
Kuwait Power Project; കുവൈറ്റിലെ വൈദ്യുതി സബ്സ്റ്റേഷൻ നിർമ്മാണ പദ്ധതികളിൽ വൻ സാമ്പത്തിക ലാഭവുമായി ഊർജ മന്ത്രാലയം. 132 കെവി പ്രധാന സബ്സ്റ്റേഷനുകളുടെ നിർമ്മാണത്തിനായുള്ള ടെൻഡർ വ്യവസ്ഥകളിൽ മന്ത്രാലയം വരുത്തിയ പരിഷ്കരണമാണ് രാജ്യത്തിന് ഏകദേശം 16 മുതൽ 20 ദശലക്ഷം ദീനാർ വരെ (ഏകദേശം 550 കോടി രൂപ) ലാഭിക്കാൻ വഴിയൊരുക്കിയത്. സൗത്ത് സാദ് അൽ-അബ്ദുള്ള സിറ്റിയിലെ 20 പ്രധാന സബ്സ്റ്റേഷനുകൾക്കായി അടുത്തിടെ വിളിച്ച ടെൻഡറിലാണ് ഈ വലിയ മാറ്റം പ്രകടമായത്. ലഭ്യമായ ഏറ്റവും കുറഞ്ഞ തുക ഏകദേശം 64.1 ദശലക്ഷം ദീനാറാണ്. 2024-ൽ സൗത്ത് സബാഹ് അൽ-അഹമ്മദ് സിറ്റിയിലെ സമാനമായ പദ്ധതിക്ക് 87.6 ദശലക്ഷം ദീനാറും, 2025-ൽ 85.9 ദശലക്ഷം ദീനാറുമായിരുന്നു ചിലവ്. മുൻപത്തെ പദ്ധതികളെ അപേക്ഷിച്ച് ഇപ്പോൾ ഏകദേശം 20 ദശലക്ഷം ദീനാറോളം കുറവ് വരുത്താൻ സർക്കാരിന് സാധിച്ചു. യുദ്ധ സാഹചര്യങ്ങൾ കാരണം കപ്പൽ ഗതാഗതത്തിനും ഇൻഷുറൻസിനും ചിലവ് വർദ്ധിച്ച കാലഘട്ടത്തിലാണ് ഇത്രയും വലിയ തുക ലാഭിക്കാൻ കഴിഞ്ഞതെന്നത് ശ്രദ്ധേയമാണ്. ടെൻഡറുകളിൽ അനാവശ്യമായ നിയന്ത്രണങ്ങൾ ഒഴിവാക്കി കൂടുതൽ പ്രാദേശിക-അന്തർദേശീയ കമ്പനികൾക്ക് പങ്കെടുക്കാൻ അവസരം നൽകിയതാണ് മത്സര സ്വഭാവം വർദ്ധിപ്പിക്കാനും വില കുറയ്ക്കാനും സഹായിച്ചത്. അതേസമയം, ഗുണനിലവാരത്തിലോ സുരക്ഷാ മാനദണ്ഡങ്ങളിലോ യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ലെന്ന് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയവും ഹൗസിംഗ് അതോറിറ്റിയും വ്യക്തമാക്കി. പൊതുമുതൽ സംരക്ഷിക്കുന്നതിനൊപ്പം ഈ ലാഭത്തുക മറ്റ് വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനാണ് സർക്കാരിന്റെ തീരുമാനം.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആരോഗ്യ സുരക്ഷ ഉറപ്പാക്കൽ; കുവൈത്തിൽ ശൈത്യകാല വാക്സിനേഷൻ ഡ്രൈവ് ശക്തമാക്കി

winter vaccination drive കുവൈത്ത് സിറ്റി: ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ വാക്സിനേഷൻ ഡ്രൈവ് ശക്തമാക്കി. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം ഈ വർഷത്തെ ശീതകാല വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു. ഹിത്തീനിലെ മുബാറക് അൽ ഹസാവി സ്പെഷ്യലൈസ്ഡ് ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി പദ്ധതിക്ക് തുടക്കം കുറിച്ചു.
സീസണൽ ഇൻഫ്ലുവൻസ, ന്യൂമോണിയ എന്നിവ തടയാനുള്ള വാക്സിനുകളാണ് ഈ ക്യാമ്പയിനിലൂടെ നൽകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 90 ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും സ്വദേശികൾക്കും വിദേശികൾക്കും വാക്സിൻ സ്വീകരിക്കാനുള്ള സൗകര്യങ്ങൾ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. പ്രായമായവർ, കുട്ടികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്ക് വാക്സിൻ എടുക്കുന്നതിൽ മുൻഗണന നൽകണം. ശീതകാലത്ത് പടരുന്ന രോഗങ്ങൾ ഗുരുതരമാകാതിരിക്കാൻ സമയബന്ധിതമായി കുത്തിവെപ്പ് എടുക്കുന്നത് ഗുണകരമാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ശീതകാല രോഗങ്ങൾക്കെതിരെയുള്ള ആദ്യ പ്രതിരോധ കവചമാണ് വാക്സിനുകളെന്ന് പകർച്ചവ്യാധി നിയന്ത്രണ വിഭാഗം മേധാവി ഡോ. ഹമദ് ബസ്തകി പറഞ്ഞു. രോഗം വരാനുള്ള സാധ്യത കുറയ്ക്കാനും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനും വാക്സിനേഷൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.