
Driver Arrest കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് ഉപയോഗിച്ച് അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവർ അറസ്റ്റിൽ. അശ്രദ്ധമായി വാഹനമോടിച്ചതിനെ തുടർന്ന് വാഹനം നിർത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. ഹവല്ലി സുരക്ഷാ ഡയറക്ടറേറ്റിലെ പോലീസ് ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. എസ്യുവി അശ്രദ്ധമായി ഓടിച്ചുവരുന്നത് കണ്ട പട്രോളിംഗ് ഉദ്യോഗസ്ഥർ സംശയം തോന്നി ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡ്രൈവർ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. പ്രതി തൊഴിൽ രഹതിനാണെന്നും ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും രേഖകൾ പരിശോധിച്ചപ്പോൾ വ്യക്തമായി. ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ, ഹാഷിഷ് സിഗരറ്റ് തുടങ്ങിയവയും മയക്കുമരുന്ന് ഉപകരണങ്ങളും ഇയാളിൽ നിന്നും പിടിച്ചെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്തതായും ഇയാൾക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; കുവൈത്തിൽ ബിസ്കറ്റ് ഫാക്ടറികളും കശാപ്പുശാലയും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് പൂട്ടുവീണു
Biscuit Factory കുവൈത്ത് സിറ്റി: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കുവൈത്തിൽ ബിസ്കറ്റ് ഫാക്ടറികളും കശാപ്പുശാലയും ഉൾപ്പെടെയുള്ള 4 സ്ഥാപനങ്ങൾക്ക് പൂട്ടുവീണു. രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി നടത്തിയ കർശന പരിശോധനയിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പൂട്ടുവീണത്.
ജനറൽ ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റിയുടെ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗമാണ് നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് കശാപ്പുശാലകൾ, ഒരു കഫേ, ഒരു ബിസ്കറ്റ് ഫാക്ടറി എന്നിവ അടപ്പിച്ചത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അതോറിറ്റി നിരന്തരമായി നടത്തുന്ന പരിശോധനാ കാമ്പെയ്ന്റെ ഭാഗമായായിരുന്നു ഈ നടപടി. പരിശോധനയിൽ അതീവ ഗുരുതരമായ ആരോഗ്യ-നിയന്ത്രണ ലംഘനങ്ങളാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
ഭക്ഷ്യോത്പാദനത്തിലും വിതരണത്തിലും പുലർത്തേണ്ട അടിസ്ഥാന ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, ലൈസൻസിൽ പറഞ്ഞിട്ടുള്ള ആവശ്യങ്ങൾക്കല്ലാതെ മറ്റ് കാര്യങ്ങൾക്കായി സ്ഥാപനം ഉപയോഗിക്കുക, ഹെൽത്ത് ലൈസൻസിന്റെ കാലാവധി കഴിഞ്ഞിട്ടും പ്രവർത്തനം തുടരുക, അംഗീകൃത സാങ്കേതിക-ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷ്യവിഭവങ്ങൾ വിപണനം നടത്തുക എന്നിവയാണ് കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങൾ എന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.
നിയമലംഘനം നടത്തിയ ഈ നാല് സ്ഥാപനങ്ങൾക്കെതിരെയും കർശനമായ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായി നടപ്പാക്കുന്നതിനുമായി രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ശക്തമായ പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
സോഷ്യൽ മീഡിയയിലൂടെ കഞ്ചാവ് പ്രചരിപ്പിച്ചു; കുവൈത്തിൽ കണ്ടന്റ് ക്രിയേറ്റർ പിടിയിൽ
Social Media കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയിലൂടെ കഞ്ചാവ് പ്രചരിപ്പിച്ച കണ്ടെന്റ് ക്രിയേറ്റർ കുവൈത്തിൽ പിടിയിൽ. സോഷ്യൽ മീഡിയയിലൂടെ കഞ്ചാവിനെ അനുകൂലമായി പ്രചരിപ്പിക്കുകയും അതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകൾ പങ്കുവെക്കുകയും ചെയ്ത ഒരാളെയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത്. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ കഞ്ചാവ് അപകടകരമല്ലെന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും, അതിന്റെ ഉപയോഗത്തെ സാധാരണമാക്കുന്ന രീതിയിൽ വീഡിയോകൾ പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്ന് അധികൃതർ കണ്ടെത്തി.
