
embezzlement in kuwait കുവൈത്ത് സിറ്റി: നിക്ഷേപ വാഗ്ദാനം നൽകി പ്രവാസി വനിതയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്ത കേസിലെ അഞ്ച് പ്രതികൾക്ക് കുവൈത്ത് അപ്പീൽ കോടതി ഏഴ് വർഷം കഠിനതടവ് വിധിച്ചു. പ്രതികൾക്ക് 38,000 കുവൈത്ത് ദിനാർ പിഴയും ചുമത്തിയിട്ടുണ്ട്. 2022-ൽ ആരംഭിച്ച കേസിനാണ് അപ്പീൽ കോടതിയുടെ വിധി പ്രസ്താവത്തോടെ അന്ത്യമായത്. നേരത്തെ പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഉയർന്ന കോടതി ശിക്ഷാ നടപടികൾ പ്രഖ്യാപിച്ചത്. പ്രതികളും തിരിച്ചറിയാത്ത മറ്റൊരാളും ചേർന്ന് സംഘം ചേർന്നാണ് ഇരയെ കബളിപ്പിച്ചത്. ലാഭകരമായ നിക്ഷേപ അവസരമെന്നു വിശ്വസിപ്പിച്ച് യുവതിയുടെ മൊബൈലിൽ ഒരു സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയായിരുന്നു. ഈ സോഫ്റ്റ്‌വെയർ വഴി യുവതിയുടെ ബാങ്കിംഗ് വിവരങ്ങൾ കൈക്കലാക്കിയ പ്രതികൾ അക്കൗണ്ടിൽ നിന്ന് 19,000 ദിനാർ അനധികൃതമായി തട്ടിയെടുത്തു. ഈ തുക പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റുകയും പിന്നീട് പണമായി പിൻവലിക്കുകയും ചെയ്തു. തട്ടിയെടുത്ത പണത്തിന്റെ ഒരു ഭാഗം വിദേശത്തേക്ക് കടത്തുകയും ബാക്കി തുക ഉപയോഗിച്ച് ക്രിപ്‌റ്റോകറൻസി വാങ്ങുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ബാങ്ക് രേഖകൾ തിരുത്തുക, അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളിൽ കൃത്രിമം കാണിക്കുക, നിയമവിരുദ്ധമായ ഇടപാടുകൾ നിയമപരമാണെന്ന് വരുത്തിത്തീർക്കാൻ ബാങ്കിംഗ് സിസ്റ്റത്തിൽ മാറ്റം വരുത്തുക എന്നീ കുറ്റകൃത്യങ്ങളിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തട്ടിയെടുത്ത തുക കണ്ടുകെട്ടാനും ശിക്ഷാ കാലാവധിക്ക് ശേഷം മുഖ്യപ്രതിയെ കുവൈത്തിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
20 വര്‍ഷത്തെ വിശ്വാസം തകര്‍ത്തു; കുവൈത്തിൽ വാടകപ്പണം തട്ടിയെടുത്ത കെട്ടിടം കാവൽക്കാരൻ പിടിയിൽ
Embezzling Money Kuwait ഹവല്ലി: കെട്ടിടത്തിലെ താമസക്കാരിൽ നിന്ന് വാടക പിരിച്ചെടുത്ത് ഉടമയ്ക്ക് കൈമാറാതെ തട്ടിയെടുത്ത സെക്യൂരിറ്റി ജീവനക്കാരനെ (ഹാരിസ്) ഹവല്ലി പോലീസ് അറസ്റ്റ് ചെയ്തു. വിശ്വാസ വഞ്ചന, സാമ്പത്തിക തട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രണ്ട് ഈജിപ്ഷ്യൻ പ്രവാസികൾ നൽകിയ പരാതിയെത്തുടർന്നാണ് ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തുവന്നത്. തങ്ങൾ കൃത്യമായി വാടക നൽകിയിട്ടും കുടിശ്ശിക ആവശ്യപ്പെട്ട് ഉടമ രംഗത്തെത്തിയതോടെയാണ് തങ്ങൾ വഞ്ചിക്കപ്പെട്ട വിവരം ഇവർ തിരിച്ചറിഞ്ഞത്. ഏകദേശം രണ്ട് പതിറ്റാണ്ടോളമായി ഇതേ കെട്ടിടത്തിൽ താമസിക്കുന്നവരാണ് പരാതിക്കാരായ പ്രവാസികൾ. വർഷങ്ങളായി കെട്ടിടത്തിൽ ജോലി ചെയ്യുന്ന പ്രായമായ സെക്യൂരിറ്റി ജീവനക്കാരനെ വിശ്വസിച്ചാണ് ഇവർ പണം കൈമാറിയിരുന്നത്. മറ്റൊരു താമസക്കാരൻ പണം നൽകുന്നതിന് സാക്ഷിയാണെന്നും ഇവർ പോലീസിനെ അറിയിച്ചു. പരാതി ലഭിച്ചതിനെത്തുടർന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ അന്വേഷണത്തിൽ പ്രതി കുടുങ്ങുകയായിരുന്നു. ചോദ്യം ചെയ്യലിൽ, താൻ താമസക്കാരിൽ നിന്ന് പണം വാങ്ങിയെന്നും എന്നാൽ അത് ഉടമയ്ക്ക് നൽകാതെ സ്വന്തമാക്കിയെന്നും പ്രതി സമ്മതിച്ചു. ഏകദേശം 3,150 കുവൈത്ത് ദിനാർ (എട്ട് ലക്ഷത്തിലധികം രൂപ) ഇത്തരത്തിൽ ഇയാൾ തട്ടിയെടുത്തതായാണ് അന്വേഷണത്തിൽ വ്യക്തമായത്. പ്രതിയെ നിലവിൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
പ്രവാസികൾക്ക് വലിയ ആശ്വാസം; കാലാവധി കഴിഞ്ഞ പാസ്‌പോർട്ടിലും കുവൈത്തിൽ വിസ നടപടികൾ തുടരാം
expired passports കുവൈത്ത് സിറ്റി: പാസ്‌പോർട്ട് കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ആശ്വാസമായി കുവൈത്ത് താമസകാര്യ വകുപ്പിന്റെ പുതിയ സർക്കുലർ. നിലവിലെ പ്രാദേശിക സാഹചര്യം പരിഗണിച്ച്, പാസ്‌പോർട്ട് പുതുക്കാൻ കഴിയാത്തവർക്ക് എംബസികൾ വഴി ലഭിച്ച കാലാവധി നീട്ടൽ രേഖകൾ ഔദ്യോഗികമായി സ്വീകരിക്കാൻ താമസകാര്യ വകുപ്പ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഫരീദ് അൽ മുതൈരി ഉത്തരവിട്ടു. മേഖലയിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് അപേക്ഷകരുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുമാണ് ഈ മാനുഷിക നടപടി. പാസ്‌പോർട്ട് പുതുക്കാൻ സാധിക്കാതെ വരികയും എന്നാൽ സ്വന്തം എംബസി വഴി കാലാവധി നീട്ടിക്കിട്ടുകയും ചെയ്ത പ്രവാസികളുടെ അപേക്ഷകൾ താമസകാര്യ വകുപ്പിന് കീഴിലെ എല്ലാ വിഭാഗങ്ങളും സ്വീകരിക്കണം. പാസ്‌പോർട്ടിന്റെ കാലാവധി നീട്ടിയത് പാസ്‌പോർട്ടിൽ തന്നെ സ്റ്റാമ്പ് ചെയ്തിരിക്കണം. കൂടാതെ, കുവൈത്തിലെ പ്രവാസി എംബസി നൽകുന്ന കത്ത് കുവൈത്ത് വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയിരിക്കുകയും വേണം. പാസ്‌പോർട്ട് കാലാവധി നീട്ടിയത് സാധുവാണെന്ന് ഇതിലൂടെ ഉറപ്പാക്കും. ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നടപടിക്രമങ്ങളിൽ നിന്ന് വ്യതിചലിക്കരുതെന്നും എല്ലാ ജീവനക്കാർക്കും ബ്രിഗേഡിയർ ജനറൽ നിർദ്ദേശം നൽകി.