
US Blockade ദുബായ്/വാഷിങ്ടൻ: ഇറാൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം മറികടക്കാൻ കൂടുതൽ കപ്പലുകൾ ശ്രമിക്കുന്നതായി റിപ്പോർട്ട്. പേർഷ്യൻ കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾ വർധിച്ചുവരുന്നത് ഷിപ്പിംഗ് കമ്പനികളെ അപകടകരമായ തീരുമാനങ്ങളിലേക്ക് നയിക്കുകയാണെന്ന് നാവിക സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സെന്റർ ഫോർ നേവൽ അനാലിസിസിലെ സെക്യൂരിറ്റി അഫയേഴ്സ് ഡയറക്ടർ ജോഷ്വ താലിസ് ആണ് നിലവിലെ സാഹചര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. മറ്റ് വഴികളില്ലാത്തതിനാൽ കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾക്കിടയിൽ വലിയ തോതിലുള്ള “സമ്മർദ്ദം” രൂപപ്പെട്ടിട്ടുണ്ട്. ഇത് മുൻകാല പ്രതിസന്ധികളെ അപേക്ഷിച്ച് കൂടുതൽ അപകടസാധ്യതയുള്ള നീക്കങ്ങൾ നടത്താൻ കപ്പൽ ഉടമകളെ പ്രേരിപ്പിക്കുന്നു. സ്വന്തം ഐഡന്റിറ്റിയോ ലക്ഷ്യസ്ഥാനമോ മറച്ചുവെച്ച് സഞ്ചരിക്കുന്ന കപ്പലുകളുടെ സാന്നിധ്യം ഉപരോധം നടപ്പിലാക്കുന്നതിൽ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. നിരീക്ഷണത്തിലെ ഇത്തരം വിടവുകൾ മുതലെടുക്കാൻ ചില കപ്പലുകൾ ശ്രമിച്ചേക്കാം. ഇത്തരം ഒളിച്ചുകളികൾ ഉപരോധത്തെ കാര്യമായി ബാധിക്കില്ലെന്ന് ജോഷ്വ താലിസ് നിരീക്ഷിക്കുന്നു. അമേരിക്കൻ നാവികസേനയുടെ കരുത്തുറ്റ ട്രാക്കിംഗ് സംവിധാനങ്ങൾ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാൻ പര്യാപ്തമാണ്. ഒന്നോ രണ്ടോ കപ്പലുകൾ ഉപരോധം മറികടന്ന് പോകുന്നതിനേക്കാൾ, ദീർഘകാലാടിസ്ഥാനത്തിൽ ഈ ഉപരോധം സൃഷ്ടിക്കുന്ന സാമ്പത്തിക സമ്മർദ്ദമായിരിക്കും ഇറാന് മേലുള്ള ഉപരോധത്തിന്റെ വിജയം നിശ്ചയിക്കുക.