ഇത്തരം വീഡിയോകൾ പ്രത്യേകിച്ച് യുവാക്കളെ മയക്കുമരുന്ന് പരീക്ഷിക്കാൻ പ്രേരിപ്പിക്കാനും സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകാനും സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2025-ലെ ഡിക്രി-ലോ നമ്പർ 159 (മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയുടെ നിയന്ത്രണ നിയമം) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമത്തിലെ ആർട്ടിക്കിൾ 51 അനുസരിച്ച്, മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവും 5,000 കുവൈത്തി ദിനാർ വരെ പിഴയും അല്ലെങ്കിൽ രണ്ടും ഒരുമിച്ചും ശിക്ഷ ലഭിക്കാം.
മയക്കുമരുന്ന് പ്രചരിപ്പിക്കുകയോ അതിന്റെ അപകടസാധ്യതകൾ കുറച്ച് കാണിക്കുന്ന തരത്തിലുള്ള ഉള്ളടക്കം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയോ ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. തെറ്റായ പ്രചാരണങ്ങളിൽ വീഴാതെ നിയമം പാലിക്കണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർഥിച്ചു. പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും, തുടർനടപടികൾക്കായി ബന്ധപ്പെട്ട ജുഡീഷ്യൽ അധികാരികൾക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു.
കുവൈത്ത് ബജറ്റ് 2026/2027: ജീവിതച്ചെലവ് കുറയ്ക്കാൻ 244 ദശലക്ഷത്തിലധികം ദിനാർ വകയിരുത്തി
Subsidies continue to ease Kuwaiti കുവൈത്ത് സിറ്റി: വർധിച്ചുവരുന്ന ജീവിതച്ചെലവുകളെ നേരിടാൻ പൗരന്മാരെ സഹായിക്കുന്നതിനായി അടിസ്ഥാന ആവശ്യവസ്തുക്കൾക്കുള്ള സബ്സിഡികൾ (ആനുകൂല്യങ്ങൾ) ഗവൺമെന്റ് തുടർന്നും നൽകുമെന്ന് 2026/2027 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള പ്രത്യേക ഇനത്തിലേക്ക് മാത്രമായി 244.713 ദശലക്ഷം കുവൈത്ത് ദിനാർ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇതിന് പുറമെ സബ്സിഡി നിരക്കിലുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണവും അനുബന്ധ സേവനങ്ങളും തുടരും. മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും ചെലവുകൾക്ക് കീഴിലാണ് ഈ തുക വകയിരുത്തിയിട്ടുള്ളതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിശ്ചിത നിബന്ധനകൾക്ക് വിധേയമായി പദ്ധതികൾ നടപ്പിലാക്കുന്നതിനായി ഗുണഭോക്താക്കൾക്ക് സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന സബ്സിഡികൾ “ജീവിതച്ചെലവ് കുറയ്ക്കൽ” എന്ന ഈ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. പൗരന്മാർക്ക് അടിസ്ഥാനപരവും സബ്സിഡി ലഭിക്കുന്നതുമായ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുക, രാജ്യത്തിന്റെ തന്ത്രപരമായ നയങ്ങൾക്ക് അനുസൃതമായി ചരക്ക് ശേഖരം നിലനിർത്തുക എന്നിവയുൾപ്പെടെയുള്ള ഭക്ഷ്യവിതരണ സേവനങ്ങളുടെ ചുമതല വാണിജ്യ വ്യവസായ മന്ത്രാലയത്തിനാണ്. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് നൽകുന്ന വിവരങ്ങൾ പ്രകാരം, ഈ വർഷം സബ്സിഡി നിരക്കിലും കുറഞ്ഞ നിരക്കിലുമുള്ള 116 ഭക്ഷ്യവസ്തുക്കൾ മന്ത്രാലയം ലഭ്യമാക്കും. പൗരന്മാർക്കായി പുതിയ റേഷൻ കാർഡുകൾ അനുവദിക്കുക, റേഷൻ കാർഡിലെ വിവരങ്ങളിൽ മാറ്റങ്ങൾ വരുത്തുക, ഗുണഭോക്താക്കളെ റേഷൻ കാർഡിൽ കൂട്ടിച്ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യുക എന്നിവയുൾപ്പെടെ 11 തരം ഭക്ഷ്യവിതരണ സേവനങ്ങളാണ് മന്ത്രാലയം പ്രധാനമായും നൽകുന്നത്.
എസ്. ജയശങ്കർ ഇന്ന് മുതൽ വിദേശ സന്ദർശനത്തിൽ; നാല് ഗൾഫ് രാജ്യങ്ങളും യുഎസും ബെൽജിയവും സന്ദർശിക്കും
Indian FM to Visit Kuwait കുവൈത്ത് സിറ്റി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ജൂലൈ 5 മുതൽ 15 വരെ ഗൾഫ് രാജ്യങ്ങൾ, അമേരിക്ക, ബെൽജിയം എന്നിവിടങ്ങളിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തും. ജൂലൈ 5 മുതൽ 10 വരെയുള്ള ആദ്യ ഘട്ടത്തിൽ അദ്ദേഹം ഖത്തർ, ബഹ്റൈൻ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. “ഈ രാജ്യങ്ങളിലെ സന്ദർശന വേളയിൽ അദ്ദേഹം അവിടുത്തെ വിദേശകാര്യ മന്ത്രിമാരുമായും മറ്റ് പ്രമുഖ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ഈ നാല് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിലായിരിക്കും സന്ദർശനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതോടൊപ്പം പ്രാദേശിക വികസനങ്ങളെക്കുറിച്ചും പരസ്പര താൽപ്പര്യമുള്ള മറ്റ് വിഷയങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകൾ പങ്കുവെക്കാനുള്ള അവസരവും ഈ സന്ദർശനം ഒരുക്കും,” മന്ത്രാലയം വ്യക്തമാക്കി. ഗൾഫ് സന്ദർശനത്തിന് ശേഷം, 2028-29 കാലയളവിലേക്കുള്ള ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിൽ അംഗത്വത്തിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിനായി ജയശങ്കർ ന്യൂയോർക്ക് സന്ദർശിക്കും. സന്ദർശനത്തിന്റെ അവസാന ഘട്ടമായി ജൂലൈ 14-15 തീയതികളിൽ ബ്രസ്സൽസിൽ നടക്കുന്ന മൂന്നാമത് ഇന്ത്യ-ഇ.യു (യൂറോപ്യൻ യൂണിയൻ) ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിൽ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. അവിടെ വെച്ച് യൂറോപ്യൻ യൂണിയനിലെയും ബെൽജിയത്തിലെയും തന്റെ സഹപ്രവർത്തകരുമായി അദ്ദേഹം ചർച്ചകൾ നടത്തും.
