വാഹനം മോഷ്ടിച്ചു, പേഴ്സില്‍ എടിഎം പിൻ നമ്പർ; കുവൈത്തില്‍ സർക്കാർ ഉദ്യോഗസ്ഥനായ മോഷ്ടാവ് കുടുങ്ങിയത് 30 മിനിറ്റിനുള്ളിൽ

Kuwait Theft ഹവല്ലി: കുവൈത്തിലെ ഹവല്ലിയിൽ പ്രവാസിയുടെ വാഹനം മോഷ്ടിച്ച കേസിൽ സ്വദേശിയായ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിലായി. മോഷ്ടിച്ച എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ ശ്രമിച്ചതാണ് മോഷ്ടാവിനെ വേഗത്തിൽ കുടുക്കാൻ പോലീസിനെ സഹായിച്ചത്. ഒരു വിദേശി തന്റെ കാർ മോഷ്ടിക്കപ്പെട്ടതായി പരാതി നൽകിയതോടെയാണ് അന്വേഷണം തുടങ്ങിയത്. വാഹനത്തിനുള്ളിൽ 90 ദിനാർ അടങ്ങിയ പേഴ്സ്, സിവിൽ ഐഡികൾ, കാർഡ് പിൻ നമ്പർ എഴുതി വെച്ച എടിഎം കാർഡ് എന്നിവയുണ്ടായിരുന്നു. കൂടാതെ, ഒരു സുഹൃത്ത് സമ്മാനമായി നൽകിയ അരിയും എണ്ണയും ചിക്കനുമടക്കമുള്ള ഭക്ഷണസാധനങ്ങളും വാഹനത്തിലുണ്ടായിരുന്നു. മോഷണം നടന്ന് 30 മിനിറ്റിനുള്ളിൽ തന്നെ പരാതിക്കാരന്റെ ഫോണിലേക്ക് സന്ദേശമെത്തി. ഒരു കോപ്പറേറ്റീവ് സൊസൈറ്റിയിലെ എടിഎമ്മിൽ നിന്ന് 65 ദിനാർ പിൻവലിച്ചതായിരുന്നു സന്ദേശം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/LIFfag1qA2X0vkfobY76hr ഇത് പിന്തുടർന്ന പോലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞു. പിടിയിലായ സർക്കാർ ഉദ്യോഗസ്ഥൻ കുറ്റം സമ്മതിച്ചു. പണം പിൻവലിച്ചതിനൊപ്പം വാഹനത്തിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങൾ സ്വന്തം കുടുംബത്തിന് ഉപയോഗിക്കാൻ നൽകിയതായും ഇയാൾ മൊഴി നൽകി. എടിഎം കാർഡുകൾക്കൊപ്പം അവയുടെ രഹസ്യ പിൻ നമ്പർ പേഴ്സിലോ കാർഡിലോ എഴുതി വെക്കരുത് എന്ന് പോലീസ് പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. ഇത്തരം പ്രവൃത്തികൾ മോഷണം നടന്നാൽ ബാങ്ക് അക്കൗണ്ടുകൾ വലിയ സുരക്ഷാ ഭീഷണിയിലാക്കുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം

കുവൈത്തിൽ പണം കൈവശം വെക്കുന്നവർക്ക് ഇനി ഡിജിറ്റൽ ഡിക്ലയറേഷൻ; സഹേൽ ആപ്പിൽ പുതിയ സേവനവുമായി കസ്റ്റംസ്

