ഡിജിറ്റൽ കൊമേഴ്‌സ്; ഓൺലൈൻ വിൽപ്പനയ്ക്ക് പുതിയ മാനദണ്ഡങ്ങളുമായി കുവൈത്ത്

Online Sale കുവൈത്ത് സിറ്റി: ഓൺലൈൻ വിൽപ്പനയ്ക്ക് പുതിയ മാനദണ്ഡങ്ങളുമായി കുവൈത്ത്. ഡിജിറ്റൽ കൊമേഴ്‌സ് സുതാര്യമാക്കാനാണ് നടപടി. ഇ-കോമേഴ്‌സ്, ഡിജിറ്റൽ ഇടപാടുകൾ എന്നിവയുടെ വ്യാപ്തി വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഇന്റർമീഡിയറി ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾക്കും അപ്ലിക്കേഷനുകൾക്കുമായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം 2026-ലെ 109-ാം നമ്പർ പുതിയ മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചിരിക്കുകയാണ്.

ഡിജിറ്റൽ വാണിജ്യ മേഖലയിൽ വ്യക്തമായ നിയമനിർമ്മാണം നടത്താനും ഉപഭോക്തൃ സംരക്ഷണവും സേവനങ്ങളിലെ സുതാര്യതയും ഉറപ്പാക്കാനുമാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ഉത്പ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും ഓർഡറുകൾ സ്വീകരിക്കുകയും ഡെലിവറി നടപ്പാക്കുകയും ചെയ്യുന്ന കുവൈത്തിലെ എല്ലാ ഡിജിറ്റൽ ആപ്പുകൾക്കും സേവനദാതാക്കൾക്കും പുതിയ വ്യവസ്ഥകൾ ബാധകമാണ്.

ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ, സേവനദാതാക്കൾ, ഉപഭോക്താക്കൾ, ഡെലിവറി ഏജൻസികൾ, കമ്മീഷനുകൾ, ഡെലിവറി ചാർജുകൾ എന്നിവയ്ക്ക് കൃത്യവും ഏകീകൃതവുമായ നിർവ്വചനങ്ങൾ പുതിയ ഉത്തരവിൽ നൽകിയിട്ടുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോം നടത്തുന്ന സേവനദാതാക്കൾ ആവശ്യമായ സർക്കാർ ലൈസൻസുകൾ കരസ്ഥമാക്കുകയും ഡാറ്റാ ചോർച്ചയും സൈബർ ആക്രമണങ്ങളും തടയുന്നതിനുള്ള കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. ഓർഡർ പൂർത്തിയാക്കുന്നതിന് മുൻപ് ഉൽപ്പന്നത്തിന്റെ വില, കമ്മീഷനുകൾ, ഡെലിവറി ചാർജുകൾ, മറ്റ് അധിക നിരക്കുകൾ എന്നിവ ഉപഭോക്താവിനെ വ്യക്തമായി കാണിച്ചിരിക്കണം. ഓർഡർ സ്വീകരിക്കുന്ന വ്യാപാരിയുടെ വിവരങ്ങൾ, സേവന ഉൽപ്പന്ന വിവരണം, നിബന്ധനകളും വ്യവസ്ഥകളും ആപ്പിൽ കൃത്യമായി പ്രസിദ്ധീകരിക്കണമെന്നും പുതിയ നിയമത്തിൽ വിശദീകരിക്കുന്നു.

ശക്തമായ പ്രതിരോധം; മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമായി നേരിടുന്നതായി കുവൈത്ത്

drone attack കുവൈത്ത് സിറ്റി: രാജ്യത്തെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ശക്തമായ പ്രതിരോധിച്ച് കുവൈത്ത്. രാജ്യത്തെ ലക്ഷ്യം വെച്ചെത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമായി നേരിടുന്നുണ്ടെന്ന് കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് വ്യക്തമാക്കി. വ്യോമ പ്രതിരോധ സംവിധാനങ്ങൾ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്‌ഫോടന ശബ്ദങ്ങൾ കേൾക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അധികാരികൾ നൽകുന്ന എല്ലാ നിർദ്ദേശങ്ങളും പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സാഹചര്യം പൂർണ നിയന്ത്രണത്തിലാണെന്നും സുരക്ഷാ സേന ജാഗ്രതയോടെ പ്രവർത്തിച്ചുവരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