കുവൈത്ത് ഓയില് മേഖലയിലെ പുതിയ ജീവനക്കാരുടെ ആനുകൂല്യങ്ങളിലും പ്രമോഷൻ നിയമങ്ങളിലും ഭേദഗതി
KPC Employees കുവൈത്ത് സിറ്റി: ഓയിൽ മേഖലയിലെ പുതിയ ജീവനക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങളെക്കുറിച്ചും ബോർഡിന്റെ ശുപാർശകളെക്കുറിച്ചും വിശദമായ അവലോകനം നടത്തിയ ശേഷം, കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ ഡയറക്ടർ ബോർഡ് ജീവനക്കാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും കോമ്പൻസേഷൻ ആൻഡ് ഡെവലപ്മെന്റ് കമ്മിറ്റിയുടെ ശുപാർശകൾ അംഗീകരിച്ചു. ജൂൺ 16-ന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഈ തീരുമാനം നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബോർഡ് വൈസ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്കും അധികാരം നൽകിയിട്ടുണ്ട്. ഓയിൽ മേഖലയിലെ പുതിയ ജീവനക്കാരുടെ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട പ്രധാന ശുപാർശകൾ താഴെ പറയുന്നവയാണ്: ഒന്ന് (പ്രമോഷൻ യോഗ്യതയിലെ ഭേദഗതി): കെ.പി.സി.യിലും അതിന്റെ അനുബന്ധ കമ്പനികളിലും പുതിയ ജീവനക്കാരുടെ പ്രമോഷൻ യോഗ്യതയ്ക്കുള്ള നിബന്ധനകളിൽ ഭേദഗതി വരുത്തി. ഇതനുസരിച്ച്, ആദ്യത്തെ പ്രമോഷന് ഉയർന്ന ഗ്രേഡിൽ കുറഞ്ഞത് മൂന്ന് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയിരിക്കണം. അതിനുശേഷമുള്ള അടുത്ത പ്രമോഷനുകൾക്ക് യഥാക്രമം രണ്ടര വർഷം, രണ്ട് വർഷം, ഒടുവിൽ ഒന്നര വർഷം എന്നിങ്ങനെ സേവന കാലാവധി പുതുക്കി നിശ്ചയിക്കും. ആദ്യ പ്രമോഷൻ സമയത്ത് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെച്ച് ‘എക്സെപ്ഷണൽ പെർഫോമൻസ് ഇവാലുവേഷൻ റേറ്റിംഗ്’ നേടുന്ന പുതിയ ജീവനക്കാർക്ക് നിലവിലെ ഈ പോളിസി ബാധകമായിരിക്കും. രണ്ട് (ശമ്പള വർദ്ധനവ്): പുതിയ ജീവനക്കാർക്ക് ഉയർന്ന ഗ്രേഡിലേക്ക് പ്രമോഷൻ ലഭിക്കുമ്പോൾ അവരുടെ അടിസ്ഥാന ശമ്പളത്തിൽ അഞ്ച് ശതമാനം വർദ്ധനവ് ലഭിക്കും. എന്നാൽ, ഈ വർദ്ധനവിന് ശേഷമുള്ള അടിസ്ഥാന ശമ്പളം പുതിയ ഗ്രേഡിലെ പ്രാരംഭ ശമ്പളത്തേക്കാൾ കുറവായിരിക്കരുത്. മൂന്ന് (വാർഷിക വർദ്ധനവ് ബജറ്റ്): പുതിയ ജീവനക്കാരുടെ വാർഷിക ശമ്പള വർദ്ധനവ് നകുന്നതിനായി വാർഷിക അടിസ്ഥാന ശമ്പളത്തിന്റെ അഞ്ച് ശതമാനം തുക ബജറ്റിൽ വകയിരുത്തും. നാല് (കാർ ആനുകൂല്യങ്ങളിലെ മാറ്റം): പുതിയതായി ചേരുന്ന എല്ലാ തലങ്ങളിലുമുള്ള ജീവനക്കാർക്കും നൽകിവന്നിരുന്ന കാർ പ്രിവിലേജ് നിർത്തലാക്കും. ടീം ലീഡർമാർക്കും അതിനു മുകളിലുള്ള തസ്തികകളിലുള്ളവർക്കും കാർ അലവൻസായി പ്രതിമാസം 150 കുവൈറ്റ് ദിനാറും അതോടൊപ്പം യാത്രാ അലവൻസായി പ്രതിമാസം 54 കുവൈറ്റ് ദിനാറും പണമായി നൽകും. ജോലി സ്ഥലങ്ങളുള്ള കമ്പനികൾക്കായി