
UAE-Mumbai flights delayed ദുബായ്: മുംബൈയിൽ തുടർച്ചയായ മൂന്നാം ദിവസവും പെയ്യുന്ന കനത്ത മഴയെത്തുടർന്ന് യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ വൈകുന്നു. മുംബൈ ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ മഴ ബാധിച്ചതോടെ, യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് സമയവിവരങ്ങൾ പരിശോധിക്കണമെന്ന് എയർലൈനുകൾ നിർദേശിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് റോഡ് ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ദുബായിൽ നിന്ന് മുംബൈയിലേക്കുള്ള ഒട്ടേറെ സർവീസുകളാണ് വൈകിയത്. ദുബായ് എയർപോർട്ട് അധികൃതർ നൽകുന്ന വിവരമനുസരിച്ച് തിങ്കളാഴ്ച രാത്രി ദുബായിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാനങ്ങൾ മണിക്കൂറുകളോളം വൈകിയാണ് സർവീസ് നടത്തിയത്. മുംബൈയിൽ നിന്ന് ദുബായിലേക്ക് വരേണ്ട വിമാനങ്ങളും ശരാശരി ഒരു മണിക്കൂറോളം വൈകിയെത്തി. കനത്ത മഴയെത്തുടർന്ന് ആഭ്യന്തര, രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ പതിനേഴോളം വിമാനങ്ങൾ റദ്ദാക്കുകയും അഞ്ചിലേറെ വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. റോഡ് ഗതാഗതം മന്ദഗതിയിലായതിനാൽ വിമാനത്താവളത്തിലേക്ക് പോകുന്നവർ യാത്രാസമയത്തിൽ കൂടുതൽ ഇളവ് നൽകി നേരത്തെ ഇറങ്ങണമെന്ന് ഇൻഡിഗോ ഉൾപ്പെടെയുള്ള എയർലൈനുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. അകാസ എയർ ഉൾപ്പെടെയുള്ള മറ്റ് മുൻനിര എയർലൈനുകളും തങ്ങളുടെ യാത്രക്കാർക്കായി പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് വിമാന സമയങ്ങളിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ, യുഎഇക്കും മുംബൈയ്ക്കും ഇടയിൽ യാത്ര ചെയ്യുന്നവർ അതത് എയർലൈനുകളുമായോ വിമാനത്താവള അധികൃതരുമായോ നേരിട്ട് ബന്ധപ്പെട്ട് കൃത്യമായ സമയം ഉറപ്പുവരുത്തേണ്ടതാണ്.