പ്രവാസികളുടെ പോക്കറ്റ് കാലിയാകും; കുവൈത്തിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഉയർച്ച

food prices കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജൂൺ അവസാനത്തോടെ ഉപഭോക്തൃ വില സൂചിക (പണപ്പെരുപ്പ നിരക്ക്) യിൽ വർധനവ്. 2.19 ശതമാനം വർദ്ധനവുണ്ടായതായാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. പ്രധാന ചെലവ് മേഖലകളിലുണ്ടായ വിലവർദ്ധനവാണ് പ്രതിമാസ സൂചികയെ സ്വാധീനിച്ചത്. ഭക്ഷണം, ആരോഗ്യം, വസ്ത്രങ്ങൾ, വിദ്യാഭ്യാസം, ഇതര വസ്തുക്കളും സേവനങ്ങളും എന്നിവയുടെ നിരക്കിലുണ്ടായ വർദ്ധനവാണ് പണപ്പെരുപ്പ സൂചിക ഉയരാൻ പ്രധാന കാരണമായത്.

വിവിധ മേഖലകളിലെ പ്രധാന മാറ്റങ്ങൾ അറിയാം:

ഭക്ഷണവും പാനീയങ്ങളും: ഈ മേഖലയിലാണ് വാർഷിക നിരക്കിൽ ഏറ്റവും ഉയർന്ന വർദ്ധനവ് രേഖപ്പെടുത്തിയത്. 5.55%. വർധനവാണുണ്ടായത്. മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ 0.18% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇതര വസ്തുക്കൾക്കും സേവനങ്ങൾക്കും 5.8% വർദ്ധനവുണ്ടായി. ഗതാഗത മേഖലയിൽ 4.83% ഉയർന്ന വർദ്ധനവും വിനോദവും സംസ്‌കാരവും മേഖലയിൽ 1.13% വർദ്ധനവും രേഖപ്പെടുത്തി. വീട്ടുപകരണങ്ങളും പരിപാലനവും മേഖലയിൽ 1.11% വർദ്ധനവും ആരോഗ്യം, വാർത്താവിനിമയ മേഖലകളിൽ 1.03% വീതം വർദ്ധനവും വിദ്യാഭ്യാസ മേഖലയിൽ 1.02% വർദ്ധനവും രേഖപ്പെടുത്തി.

വസ്ത്രങ്ങൾ പാദരക്ഷകൾ എന്നിവയ്ക്ക് 0.89% വർദ്ധനവും ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും 0.22% വർദ്ധനവും പാർപ്പിട സേവനങ്ങൾക്ക് 0.16% വർദ്ധനവും രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, പുകയില ഉൽപന്നങ്ങൾ: മാറ്റമില്ലാതെ തുടരുന്നു. ഭക്ഷണവും പാനീയങ്ങളും ഒഴിവാക്കിയുള്ള കുവൈത്തിലെ വാർഷിക പണപ്പെരുപ്പ നിരക്ക് 1.43 ശതമാനമാണെന്നും സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ കൂട്ടിച്ചേർത്തു.

കുവൈത്തിൽ വ്യാപക ട്രാഫിക് പരിശോധന; 23,500 ൽ അധികം നിയമലംഘനങ്ങൾ, അറസ്റ്റിലായത് ഡസൻക്കണക്കിന് പേർ…

Traffic Campaigns കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാപക ട്രാഫിക് പരിശോധന. 2026 ജൂലൈ 13 മുതൽ 19 വരെയുള്ള തീയതികളിലായി രാജ്യത്തുടനീളം നടത്തിയ പരിശോധനയിൽ 23,567 ഗതാഗത നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആണ് പരിശോധന നടത്തിയത്. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഗതാഗത നിയമങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു പരിശോധന.

