
UAE Midday Break Rule അബുദാബി: യുഎഇയിൽ നിലവിലുള്ള ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. വേനൽക്കാലത്ത് കടുത്ത ചൂടിൽ നിന്നും ആരോഗ്യപ്രശ്നങ്ങളിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12.30 മുതൽ 3 വരെയാണ് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഡെലിവറി ജീവനക്കാർക്കും ഈ നിയമം ബാധകമാണ്. നിയമം ലംഘിച്ച് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്ന കമ്പനികൾക്കെതിരെ താഴെ പറയുന്ന നടപടികൾ സ്വീകരിക്കും: നിയമം ലംഘിക്കുന്ന ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതം പിഴ. ഒന്നിലേറെ തൊഴിലാളികൾ ഉൾപ്പെടുന്ന നിയമലംഘനങ്ങൾക്ക് പരമാവധി 50,000 ദിർഹം വരെ പിഴ ഈടാക്കും. ലംഘനത്തിന്റെ തീവ്രതയനുസരിച്ച് കമ്പനിയുടെ ഫയലുകൾ മരവിപ്പിക്കുകയും മന്ത്രാലയത്തിന്റെ വർഗീകരണത്തിൽ കമ്പനിയുടെ ഗ്രേഡ് താഴ്ത്തുകയും ചെയ്യും. വീഴ്ചകൾ കാരണം തൊഴിലാളികൾക്ക് പരുക്കേൽക്കുകയോ മറ്റ് നിയമപരമായ ബാധ്യതകൾ ലംഘിക്കപ്പെടുകയോ ചെയ്താൽ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. സാങ്കേതിക കാരണങ്ങളാലോ പൊതുജന സുരക്ഷ മുൻനിർത്തിയോ നിർത്തിവയ്ക്കാൻ കഴിയാത്ത അടിയന്തര ജോലികൾക്ക് മാത്രമാണ് നിയമത്തിൽ ഇളവുകളുള്ളത്. ഇതിനായി മന്ത്രാലയത്തിൽ നിന്ന് പ്രത്യേകം അനുമതി തേടേണ്ടതില്ല. ജലം, വൈദ്യുതി, വാർത്താവിനിമയം തുടങ്ങിയ അവശ്യ സേവനങ്ങളിലെ തകരാറുകൾ പരിഹരിക്കൽ. ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള അടിയന്തര റോഡ് പണികൾ. പൊതുജീവിതത്തെയോ ഗതാഗതത്തെയോ ബാധിക്കുന്നതിനാൽ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി ചെയ്യുന്ന ജോലികൾ. ഇളവ് ലഭിച്ച ജോലികളിൽ ഏർപ്പെടുന്ന കമ്പനികളും തൊഴിലാളികളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കാൻ ബാധ്യസ്ഥരാണ്. ഇളവുകളുള്ള ജോലികൾ ചെയ്യുന്ന തൊഴിലുടമകൾ ജോലിസ്ഥലത്ത് താഴെ പറയുന്ന സൗകര്യങ്ങൾ നിർബന്ധമായും ഒരുക്കണം. തൊഴിലാളികൾക്ക് വിശ്രമിക്കാൻ തണലുള്ള സൗകര്യം. തണുത്ത കുടിവെള്ളവും ഒആർഎസ് പോലുള്ള ലവണങ്ങൾ അടങ്ങിയ പാനീയങ്ങളും. ഫാനുകളോ മറ്റ് കൂളിങ് സംവിധാനങ്ങളോ. ആവശ്യമായ പ്രഥമശുശ്രൂഷാ സാമഗ്രികൾ. യഥാർത്ഥത്തിൽ ഇളവ് ലഭിച്ച ജോലികളും അല്ലാത്തവയും തിരിച്ചറിയാൻ പ്രത്യേക പരിശീലനം ലഭിച്ച പരിശോധനാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചാണ് മന്ത്രാലയത്തിന്റെ ഫീൽഡ് ടീം പരിശോധന നടത്തുന്നത്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്ന പൊതുജനങ്ങൾക്ക് മന്ത്രാലയത്തിന്റെ കോൾ സെന്റർ: 600590000, മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴിയോ വിവരങ്ങൾ അറിയിക്കാവുന്നതാണ്.