കുവൈത്തിൽ വെയർഹൗസ് പ്രതിസന്ധി രൂക്ഷം; മംഗഫ് തീപിടുത്തത്തിന് ശേഷം കർശന നിയന്ത്രണം
Kuwait Warehouse Crisis കുവൈത്ത് സിറ്റി: കുവൈത്തിലെ വെയർഹൗസിംഗ് (സംഭരണ ശാലകൾ) മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി റിയൽ എസ്റ്റേറ്റ് വിദഗ്ധൻ ഫഹദ് അൽ മോമെൻ. വർധിച്ചുവരുന്ന ആവശ്യത്തിനനുസരിച്ച് സംഭരണ സ്ഥലങ്ങൾ ലഭ്യമല്ലാത്തത് വിപണിയെ ദോഷകരമായി ബാധിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ കുവൈത്തിലുള്ള ആകെ സംഭരണ വിസ്തൃതി ഏകദേശം 21 ചതുരശ്ര കിലോമീറ്റർ മാത്രമാണെന്നും ഇത് വിപണിയുടെ യഥാർത്ഥ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ലെന്നും ഫഹദ് അൽ മോമെൻ വിശദീകരിച്ചു. കോവിഡ് മഹാമാരിക്ക് ശേഷം അർദിയ പോലുള്ള സ്ഥലങ്ങളിൽ സ്റ്റോറേജ് പ്ലോട്ടുകളുടെ മൂല്യവും വാടകയും ഇരട്ടിയായി വർദ്ധിച്ചു. മംഗഫ് തീപിടുത്തത്തിന് പിന്നാലെ ലൈസൻസില്ലാത്ത കെട്ടിടങ്ങളിലും ഇൻവെസ്റ്റ്‌മെന്റ് പ്രോപ്പർട്ടികളിലും സാധനങ്ങൾ സൂക്ഷിക്കുന്നതിന് അധികൃതർ കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ നിയമപരമായ വെയർഹൗസുകൾക്ക് ഡിമാൻഡ് കുത്തനെ ഉയർന്നു. ഉപയോഗിക്കാത്ത ഭൂമി കണ്ടെത്തി പുതിയ സംഭരണ കേന്ദ്രങ്ങൾ അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനം സ്വാഗതാർഹമാണ്. മിന അബ്ദുള്ളയിലേതു പോലെ നിക്ഷേപകർക്ക് ഭൂമി വിട്ടുനൽകുന്ന രീതി നടപ്പിലാക്കുന്നത് വാടക കുറയാനും ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കാനും സഹായിക്കും. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സംഭരണശാലകൾ വിപണിയിൽ അനാരോഗ്യകരമായ മത്സരം സൃഷ്ടിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന വ്യാപാരികളെ ഇത് ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കുവൈത്തിൽ വിസ തർക്കങ്ങളിലെ കോടതി വിധി നടപ്പിലാക്കുന്നതിൽ പുതിയ മാറ്റം; ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം
Kuwait Court Documents കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിനെതിരെയുള്ള താമസാനുമതി (Residency) തർക്കങ്ങളുമായി ബന്ധപ്പെട്ട കോടതി വിധികൾ സ്വീകരിക്കുന്നതിൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കുവൈത്ത് താമസകാര്യ വകുപ്പ്. നീതിന്യായ മന്ത്രാലയത്തിന് കീഴിലെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം പുറപ്പെടുവിക്കുന്ന കോടതി വിധികൾ നേരിട്ട് സ്വീകരിക്കരുതെന്ന് താമസകാര്യ വകുപ്പ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മസീദ് അൽ മുതൈരി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഭരണപരമായ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും നിയമപരമായ കാര്യങ്ങളിൽ കൃത്യത ഉറപ്പുവരുത്തുന്നതിനുമാണ് ഈ പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. താമസാനുമതി സംബന്ധിച്ച കേസുകളിലെ വിധികൾ പരിശോധിക്കാനും വിലയിരുത്താനും പ്രത്യേക വകുപ്പുകളെ ചുമതലപ്പെടുത്തി. അപേക്ഷകർ ആദ്യം ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ലീഗൽ അഫയേഴ്‌സിനെയാണ് സമീപിക്കേണ്ടത്. നിയമവിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷം, സെൻട്രൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി സിസ്റ്റംസ് ആൻഡ് എൻട്രി ആൻഡ് എക്സിറ്റ് പ്രൊസീജിയേഴ്സ് എന്ന വിഭാഗമാണ് ഇത്തരം കോടതി വിധികളിൽ അന്തിമ തീരുമാനമെടുക്കുക. എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിൽ നിന്നുള്ള രേഖകൾ നേരിട്ട് സ്വീകരിച്ച് നടപടികൾ എടുക്കരുതെന്നും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജീവനക്കാർക്ക് നിർദ്ദേശം നൽകി.