പരിശോധന ക്യാമ്പയിനിൽ 29 പേരെ ട്രാഫിക് കസ്റ്റഡിയിൽ എടുക്കുകയും 9 പേരെ ജുവൈനിൽ പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തുവെന്ന് അധികൃതർ വ്യക്തമാക്കി. 271 വാഹനങ്ങളും നാല് മോട്ടോർസൈക്കിളുകളും കണ്ടുകെട്ടുകയും ചെയ്തു. 2632 ട്രാഫിക് റിപ്പോർട്ടുകൾ അധികാരികൾ കൈകാര്യം ചെയ്തു. 927 റോഡപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. മയക്കുമരുന്ന് കൈവശം വെച്ച ഒരാളെയും അധികൃതർ അറസ്റ്റ് ചെയ്തു. റസിഡൻസി കാലാവധി കഴിഞ്ഞ 35 വ്യക്തികളെയും തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത ഒരാളെയും 36 വാണ്ടഡ് വ്യക്തികളെയും അധികൃതർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 26 വാണ്ടഡ് വാഹനങ്ങളും പിടികൂടി. വരുംദിവസങ്ങളിൽ കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും ഫീൽഡ് ക്യാമ്പയിനുകൾ തുടരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി. വാഹനം ഓടിക്കുന്നവർ ഗതാഗത നിയന്ത്രണങ്ങൾ പാലിക്കണമെന്നും റോഡ് സുരക്ഷാ വർദ്ധിപ്പിക്കുന്നതിനായി സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

സിവിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഡിജിറ്റലായി ലഭിക്കും; സഹേൽ ആപ്പിൽ പുതിയ സേവനം

കുവൈത്ത് സിറ്റി: കുവൈത്തിൽ സിവിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഇനി ഡിജിറ്റലായി ലഭിക്കും. ഇതിനായി സഹേൽ ആപ്പിൽ പുതിയ സേവനം ആരംഭിച്ചു. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനാണ് ഈ സേവനം നൽകുന്നത്. പൊതുജനങ്ങൾക്ക് നൽകുന്ന ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഡിജിറ്റലായി ലഭ്യമാകുന്ന ഈ സർട്ടിഫിക്കറ്റ്, ഔദ്യോഗിക ആവശ്യങ്ങൾക്കായി വ്യക്തികളുടെ സിവിൽ രജിസ്‌ട്രേഷൻ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിനായി ഉപയോഗിക്കാവുന്നതാണ്. സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും, ഭരണനിർവ്വഹണ നടപടികൾ ലളിതമാക്കുന്നതിനുമാണ് പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി. സാഹേൽ പ്ലാറ്റ്ഫോമിലൂടെ ഔദ്യോഗിക രേഖകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നത് വഴി ഉപഭോക്താക്കളുടെ സമയവും അധ്വാനവും ലാഭിക്കാൻ കഴിയും.

കുവൈത്ത്: പുതിയ സിവിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുമായി പാസി: സേവനങ്ങൾ ഇനി എളുപ്പത്തിൽ ലഭ്യമാകും

Civil Registration Certificate Sahel കുവൈത്ത് സിറ്റി: കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ തങ്ങളുടെ ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ‘സഹൽ’ ആപ്ലിക്കേഷൻ വഴി പുതിയ ‘സിവിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്’ പുറത്തിറക്കി.പൂർണ്ണമായും ഡിജിറ്റലായി നൽകുന്ന ഈ സർട്ടിഫിക്കറ്റ്, ഔദ്യോഗിക അധികാരികൾ ആവശ്യപ്പെടുന്ന ഏത് സമയത്തും ഒരു വ്യക്തിയുടെ സിവിൽ രജിസ്‌ട്രേഷൻ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താൻ ഉപയോഗിക്കാവുന്നതാണ്. ഡിജിറ്റൽ ഭരണസേവനങ്ങൾ വർദ്ധിപ്പിക്കുന്നതിനും, ഭരണപരമായ നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനും, സഹൽ പ്ലാറ്റ്‌ഫോമിലൂടെ ഔദ്യോഗിക രേഖകൾ എളുപ്പത്തിൽ ലഭ്യമാക്കി ഉപയോക്താക്കളുടെ സമയവും അധ്വാനവും ലാഭിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ സേവനമെന്ന് പാസി വ്യക്തമാക്കി.

ഈന്തപ്പഴത്തിന്‍റെ കുരു നീക്കി അതിനുള്ളിൽ കഞ്ചാവ്! കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട

drug in dates parcel kuwait കുവൈത്ത് സിറ്റി: തായ്‌ലൻഡിൽ നിന്ന് തപാൽ പാർസൽ വഴി കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച അപൂർവ്വ കഞ്ചാവ് ശേഖരം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പിടികൂടി. എയർ കാർഗോ കസ്റ്റംസ് വകുപ്പിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് തികച്ചും വ്യത്യസ്തമായ രീതിയിൽ ഒളിപ്പിച്ചുകടത്തിയ മയക്കുമരുന്ന് പിടിച്ചെടുത്തത്. ഔദ്യോഗിക രേഖകളിൽ ‘ഈന്തപ്പഴം’ എന്ന് രേഖപ്പെടുത്തിയിരുന്ന പാക്കറ്റിൽ സംശയം തോന്നിയ കസ്റ്റംസ് ഇൻസ്പെക്ടർമാർ നടത്തിയ വിശദമായ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഈന്തപ്പഴങ്ങൾക്കുള്ളിലെ കുരു നീക്കം ചെയ്ത ശേഷം അതിനുള്ളിൽ പ്രത്യേകമായി തിരുകിക്കയറ്റിയ നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇത്തരത്തിൽ തയാറാക്കിയ 104 ഈന്തപ്പഴ കഷണങ്ങളാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം 549 ഗ്രാം തൂക്കമുണ്ട്. മയക്കുമരുന്ന് വിരുദ്ധ വകുപ്പുമായി ചേർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ നീക്കത്തിനൊടുവിൽ പാർസൽ കൈപ്പറ്റാൻ എത്തിയ ശ്രീലങ്കൻ സ്വദേശിയായ പ്രതിയെ സംഭവസ്ഥലത്തു വെച്ച് തന്നെ വലയിലാക്കി. വിഷയത്തിൽ കസ്റ്റംസ് റിപ്പോർട്ട് തയാറാക്കിയിട്ടുണ്ടെന്നും, തുടർന്നുള്ള നിയമനടപടികൾക്കായി പ്രതിയെയും പിടിച്ചെടുത്ത മയക്കുമരുന്നും മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡിന് കൈമാറിയതായും അധികൃതർ അറിയിച്ചു.

രാഷ്ട്രീയമോ മതപരമല്ലാത്തതോ ആയ ലക്ഷ്യങ്ങൾക്കായി ആരാധനാലയങ്ങൾ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ച് കുവൈത്ത്

Exploitation Worship Places Kuwait കുവൈത്ത് സിറ്റി: ഇസ്ലാമിക കാര്യ മന്ത്രാലയം സ്ഥാപിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുന്ന ആരാധനാലയങ്ങൾ ഒഴികെയുള്ള മറ്റ് ആരാധനാലയങ്ങളുടെ സ്ഥാപനവും ഭരണവും നിയന്ത്രിക്കുന്നത് സംബന്ധിച്ച് ‘ഡിക്രി ലോ നമ്പർ 72/2026’ (Decree Law No. 72/2026) പുറപ്പെടുവിച്ചു. ഞായറാഴ്ച ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ-യൗമിൽ’ പ്രസിദ്ധീകരിച്ച ഈ പുതിയ നിയമത്തിൽ, നിയമത്തിന്റെ ലക്ഷ്യങ്ങളും ‘ആരാധനാലയ സമിതിയുടെ’ രൂപീകരണവും ഉൾപ്പെടെ 30 വകുപ്പുകൾ അടങ്ങിയിരിക്കുന്നു. നിയമത്തിന്റെ ആർട്ടിക്കിൾ 2 വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: “ആരാധനാലയങ്ങൾ സ്ഥാപിക്കുന്നതും കൈകാര്യം ചെയ്യുന്നതും സുതാര്യമായി നിയന്ത്രിക്കാനും, മതസ്വാതന്ത്ര്യവും പൗരന്മാർക്കിടയിലെ സമത്വവും പ്രോത്സാഹിപ്പിക്കാനുമാണ് ഈ നിയമം ലക്ഷ്യമിടുന്നത്. ആരാധനാലയങ്ങളെ രാഷ്ട്രീയ ആവശ്യങ്ങൾക്കോ ഇതര ഇതര-മതപരമായ കാര്യങ്ങൾക്കോ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.”

ആർട്ടിക്കിൾ 16 അനുസരിച്ച് ആരാധനാലയങ്ങളിൽ നിരോധിച്ചിരിക്കുന്ന പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:

