
henley passport index ദുബായ്: ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയായ ‘ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് 2026’-ൽ ഉജ്ജ്വല മുന്നേറ്റവുമായി യുഎഇ. ആഗോളതലത്തിൽ അഞ്ചാം സ്ഥാനമാണ് യുഎഇ സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ലോകത്ത് ഏറ്റവും വലിയ കുതിച്ചുചാട്ടം നടത്തിയ രാജ്യമായി യുഎഇ മാറിയെന്നത് ഈ നേട്ടത്തിന്റെ തിളക്കം വർധിപ്പിക്കുന്നു. 2006 മുതൽ ഇന്നുവരെ 149 രാജ്യങ്ങളിലേക്ക് കൂടി വീസ രഹിത പ്രവേശനം നേടിയെടുത്താണ് യുഎഇ ഈ നിലയിലെത്തിയത്. നിലവിൽ യുഎഇ പാസ്‌പോർട്ട് ഉള്ളവർക്ക് 184 രാജ്യങ്ങളിലേക്ക് മുൻകൂട്ടി വീസയില്ലാതെ യാത്ര ചെയ്യാം. പട്ടികയിൽ ഒന്നാം സ്ഥാനം സിംഗപ്പൂർ നിലനിർത്തി. 192 രാജ്യങ്ങളിലേക്ക് സിംഗപ്പൂർ പൗരന്മാർക്ക് വീസ രഹിത പ്രവേശനം ലഭിക്കും. ജപ്പാനും ദക്ഷിണ കൊറിയയുമാണ് രണ്ടാം സ്ഥാനത്ത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT ഡെന്മാർക്ക്, സ്പെയിൻ, ലക്സംബർഗ് എന്നിവ മൂന്നാം സ്ഥാനത്തും ന്യൂസീലൻഡ് ആറാം സ്ഥാനത്തുമുണ്ട്. അമേരിക്ക പട്ടികയിൽ പത്താം സ്ഥാനത്താണ്. യാത്രാ സ്വാതന്ത്ര്യത്തിൽ ഏറ്റവും പിന്നിൽ അഫ്ഗാനിസ്ഥാനാണ്. അഫ്ഗാൻ പാസ്‌പോർട്ട് ഉപയോഗിച്ച് 24 രാജ്യങ്ങളിലേക്ക് മാത്രമേ വീസയില്ലാതെ പ്രവേശിക്കാൻ സാധിക്കൂ. ശക്തമായ നയതന്ത്ര ബന്ധങ്ങളും ആഗോള തലത്തിലുള്ള വിസ ഉദാരവൽക്കരണ നയങ്ങളുമാണ് യുഎഇയെ ഇത്രയും കുറഞ്ഞ കാലയളവിനുള്ളിൽ ലോകത്തെ മികച്ച അഞ്ച് പാസ്‌പോർട്ടുകളിൽ ഒന്നായി മാറാൻ സഹായിച്ചത്.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
ശമ്പളമില്ലാത്ത രണ്ട് വർഷങ്ങൾ; ഒടുവിൽ നീതിയുടെ കൈത്താങ്ങ്, 52 ലക്ഷം സ്വന്തമാക്കി ജീവനക്കാരൻ
UAE Employee Salary അബുദാബി: രണ്ട് വർഷത്തോളം ജീവനക്കാരന് ശമ്പളം നൽകാതെ ബുദ്ധിമുട്ടിച്ച സ്വകാര്യ കമ്പനിക്ക് അബുദാബി ലേബർ കോടതിയുടെ കനത്ത തിരിച്ചടി. കുടിശ്ശികയിനത്തിൽ 2,28,666 ദിർഹം (ഏകദേശം 52 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) മുൻ ജീവനക്കാരന് നൽകാൻ കോടതി ഉത്തരവിട്ടു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ വിധി. 23 മാസത്തെ ശമ്പളം നൽകിയെന്ന് തെളിയിക്കുന്ന യാതൊരു രേഖകളും ഹാജരാക്കാൻ കമ്പനിക്ക് കഴിഞ്ഞില്ല. യുഎഇയുടെ ‘വേജ് പ്രൊട്ടക്ഷൻ സിസ്റ്റം’ (WPS) വഴിയോ മറ്റ് ഔദ്യോഗിക മാർഗങ്ങൾ വഴിയോ പണം കൈമാറിയതായി രേഖകളില്ലെങ്കിൽ ശമ്പളം നൽകിയിട്ടില്ല എന്ന് തന്നെ കരുതേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. 2021-ലെ യുഎഇ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 22 പ്രകാരം ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. ശമ്പളം വൈകിപ്പിക്കുന്നതും നൽകാതിരിക്കുന്നതും ഗുരുതരമായ നിയമലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. ശമ്പളം മുടങ്ങിയതിനെത്തുടർന്ന് ജീവനക്കാരൻ ആദ്യം മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തെയാണ് സമീപിച്ചത്. അവിടെ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് കേസ് അബുദാബി കോടതിയിലെത്തിയത്. തൊഴിൽ കരാറിൽ പറയുന്ന ആനുകൂല്യങ്ങളും ശമ്പളവും കൃത്യമായി നൽകുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്കെതിരെ യുഎഇ നിയമം കർശനമാണെന്ന് ഈ വിധിയിലൂടെ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു.