കുവൈത്തിൽ പ്രവാസി അധ്യാപകർക്ക് പകരമായി സ്വദേശികളെ നിയമിക്കുന്നു; എട്ട് വിഷയങ്ങളിൽ ഒഴിവാക്കുന്നത്…
Kuwait to Terminate Expat Teachers കുവൈത്ത് സിറ്റി: കുവൈത്ത് വിദ്യാഭ്യാസ മേഖലയിൽ പ്രവാസികൾക്ക് പകരമായി സ്വദേശികളെ നിയമിക്കുന്നതിനുള്ള (കുവൈത്തൈസേഷൻ) അഞ്ചു വർഷത്തെ ബൃഹത്തായ പുനഃക്രമീകരണ പദ്ധതി സിവിൽ സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ട എട്ട് വിഷയങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി അധ്യാപകരെ ഘട്ടംഘട്ടമായി ഒഴിവാക്കി പകരം സ്വദേശി ഉദ്യോഗാർത്ഥികളെ നിയമിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. അധ്യാപകരുടെ എണ്ണത്തിൽ നിലവിൽ മിച്ചമുള്ള എട്ട് പ്രത്യേക വിഷയങ്ങളിലാണ് ഈ മാറ്റം കൊണ്ടുവരുന്നത്. ഈ തസ്തികകളിൽ വരും വർഷങ്ങളിൽ പ്രവാസി അധ്യാപകരുടെ എണ്ണം പൂജ്യമാക്കുക എന്നതാണ് ലക്ഷ്യം. ഇസ്‌ലാമിക് എജ്യുക്കേഷൻ, ഫിസിക്കൽ എജ്യുക്കേഷൻ, ഫ്രഞ്ച് ഭാഷ, ഹോം ഇക്കണോമിക്സ്, ആർട്ട് എജ്യുക്കേഷൻ, കിന്റർഗാർട്ടൻ, സൈക്കോളജി, സോഷ്യൽ സ്റ്റഡീസ് എന്നീ എട്ട് വിഷയങ്ങളിലെ അധ്യാപകർക്കാണ് ജോലി നഷ്ടമാവുക. 2026-2027 അധ്യയന വർഷം അവസാനിക്കുന്നതോടെ നടപടികൾ ആരംഭിക്കും. ആകെ 3,795 അധ്യാപകരെയാണ് (3,757 വനിതകൾ, 38 പുരുഷന്മാർ) ഈ നയം ബാധിക്കുന്നത്. ആദ്യ നാല് വർഷം പ്രതിവർഷം 766 അധ്യാപകരെ വീതവും അവസാന വർഷം 731 പേരെയും ഒഴിവാക്കും. ഈ വിഷയങ്ങളിൽ സ്വദേശി ഉദ്യോഗാർത്ഥികളുടെ വലിയ നിര തന്നെയുള്ളപ്പോൾ പ്രവാസികളെ തുടരാൻ അനുവദിക്കേണ്ടതില്ലെന്നാണ് സിവിൽ സർവീസ് കമ്മീഷന്റെ തീരുമാനം. കുവൈത്തി ബിരുദധാരികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒഴിവാക്കപ്പെടുന്ന അധ്യാപകരുടെ കണക്ക്: ഫിസിക്കൽ എജ്യുക്കേഷൻ: 1,744, ഇസ്‌ലാമിക് സ്റ്റഡീസ്: 1,083, കിന്റർഗാർട്ടൻ: 285, സോഷ്യൽ സ്റ്റഡീസ്: 216, ഫ്രഞ്ച് ഭാഷ: 204, ആർട്ട് എജ്യുക്കേഷൻ: 148, ഇക്കണോമിക്സ്: 91, സൈക്കോളജി: 24.
സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു; കുവൈത്തിൽ അഞ്ച് പേർക്ക് കടുത്തശിക്ഷ
embezzlement in kuwait കുവൈത്ത് സിറ്റി: നിക്ഷേപ വാഗ്ദാനം നൽകി പ്രവാസി വനിതയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്ത കേസിലെ അഞ്ച് പ്രതികൾക്ക് കുവൈത്ത് അപ്പീൽ കോടതി ഏഴ് വർഷം കഠിനതടവ് വിധിച്ചു. പ്രതികൾക്ക് 38,000 കുവൈത്ത് ദിനാർ പിഴയും ചുമത്തിയിട്ടുണ്ട്. 2022-ൽ ആരംഭിച്ച കേസിനാണ് അപ്പീൽ കോടതിയുടെ വിധി പ്രസ്താവത്തോടെ അന്ത്യമായത്. നേരത്തെ പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഉയർന്ന കോടതി ശിക്ഷാ നടപടികൾ പ്രഖ്യാപിച്ചത്. പ്രതികളും തിരിച്ചറിയാത്ത മറ്റൊരാളും ചേർന്ന് സംഘം ചേർന്നാണ് ഇരയെ കബളിപ്പിച്ചത്. ലാഭകരമായ നിക്ഷേപ അവസരമെന്നു വിശ്വസിപ്പിച്ച് യുവതിയുടെ മൊബൈലിൽ ഒരു സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയായിരുന്നു. ഈ സോഫ്റ്റ്‌വെയർ വഴി യുവതിയുടെ ബാങ്കിംഗ് വിവരങ്ങൾ കൈക്കലാക്കിയ പ്രതികൾ അക്കൗണ്ടിൽ നിന്ന് 19,000 ദിനാർ അനധികൃതമായി തട്ടിയെടുത്തു. ഈ തുക പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റുകയും പിന്നീട് പണമായി പിൻവലിക്കുകയും ചെയ്തു. തട്ടിയെടുത്ത പണത്തിന്റെ ഒരു ഭാഗം വിദേശത്തേക്ക് കടത്തുകയും ബാക്കി തുക ഉപയോഗിച്ച് ക്രിപ്‌റ്റോകറൻസി വാങ്ങുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ബാങ്ക് രേഖകൾ തിരുത്തുക, അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളിൽ കൃത്രിമം കാണിക്കുക, നിയമവിരുദ്ധമായ ഇടപാടുകൾ നിയമപരമാണെന്ന് വരുത്തിത്തീർക്കാൻ ബാങ്കിംഗ് സിസ്റ്റത്തിൽ മാറ്റം വരുത്തുക എന്നീ കുറ്റകൃത്യങ്ങളിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തട്ടിയെടുത്ത തുക കണ്ടുകെട്ടാനും ശിക്ഷാ കാലാവധിക്ക് ശേഷം മുഖ്യപ്രതിയെ കുവൈത്തിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.
20 വര്‍ഷത്തെ വിശ്വാസം തകര്‍ത്തു; കുവൈത്തിൽ വാടകപ്പണം തട്ടിയെടുത്ത കെട്ടിടം കാവൽക്കാരൻ പിടിയിൽ
Embezzling Money Kuwait ഹവല്ലി: കെട്ടിടത്തിലെ താമസക്കാരിൽ നിന്ന് വാടക പിരിച്ചെടുത്ത് ഉടമയ്ക്ക് കൈമാറാതെ തട്ടിയെടുത്ത സെക്യൂരിറ്റി ജീവനക്കാരനെ (ഹാരിസ്) ഹവല്ലി പോലീസ് അറസ്റ്റ് ചെയ്തു. വിശ്വാസ വഞ്ചന, സാമ്പത്തിക തട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രണ്ട് ഈജിപ്ഷ്യൻ പ്രവാസികൾ നൽകിയ പരാതിയെത്തുടർന്നാണ് ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തുവന്നത്. തങ്ങൾ കൃത്യമായി വാടക