Sahel App കുവൈത്ത് സിറ്റി: കുവൈത്തിലെ കസ്റ്റംസ് പോർട്ടുകൾ വഴിയോ വിമാനത്താവളങ്ങൾ വഴിയോ യാത്ര ചെയ്യുമ്പോൾ കൈവശമുള്ള പണം വെളിപ്പെടുത്തുന്നതിന് പുതിയ ഇ-സേവനം അവതരിപ്പിച്ചു. ഗവൺമെന്റ് സേവന പ്ലാറ്റ്‌ഫോമായ ‘സഹേൽ’ (Sahel) ആപ്പ് വഴിയാണ് ഈ സൗകര്യം ലഭ്യമാകുകയെന്ന് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. രാജ്യത്തേക്ക് വരുമ്പോഴോ പുറത്തേക്ക് പോകുമ്പോഴോ 3,000 കുവൈറ്റ് ദിനാറോ അതിന് തുല്യമായ വിദേശ കറൻസിയോ അതിൽ കൂടുതലോ കൈവശമുണ്ടെങ്കിൽ ഇലക്ട്രോണിക്കായി ഡിക്ലയർ ചെയ്യണം. ആപ്പ് വഴി വിവരങ്ങൾ നൽകിയാൽ ഒരു ഇലക്ട്രോണിക് ഡിക്ലയറേഷൻ നോട്ടീസ് സ്വയം തയ്യാറാകും. ഇത് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പരിശോധനാ വേളയിൽ കാണിച്ചു കൊടുക്കാം. നടപടിക്രമങ്ങൾ ലളിതമാക്കാനും നിയമപരമായ നിബന്ധനകൾ യാത്രക്കാർ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് ഈ ഡിജിറ്റൽ സംവിധാനം ഒരുക്കിയിരിക്കുന്നത്. കസ്റ്റംസ് സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും യാത്രക്കാരുടെ സമയം ലാഭിക്കുന്നതിനുമായി നടപ്പിലാക്കുന്ന വിപുലമായ ഡിജിറ്റൽ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ നടപടി.

പുതിയ നിയമം: കുവൈത്തിലെ ഡോക്ടർമാരും ദന്തഡോക്ടർമാരും പ്രാക്ടീസ് ചെയ്യുന്നതിന് മുമ്പ് ഈ ടെസ്റ്റ് പാസാകണം

Doctors Dentists Kuwait Test കുവൈത്ത് സിറ്റി: കുവൈത്തിൽ വൈദ്യശാസ്ത്രം, ദന്തവൈദ്യം എന്നീ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നതിന് മുൻപായി ഡോക്ടർമാർ ദേശീയ ലൈസൻസിംഗ് പരീക്ഷ പാസ്സായിരിക്കണമെന്ന് നിർബന്ധമാക്കി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ-അവാദി ഉത്തരവിട്ടു. കുവൈത്ത് മെഡിക്കൽ ലൈസൻസിംഗ് എക്സാമിനേഷൻ (KMLE) എന്നാണ് ഈ പരീക്ഷ അറിയപ്പെടുക. റെസിഡന്റ് ഫിസിഷ്യൻ അല്ലെങ്കിൽ അസിസ്റ്റന്റ് രജിസ്ട്രാർ തസ്തികകളിൽ നിയമിതരാകുന്നതിന് മുൻപും പ്രാക്ടീസ് ആരംഭിക്കുന്നതിന് മുൻപും ഡോക്ടർമാരും ദന്തഡോക്ടർമാരും ഈ പരീക്ഷ വിജയിച്ചിരിക്കണം. രോഗികളുടെ സുരക്ഷയും മികച്ച പരിചരണവും ഉറപ്പാക്കുന്നതിനായി ഡോക്ടർമാരുടെ ശാസ്ത്രീയവും പ്രൊഫഷണലുമായ കഴിവുകൾ വിലയിരുത്തുന്നതിനുള്ള ഏകീകൃത മാനദണ്ഡമായാണ് ഈ പരീക്ഷയെ കണക്കാക്കുന്നത്.  പരീക്ഷാ നയങ്ങൾ മേൽനോട്ടം വഹിക്കുന്നതിനായി ‘കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സ്പെഷ്യലൈസേഷൻസിന്റെ’ കീഴിൽ പ്രത്യേക ബോർഡ് രൂപീകരിക്കും. പുതിയ ഉത്തരവ് പ്രകാരം, ലൈസൻസിംഗ് സമ്പ്രദായത്തിന് കീഴിലുള്ളവർക്ക് റെസിഡന്റിൽ നിന്ന് രജിസ്റ്റേർഡ് അസിസ്റ്റന്റായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് ഇനി പ്രത്യേക കോംപ്രിഹെൻസീവ് പരീക്ഷയുടെ ആവശ്യമില്ല. 2027 ജനുവരി 1 മുതലാണ് ഈ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. ഇതിന് വിരുദ്ധമായ നിലവിലുള്ള എല്ലാ ചട്ടങ്ങളും അന്നുമുതൽ റദ്ദാക്കപ്പെടുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രേഖകളിൽ കൃത്രിമം: കുവൈത്ത് മുൻസിപ്പാലിറ്റി മുൻ ഡയറക്ടർക്കും എൻജിനീയർക്കും ശിക്ഷ വിധിച്ചു

