
mansoor ahmed കുവൈത്ത് സിറ്റി: നീണ്ട മൂന്ന് പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതം എന്നെന്നേക്കുമായി അവസാനിപ്പിച്ച്, നാട്ടിൽ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ അടുത്തേക്ക് മടങ്ങാൻ ഒരുങ്ങുമ്പോഴാണ് മധ്യപ്രദേശ് ഉജ്ജയിൻ സ്വദേശിയായ മൻസൂർ അഹമ്മദിനെ (55) മരണം കവർന്നത്. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഈ തയ്യൽ തൊഴിലാളി കൊല്ലപ്പെട്ട വിവരം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തുകയാണ്. ഈ മാസം എട്ടിന് നടക്കുന്ന സഹോദരപുത്രന്റെ വിവാഹത്തിൽ പങ്കെടുക്കാനും, ഇനി ശേഷിക്കുന്ന കാലം കുടുംബത്തോടൊപ്പം ചെലവഴിക്കാനുമായി ഏറെ സന്തോഷത്തോടെയാണ് മൻസൂർ വിമാനത്താവളത്തിൽ എത്തിയത്. രാവിലെ 7.30 നുള്ള വിമാനത്തിൽ മുംബൈയിലെത്തി അവിടെനിന്ന് ട്രെയിൻ മാർഗം നാട്ടിലേക്ക് പോകാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എന്നാൽ വിമാനത്താവളത്തിലുണ്ടായ അപ്രതീക്ഷിത സ്ഫോടനം അദ്ദേഹത്തിന്റെ ജീവനെടുത്തു. ചൊവ്വാഴ്ച വൈകിട്ട് തന്റെ പതിനെട്ടുകാരനായ മകനോട് ഫോണിൽ സംസാരിക്കുമ്പോൾ അത് തങ്ങളുടെ അവസാനത്തെ സംഭാഷണമായിരിക്കുമെന്ന് ആ കുടുംബം ഒട്ടും കരുതിയിരുന്നില്ല. മൻസൂറിന്റെ വിയോഗത്തോടെ തകർന്നത് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളാണ്. മൻസൂറിനെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകാനിരുന്ന ബന്ധുക്കൾക്ക് ഒടുവിൽ ലഭിച്ചത് അദ്ദേഹത്തിന്റെ മരണവാർത്തയായിരുന്നു. തങ്ങളെല്ലാം അദ്ദേഹത്തെ റെയിൽവേ സ്റ്റേഷനിൽ എതിരേൽക്കാൻ കാത്തിരിക്കുകയായിരുന്നുവെന്നും, ഇപ്പോൾ ജീവനറ്റ ശരീരം ഏറ്റുവാങ്ങാൻ ഗുജറാത്തിലേക്ക് പോകേണ്ടി വന്നിരിക്കുന്നുവെന്നും മൻസൂറിന്റെ ഭാര്യാസഹോദരൻ മുഹമ്മദ് ഇസ്മായിൽ വിതുമ്പലോടെ പറഞ്ഞു. മൻസൂറിന്റെ ഭൗതികശരീരം വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെ ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തിക്കുമെന്നാണ് വിവരം. ഭാര്യയും മകനും രണ്ട് പെൺമക്കളും പ്രായമായ അമ്മയുമടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി സെൻട്രൽ മോർച്ചറി നേരിട്ട് സന്ദർശിച്ച് മൻസൂറിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടികൾക്ക് നേതൃത്വം നൽകി. ആക്രമണത്തിൽ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്ന മലയാളികളടക്കമുള്ള മറ്റ് ഇന്ത്യൻ പ്രവാസികളെയും അവർ സന്ദർശിച്ച് എല്ലാവിധ സഹായങ്ങളും ഉറപ്പുനൽകി. കുവൈത്ത് സുരക്ഷാ വിഭാഗം (ക്രിമിനൽ എവിഡൻസ്) ജനറൽ മാനേജർ ബ്രിഗേഡിയർ അബ്ദുൽറഹീം അൽ അവദിയുമായി കൂടിക്കാഴ്ച നടത്തിയ സ്ഥാനപതി, കുവൈത്ത് അധികൃതർ നൽകുന്ന അടിയന്തര പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ഈ വർഷം ഫെബ്രുവരി 28 നു ആരംഭിച്ച പ്രാദേശിക സംഘർഷങ്ങളിൽ ഇതുവരെ പത്തോളം ഇന്ത്യക്കാർക്ക് പശ്ചിമേഷ്യയിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഉപജീവനത്തിനായി മണലാരണ്യത്തിൽ വിയർപ്പൊഴുക്കി ഒടുവിൽ സ്വന്തം നാട്ടിലേക്ക് സമാധാനത്തോടെ മടങ്ങാനിരുന്ന ഒരു സാധാരണ പ്രവാസിയുടെ സ്വപ്നങ്ങളാണ് വിമാനത്താവളത്തിലുണ്ടായ ഈ ക്രൂരമായ ആക്രമണത്തിൽ തകർന്നുപോയത്.