകാൻ പാടില്ലെന്നും ആകെ വിതരണ സമയം 60 മിനിറ്റിൽ കവിയരുതെന്നുമാണ് നിബന്ധന.

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുട്ടികളുടെ ഓൺലൈൻ ഗെയിമിംഗ്; യുഎഇയിലെ രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദ്ദേശം

Online Game ദുബായ്: കുട്ടികളുടെ ഓൺലൈൻ ഗെയിമിംഗുമായി ബന്ധപ്പെട്ട് യുഎഇയിലെ രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദ്ദേശം. വേനലവധിക്കാലത്ത് കുട്ടികൾ ഓൺലൈൻ ഗെയിമുകളിലും ഇലക്ട്രോണിക് ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിലും കൂടുതൽ സമയം ചെലവഴിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് ഓർമ്മിപ്പിച്ചു. ഗെയിമുകൾക്കിടയിൽ ലഭിക്കുന്ന ചില ലിങ്കുകൾ കുട്ടികളെ അപരിചിതരുമായി സംഭാഷണത്തിലേക്ക് എത്തിച്ചേക്കാമെന്നും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ രക്ഷിതാക്കൾ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്നും ദുബായ് പൊലീസിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹ്യൂമൻ റൈറ്റ്‌സിനു കീഴിലെ ചൈൽഡ് ആൻഡ് വിമൻ പ്രൊട്ടക്ഷൻ വിഭാഗം വ്യക്തമാക്കുന്നു. ‘നമ്മുടെ കുട്ടികളുടെ സുരക്ഷ ഈ വേനൽക്കാലത്ത്’ എന്ന ബോധവൽക്കരണ ക്യാംപെയ്ന്റെ ഭാഗമായി പുറത്തിറക്കിയ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

വിനോദത്തിനായി ഉപയോഗിക്കുന്ന ഗെയിമിങ് ലിങ്കുകൾക്കു പിന്നിൽ പ്രതീക്ഷിക്കാത്ത അപകടങ്ങൾ ഒളിഞ്ഞിരിക്കാമെന്ന് വിഭാഗം ചൂണ്ടിക്കാട്ടി. ചില ലിങ്കുകൾ അപരിചിതരുമായി നേരിട്ടോ ഓൺലൈനായോ ആശയവിനിമയം നടത്തുന്നതിനുള്ള അവസരങ്ങളിലേക്ക് കുട്ടികളെ നയിച്ചേക്കാം. കുട്ടികൾ എന്താണ് ബ്രൗസ് ചെയ്യുന്നതെന്നും ഗെയിമിനിടെ ഏതെല്ലാം ലിങ്കുകളാണ് തുറക്കുന്നതെന്നും രക്ഷിതാക്കൾ നിരന്തരം ശ്രദ്ധിക്കേണ്ടതാണ്.

കുട്ടികൾ ഓൺലൈൻ ഗെയിമുകൾ ഉപയോഗിക്കുമ്പോൾ കുടുംബത്തിന്റെ മേൽനോട്ടം ഏറെ പ്രധാനമാണ്. ഗെയിമുകളുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് നേരിടേണ്ടിവരാവുന്ന അപകടസാധ്യതകളും സൈബർ കുറ്റകൃത്യങ്ങളും ഒഴിവാക്കാൻ അവർ സന്ദർശിക്കുന്ന ഉള്ളടക്കവും തുറക്കുന്ന ലിങ്കുകളും നിരീക്ഷിക്കണം. സുരക്ഷിതമല്ലാത്ത ഉള്ളടക്കത്തിൽനിന്നും അപരിചിതരുമായുള്ള ആശയവിനിമയത്തിൽനിന്നും കുട്ടികളെ സംരക്ഷിക്കാൻ രക്ഷിതാക്കളുടെ ഇടപെടൽ സഹായിക്കുമെന്ന് പോലീസ് ഓർമ്മിപ്പിച്ചു.

ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിലും ഉപകരണങ്ങളിലും ലഭ്യമായ സ്വകാര്യതാ ക്രമീകരണങ്ങളും രക്ഷാകർതൃ നിയന്ത്രണ സംവിധാനങ്ങളും സജീവമാക്കണം. കുട്ടികൾ ഉപയോഗിക്കുന്ന ഗെയിമുകളും പ്ലാറ്റ്‌ഫോമുകളും രക്ഷിതാക്കൾക്ക് പരിചിതമായിരിക്കണം. ഗെയിമുകളിലെ സുഹൃത്തുക്കളുടെ പട്ടികയും ചാറ്റുകളും ഉൾപ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങൾ ശ്രദ്ധിക്കണം. കുട്ടികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന സന്ദേശമോ ലിങ്കോ വ്യക്തിയിൽനിന്നുള്ള ബന്ധപ്പെടലോ ഉണ്ടായാൽ അത് മറച്ചുവയ്ക്കാതെ ഉടൻ രക്ഷിതാക്കളെയോ വിശ്വസ്തരായ മുതിർന്നവരെയോ അറിയിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ഓൺലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പൊലീസിന്റെ ‘ഇ-ക്രൈം’ പ്ലാറ്റ്‌ഫോം വഴി പരാതി നൽകാം. കൂടാതെ 901 എന്ന നമ്പറിൽ വിളിച്ചും ദുബായ് പൊലീസ് ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും പരാതികൾ സമർപ്പിക്കാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് സ്ത്രീയെ ആക്രമിച്ചു; യുഎഇയിൽ പ്രവാസിക്കെതിരെ കേസ്

Assaulting Woman ഷാർജ: യുഎഇയിൽ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് സ്ത്രീയെ ആക്രമിച്ച ഒരാൾക്കെതിരെ കേസ്. ഭാര്യയുമായുള്ള തർക്കത്തിനിടെ വഴിയിൽ കണ്ട അപരിചിതയായ അറബ് യുവതിയെ ഭാര്യയെന്ന് തെറ്റിദ്ധരിച്ച് പിന്തുടർന്ന് ആക്രമിച്ചെന്ന കേസിലാണ് പ്രവാസി യുവാവ് ഷാർജയിൽ വിചാരണ നേരിടുന്നത്. ഏഷ്യൻ യുവാവാണ് വിചാരണ നേരിടുന്നത്. മക്കളുടെ മുന്നിൽ യുവതിയെ കഴുത്തിൽ കുത്തിപ്പിടിച്ചതായും അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു.

കേസിന്റെ വാദം നടന്നത് ഷാർജയിലെ കോടതിയിലാണ്. കുട്ടികളോടൊപ്പം തെരുവിലൂടെ നടന്നുപോകുകയായിരുന്ന യുവതിയുടെ അടുത്തേക്ക് പ്രതി എത്തി യുവതിക്ക് മനസ്സിലാകാത്ത ഭാഷയിൽ സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി. ഭയന്ന യുവതി സമീപത്തെ കടയ്ക്കുള്ളിൽ അഭയം തേടി. എന്നാൽ പ്രതി പിന്നാലെ കടയ്ക്കുള്ളിലെത്തുകയും അവിടെവച്ച് വീണ്ടും അധിക്ഷേപിക്കുകയും പിന്നീട് മക്കളുടെ മുന്നിൽ കഴുത്തിൽ പിടിക്കുകയുമായിരുന്നു. സംഭവം കുട്ടികളെ ഭയപ്പെടുത്തുകയും മാനസികമായി വിഷമിപ്പിക്കുകയും ചെയ്തുവെന്ന് യുവതി കോടതിയിൽ വ്യക്തമാക്കി.

പ്രതിയെ നേരത്തേ കണ്ടിട്ടില്ലെന്നും ഇയാളുമായി യാതൊരു ബന്ധമോ മുൻപരിചയമോ ഇല്ലെന്നും ഇവർ അറിയിച്ചു. എന്തുകൊണ്ടാണ് തന്നെ ലക്ഷ്യമിട്ടതെന്ന് അറിയില്ലെന്നും ഇവർ പറഞ്ഞു. പ്രതി സംഭവം പൂർണമായി നിഷേധിച്ചില്ല. എന്നാൽ വ്യത്യസ്തമായ വിശദീകരണമാണ് കോടതിയിൽ നൽകിയത്. പരാതിക്കാരിയായ യുവതിക്ക് തന്റെ ഭാര്യയുമായി സാമ്യമുണ്ടായിരുന്നുവെന്നും അതിനാൽ വഴിയിൽ കണ്ടപ്പോൾ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ചെന്നുമാണ് പ്രതിയുടെ വാദം. ഭാര്യയുമായി ചില വൈവാഹിക തർക്കങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിലാണ് സംഭവമെന്നും പ്രതി പറഞ്ഞു.

ഹോർമുസ് കടലിടുക്കിൽ അഡ്‌നോക് കപ്പലിന് നേരെ ആക്രമണം; ജീവനക്കാർ സുരക്ഷിതർ

Adnoc vessel അബുദാബി: ഹോർമുസ് കടലിടുക്കിൽ അഡ്നോക് കപ്പലിന് നേരെ ആക്രമണം. രണ്ട് ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് അഡ്‌നോക് കപ്പലിന് നേരെ ആക്രമണം നടക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണ വിധേയമാണെന്നും അധികൃതർ അറിയിച്ചു.

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നും കിംവദന്തികളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും കമ്പനി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. ഹോർമുസിൽ ഇറാൻ നടത്തുന്നത് നഗ്നമായ ബലപ്രയോഗമാണെന്നും, ലോകത്തിന്റെ സാമ്പത്തിക വ്യവസ്ഥയെയും ആഗോള എണ്ണ വിപണിയെയും പ്രതിസന്ധിയിലാക്കുന്ന നീക്കങ്ങൾ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും യുഎഇ വ്യക്തമാക്കി.

യുഎഇയിൽ ചൂട് കനക്കുന്നു; പുതിയ കാലാവസ്ഥാ അറിയിപ്പ്….

UAE Heat അബുദാബി: യുഎഇയിൽ ചൂട് കനക്കുന്നു. താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഓഗസ്റ്റ് 14 ന് ഉച്ചയ്ക്ക് 2 മണിക്ക് യുഎഇയിലെ അൽ ദഫ്ര മേഖലയിലെ ബഡാ ദഫാസിൽ 50.4°C താപനില രേഖപ്പെടുത്തി. സുഹൈൽ നക്ഷത്രം ഉദിക്കാൻ പത്ത് ദിവസത്തിൽ താഴെ മാത്രം ശേഷിക്കെ, യുഎഇ നിവാസികൾ വേനൽക്കാലത്തിന്റെ ഏറ്റവും കഠിനമായ ഘട്ടത്തിന്റെ അവസാനത്തിനായി കാത്തിരിക്കുകയാണ്. ഓഗസ്റ്റ് 24 ന് സുഹൈൽ നക് ഷത്രം ഉദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ യുഎഇയിൽ കാലാവസ്ഥാ മാറ്റം പ്രതീക്ഷിക്കാം.

എന്നാൽ, കാലാവസ്ഥ പെട്ടെന്ന് തണുപ്പാകില്ലെന്നും താപനില ക്രമേണ കുറയുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു. താപനിലയിൽ കുറവുണ്ടാകുമെങ്കിലും താമസക്കാർക്ക് ചൂട് അനുഭവപ്പെടാമെന്ന് എമിറേറ്റ്‌സ് ജ്യോതിശാസ്ത്ര സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു

ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

  • ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക.
  • ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരിമിതപ്പെടുത്തുക.
  • ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കുക.
  • ചൂടുള്ള കാലാവസ്ഥയിൽ ശാരീരിക പ്രവർത്തനങ്ങളുടെ തീവ്രതയും ദൈർഘ്യവും കുറയ്ക്കുക.
  • വേനൽക്കാലത്ത് നിങ്ങളുടെ വാഹനത്തിന്റെ ടയർ മർദ്ദം ഉൾപ്പെടെ പതിവായി പരിശോധിക്കുക.

27 നഴ്‌സുമാരെ പുറത്താക്കി ഈ ഗൾഫ് രാജ്യം, ആജീവനാന്ത വിലക്കും; കാരണം അറിയാം…

Nurse ദോഹ: ഖത്തറിൽ വ്യാജ പ്രവൃത്തി പരിചയ രേഖകൾ ഹാജരാക്കി നഴ്‌സിങ് ജോലി നേടിയ 27 പേർക്കെതിരെ നടപടി. ഇവരെ ജോലിയിൽ നിന്നും പുറത്താക്കി. രാജ്യത്തെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

ഉദ്യോഗാർഥികളുടെ രജിസ്‌ട്രേഷൻ, ലൈസൻസ് നടപടികൾക്കിടെയാണ് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ 6 മാസത്തിനിടെയാണ് ഇത്രയധികം പേർ പിടിയിലാകുന്നത്. പ്രാഥമിക പരിശോധനയിൽ തന്നെ രേഖകൾ വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. പിന്നീടാണ് അധികൃതർ ഇവർക്കെതിരെയുള്ള നടപടികൾ സ്വീകരിച്ചത്.

