
Kuwait Army Warning കുവൈത്ത് സിറ്റി: വ്യോമാക്രമണ ലക്ഷ്യങ്ങളെ (മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയവ) പ്രതിരോധിക്കുമ്പോൾ തകർന്നുവീഴുന്ന അവശിഷ്ടങ്ങളോ, ഷെൽ കഷണങ്ങളോ , തിരിച്ചറിയാൻ കഴിയാത്ത മറ്റ് വസ്തുക്കളോ തൊടുകയോ അവയ്ക്ക് സമീപത്തേക്ക് പോവുകയോ ചെയ്യരുതെന്ന് സ്വദേശികളോടും വിദേശികളോടും കുവൈത്ത് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് അഭ്യർത്ഥിച്ചു. ഇത്തരം അവശിഷ്ടങ്ങൾ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാകാൻ സാധ്യതയുണ്ടെന്ന് സൈന്യം മുന്നറിയിപ്പ് നൽകി. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ ഒതൈബി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുജനങ്ങൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ:
സംശയസ്പദമായ രീതിയിൽ എന്തെങ്കിലും അവശിഷ്ടങ്ങളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 112 എന്ന അടിയന്തിര ഹോട്ട്ലൈൻ നമ്പറിലോ ബന്ധപ്പെട്ട മറ്റ് അധികാരികളെയോ വിവരമറിയിക്കണം.
സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും, തെറ്റായ വാർത്തകളിൽ പെട്ടുപോകാതെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും സൈന്യം ഓർമ്മിപ്പിച്ചു.
രാജ്യത്തുടനീളമുള്ള ഓരോ വ്യക്തിയുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി, പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളോട് പൊതുജനങ്ങൾ പൂർണ്ണമായി സഹകരിക്കണമെന്നും സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് അഭ്യർത്ഥിച്ചു.