certificate forgery kuwait കുവൈത്ത് സിറ്റി: രേഖകളിൽ കൃത്രിമം കാണിച്ച് വസ്തുവകകളുടെ തെറ്റായ വിവരങ്ങൾ സാക്ഷ്യപ്പെടുത്തിയ കേസിൽ കുവൈത്ത് മുൻസിപ്പാലിറ്റിയിലെ മുൻ വകുപ്പ് ഡയറക്ടർക്കും എൻജിനീയർക്കും നാല് വർഷം കഠിനതടവ് വിധിച്ച് ക്രിമിനൽ കോടതി. ജഹ്‌റ ഗവർണറേറ്റിലെ കെട്ടിടങ്ങളുടെ നിലകളുടെ എണ്ണത്തിലും വിസ്തീർണ്ണത്തിലും തിരിമറി നടത്തിയതിനാണ് ശിക്ഷ. അഴിമതി വിരുദ്ധ അതോറിറ്റിയായ ‘നാസഹ’ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2020, 2021 വർഷങ്ങളിൽ നടന്ന നിയമലംഘനങ്ങളാണ് അതോറിറ്റി കണ്ടെത്തിയത്. കെട്ടിടങ്ങളുടെ യഥാർത്ഥ അവസ്ഥ മറച്ചുവെച്ച്, നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയ പ്രോപ്പർട്ടി ഡിസ്ക്രിപ്ഷൻ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ അംഗീകരിച്ചു നൽകുകയായിരുന്നു.  മുൻസിപ്പാലിറ്റി നടത്തിയ ഭരണപരമായ അന്വേഷണത്തിൽ സർട്ടിഫിക്കറ്റുകളിൽ വ്യാജ ഒപ്പുകളും വിവരങ്ങളും ചേർത്തതായി സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്ന് ഒരു പ്രതിയെ തരംതാഴ്ത്തുകയും കേസ് പബ്ലിക് പ്രോസിക്യൂഷനും നാസഹയ്ക്കും കൈമാറുകയും ചെയ്തു. പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കിയതോടെയാണ് പ്രതികളെ ക്രിമിനൽ കോടതി ശിക്ഷിച്ചത്. അഴിമതിക്കും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നതിനുമെതിരെ കുവൈറ്റ് സർക്കാർ സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നടപടികളുടെ ഭാഗമായാണ് ഈ വിധി.

സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച; വിവിധ നിയമലംഘനങ്ങളില്‍ കുവൈത്തില്‍ സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Buildings Flouting Regulations kuwait കുവൈത്ത് സിറ്റി: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി കുവൈത്ത് ജനറൽ ഫയർ ഫോഴ്‌സ്. തിങ്കളാഴ്ച വൈകുന്നേരം വെസ്റ്റ് അബു ഫാത്തിറ ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. തീപിടുത്തം തടയുന്നതിനുള്ള സുരക്ഷാ ക്രമീകരണങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയ നിരവധി സ്ഥാപനങ്ങൾ അധികൃതർ താൽക്കാലികമായി അടപ്പിച്ചു. അംഗീകൃത ഫയർ സേഫ്റ്റി നിയമങ്ങൾ പാലിക്കാത്ത 38 കെട്ടിടങ്ങൾക്കെതിരെ നിയമലംഘനത്തിന് നോട്ടീസ് നൽകി. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അതുവഴി ജീവനും സ്വത്തിനും സംരക്ഷണം നൽകാനുമാണ് ഈ കാമ്പയിൻ ലക്ഷ്യമിടുന്നത്. ജനറൽ ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിലും വിവിധ മേഖലകളിൽ പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. കെട്ടിട ഉടമകളും സ്ഥാപനങ്ങളും നിർബന്ധമായും അഗ്നിശമന സേനയുടെ നിബന്ധനകൾ പാലിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.