നൽകിയിട്ടും കുടിശ്ശിക ആവശ്യപ്പെട്ട് ഉടമ രംഗത്തെത്തിയതോടെയാണ് തങ്ങൾ വഞ്ചിക്കപ്പെട്ട വിവരം ഇവർ തിരിച്ചറിഞ്ഞത്. ഏകദേശം രണ്ട് പതിറ്റാണ്ടോളമായി ഇതേ കെട്ടിടത്തിൽ താമസിക്കുന്നവരാണ് പരാതിക്കാരായ പ്രവാസികൾ. വർഷങ്ങളായി കെട്ടിടത്തിൽ ജോലി ചെയ്യുന്ന പ്രായമായ സെക്യൂരിറ്റി ജീവനക്കാരനെ വിശ്വസിച്ചാണ് ഇവർ പണം കൈമാറിയിരുന്നത്. മറ്റൊരു താമസക്കാരൻ പണം നൽകുന്നതിന് സാക്ഷിയാണെന്നും ഇവർ പോലീസിനെ അറിയിച്ചു. പരാതി ലഭിച്ചതിനെത്തുടർന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ അന്വേഷണത്തിൽ പ്രതി കുടുങ്ങുകയായിരുന്നു. ചോദ്യം ചെയ്യലിൽ, താൻ താമസക്കാരിൽ നിന്ന് പണം വാങ്ങിയെന്നും എന്നാൽ അത് ഉടമയ്ക്ക് നൽകാതെ സ്വന്തമാക്കിയെന്നും പ്രതി സമ്മതിച്ചു. ഏകദേശം 3,150 കുവൈത്ത് ദിനാർ (എട്ട് ലക്ഷത്തിലധികം രൂപ) ഇത്തരത്തിൽ ഇയാൾ തട്ടിയെടുത്തതായാണ് അന്വേഷണത്തിൽ വ്യക്തമായത്. പ്രതിയെ നിലവിൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
പ്രവാസികൾക്ക് വലിയ ആശ്വാസം; കാലാവധി കഴിഞ്ഞ പാസ്‌പോർട്ടിലും കുവൈത്തിൽ വിസ നടപടികൾ തുടരാം
expired passports കുവൈത്ത് സിറ്റി: പാസ്‌പോർട്ട് കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ആശ്വാസമായി കുവൈത്ത് താമസകാര്യ വകുപ്പിന്റെ പുതിയ സർക്കുലർ. നിലവിലെ പ്രാദേശിക സാഹചര്യം പരിഗണിച്ച്, പാസ്‌പോർട്ട് പുതുക്കാൻ കഴിയാത്തവർക്ക് എംബസികൾ വഴി ലഭിച്ച കാലാവധി നീട്ടൽ രേഖകൾ ഔദ്യോഗികമായി സ്വീകരിക്കാൻ താമസകാര്യ വകുപ്പ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഫരീദ് അൽ മുതൈരി ഉത്തരവിട്ടു. മേഖലയിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് അപേക്ഷകരുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുമാണ് ഈ മാനുഷിക നടപടി. പാസ്‌പോർട്ട് പുതുക്കാൻ സാധിക്കാതെ വരികയും എന്നാൽ സ്വന്തം എംബസി വഴി കാലാവധി നീട്ടിക്കിട്ടുകയും ചെയ്ത പ്രവാസികളുടെ അപേക്ഷകൾ താമസകാര്യ വകുപ്പിന് കീഴിലെ എല്ലാ വിഭാഗങ്ങളും സ്വീകരിക്കണം. പാസ്‌പോർട്ടിന്റെ കാലാവധി നീട്ടിയത് പാസ്‌പോർട്ടിൽ തന്നെ സ്റ്റാമ്പ് ചെയ്തിരിക്കണം. കൂടാതെ, കുവൈത്തിലെ പ്രവാസി എംബസി നൽകുന്ന കത്ത് കുവൈത്ത് വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയിരിക്കുകയും വേണം. പാസ്‌പോർട്ട് കാലാവധി നീട്ടിയത് സാധുവാണെന്ന് ഇതിലൂടെ ഉറപ്പാക്കും. ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നടപടിക്രമങ്ങളിൽ നിന്ന് വ്യതിചലിക്കരുതെന്നും എല്ലാ ജീവനക്കാർക്കും ബ്രിഗേഡിയർ ജനറൽ നിർദ്ദേശം നൽകി.