
Honey Trap: അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി, ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ, മുൻ പോലീസുകാരി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
Honey Trap പഴനി: ഹണിട്രാപ്പ് കേസില്‍ അറസ്റ്റിലായി മുന്‍ പോലീസുകാരി. പണമിടപാട് സ്ഥാപന ഉടമയെ ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിലാണ് മുൻ പോലീസുകാരി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായത്. പഴനിയിലെ പണമിടപാട് സ്ഥാപന ഉടമയായ സുകുമാറിൽനിന്ന് പണം തട്ടാൻ ശ്രമിച്ച റാണി ചിത്ര, നാരായൺ, ദുർഗരാജ് എന്നിവരെയാണ് പഴനി പോലീസ് അറസ്റ്റു ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു. റാണി ചിത്രയുമായി അടുത്തിടപഴകുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ, സുകുമാര്‍ പോലീസില്‍ പരാതിപ്പെട്ടു. ഇവരുടെ ഫോൺ പരിശോധിച്ചപ്പോൾ നിരവധിപേരെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ ലഭിച്ചു. പിന്നാലെ റാണി ചിത്രയെ അറസ്റ്റു ചെയ്തു. റാണി ചിത്രയുടെ ഫോണിൽനിന്നു നിരവധി ഭീഷണി സന്ദേശങ്ങളും ആളുകളെ ഭീഷണിപ്പെടുത്താനായി ചിത്രീകരിച്ച വിഡിയോ ദൃശ്യങ്ങളും പോലീസിനു ലഭിച്ചു. നാണക്കേട് ഭയന്നാണ് പലരും പരാതി പറയാതിരുന്നതെന്ന് പോലീസ് പറഞ്ഞു. പോലീസ് സേനയുടെ ഭാഗമായിരുന്ന റാണി ചിത്ര സർവീസിൽനിന്ന് സ്വയം വിരമിക്കുകയായിരുന്നു. പിന്നീട്, പ്രണയം നടിച്ച് പലരിൽനിന്നായി പണം തട്ടുന്നതിലേക്ക് കടന്നു. ദുർഗരാജും നാരായണും റാണി ചിത്രയെ ഉപയോഗിച്ച് പലരിൽനിന്നായി പണം തട്ടിയിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ദുർഗരാജ്.
Comments (0)