കുവൈത്തിലെ പൗരന്മാര്‍ക്ക് പ്രിയം ഈ മേഖലയിലെ ജോലികളോട്…

kuwait Jobs കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ താല്പര്യപ്പെടുന്ന സ്വദേശി പൗരന്മാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തി. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ (PAM) കണക്കുകൾ ഉദ്ധരിച്ച് പ്രാദേശിക പത്രമായ അൽ-റായ് ആണ് ഈ വിവരം പുറത്തുവിട്ടത്. 2025-ൽ സ്വകാര്യ മേഖലയിലെ തൊഴിൽ അപേക്ഷകളിൽ 59.8 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. 2024-ൽ 4,642 സ്വദേശികളാണ് സ്വകാര്യ മേഖലയിൽ ജോലിക്ക് അപേക്ഷിച്ചതെങ്കിൽ 2025-ൽ ഇത് 7,418 ആയി ഉയർന്നു. കഴിഞ്ഞ വർഷം ആകെ രജിസ്റ്റർ ചെയ്ത 21,667 തൊഴിലന്വേഷകരിൽ 34.2 ശതമാനം പേർ സ്വകാര്യ മേഖലയെ തിരഞ്ഞെടുത്തപ്പോൾ, 14,249 പേർ സർക്കാർ ജോലികളോടാണ് താല്പര്യം പ്രകടിപ്പിച്ചത്. ഈ വർഷം ജനുവരി മുതൽ ഫെബ്രുവരി 18 വരെ രജിസ്റ്റർ ചെയ്ത 2,752 പേരിൽ പകുതിയിലധികം (52.8%) പേരും സ്വകാര്യ മേഖലയെയാണ് ഇഷ്ടപ്പെടുന്നത്. ജോലിക്കായി കാത്തിരിക്കുന്നവരിൽ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. 17,839 പേർ (ഇതിൽ 593 പേർ ബിരുദാനന്തര ബിരുദമുള്ളവരാണ്). ഡിപ്ലോമക്കാർ: 6,491 പേർ. സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് ഉള്ള 3,592 പേരും ഇന്റർമീഡിയറ്റ് യോഗ്യതയുള്ള 2,596 പേരും തൊഴിൽ കാത്തിരിക്കുന്നവരിൽ ഉൾപ്പെടുന്നു. നിലവിൽ ആറ് മാസത്തിലേറെയായി ജോലിയില്ലാതെ തുടരുന്ന സ്വദേശി തൊഴിലന്വേഷകരുടെ എണ്ണം 31,344 ആയി ഉയർന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. രാജ്യത്തെ ‘കുവൈറ്റൈസേഷൻ’ നടപടികൾ സ്വകാര്യ മേഖലയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതാണ് ഈ മാറ്റത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

കുവൈത്തിലെ പ്രമുഖ ബീച്ചില്‍ ഡ്രോണുകൾ പറത്തുന്നതിനെതിരെ മുന്നറിയിപ്പ്

Flying Drones Warning കുവൈത്ത് സിറ്റി: കുവൈത്തിലെ പക്ഷിസങ്കേതങ്ങൾക്കും വന്യജീവി കേന്ദ്രങ്ങൾക്കും മുകളിൽ ഡ്രോൺ പറത്തുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി. ഇത്തരം പ്രവൃത്തികൾ രാജ്യത്തെ പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ ലംഘനമാണെന്ന് അതോറിറ്റി വ്യക്തമാക്കി. സുലൈബിഖാത് ബീച്ചിൽ പക്ഷികളെ ചിത്രീകരിക്കുന്നതിനായി ഡ്രോണുകൾ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്നാണ് അതോറിറ്റിയുടെ നടപടി. വന്യജീവികളെ ശല്യം ചെയ്യുന്നതും അവയ്ക്ക് സമീപം ഡ്രോണുകൾ പറത്തുന്നതും പക്ഷികളുടെ പ്രജനന ചക്രത്തെയും സ്വാഭാവിക പെരുമാറ്റത്തെയും ദോഷകരമായി ബാധിക്കും. പ്രത്യേകിച്ചും ദേശാടനപ്പക്ഷികൾ എത്തുന്ന തീരപ്രദേശങ്ങളിൽ ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ (100) പ്രകാരം വന്യജീവികൾക്കോ അവയുടെ കൂടുകൾക്കോ മുട്ടകൾക്കോ ആവാസവ്യവസ്ഥയ്ക്കോ നാശം വരുത്തുന്നത് കുറ്റകരമാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത പിഴയും നിയമനടപടികളും ഉണ്ടാകുമെന്ന് അതോറിറ്റി ഓർമ്മിപ്പിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്നും പരിസ്ഥിതി സൗഹൃദമായ രീതിയിൽ മാത്രം ഫോട്ടോഗ്രാഫി നടത്തണമെന്നും അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

