
new law maritime kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ സമുദ്ര മേഖലയെ നിയന്ത്രിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള പുതിയ ‘ഡിക്രി നിയമം നമ്പർ 61/2026’ ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ-യൗം’ വഴി പുറപ്പെടുവിച്ചതായി അൽ-സിയാസ ദിനപത്രം റിപ്പോർട്ട് ചെയ്തു. ചെറുകിട കപ്പലുകളെയും ബോട്ടുകളെയും സംബന്ധിച്ചുള്ള 1960-ലെ പഴയ നിയമത്തിന് (No. 36/1960) പകരമാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഈ നിയമപ്രകാരം നിലവിലുള്ള സമുദ്ര സ്ഥാപനങ്ങൾക്കും ബോട്ടുകൾക്കും പുതിയ നിബന്ധനകൾ പാലിക്കുന്നതിനായി പരമാവധി ആറ് മാസത്തെ ഇളവ് അനുവദിച്ചിട്ടുണ്ട്. ബോട്ട് രജിസ്‌ട്രേഷൻ, ലൈസൻസിങ്, പരിശോധന, മേൽനോട്ടം, സമുദ്ര അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണം എന്നിവയുടെ പൂർണ്ണ ചുമതല ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള മാരിടൈം ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിനായിരിക്കും. ബോട്ട് ഉടമകൾ തങ്ങളുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ, ലൈസൻസ് എടുക്കൽ അല്ലെങ്കിൽ പുതുക്കൽ എന്നിവയ്ക്ക് മുൻപായി സാധുതയുള്ള ഇൻഷുറൻസ് രേഖകൾ നിർബന്ധമായും സമർപ്പിച്ചിരിക്കണം. നിയമം രണ്ട് പുതിയ ലൈസൻസ് വിഭാഗങ്ങൾ അവതരിപ്പിക്കുന്നു — ‘മേരൈൻ ക്യാപ്റ്റൻ എ’ (Marine Captain A), ‘മേരൈൻ ക്യാപ്റ്റൻ ബി’ (Marine Captain B). ഇവ നേടുന്നതിനുള്ള യോഗ്യതകളും നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. വിദേശികൾക്ക് അവരുടെ അന്താരാഷ്ട്ര മാരിടൈം ലൈസൻസുകൾ കുവൈത്ത് ജലാശയങ്ങൾക്കുള്ളിൽ പരമാവധി 90 ദിവസത്തേക്ക് ഉപയോഗിക്കാൻ അനുമതിയുണ്ട്. കടൽ യാത്രകൾക്കും ഡൈവിങ് ട്രിപ്പുകൾക്കുമായി പുതിയ സുരക്ഷാ ക്രമീകരണങ്ങൾ നിയമം നിർബന്ധമാക്കുന്നു. ബോട്ട് ഉടമകൾ ആവശ്യമായ രക്ഷാപ്രവർത്തന-സുരക്ഷാ ഉപകരണങ്ങൾ കരുതുകയും, ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം കൃത്യമായി പ്രവർത്തിപ്പിക്കുകയും വേണം. മറൈൻ ക്ലബുകളുടെ പ്രവർത്തനങ്ങളും വാണിജ്യ സമുദ്ര ഇടപാടുകളും പുതിയ നിയമത്തിന്റെ പരിധിയിൽ വരും. കപ്പൽ ഏജന്റുമാർ ചില പ്രത്യേക വിദേശ കപ്പലുകൾക്ക് ഇൻഷുറൻസ് ഉറപ്പാക്കണമെന്നും 1,00,000 കുവൈത്ത് ദിനാർ (100,000 KD) ബാങ്ക് ഗ്യാരണ്ടി നൽകണമെന്നും വ്യവസ്ഥയുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്ക് ജുഡീഷ്യൽ പോലീസ് പദവി നൽകിയിട്ടുണ്ട്. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ച് 100 ദിനാർ മുതൽ 20,000 ദിനാർ വരെ പിഴയും തടവുശിക്ഷയും ലഭിക്കാം. മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സ്വാധീനത്തിൽ ബോട്ടുകളോ മറ്റ് സമുദ്ര വാഹനങ്ങളോ ഓടിക്കുന്നവർക്ക് ഒന്ന് മുതൽ രണ്ട് വർഷം വരെ തടവും 3,000 ദിനാർ വരെ പിഴയും ലഭിക്കും. ഈ നിയമലംഘനം കാരണം ഏതെങ്കിലും തരത്തിലുള്ള അപകടമോ പരിക്കോ മരണമോ സംഭവിച്ചാൽ ശിക്ഷ കടുക്കും. 7 മുതൽ 10 വർഷം വരെ തടവും 15,000 മുതൽ 20,000 ദിനാർ വരെ പിഴയും പ്രതികൾ അനുഭവിക്കേണ്ടി വരും.
കുവൈത്തിൽ മുന്നൂറിലധികം പേരുടെ സിവിൽ ഐഡി വിലാസങ്ങൾ റദ്ദാക്കി; 30 ദിവസത്തെ സമയപരിധി നിശ്ചയിക്കും, അല്ലെങ്കിൽ…
Residential Addresses Cancels Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ 319 പേരുടെ താമസസ്ഥലത്തെ വിലാസങ്ങൾ റദ്ദാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. ഔദ്യോഗിക ഗസറ്റായ ‘കുവൈറ്റ് ടുഡേ’ വഴിയാണ് ഞായറാഴ്ച അതോറിറ്റി ഇക്കാര്യം പ്രഖ്യാപിച്ചത്. കെട്ടിട ഉടമകളുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലോ അല്ലെങ്കിൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിനെ തുടർന്നോ ആണ് ഈ വിലാസങ്ങൾ റദ്ദാക്കിയത്. വിലാസം റദ്ദാക്കപ്പെട്ടവർ ഈ പ്രഖ്യാപനം വന്ന് 30 ദിവസത്തിനുള്ളിൽ ആവശ്യമായ രേഖകൾ സഹിതം പുതിയ വിലാസം രജിസ്റ്റർ ചെയ്യണമെന്ന് അതോറിറ്റി കർശന നിർദേശം നൽകിയിട്ടുണ്ട്. പാസിയുടെ ഹെഡ്ക്വാർട്ടേഴ്സ് നേരിട്ട് സന്ദർശിച്ച് റസിഡൻഷ്യൽ വിലാസം മാറ്റാം. അല്ലെങ്കിൽ സർക്കാർ ഔദ്യോഗിക ആപ്പായ ‘സാഹെൽ’ വഴി ഓൺലൈനായും പുതിയ വിലാസം രജിസ്റ്റർ ചെയ്യാവുന്നതാണ്. നിശ്ചിത 30 ദിവസത്തെ സമയപരിധിക്കുള്ളിൽ പുതിയ വിലാസം അപ്ഡേറ്റ് ചെയ്യാത്തവർക്കെതിരെ 1982-ലെ 32-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 33 പ്രകാരം നിയമനടപടികൾ സ്വീകരിക്കും. വിലാസം മാറ്റാത്ത ഓരോ വ്യക്തിക്കും പരമാവധി 100 കുവൈത്ത് ദിനാർ വരെ പിഴ ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കുടുംബത്തിലെ ഓരോ വ്യക്തിയുടെയും എണ്ണത്തിനനുസരിച്ച് ഈ പിഴ തുക വർദ്ധിക്കും.