പൂളിംഗ് കാറുകൾ നൽകുന്നതാണ്. പ്രവൃത്തിസമയങ്ങളിൽ ഈ സൈറ്റുകൾ സന്ദർശിക്കുന്നതിനായി കമ്പനി ജീവനക്കാർക്ക് ഈ കാറുകൾ ഉപയോഗിക്കാം. അഞ്ച് (യാത്രാ അലവൻസ് പോളിസി): രാജ്യത്തുണ്ടായ നഗരവികസനങ്ങൾ കണക്കിലെടുത്ത്, ഓയിൽ മേഖലയിലെ ജോലിയെക്കുറിച്ചുള്ള 1969-ലെ നിയമം നമ്പർ 28-ലെ ആർട്ടിക്കിൾ 6, 2003 ജൂൺ 4-ന് പുറപ്പെടുവിച്ച റെസല്യൂഷൻ നമ്പർ 24/2003 എന്നിവ പ്രകാരം ഡയറക്ടർ ബോർഡ് അംഗീകരിച്ച യാത്രാ അലവൻസ് കണക്കാക്കുന്നതിനുള്ള പോളിസി കോർപ്പറേഷനിലെ പുതിയ ജീവനക്കാർക്കും ബാധകമാക്കും. ആറ് (പേഴ്സണൽ ഗ്രേഡുകൾ നിർത്തലാക്കൽ): കെ.പി.സി.യിലും അതിന്റെ അനുബന്ധ കമ്പനികളിലും പുതിയ ജീവനക്കാർക്ക് പേഴ്സണൽ ഗ്രേഡുകൾ നൽകുന്നതിനുള്ള സംവിധാനം നിർത്തലാക്കും. ഏഴ് (ഹൗസിംഗ് അലവൻസ്): കെ.പി.സി.യിലും അനുബന്ധ കമ്പനികളിലും പുതിയ ജീവനക്കാർക്ക് ഹൗസിംഗ് അലവൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള ചട്ടങ്ങളും നിബന്ധനകളും മാറ്റമില്ലാതെ തുടരും. എട്ട് (വാർഷിക ഇൻസെന്റീവ് ബോണസ്): നിലവിലുള്ള വാർഷിക ഇൻസെന്റീവ് ബോണസ് സിസ്റ്റം പുതിയ ജീവനക്കാർക്കും ബാധകമായിരിക്കും, കാരണം ഇത് വ്യക്തിഗത നേട്ടങ്ങളുമായും ലക്ഷ്യങ്ങൾ കൈവരിക്കുന്നതുമായും ബന്ധപ്പെട്ടിരിക്കുന്നു. ഒമ്പത് (ട്രാൻസ്പോർട്ടേഷൻ അലവൻസ്): പുതിയ ജീവനക്കാർക്ക് ട്രാൻസ്പോർട്ടേഷൻ അലവൻസ് നൽകുന്നതുമായി ബന്ധപ്പെട്ട നിലവിലെ ചട്ടങ്ങളും നിബന്ധനകളും തുടർന്നും നിലനിൽക്കും. പത്ത് (ഉയർന്ന യോഗ്യത നേടുമ്പോഴുള്ള പദവി മാറ്റം നിർത്തലാക്കൽ): കെ.പി.സി.യിലും അതിന്റെ അനുബന്ധ കമ്പനികളിലും ജോലിയിൽ പ്രവേശിച്ച ശേഷം ഉയർന്ന അക്കാദമിക് യോഗ്യത നേടുന്ന ജീവനക്കാരുടെ തൊഴിൽ പദവി പുതുക്കി നിശ്ചയിക്കുന്ന സംവിധാനം നിർത്തലാക്കി.
കുവൈത്ത്: വീടിന്റെ മേൽക്കൂര തകർന്നു വീണ് അപകടം
house roof collapse in Jabriya കുവൈത്ത് സിറ്റി: വീടിന്റെ മേല്ക്കൂര തകര്ന്നുവീണ് അപകടം. ശനിയാഴ്ച വൈകുന്നേരം അൽ-ജാബ്രിയ പ്രദേശത്ത് മൂന്ന് നിലകളുള്ള വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുണ്ടായ അപകടത്തിൽ കുടുങ്ങിയ നാല് പേരെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. അപകടവിവരം അറിഞ്ഞയുടൻ ഹവല്ലി, സാൽമിയ ഫയർ സെന്ററുകളിൽ നിന്നുള്ള അടിയന്തര രക്ഷാപ്രവർത്തക സംഘങ്ങൾ സംഭവസ്ഥലത്തെത്തുകയും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ച ശേഷം കെട്ടിടം ഒഴുപ്പിക്കുകയും സുരക്ഷിതമാക്കുകയും ചെയ്തു. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്ന് അധികൃതർ അറിയിച്ചു. തുടർനടപടികൾക്കും കൂടുതൽ അന്വേഷണത്തിനുമായി സംഭവസ്ഥലം പിന്നീട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി.