■ ഏതെങ്കിലും മതത്തിന്റെയോ വിഭാഗത്തിന്റെയോ മറ്റ് വിശ്വാസങ്ങളുടെയോ പ്രബോധനങ്ങളെ അധിക്ഷേപിക്കുകയോ അധിക്ഷേപിക്കുന്നതിനെ പിന്തുണയ്ക്കുകയോ ചെയ്യുക.
■ രാജ്യത്തിന്റെ ആഭ്യന്തര-വൈദേശിക രാഷ്ട്രീയ കാര്യങ്ങളിലോ ഭരണസംവിധാനത്തിലോ ഇടപെടുക, അല്ലെങ്കിൽ പൊതുസമാധാനം തകർക്കുക.
■ വർഗീയ, വംശീയ, മതപരമായ അല്ലെങ്കിൽ വംശീയമായ ഭിന്നതകൾ ഇളക്കിവിടുക്ക, അല്ലെങ്കിൽ തീവ്രവാദത്തെയോ അക്രമത്തെയോ പ്രോത്സാഹിപ്പിക്കുക.
■ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പിന്റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഗതാഗതത്തിനോ സുരക്ഷയ്ക്കോ പൊതുസമാധാനത്തിനോ തടസ്സമുണ്ടാക്കുന്ന രീതിയിൽ ആരാധനാലയങ്ങൾക്ക് പുറത്ത് മതപരമായ ചടങ്ങുകളോ ആചാരങ്ങളോ നടത്തുക.
■ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പിന്റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ പരിപാടികൾ സംഘടിപ്പിക്കുക.
■ തനിക്കോ മറ്റുള്ളവർക്കോ ദോഷം വരുത്തുന്നതോ ആരാധനാലയത്തിലെ ഏതെങ്കിലും വ്യക്തിയുടെയോ ആരാധകന്റെയോ ജീവനക്കാരന്റെയോ ആരോഗ്യത്തിനോ സുരക്ഷയ്ക്കോ ഭീഷണിയാകുന്നതോ ആയ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ നടത്തുക.
■ ഏതെങ്കിലും രാജ്യത്തിന്റെ നയതന്ത്ര, സുരക്ഷാ അല്ലെങ്കിൽ ഔദ്യോഗിക സ്ഥാപനങ്ങളുമായി ബന്ധപ്പെടുക.
■ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര അല്ലെങ്കിൽ വിദേശ നയങ്ങളിൽ ഇടപെടുകയോ അത്തരം ഇടപെടലുകൾക്ക് ആരാധനാലയങ്ങളെ വേദിയാക്കുകയോ ചെയ്യുക.
■ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വിഭാഗത്തിൽ നിന്ന് പെർമിറ്റ് നേടാതെ സ്ഥിരമായോ താൽക്കാലികമായോ ജീവനക്കാരെ റിക്രൂട്ട് ചെയ്യുകയോ നിയമിക്കുകയോ ചെയ്യുക.

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ ആറ് മാസത്തിനുള്ളിൽ ബന്ധപ്പെട്ട മന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മന്ത്രിസഭാ തീരുമാനത്തിലൂടെ ഈ നിയമത്തിന്റെ എക്സിക്യൂട്ടീവ് നിയമാവലികൾ പുറപ്പെടുവിക്കും. എക്സിക്യൂട്ടീവ് നിയമാവലികൾ പുറപ്പെടുവിക്കുന്നത് വരെ നിലവിലുള്ള നിയമങ്ങൾ, ഈ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമല്ലാത്ത പരിധി വരെ പ്രാബല്യത്തിൽ തുടരും.

ഡ്രോൺ ഉടമസ്ഥാവകാശം ഇനി ഡിജിറ്റലായി മാറ്റാം: പുതിയ സേവനവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Drone Owners Sahel App കുവൈത്ത് സിറ്റി: സർക്കാർ ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ഡ്രോണുകളുടെ ഉടമസ്ഥാവകാശം ഡിജിറ്റലായി കൈമാറാൻ സാധിക്കുന്ന പുതിയ ഇലക്ട്രോണിക് സേവനം കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ‘സഹൽ’ ആപ്പിലൂടെ പുറത്തിറക്കി. പുതിയ ‘ഡ്രോൺ ഉടമസ്ഥാവകാശ കൈമാറ്റ’ സേവനത്തിലൂടെ നിലവിലെ ഉടമയ്ക്കും പുതിയ ഉടമയ്ക്കും ഒരുപോലെ സഹൽ ആപ്പ് വഴി ഡിജിറ്റലായി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. ഇത് നേരിട്ടുള്ള സന്ദർശനങ്ങളുടെയും പേപ്പർവർക്കുകളുടെയും ആവശ്യകത ഒഴിവാക്കി നടപടികൾ കൂടുതൽ എളുപ്പമാക്കുന്നു. ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കുന്നതിനും ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ വഴി ഭരണപരമായ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ തുടക്കം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy