
Kuwait New Funeral Hours കുവൈത്ത് സിറ്റി: വേനൽക്കാലത്തെ കടുത്ത പകൽച്ചൂടിൽ നിന്ന് ആളുകൾക്ക് ആശ്വാസം നൽകുന്നതിനായി കുവൈത്ത് മുൻസിപ്പാലിറ്റി ജനാസ നമസ്കാരത്തിനും ഖബറടക്കത്തിനുമായി പുതിയ സമയക്രമം പ്രഖ്യാപിച്ചു. രാത്രികാലങ്ങളിൽ ഖബറടക്കം അനുവദിച്ചുകൊണ്ട് ഔഖാഫ് മന്ത്രാലയം പുറപ്പെടുവിച്ച ഫത്‌വയുടെ അടിസ്ഥാനത്തിലാണ് മുൻസിപ്പാലിറ്റിയുടെ ഈ പുതിയ നടപടി. വേനൽക്കാലത്തെ കടുത്ത ചൂടിൽ പ്രാർത്ഥനകൾക്കും വിലാപയാത്രകൾക്കും ഖബറടക്കത്തിനുമായി എത്തുന്ന ബന്ധുക്കളുടെയും മറ്റ് ആളുകളുടെയും ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച് ദിവസേനയുള്ള ഖബറടക്ക ചടങ്ങുകൾ താഴെ പറയുന്ന സമയങ്ങളിലായിരിക്കും നടക്കുക: രാവിലെ: ഒൻപത് (9:00 AM) മണിക്ക്, രാത്രി: ഇഷാ നമസ്കാരത്തിന് ശേഷം. മരിച്ചയാളുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ മുൻസിപ്പാലിറ്റിയുടെ ഫ്യൂണറൽ അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റുമായി ഏകോപിപ്പിച്ച്, ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മഗ്‌രിബ് നമസ്കാരത്തിന് ശേഷവും ഖബറടക്കം നടത്താവുന്നതാണ്.
മിസൈൽ, ഡ്രോൺ അവശിഷ്ടങ്ങൾ തൊടരുത്; ജാഗ്രതാ നിർദേശവുമായി കുവൈത്ത് സൈന്യം
Kuwait Army Warning കുവൈത്ത് സിറ്റി: വ്യോമാക്രമണ ലക്ഷ്യങ്ങളെ (മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയവ) പ്രതിരോധിക്കുമ്പോൾ തകർന്നുവീഴുന്ന അവശിഷ്ടങ്ങളോ, ഷെൽ കഷണങ്ങളോ , തിരിച്ചറിയാൻ കഴിയാത്ത മറ്റ് വസ്തുക്കളോ തൊടുകയോ അവയ്ക്ക് സമീപത്തേക്ക് പോവുകയോ ചെയ്യരുതെന്ന് സ്വദേശികളോടും വിദേശികളോടും കുവൈത്ത് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് അഭ്യർത്ഥിച്ചു. ഇത്തരം അവശിഷ്ടങ്ങൾ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാകാൻ സാധ്യതയുണ്ടെന്ന് സൈന്യം മുന്നറിയിപ്പ് നൽകി. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ ഒതൈബി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുജനങ്ങൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ:
സംശയസ്പദമായ രീതിയിൽ എന്തെങ്കിലും അവശിഷ്ടങ്ങളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 112 എന്ന അടിയന്തിര ഹോട്ട്ലൈൻ നമ്പറിലോ ബന്ധപ്പെട്ട മറ്റ് അധികാരികളെയോ വിവരമറിയിക്കണം.
സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും, തെറ്റായ വാർത്തകളിൽ പെട്ടുപോകാതെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും സൈന്യം ഓർമ്മിപ്പിച്ചു.
രാജ്യത്തുടനീളമുള്ള ഓരോ വ്യക്തിയുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി, പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളോട് പൊതുജനങ്ങൾ പൂർണ്ണമായി സഹകരിക്കണമെന്നും സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് അഭ്യർത്ഥിച്ചു.