വോട്ടർപട്ടിക പരിഷ്കരണം: ഹിയറിങിന് ഇളവ് ലഭിച്ചെങ്കിലും ഇക്കാര്യത്തില്‍ പ്രവാസികൾക്ക് ആശങ്ക
Voters List Expats മലപ്പുറം: സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (SIR) ഭാഗമായി പ്രവാസികൾക്ക് ചില ആശ്വാസകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ചെങ്കിലും വിദേശത്ത് ജനിച്ച പ്രവാസികൾ വോട്ടർപട്ടികയിൽ നിന്ന് പുറത്താകുമോ എന്ന ആശങ്ക ശക്തമാകുന്നു. ഫോം 6എ-യിലെ സാങ്കേതിക പ്രശ്നങ്ങളാണ് ഇതിന് പ്രധാന കാരണം. പുതിയതായി പേര് ചേർക്കാൻ ഉപയോഗിക്കുന്ന ഫോം 6എ-യിൽ ജന്മസ്ഥലം രേഖപ്പെടുത്താൻ ഇന്ത്യയിലെ സ്ഥലങ്ങൾ മാത്രമേ നിലവിൽ സാധ്യമാകുന്നുള്ളൂ. വിദേശത്ത് ജനിച്ച ലക്ഷക്കണക്കിന് രണ്ടാം തലമുറ പ്രവാസികൾക്ക് വോട്ടവകാശം നിഷേധിക്കപ്പെടാൻ ഇത് കാരണമാകുമെന്ന് കെ.എം.സി.സി, പ്രവാസി കോൺഗ്രസ് തുടങ്ങിയ സംഘടനകൾ ഭയപ്പെടുന്നു. ഈ വിഷയം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഉറപ്പുനൽകിയിട്ടുണ്ട്. നേരത്തെ എസ്.ഐ.ആർ (SIR) ഹിയറിംഗിന് പ്രവാസികൾ നേരിട്ട് ഹാജരാകണമെന്ന കർശന നിബന്ധന ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ നേരിട്ട് വരാതെ രേഖകൾ ഹാജരാക്കി പരിശോധന പൂർത്തിയാക്കാമെന്ന മാറ്റം പ്രവാസികൾക്ക് വലിയ ആശ്വാസമാണ്. സാധാരണ വോട്ടർമാരായി പേര് ചേർക്കുന്ന പ്രവാസികൾ എസ്.ഐ.ആർ നടപടികളിലൂടെ പുറത്താകാൻ സാധ്യതയുണ്ട്. ഇവർക്ക് ഇപ്പോൾ ഫോം 6എ വഴി പ്രവാസി വോട്ടർമാരായി വീണ്ടും പേര് ചേർക്കാം. സംസ്ഥാനത്ത് ഇതുവരെ ഒരു ലക്ഷത്തോളം പേർ ഇത്തരത്തിൽ അപേക്ഷ നൽകിയിട്ടുണ്ട്. അടുത്ത മാസം 21-നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്. മലപ്പുറം ജില്ലയിൽ മാത്രം വൻതോതിൽ പ്രവാസികളുള്ളതിനാൽ, വോട്ടർപട്ടികയിലെ അപാകതകൾ പരിഹരിക്കാൻ വിവിധ പ്രവാസി സംഘടനകൾ കാംപുകൾ സംഘടിപ്പിച്ചു വരികയാണ്.