വിവാഹമോചനം, അമ്മയുടെ മരണം, ലഹരി; തകർന്നുപോയ നാളുകളെക്കുറിച്ച് കുവൈത്ത് നടി

ravan bin hussein ദുബായ്: കോടിക്കണക്കിന് ആരാധകരും ആഡംബര ജീവിതവുമുള്ള ഗ്ലാമർ ലോകം പലപ്പോഴും ഒരു മറ മാത്രമായിരുന്നുവെന്ന് തുറന്നുപറഞ്ഞ് പ്രമുഖ കുവൈത്തി ഇൻഫ്ലുവൻസറും നടിയുമായ റവാൻ ബിൻ ഹുസൈൻ. കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയും ആത്മഹത്യാശ്രമത്തിലൂടെയും കടന്നുപോയ തന്റെ ജീവിതകഥ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച താരം, ജയിൽവാസം തന്നെ എങ്ങനെ മാറ്റിയെന്നും വെളിപ്പെടുത്തി. 2024 നവംബറിൽ താൻ ഐസിയുവിലായിരുന്നുവെന്ന് റവാൻ പറയുന്നു. വിവാഹമോചനവും അമ്മയുടെ മരണവും സൃഷ്ടിച്ച ശൂന്യത മറയ്ക്കാൻ ലഹരിമരുന്നുകളെ ആശ്രയിച്ചതും തെറ്റായ സൗഹൃദങ്ങളിൽ പെട്ടതും ജീവിതം തകർത്തു. പൊതുരംഗത്തെ പെരുമാറ്റവുമായി ബന്ധപ്പെട്ട കേസിൽ യുഎഇയിൽ ആറുമാസത്തെ ജയിൽശിക്ഷ അനുഭവിച്ച് ഈ മാസമാദ്യമാണ് താരം പുറത്തിറങ്ങിയത്. “ആ ജയിൽവാസം എന്നെ രക്ഷിച്ചു, ഇല്ലായിരുന്നെങ്കിൽ എന്റെ അന്ത്യം ദുരന്തമാകുമായിരുന്നു” എന്നാണ് അവർ കുറിച്ചത്.  മുൻകാലങ്ങളിൽ ആഡംബര വസ്ത്രങ്ങളും വിരുന്നുകളും ആഘോഷമാക്കിയിരുന്ന റവാൻ, ഇത്തവണത്തെ റമസാൻ പൂർണ്ണമായും സ്രഷ്ടാവിനായി സമർപ്പിക്കുകയാണെന്നും വസ്ത്രങ്ങളോ ഇഫ്താർ കാഴ്ചകളോ പങ്കുവെക്കില്ലെന്നും വ്യക്തമാക്കി. 1996 ഡിസംബർ 30-ന് കുവൈത്തിൽ ആണ് റവാന്‍ ബിന്‍ ഹുസൈന്‍റെ ജനനം. ലണ്ടനിൽ നിന്ന് നിയമബിരുദം പൂർത്തിയാക്കി. ഹോളിവുഡ് നടി ബ്രൂക്ക് ഷീൽഡ്‌സുമായുള്ള രൂപസാദൃശ്യം കാരണം ‘കുവൈത്തിലെ ബ്രൂക്ക് ഷീൽഡ്സ്’ എന്ന് അറിയപ്പെടുന്നു. ഇൻസ്റ്റഗ്രാമിൽ 70 ലക്ഷത്തിലേറെ ആരാധകർ. ഗായിക, മോഡൽ, നടി, സംരംഭക എന്നീ നിലകളിൽ പ്രശസ്ത. 2021-ൽ പുറത്തിറങ്ങിയ ‘കാൻ യാ മകാൻ’ എന്ന ആദ്യ ഗാനം സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ളതായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group