ഔദ്യോഗിക പ്രവൃത്തിസമയം കർശനമായി പാലിക്കാൻ കുവൈത്തിലെ മന്ത്രാലയ ജീവനക്കാർക്ക് നിർദേശം; ഫിംഗർപ്രിന്റ് അറ്റൻഡൻസ് നിർബന്ധമാക്കി
Fingerprint Attendance Mandatory kuwait കുവൈത്ത് സിറ്റി: സാമൂഹിക കാര്യ, കുടുംബ, ശിശുക്ഷേമ വകുപ്പ് മന്ത്രി ഡോ. അംതാൽ അൽ-ഹുവൈലയുടെ നിർദ്ദേശപ്രകാരം, എല്ലാ ജീവനക്കാരും ഔദ്യോഗിക പ്രവൃത്തിസമയം കർശനമായി പാലിക്കണമെന്നും ഭരണപരമായ നിയന്ത്രണങ്ങൾ അനുസരിക്കണമെന്നും സാമൂഹിക കാര്യ മന്ത്രാലയം നിർദ്ദേശിച്ചു. മന്ത്രാലയ ജീവനക്കാർക്കായി പുറപ്പെടുവിച്ച സർക്കുലറിലാണ്, പ്രവൃത്തിസമയം രേഖപ്പെടുത്തുന്നതിനുള്ള ഒരേയൊരു ഔദ്യോഗിക മാർഗ്ഗമായി അംഗീകരിച്ചിട്ടുള്ള ഫിംഗർപ്രിന്റ് (വിരലടയാള) സംവിധാനം വഴി മാത്രമേ തങ്ങളുടെ ഹാജരും മടക്കവും രേഖപ്പെടുത്താവൂ എന്ന് നിർദ്ദേശിച്ചിട്ടുള്ളത്. എല്ലാ ജീവനക്കാരും ജോലി സംബന്ധമായ തീരുമാനങ്ങളും നിർദ്ദേശങ്ങളും പാലിക്കണമെന്നും ഒരു സാഹചര്യത്തിലും തങ്ങളുടെ ചുമതലകളിൽ വീഴ്ച വരുത്തരുതെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. നിയമപാലനം ഉറപ്പാക്കുന്നതിനായി മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകളിലും ഓർഗനൈസേഷണൽ യൂണിറ്റുകളിലും നേരിട്ടെത്തി പരിശോധന നടത്തുന്നതിനായി പ്രത്യേക പരിശോധനാ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഈ ടീമുകൾ ജീവനക്കാരുടെ പ്രവൃത്തിസമയവും ഭരണപരമായ നടപടിക്രമങ്ങളും നിരീക്ഷിക്കുകയും നിയമലംഘനങ്ങളോ മറ്റ് നിരീക്ഷണങ്ങളോ ഉൾപ്പെടുത്തിയുള്ള വിശദമായ റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്യും. നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കുന്നതിന് ഈ പരിശോധനാ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഈ സർക്കുലറോ ഔദ്യോഗിക പ്രവൃത്തിസമയവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളോ ലംഘിക്കുന്ന ഏതൊരു ജീവനക്കാരനും നിയമനടപടികളും ഭരണപരവും അച്ചടക്കപരവുമായ നടപടികളും നേരിടേണ്ടിവരുമെന്ന് നിർദ്ദേശത്തിൽ മുന്നറിയിപ്പ് നൽകുന്നു. പൂർണ്ണമായ നിയമപാലനം ഉറപ്പാക്കുന്നതിനും, ജോലിസ്ഥലത്തെ അച്ചടക്കം ശക്തമാക്കുന്നതിനും, മന്ത്രാലയത്തിലെ എല്ലാ വകുപ്പുകളുടെയും സുഗമമായ പ്രവർത്തനം നിലനിർത്തുന്നതിനുമായി അതത് മേഖലകളിലെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർക്കും വകുപ്പ് മേധാവികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.