
Online Scams Abu Dhabi അബുദാബി: ഉപഭോക്തൃ സംരക്ഷണ സേവനങ്ങൾ എന്ന വ്യാജേന പ്രവർത്തിക്കുന്ന വെബ്സൈറ്റുകൾക്കും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കുമെതിരെ അബുദാബി പോലീസ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. സെർച്ച് എൻജിനുകൾ വഴി ആളുകളെ കബളിപ്പിച്ച് വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും തട്ടിയെടുക്കാനാണ് തട്ടിപ്പുകാർ ഇത്തരം വ്യാജ വെബ്സൈറ്റുകൾ ഉപയോഗിക്കുന്നത്. ഔദ്യോഗിക ഉപഭോക്തൃ സംരക്ഷണ സ്ഥാപനങ്ങളുടേതിന് സമാനമായ പേര്, ലോഗോ, ബ്രാൻഡിങ് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഈ വ്യാജ വെബ്സൈറ്റുകൾ രൂപകൽപ്പന ചെയ്യുന്നത്. ഉൽപന്നങ്ങളെക്കുറിച്ചോ മറ്റ് സേവനങ്ങളെക്കുറിച്ചോ പരാതി നൽകാൻ ഉപഭോക്താക്കൾ ഓൺലൈനിൽ തിരയുമ്പോൾ, ഇവർ സ്പോൺസേർഡ് ലിങ്കുകളിലൂടെയോ പരസ്യങ്ങളിലൂടെയോ ഉപഭോക്താക്കളെ ഈ വ്യാജ വെബ്സൈറ്റുകളിലേക്ക് വഴിതിരിച്ചുവിടുന്നു. പരാതികൾ വേഗത്തിൽ പരിഹരിക്കാമെന്ന് വാഗ്ദാനം നൽകി ഉപഭോക്താക്കളിൽനിന്ന് പേര്, ഐഡി കാർഡ് വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ എന്നിവ ശേഖരിക്കുന്നു. ചില സന്ദർഭങ്ങളിൽ ഫോണുകളിലും കംപ്യൂട്ടറുകളിലും വിദൂര നിയന്ത്രണം ലഭിക്കുന്ന ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു. ഇതിലൂടെ ഉപകരണങ്ങളിലുള്ള രഹസ്യ വിവരങ്ങളും ബാങ്കിംഗ് പാസ്‌വേഡുകളും ഇവർ മോഷ്ടിക്കുന്നു. ഔദ്യോഗിക വെബ്‌സൈറ്റുകളുടെ ലിങ്കുകൾ കൃത്യമായി പരിശോധിച്ച് മാത്രം സേവനങ്ങൾ ഉപയോഗിക്കണമെന്നും, അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ബാങ്ക് വിവരങ്ങൾ കൈമാറുകയോ ചെയ്യരുതെന്നും പോലീസ് ഓർമ്മിപ്പിച്ചു.