Salmonella-Contaminated Food കുവൈത്ത് സിറ്റി: കുവൈത്തിലെ ബ്നൈദ് അൽ ഖാർ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഭക്ഷണശാലയിൽ ഗുരുതരമായ ആരോഗ്യ-ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. തുടർന്ന് ഭക്ഷണശാല അടച്ചുപൂട്ടുകയും ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. പരിശോധനയിൽ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണസാധനങ്ങൾ കണ്ടെത്തി. ഇവയിൽ സാൽമൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇത് ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുന്നതാണ്. ഭക്ഷണം കൈകാര്യം ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും ആവശ്യമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. മതിയായ സാങ്കേതിക-ആരോഗ്യ സംവിധാനങ്ങളുടെ അഭാവം ഭക്ഷണസാധനങ്ങൾ തമ്മിൽ ക്രോസ്-കണ്ടാമിനേഷൻ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നതായും അധികൃതർ വ്യക്തമാക്കി. ഭക്ഷണശാലയുടെ പരിസരം ശരിയായ രീതിയിൽ പരിപാലിച്ചിരുന്നില്ല. സ്ഥാപനത്തിനുള്ളിൽ അഴുക്കും ജീവനുള്ള കൂറകളെയും കണ്ടെത്തി. ഇതിന് പുറമെ, ആരോഗ്യ ലൈസൻസിന്റെ കാലാവധി അവസാനിച്ച ശേഷവും സ്ഥാപനം പ്രവർത്തിച്ചിരുന്നതായും പരിശോധനയിൽ കണ്ടെത്തി. ബന്ധപ്പെട്ട അധികൃതർ നിർദേശിച്ച ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത ജീവനക്കാരെ ഭക്ഷണം കൈകാര്യം ചെയ്യാൻ അനുവദിച്ചതും ഗുരുതരമായ നിയമലംഘനമായി കണ്ടെത്തി. സ്ഥാപന ഉടമ സാധുവായ ആരോഗ്യ സർട്ടിഫിക്കറ്റുകളില്ലാത്ത തൊഴിലാളികളെ ജോലിക്ക് നിയമിച്ചിരുന്നതായും അധികൃതർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് പരിശോധനാ ക്യാംപെയ്‌നുകൾ തുടരുമെന്ന് PAFN വ്യക്തമാക്കി. ആരോഗ്യ-ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ ആവശ്യമായ നിയമനടപടികൾ കർശനമായി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തില്‍ എത്തിയിട്ട് ഒന്നര മാസം, മലയാളി യുവാവ് മരിച്ച നിലയിൽ
Malayali youth death in Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി യുവാവിനെ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പെരിനാട് തൃക്കടവൂർ സ്വദേശി ജിജോ ആന്റണി (27) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് ഹവല്ലിയിൽ ജിജോ താമസിച്ചിരുന്ന കെട്ടിടത്തിൽ സംഭവം നടന്നത്. ജിജോ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മറ്റ് തൊഴിലാളികളും ഇതേ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനത്തിൽ ഡെലിവറി ഡ്രൈവറായി ജോലി ചെയ്യുന്നതിനായി ഒന്നര മാസം മുമ്പാണ് ജിജോ കുവൈത്തിലെത്തിയത്. നാളെ ഡ്രൈവിങ് ടെസ്റ്റ് നടക്കാനിരിക്കെയാണ് ദാരുണമായ മരണം സംഭവിച്ചത്. സംഭവമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പിതാവ്: ആന്റണി, മാതാവ്: ശാന്തി.