Kuwaiti Doctor’s Home Gold Theft കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിൽ വനിതാ ഡോക്ടറുടെ വീട്ടിൽ നിന്ന് ഏകദേശം 20,000 കുവൈത്ത് ദിനാർ (ഏകദേശം 55 ലക്ഷം രൂപ) വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഡോക്ടറാണ് തന്റെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ കാണാതായ വിവരം ആദ്യം ശ്രദ്ധിച്ചത്. ഉടൻ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ വിവരമറിയിച്ചു. സ്വർണ്ണവില തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഭാവിയിലേക്കുള്ള ഒരു സമ്പാദ്യം എന്ന നിലയിൽ കാലങ്ങളായി സ്വരൂപിച്ചുവെച്ച ആഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് അവർ പോലീസിനോട് പറഞ്ഞു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. ആരെയും നേരിട്ട് സംശയിക്കുന്നതായി ഡോക്ടർ മൊഴി നൽകിയിട്ടില്ല. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളും വിരലടയാളങ്ങളും സംഘം പരിശോധിച്ചുവരികയാണ്. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. മോഷണം നടന്ന സമയത്ത് ആരെങ്കിലും സംശയാസ്പദമായ സാഹചര്യത്തിൽ വീടിന് പരിസരത്ത് എത്തിയിരുന്നോ എന്ന് ഇതിലൂടെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. കൂടാതെ, ഡോക്ടറുടെ പരിചയക്കാർ, വീട്ടിലെ ജീവനക്കാർ എന്നിവരെ കേന്ദ്രീകരിച്ചും സിഐഡി അന്വേഷണം നടത്തുന്നുണ്ട്. വിലപിടിപ്പുള്ള വസ്തുക്കൾ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് വ്യക്തമായ അറിവുള്ളവരാണോ മോഷണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. പ്രതികളെ ഉടൻ കണ്ടെത്താനും നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കാനും സാധിക്കുമെന്ന വിശ്വാസത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.