അബുദാബിയിലെ ഹോട്ടലുകളിൽ ഇനി ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകൾ നിർബന്ധം; പുതിയ നിയമം

Abu Dhabi new healthy food law അബുദാബി: ഒക്ടോബർ 1 മുതൽ ഹോട്ടലുകളിലും ടൂറിസം ലൈസൻസുള്ള ഭക്ഷണ-പാനീയ സ്ഥാപനങ്ങളിലും കൂടുതൽ ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകൾ നിർബന്ധമാക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ വരും. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് ഇതുസംബന്ധിച്ച നിർദേശം പുറത്തിറക്കിയത്. മുതിർന്നവർക്കുള്ള മെനുവിൽ അപ്പറ്റൈസർ, സൈഡ് ഡിഷ്, മെയിൻ കോഴ്സ്, ഡെസേർട്ട് തുടങ്ങിയ ഓരോ വിഭാഗത്തിലും കുറഞ്ഞത് ഒരു ആരോഗ്യകരമായ വിഭവമെങ്കിലും ഉണ്ടായിരിക്കണം. ടൂറിസം ലൈസൻസുള്ള ഹോട്ടൽ സ്ഥാപനങ്ങളും സ്വതന്ത്ര ഭക്ഷണ-പാനീയ ഔട്ട്ലെറ്റുകളും നിയമത്തിന്റെ പരിധിയിൽ വരും. ആരോഗ്യകരമായ വിഭവങ്ങൾ SEHHI പോഷക മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ കുറഞ്ഞതും പോഷകമൂല്യം കൂടുതലുള്ളതുമായ ഭക്ഷണങ്ങളെയാണ് ഈ മാനദണ്ഡം തിരിച്ചറിയാൻ സഹായിക്കുന്നത്. ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി ഇത്തരം വിഭവങ്ങളുടെ മെനുവിൽ SEHHI ലോഗോ നിർബന്ധമായും പ്രദർശിപ്പിക്കണം. കുട്ടികൾക്കുള്ള മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഭവങ്ങളിൽ കുറഞ്ഞത് 50 ശതമാനവും ആരോഗ്യകരമായ ഓപ്ഷനുകളായിരിക്കണം. മുതിർന്നവരുടെ മെനുവിലെ ആരോഗ്യകരമായ വിഭവങ്ങൾ കുട്ടികൾക്ക് അനുയോജ്യമായ ചെറിയ അളവിൽ നൽകാനും കഴിയും. അധികൃതർ ആവശ്യപ്പെട്ടാൽ സ്ഥാപനങ്ങൾ പരിശോധനയ്ക്കായി മെനുകൾ സമർപ്പിക്കണം. ആവശ്യമായ സാഹചര്യത്തിൽ പാചകക്കുറിപ്പുകളും പോഷക വിവരങ്ങളും അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിന് നൽകണം. പുതിയ വിഭവങ്ങൾ ചേർക്കുകയോ നിലവിലുള്ളവ മാറ്റുകയോ ചെയ്താലും ആവശ്യമായ SEHHI വിഭവങ്ങളുടെ കുറഞ്ഞ എണ്ണം എല്ലായ്പ്പോഴും നിലനിർത്തണം. നേരത്തെ അംഗീകരിച്ച ആരോഗ്യകരമായ വിഭവങ്ങളിൽ മാറ്റം വരുത്തിയാൽ വീണ്ടും പരിശോധനയ്ക്കായി സമർപ്പിക്കണം. അബുദാബി പബ്ലിക് ഹെൽത്ത് സെന്ററുമായി ഇതിനകം ആരോഗ്യകരമായ മെനു വിഭവങ്ങളുടെ പരിശോധനയിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾ, ആവശ്യമായ പുരോഗതി തെളിയിക്കുന്നിടത്തോളം പരിശോധനാ കാലയളവിൽ നിയമം പാലിക്കുന്നതായി പരിഗണിക്കും. ബഫേകൾ, പ്രത്യേക മെനു ഇല്ലാത്ത ഭക്ഷണ വിതരണ രീതികൾ, മുൻകൂട്ടി നിശ്ചയിച്ച വിഭവങ്ങളുള്ള ടേസ്റ്റിങ് മെനുകൾ എന്നിവയ്ക്ക് ഈ നിയമം ബാധകമല്ല. എന്നാൽ ഇത്തരം സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്ക് സാധ്യമായ ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. പരിമിതമായ ഭക്ഷണ വിഭവങ്ങൾ മാത്രം നൽകുന്ന ‘നിഷ്’ ഔട്ട്ലെറ്റുകൾക്കും ചില നിബന്ധനകളോടെ ഇളവ് ലഭിക്കും. ഇതിനായി മൂന്ന് ഭക്ഷണ വിഭാഗങ്ങളിൽ കൂടുതൽ പാടില്ല. ഉപഭോക്താക്കൾക്കായി ഇരിപ്പിട സൗകര്യം ഉണ്ടാകരുത്. സൈൻബോർഡുകൾ/ഡിസ്‌പ്ലേ ബോർഡുകൾക്ക് പുറമെ എഴുത്തിലുള്ള മെനു ഉണ്ടാകരുത്. പാനീയങ്ങൾ മാത്രം വിൽക്കുന്ന സ്ഥാപനങ്ങൾക്കും ഇളവ് ലഭിക്കും. ഹോട്ടൽ മെനുകളിൽ ആരോഗ്യകരമായ വിഭവങ്ങൾ നിർബന്ധമാക്കുന്നത് അബുദാബിയുടെ വിപുലമായ ആരോഗ്യകരമായ ഭക്ഷണ നയത്തിന്റെ ഭാഗമാണ്. 2027 ജനുവരി 1 മുതൽ സൂപ്പർമാർക്കറ്റുകളിൽ ഉയർന്ന കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണ-പാനീയങ്ങൾ പ്രവേശന കവാടം, കൗണ്ടർ, ഇടനാഴികളുടെ അറ്റം തുടങ്ങിയ കൂടുതൽ ശ്രദ്ധ ലഭിക്കുന്ന സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നത് നിയന്ത്രിക്കും. ഓൺലൈൻ സൂപ്പർമാർക്കറ്റുകൾക്കും ഈ നയം ബാധകമാണ്. അബുദാബിയിലെ പ്രീ-സ്കൂൾ/എർലി എജുക്കേഷൻ സ്ഥാപനങ്ങളിലും ആരോഗ്യകരമായ ഭക്ഷണ-പോഷകാഹാര നയങ്ങൾ നടപ്പാക്കുന്നുണ്ട്. സ്കൂൾ ലഞ്ച് ബോക്സുകളിൽ പഞ്ചസാര കൂടുതലുള്ള പാനീയങ്ങൾ, ഉയർന്ന കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ തുടങ്ങിയവ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ അധികൃതർ നിർദേശിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ ആരോഗ്യത്തിന് ദോഷകരമായ ജങ്ക് ഫുഡ്, പാനീയങ്ങൾ എന്നിവയുടെ പരസ്യവും നിയന്ത്രിക്കുന്ന നടപടികൾ അബുദാബി നേരത്തെ ആരംഭിച്ചിരുന്നു.

