Malayali Cylinder Blast Death അജ്മാൻ: കാൽനൂറ്റാണ്ടിലെ പ്രവാസ ജീവിതത്തിന് അറുതി വരുത്തി നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെ മലയാളി പ്രവാസിക്ക് അജ്മാനിൽ ദാരുണാന്ത്യം. കാസർകോട് ഉദുമ പടിഞ്ഞാർ തച്ചരക്കുന്ന് സ്വദേശി ബഷീർ (50) ആണ് താമസസ്ഥലത്തുണ്ടായ പാചകവാതക സിലിണ്ടർ സ്ഫോടനത്തിൽ മരിച്ചത്. മകനെ ജോലിയിൽ പ്രവേശിപ്പിച്ചതിന്റെ ആശ്വാസത്തിൽ കഴിയവെയാണ് വിധി മരണത്തിന്റെ രൂപത്തിലെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. അജ്മാനിലെ സൂപ്പർമാർക്കറ്റ് ജീവനക്കാർക്കായി ഭക്ഷണം പാചകം ചെയ്യുന്നതിനിടെ സ്റ്റൗവിലെ തീയണക്കാൻ ബഷീറിന് സാധിച്ചില്ല. പരിഭ്രാന്തനായ ബഷീർ ഓടിച്ചെന്ന് സൂപ്പർമാർക്കറ്റ് മാനേജരെയും മറ്റൊരു ജീവനക്കാരനെയും വിവരമറിയിച്ചു. മൂവരും ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അപകടം മണത്ത ഇവർ മുറിക്ക് പുറത്തേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സിലിണ്ടർ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തെറിച്ചുപോയ ബഷീർ അടുത്തുള്ള ചുമരിൽ തലയിടിച്ച് വീഴുകയും സംഭവസ്ഥലത്തുതന്നെ മരിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. നീണ്ട 25 വർഷത്തെ പ്രവാസത്തിനിടെ ആദ്യമായി യുഎഇയിലെത്തിയ ഭാര്യ ഖൈറുന്നിസ സന്തോഷത്തോടെ നാട്ടിലേക്ക് മടങ്ങി ഒരാഴ്ച തികയും മുൻപാണ് ഈ ദുരന്തവാർത്തയെത്തുന്നത്. തന്റെ മകൻ ഷാനിഫറിന് ഒരു ജോലി വാങ്ങി നൽകുക എന്നത് ബഷീറിന്റെ വലിയൊരു സ്വപ്നമായിരുന്നു. ഒടുവിൽ താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ തന്നെ ജബൽ അലി ശാഖയിൽ മകന് ജോലി ഉറപ്പാക്കാൻ ബഷീറിന് സാധിച്ചു. മകൻ ജോലിയിൽ പ്രവേശിച്ച് ദിവസങ്ങൾക്കുള്ളിൽ, അവന്റെ ഭാവി കണ്ടുതീരും മുൻപേ ആ പ്രവാസി മണ്ണ് വിട്ടുപിരിഞ്ഞു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പരേതനായ അബ്ദുല്ല പള്ളത്തിന്റെയും ദൈനബിയുടെയും മകനാണ് ബഷീർ. ഭാര്യ: ഖൈറുന്നിസ. മക്കൾ: ഷാനിഫർ (ദുബായ്), ബുഷ്റ, ബുഷ്താന. മരുമക്കൾ: ഹാരിസ് (ചെറുവത്തൂർ), മുനീർ (കാഞ്ഞങ്ങാട്). പരേതയായ ബീഫാത്തിമ സഹോദരിയാണ്. പ്രവാസലോകത്തെ തന്റെ അവസാന ദൗത്യവും പൂർത്തിയാക്കി മടങ്ങാനിരുന്ന ബഷീറിന്റെ വേർപാട് ഒരു നാടിനാകെ നൊമ്പരമായി മാറിയിരിക്കുകയാണ്.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഫാമിലെ തീപിടിത്തത്തിന് പിന്നിൽ ക്രൂരമായ കൊലപാതകം; കുവൈത്തിലെ ദുരൂഹമരണത്തിന്റെ ചുരുളഴിഞ്ഞു
Bangladeshi Expat Kills Gulf National കുവൈത്ത് സിറ്റി: കുവൈത്തിലെ സൽമിയിൽ കന്നുകാലി വളർത്തൽ കേന്ദ്രത്തിലുണ്ടായ തീപിടിത്തവും മരണവും ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞു. ഗൾഫ് പൗരനെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാൻ തീയിട്ട ബംഗ്ലാദേശ് സ്വദേശിയായ കാവൽക്കാരനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. സൽമിയിലെ ഫാമിൽ തീപിടിത്തമുണ്ടായെന്നും ഒരാൾ മരിച്ചെന്നുമുള്ള വിവരത്തെ തുടർന്നാണ് അൽ-ജഹ്റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗം സ്ഥലത്തെത്തിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഗൾഫ് പൗരന്റെ മൃതദേഹം കണ്ടെത്തിയത്. ആദ്യം അപകടമാണെന്ന് കരുതിയെങ്കിലും പരിശോധനയ്ക്കിടെ ഇരയുടെ കാറിനുള്ളിൽ രക്തത്തിന്റെ പാടുകൾ കണ്ടെത്തിയത് അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവായി. കാറിലെ രക്തക്കറകൾ കണ്ടതോടെ മരണം തീപിടുത്തത്തിന് മുൻപ് നടന്നതാണെന്ന് ഉദ്യോഗസ്ഥർക്ക് ഉറപ്പായി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇരയുടെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും സമീപത്തുനിന്ന് കണ്ടെടുത്തു. തെളിവുകൾ നശിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നതായി മനസ്സിലാക്കിയ പോലീസ് ഫാമിലെ കാവൽക്കാരനായ ബംഗ്ലാദേശി പൗരനെ കസ്റ്റഡിയിലെടുത്തു. തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിച്ചു. ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മരത്തടി കൊണ്ട് ഇരയെ അടിച്ചുവീഴ്ത്തിയ ശേഷം, ബോധരഹിതനായ ഇയാളെ ഫാമിലെ തീറ്റ സൂക്ഷിക്കുന്ന സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി തീയിടുകയായിരുന്നു. കൊലപാതകം മറയ്ക്കാനാണ് താൻ ഫമിന് തീയിട്ടതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ശേഷം സ്ഥലത്തെ രക്തക്കറകൾ മായ്ക്കാനും ഇരയുടെ വസ്തുവകകൾ ഉപേക്ഷിക്കാനും പ്രതി ശ്രമിച്ചിരുന്നു. പ്രതിയെ നിലവിൽ കസ്റ്റഡിയിൽ വാങ്ങി ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. കുറ്റകൃത്യങ്ങൾ എത്ര സമർത്ഥമായി മറച്ചുവെക്കാൻ ശ്രമിച്ചാലും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.