
UAE missile drone threats ദുബായ്: ഞായറാഴ്ച (ജൂലൈ 12) പുലർച്ചെയോടെ രാജ്യത്തിന് നേരെയുണ്ടായ പുതിയ മിസൈൽ, ഡ്രോൺ ഭീഷണികളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി പ്രതിരോധിച്ചതായി യുഎഇ) അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട വലിയ ശബ്ദങ്ങൾ മിസൈലുകൾ ആകാശത്തുവെച്ച് തകർക്കുന്നതുമായി ബന്ധപ്പെട്ടതാണെന്ന് പുലർച്ചെ 6.37-ന് യുഎഇ പ്രതിരോധ മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. ആകാശത്തുവെച്ച് തകർത്ത മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങൾ വീണുകിടക്കുന്നത് കണ്ടാൽ അതിനടുത്തേക്ക് പോകാനോ, തൊടാനോ, ചിത്രങ്ങൾ പകർത്താനോ പാടില്ലെന്നും, സുരക്ഷാ ഉദ്യോഗസ്ഥരെ സാഹചര്യം വിലയിരുത്താൻ അനുവദിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം അവശിഷ്ടങ്ങളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിച്ച് വിവരമറിയിക്കേണ്ടതാണ്.ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കണ്ടെയ്നർ കപ്പലിന് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ആക്രമണം നടത്തിയതിനെത്തുടർന്ന്, ഇറാനിലെ ചില കേന്ദ്രങ്ങൾക്ക് നേരെ യുഎസ് സൈന്യം പുതിയ റൗണ്ട് വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇപ്പോൾ ആക്രമണം ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ മെയ് 4-ന് ശേഷമുള്ള 69 ദിവസത്തെ ഇടവേളയ്ക്ക് ശേഷം യുഎഇയിൽ പുറപ്പെടുവിക്കുന്ന ആദ്യത്തെ യഥാർത്ഥ ദേശീയ അടിയന്തര മുന്നറിയിപ്പാണിത്. മെയ് 4-നും സമാനമായ രീതിയിൽ വ്യോമഭീഷണികൾ ഉയർന്നപ്പോൾ പ്രതിരോധ മന്ത്രാലയം വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമാക്കുകയും വലിയ ശബ്ദങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ജൂൺ 26-ന് രാജ്യത്തെ പല താമസക്കാർക്കും മൊബൈലിൽ അടിയന്തര മുന്നറിയിപ്പ് സന്ദേശം ലഭിച്ചിരുന്നെങ്കിലും, അത് ഒരു സാങ്കേതിക തകരാർ (Technical glitch) മൂലമുണ്ടായതാണെന്നും സുരക്ഷാ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്നും അധികൃതർ പിന്നീട് വ്യക്തമാക്കിയിരുന്നു. യുഎഇക്ക് പുറമെ ഖത്തറിന്റെയും ബഹ്റൈന്റെയും വ്യോമപ്രതിരോധ സംവിധാനങ്ങളും ഞായറാഴ്ച പുലർച്ചെ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടെത്തിയ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കാൻ സജീവമായി രംഗത്തിറങ്ങിയിരുന്നു. ബഹ്റൈനിൽ താമസക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകുന്നതിനായി സൈറണുകൾ മുഴക്കിയതായും റിപ്പോർട്ടുകളുണ്ട്.