യുഎഇയിലെ സുഹൈൽ നക്ഷത്രം: എപ്പോൾ ദൃശ്യമാകും, കാലാവസ്ഥയിൽ എന്ത് മാറ്റം വരുത്തും?

Suhail star UAE ദുബായ്: നൂറ്റാണ്ടുകളായി അറബ് നാവികരും മത്സ്യത്തൊഴിലാളികളും കർഷകരും വേനൽക്കാല ആകാശത്ത് സുഹൈൽ നക്ഷത്രത്തിന്റെ ഉദയം ശ്രദ്ധിച്ചുവരുന്നു. അറബ് ഉപദ്വീപിലെ കടുത്ത വേനൽച്ചൂട് ക്രമേണ കുറയുകയും രാത്രികൾക്ക് തണുപ്പ് കൂടുകയും ചെയ്യുന്ന കാലത്തിന്റെ പ്രധാന സൂചനയായാണ് സുഹൈലിന്റെ പ്രത്യക്ഷപ്പെടലിനെ പരമ്പരാഗതമായി കണക്കാക്കുന്നത്. എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ നേരത്തെ വ്യക്തമാക്കിയതനുസരിച്ച്, ഈ വർഷത്തെ പ്രധാന കാലാവസ്ഥാ മാറ്റത്തിന്റെ ഘട്ടം ഓഗസ്റ്റ് 24നാണ്. അന്ന് പുലർച്ചെ തെക്കുകിഴക്കൻ ചക്രവാളത്തിന് മുകളിൽ സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുഹൈൽ പ്രത്യക്ഷപ്പെടുന്നതോടെ വേനൽ ഉടൻ അവസാനിക്കില്ല. എന്നാൽ, തലമുറകളായി ഇത് ചൂട് ക്രമേണ കുറയുന്നതിന്റെയും ഈർപ്പം ഉയരുന്നതിന്റെയും കൂടുതൽ മിതമായ കാലാവസ്ഥയിലേക്കുള്ള മാറ്റത്തിന്റെയും സൂചനയായി കണക്കാക്കപ്പെടുന്നു. അറബ് ഉപദ്വീപിൽ സാധാരണയായി ഓഗസ്റ്റ് ആദ്യം മുതൽ സെപ്റ്റംബർ വരെ സുഹൈൽ ദൃശ്യമാകും. സൂര്യോദയത്തിന് തൊട്ടുമുമ്പ് തെക്കുകിഴക്കൻ ചക്രവാളത്തിന് സമീപമാണ് നക്ഷത്രത്തെ കാണാൻ കഴിയുക. ഓഗസ്റ്റ് 24ന് പുലർച്ചെ സുഹൈൽ ദൃശ്യമാകുന്നതോടെ പരമ്പരാഗത സുഹൈൽ കാലം ആരംഭിക്കും. ഏകദേശം 53 ദിവസം നീളുന്നതാണ് ഈ കാലഘട്ടം. കൃത്രിമ വെളിച്ചം കുറഞ്ഞ ഇരുണ്ടതും ഉയർന്നതുമായ സ്ഥലങ്ങളിൽനിന്നാണ് സുഹൈലിനെ കാണാൻ ഏറ്റവും മികച്ച സാധ്യത. സൂര്യോദയത്തിന് ഏകദേശം 30 മുതൽ 50 മിനിറ്റ് മുമ്പ്, ചക്രവാളത്തിന് സമീപം നക്ഷത്രം ദൃശ്യമാകും. സുഹൈലിന്റെ ഉദയം കടുത്ത വേനൽച്ചൂട് ക്രമേണ പിന്മാറുന്നതിന്റെ അടയാളമായാണ് പരമ്പരാഗതമായി കണക്കാക്കുന്നത്. നൂറ്റാണ്ടുകളായുള്ള നിരീക്ഷണങ്ങളിൽ, സുഹൈൽ പ്രത്യക്ഷപ്പെടുന്ന കാലയളവിനൊപ്പം താപനിലയിൽ ഏതാനും ഡിഗ്രിയുടെ ക്രമാനുഗതമായ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് വേനൽ ഉടൻ അവസാനിക്കുന്നുവെന്നല്ല അർഥമാക്കുന്നത്. സുഹൈൽ പ്രത്യക്ഷപ്പെട്ട് ഏകദേശം 45 ദിവസത്തിന് ശേഷം പകലിന്റെയും രാത്രിയുടെയും ദൈർഘ്യം ഏകദേശം തുല്യമാകുകയും ശരത്കാല കാലാവസ്ഥയിലേക്കുള്ള മാറ്റത്തിന് തുടക്കമാകുകയും ചെയ്യുമെന്ന് അൽ ജർവാൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സുഹൈൽ പ്രത്യക്ഷപ്പെട്ട് ഏകദേശം 100 ദിവസത്തിന് ശേഷമാണ് ശീതകാലം ആരംഭിക്കുന്നതെന്നാണ് പരമ്പരാഗത കണക്കുകൂട്ടൽ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy