
ships crossing Hormuz Strait വാഷിങ്ടൻ: ഇറാന്റെ തുറമുഖങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക നാവിക ഉപരോധം ശക്തമാക്കിയെങ്കിലും, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സജീവമാകുന്നതായി റിപ്പോർട്ട്. സംഘർഷം ആരംഭിച്ച ഘട്ടത്തിൽ ഗണ്യമായി കുറഞ്ഞ കപ്പൽ നീക്കം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വർദ്ധിച്ചുവരുന്നതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇറാന്റെ തുറമുഖങ്ങളിലേക്കും അവിടെനിന്നുമുള്ള കപ്പലുകൾക്ക് മാത്രമാണ് നിയന്ത്രണമെന്നും മറ്റ് രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കത്തെ ഉപരോധം ബാധിക്കില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഏപ്രിൽ 13 തിങ്കളാഴ്ച വൈകുന്നേരം 6 മണി മുതലാണ് ഇറാന്റെ തുറമുഖങ്ങളിലേക്ക് ‘സീറോ ഷിപ്പ്’ (Zero Ships) നയം പ്രഖ്യാപിച്ചുകൊണ്ട് അമേരിക്ക നാവിക ഉപരോധം ഏർപ്പെടുത്തിയത്. പാക്കിസ്ഥാനിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ട്രംപ് ഈ കടുത്ത തീരുമാനമെടുത്തത്. ഇറാന്റെ ‘ഡാർക്ക് ഫ്ലീറ്റ്’ ടാങ്കറുകളെയും ഇറാനുമായി ബന്ധമുള്ള കപ്പലുകളെയും ലോകത്തെവിടെയായാലും പിടികൂടുമെന്ന് ജോയിന്റ് ചീഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ അറിയിച്ചു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും പസഫിക് മേഖലയിലും ഇത്തരം കപ്പലുകളെ നിരീക്ഷിക്കാൻ അമേരിക്ക നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഉപരോധം നിലവിൽ വന്നതിന് ശേഷമുള്ള 24 മണിക്കൂറിനുള്ളിൽ 20-ലധികം കപ്പലുകൾ ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ചതായി ‘മറൈൻ ഇൻസൈറ്റ്’ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ മിക്കവയും ഇറാൻ ഇതര തുറമുഖങ്ങളിലേക്ക് പോകുന്നവയാണ്. ഫെബ്രുവരിയിൽ സംഘർഷം തുടങ്ങിയത് മുതൽ ഇതുവരെ 279 കപ്പലുകൾ ഈ പാത വഴി കടന്നുപോയിട്ടുണ്ട്. ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാനുമായി ബന്ധമുള്ള മൂന്ന് ടാങ്കറുകൾ ഉൾപ്പെടെ എട്ട് ചരക്ക് കപ്പലുകൾ ഹോർമുസ് കടക്കാൻ ശ്രമിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ എണ്ണവില വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാൻ തയ്യാറായെന്ന അവകാശവാദവും ട്രംപ് ഉന്നയിച്ചിട്ടുണ്ട്.
LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
ഹോർമുസിലെ മൈനുകൾ നീക്കം ചെയ്യാൻ യൂറോപ്യൻ സഖ്യകക്ഷികൾക്ക് ശേഷിയുണ്ടെന്ന് ഫ്രാൻസ്
mines in Hormuz വാഷിങ്ടൻ/തെഹ്‌റാൻ: ഇസ്രായേലും ലെബനനും തമ്മിലുള്ള 10 ദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. വരും ആഴ്ചകളിൽ വൈറ്റ് ഹൗസിൽ നിർണ്ണായക ചർച്ചകൾ നടന്നേക്കുമെന്നും ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ “വളരെ അടുത്താണെന്നും” യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഈ വാരാന്ത്യത്തിൽ ഇസ്ലാമാബാദിൽ ചർച്ചകൾ പുനരാരംഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ദക്ഷിണ ലെബനനിൽ ഇസ്രായേൽ ഷെല്ലാക്രമണം നടത്തിയതായി ലെബനൻ സൈന്യം ആരോപിച്ചു. അതേസമയം, തങ്ങളുടെ സൈന്യം ദക്ഷിണ ലെബനനിൽ തന്നെ തുടരുമെന്ന് ബെന്യാമിൻ നെതന്യാഹുവും, ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ളയും മുന്നറിയിപ്പ് നൽകി. ഭാഗികമായോ താൽക്കാലികമായോ ഉള്ള വെടിനിർത്തലുകൾ അംഗീകരിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. ലെബനൻ മുതൽ ചെങ്കടൽ വരെയുള്ള എല്ലാ യുദ്ധമുഖങ്ങളിലും ഒരേസമയം സമാധാനം ഉണ്ടാകണമെന്നതാണ് ഇറാന്റെ ‘റെഡ് ലൈൻ’ എന്ന് ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സയീദ് ഖാതിബ്സാദെ പറഞ്ഞു. മേഖലയിലെ സംഘർഷങ്ങൾ താൽക്കാലികമായി നിർത്തുന്നതിന് പകരം എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്നാണ് തെഹ്‌റാന്റെ നിലപാട്. മാർച്ച് 4-ന് ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് അമേരിക്കൻ ടോർപ്പിഡോ ആക്രമണത്തിൽ തകർന്ന ‘ഐറിസ് ദേന’ (IRIS Dena) എന്ന കപ്പലിലെ അതിജീവിച്ചവർ ഉൾപ്പെടെ 238 ഇറാൻ നാവികരെ ശ്രീലങ്ക തിരിച്ചയച്ചു. 87 പേർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ മൈനുകൾ നീക്കം ചെയ്യുന്നതിനും അകമ്പടി സേവിക്കുന്നതിനും ബെൽജിയം, നെതർലൻഡ്‌സ്, ഫ്രാൻസ് എന്നീ രാജ്യങ്ങൾ സന്നദ്ധത അറിയിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും 40 രാജ്യങ്ങളിലെ നേതാക്കളുടെ വെർച്വൽ യോഗം വിളിച്ചിട്ടുണ്ട്. ഇറാൻ-യുഎസ് വെടിനിർത്തൽ നീളുമോ എന്ന ആശങ്കയെത്തുടർന്ന് വെള്ളിയാഴ്ച ഓഹരി വിപണികളിൽ ഇടിവുണ്ടായി. യുദ്ധം അവസാനിക്കുമെന്ന ട്രംപിന്റെ പ്രസ്താവന കഴിഞ്ഞ ആഴ്ച വിപണിക്ക് കരുത്തേകിയിരുന്നെങ്കിലും, നിലവിലെ വെടിനിർത്തൽ കരാർ അടുത്ത ആഴ്ച അവസാനിക്കാനിരിക്കെ നിക്ഷേപകർക്കിടയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ക്രൂഡ് ഓയിൽ വിലയിലും നേരിയ കുറവ് രേഖപ്പെടുത്തി.
ഇറാൻ ആക്രമണങ്ങളെ യുഎഇ വിജയകരമായി പ്രതിരോധിച്ചു; 2800ലധികം മിസൈലുകളെയും ഡ്രോണുകളെയും നേരിട്ടു
Iran and UAE ദുബായ്: ഇറാൻ നടത്തിയ ആക്രമണങ്ങളെ യുഎഇ പ്രതിരോധിച്ച രീതിയെക്കുറിച്ചും മേഖലയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് വിശദീകരിച്ചു. ദുബായ് പ്രസ് ക്ലബ് സംഘടിപ്പിച്ച മാധ്യമ സമ്മേളനത്തിലാണ് അദ്ദേഹം നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തിയത്. 40 ദിവസം നീണ്ടുനിന്ന പ്രതിസന്ധിയെ രാജ്യം എങ്ങനെ അതിജീവിച്ചു എന്നതിനെക്കുറിച്ചും ഭാവി നയങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇറാൻ വിക്ഷേപിച്ച 2,800-ലധികം മിസൈലുകളിലും ഡ്രോണുകളിലും 96 ശതമാനവും യുഎഇ വിജയകരമായി തകർത്തു. യുഎഇയുടെ പ്രതിരോധ സജ്ജതയെ ഇറാൻ തെറ്റായി വിലയിരുത്തിയതിന്റെ തെളിവാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. 40 ദിവസത്തെ പ്രതിസന്ധി ഘട്ടത്തിലും രാജ്യത്തെ വിതരണ ശൃംഖലകളും സാമ്പത്തിക രംഗവും സേവനങ്ങളും തടസ്സമില്ലാതെ തുടർന്നു. ഇത് ‘എമിറാത്തി മോഡലിന്റെ’ വിജയമാണ്. ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും നയതന്ത്ര ചാനലുകൾ തുറന്നിടും. എന്നാൽ ഇറാന്റെ മിസൈലുകൾക്കും ഡ്രോണുകൾക്കും നിയന്ത്രണം ഏർപ്പെടുത്താതെയും ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാതെയും ശാശ്വത സമാധാനം സാധ്യമല്ല. പ്രതിസന്ധി ഘട്ടത്തിൽ ചില അറബ് രാജ്യങ്ങളുടെയും സംഘടനകളുടെയും നിലപാടുകളിൽ യുഎഇ നിരാശ പ്രകടിപ്പിച്ചു. പാശ്ചാത്യ രാജ്യങ്ങളാണ് പ്രതിരോധ രംഗത്ത് കാര്യമായ പിന്തുണ നൽകിയത്. അമേരിക്കൻ പ്രതിരോധ സംവിധാനങ്ങളുടെ ഫലപ്രാപ്തി ഈ യുദ്ധം തെളിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. മുദ്രാവാക്യങ്ങൾക്കപ്പുറം ഗാസയിലെ ജനങ്ങൾക്ക് പ്രായോഗികമായ മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിലാണ് യുഎഇ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം എന്ന നിലപാടിന് രാജ്യം പൂർണ്ണ പിന്തുണ നൽകുന്നു. ഇറാൻ പ്രാദേശിക രാജ്യങ്ങളുമായുള്ള ബന്ധം വീണ്ടും കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, വാക്കുകളേക്കാൾ ഇറാന്റെ പ്രവൃത്തികൾ നോക്കിയായിരിക്കും യുഎഇ വരുംകാലങ്ങളിൽ തീരുമാനങ്ങൾ എടുക്കുക. ‘ചീപ്പ് പീസ്’ അഥവാ മൂല്യമില്ലാത്ത സമാധാന ഉടമ്പടികൾക്ക് യുഎഇ തയ്യാറല്ലെന്നും അൻവർ ഗർഗാഷ് വ്യക്തമാക്കി.
മഴയത്ത് റോഡിൽ അഭ്യാസപ്രകടനം; വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പോലീസ്; വന്‍തുക പിഴ
Dubai Vehicles reckless stunts ദുബായ്: യുഎഇയിൽ അടുത്തിടെ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെ റോഡുകളിൽ അപകടകരമായ രീതിയിൽ വാഹനങ്ങൾ ഓടിക്കുകയും അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്ത നിരവധി പേരെ ദുബായ് പോലീസ് പിടികൂടി. ഇവരുടെ വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. റോഡുകളിൽ വാഹനം തെന്നിമാറുന്ന രീതിയിലുള്ള ഡ്രൈവിംഗ് (Drifting), പെട്ടെന്നുള്ള ദിശ മാറ്റം എന്നിവയിലൂടെ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയുയർത്തിയവർക്കെതിരെയാണ് നടപടി. മഴസമയത്ത് റോഡുകളിൽ ഘർഷണം കുറവായതിനാൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യത കൂടുതലാണെന്നും ഇത്തരം അഭ്യാസങ്ങൾ വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അൽ റുവയ്യ, ലഹ്ബാബ് തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും നിയമലംഘനങ്ങൾ കണ്ടെത്തിയത്. അശ്രദ്ധമായ ഡ്രൈവിംഗ്, അമിതമായ ശബ്ദമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. 2023-ലെ ഡിക്രി നമ്പർ 30 പ്രകാരം, പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടു കിട്ടണമെങ്കിൽ 50,000 ദിർഹം (ഏകദേശം 11 ലക്ഷത്തിലധികം രൂപ) വരെ ഫീസ് അടയ്ക്കേണ്ടി വരും. വേഗത കുറയ്ക്കുക, വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കുക, ടയറുകളുടെ ഗുണനിലവാരം ഉറപ്പാക്കുക എന്നിവ പാലിക്കണമെന്ന് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ നിർദ്ദേശിച്ചു.
ഹോർമുസിൽ യുഎസ് ഉപരോധം ശക്തം; 10,000 സൈനികരെ വിന്യസിച്ചു; ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപ്
US blockade on Hormuz വാഷിങ്ടൻ: പശ്ചിമേഷ്യയിൽ നിർണ്ണായക നയതന്ത്ര നീക്കങ്ങളുമായി അമേരിക്ക. ഇറാന്റെ തുറമുഖങ്ങൾ ലക്ഷ്യമിട്ട് വൻ സൈനിക സന്നാഹത്തോടെ നാവിക ഉപരോധം കടുപ്പിക്കുമ്പോഴും, യുദ്ധം ഉടൻ അവസാനിക്കുമെന്ന ശുഭപ്രതീക്ഷ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കുവെച്ചു. അതേസമയം, ഇസ്രായേലും ലെബനനും തമ്മിൽ ട്രംപിന്റെ മധ്യസ്ഥതയിൽ 10 ദിവസത്തെ വെടിനിർത്തലിന് ധാരണയായി. ഇറാന്റെ തീരപ്രദേശങ്ങൾ പൂർണ്ണമായും ഉപരോധ വലയത്തിലാണെന്നും ഉപരോധം ലംഘിക്കാൻ ശ്രമിച്ച 14 കപ്പലുകൾ ഇതിനകം തിരിച്ചയച്ചതായും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. 12 യുദ്ധക്കപ്പലുകൾ, 100 വിമാനങ്ങൾ, പതിനായിരത്തിലധികം സൈനികർ എന്നിവരെയാണ് ഇറാന്റെ തുറമുഖങ്ങൾ ഉപരോധിക്കാൻ യുഎസ് നിയോഗിച്ചിരിക്കുന്നത്. എന്നാൽ അന്താരാഷ്ട്ര കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് തടയില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറുമെന്നും ഉടൻ തന്നെ സമാധാന ചർച്ചകളുടെ രണ്ടാം ഘട്ടം ആരംഭിക്കുമെന്നും ലാസ് വെഗാസിൽ നടന്ന ചടങ്ങിൽ ട്രംപ് പറഞ്ഞു. വെടിനിർത്തൽ കരാർ ദീർഘിപ്പിക്കേണ്ട സാഹചര്യം വരില്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇസ്രായേൽ ട്രംപ് നടത്തിയ ഫോൺ ചർച്ചകൾക്കൊടുവിലാണ് ഇസ്രായേലും ലെബനനും 10 ദിവസത്തെ വെടിനിർത്തലിന് തയ്യാറായത്. ഇതിനെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ലെബനൻ പ്രസിഡന്റ് ജോസഫ് ഔണും സ്വാഗതം ചെയ്തു. ഇസ്രായേൽ വെടിനിർത്തൽ ലംഘിക്കാതിരുന്നാൽ സഹകരിക്കുമെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. എന്നാൽ ഇസ്രായേൽ സൈന്യം പിൻവാങ്ങിയില്ലെങ്കിൽ ശക്തമായി പ്രതിരോധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. യൂറോപ്യൻ കമ്മീഷൻ അധ്യക്ഷ ഉർസുല വോൺ ഡെർ ലെയൻ വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. ലെബനൻ ജനതയ്ക്ക് ആവശ്യമായ മാനുഷിക സഹായങ്ങൾ യൂറോപ്പ് ഉറപ്പാക്കുമെന്നും അവർ വ്യക്തമാക്കി.
യുഎഇ തൊഴിൽ വിപണി സുസ്ഥിരം; ശമ്പള വിതരണത്തിൽ തടസമില്ലെന്ന് മന്ത്രാലയം
UAE private sector jobs അബുദാബി: മേഖലയിലെ സംഘർഷങ്ങൾക്കിടയിലും യുഎഇയിലെ തൊഴിൽ വിപണി സുസ്ഥിരമാണെന്നും ബിസിനസ് പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. ഏത് സാഹചര്യത്തിലും സന്തുലിതാവസ്ഥ നിലനിർത്താനുള്ള യുഎഇ സമ്പദ്‌വ്യവസ്ഥയുടെ കരുത്താണ് ഇത് സൂചിപ്പിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിലെ കമ്പനികൾ കൃത്യസമയത്ത് ശമ്പളം നൽകുന്നുണ്ടെന്ന് വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നതായി മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. യുഎഇ സെൻട്രൽ ബാങ്കുമായി സഹകരിച്ച് പ്രവർത്തിക്കുന്ന വഴി ശമ്പള വിതരണം കൃത്യമായി നടക്കുന്നുണ്ട്. സ്വകാര്യ മേഖലയിലെ 99 ശതമാനം ജീവനക്കാരെയും ഉൾക്കൊള്ളുന്ന ഈ സംവിധാനത്തിൽ നിലവിലെ സാഹചര്യങ്ങൾ കാരണം നിയമലംഘനങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. രാജ്യത്തെ മികച്ച ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും ഫ്ലെക്സിബിൾ ജോലി സാഹചര്യങ്ങളും ബിസിനസ് തുടർച്ച ഉറപ്പാക്കാൻ സഹായിക്കുന്നു. ഇത് നിക്ഷേപകർക്കും ജീവനക്കാർക്കും ഒരുപോലെ ആത്മവിശ്വാസം നൽകുന്നു. മാർച്ചിൽ മാത്രം 23 ലക്ഷം ഇടപാടുകളാണ് മന്ത്രാലയം പൂർത്തിയാക്കിയത്. ഇതോടെ ഈ വർഷത്തെ ആദ്യ മൂന്ന് മാസത്തെ ആകെ ഇടപാടുകൾ 70 ലക്ഷമായി ഉയർന്നു. മന്ത്രാലയത്തിന്റെ കോൾ സെന്ററുകൾ വഴി 40 ലക്ഷത്തിലധികം ആശയവിനിമയങ്ങൾ നടന്നു. കൂടാതെ നിയമോപദേശ കേന്ദ്രങ്ങൾ വഴി 22 ഭാഷകളിലായി 15 ലക്ഷം കൺസൾട്ടേഷനുകൾ നൽകി.
ഇസ്രായേൽ – ലെബനൻ പത്ത് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു; ട്രംപിന്റെ മധ്യസ്ഥതയിൽ ചരിത്രപരമായ തീരുമാനം
ceasefire വാഷിങ്ടൻ: ഇസ്രായേലും ലെബനനും തമ്മിൽ പത്ത് ദിവസത്തെ വെടിനിർത്തലിന് ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാൻ അനുകൂല സായുധ സംഘടനയായ ഹിസ്ബുള്ളയും ഇസ്രായേലും തമ്മിൽ കഴിഞ്ഞ ഒന്നര മാസത്തോളമായി തുടരുന്ന രൂക്ഷമായ യുദ്ധത്തിന് ഇതോടെ താൽക്കാലിക ശമനമാകും. അമേരിക്കൻ സമയം വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതലാണ് (യുഎഇ സമയം വെള്ളിയാഴ്ച പുലർച്ചെ 2 മണി) വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വിവരം പുറത്തുവിട്ടത്. ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ധാരണയായത്. ഒരാഴ്ചത്തെ വെടിനിർത്തലിന് ധാരണയായ വിവരം ഇറാൻ അംബാസഡർ അറിയിച്ചതായി ഹിസ്ബുള്ള നേതാവ് ഹസൻ ഫദ്ലള്ള വ്യക്തമാക്കി. ഇസ്രായേൽ ആക്രമണം പൂർണ്ണമായും നിർത്തിയാൽ മാത്രമേ ഹിസ്ബുള്ള വെടിനിർത്തലുമായി സഹകരിക്കുകയുള്ളൂ. മാർച്ച് 2 മുതൽ ലെബനനിൽ നടന്ന ഇസ്രായേൽ ആക്രമണങ്ങളിൽ 2,100-ലധികം പേർ കൊല്ലപ്പെടുകയും 12 ലക്ഷത്തോളം പേർ പലായനം ചെയ്യുകയും ചെയ്തു. ഹിസ്ബുള്ളയുടെ ആക്രമണത്തിൽ ഇസ്രായേലിലെ രണ്ട് സാധാരണക്കാരും 13 സൈനികരും കൊല്ലപ്പെട്ടു. 1948 മുതൽ ഔദ്യോഗികമായി യുദ്ധാവസ്ഥയിലുള്ള ഇസ്രായേലും ലെബനനും തമ്മിൽ ക്രിയാത്മകമായ ചർച്ചകൾ നടത്തുന്നതിനായി ഇരു നേതാക്കളെയും ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വെടിനിർത്തൽ സമയത്തും ദക്ഷിണ ലെബനനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ പദ്ധതിയില്ലെന്ന് ഇസ്രായേൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
യുഎഇയിൽ സ്കൂൾ ബസ് സർവീസുകൾ താത്ക്കാലികമായി നീട്ടിവെച്ചു
UAE postpones school bus operations ദുബായ്: യുഎഇയിലെ നഴ്സറികൾ, കിന്റർഗാർട്ടനുകൾ, പൊതു-സ്വകാര്യ സ്‌കൂളുകൾ എന്നിവിടങ്ങളിൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കൂടുതൽ തയ്യാറെടുപ്പുകൾ പൂർത്തിയാക്കുന്നതിനാണ് ഈ തീരുമാനം. ഗതാഗത അതോറിറ്റികളുമായും മുൻസിപ്പാലിറ്റികളുമായും ഏകോപിപ്പിച്ച് ഉയർന്ന സുരക്ഷാ നിലവാരം ഉറപ്പാക്കുന്നതിനായാണ് ബസ് സർവീസുകൾ നീട്ടിവയ്ക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ യുഎഇയിലെ എല്ലാ നഴ്സറികളിലും സ്‌കൂളുകളിലും കുട്ടികളും അധ്യാപകരും നേരിട്ട് എത്തിത്തുടങ്ങും. ഇതിനുള്ള ഒരുക്കങ്ങൾ സ്‌കൂളുകൾ പൂർത്തിയാക്കിയിട്ടുണ്ട്. സ്‌കൂൾ ബസ് സർവീസുകൾ എപ്പോൾ പുനരാരംഭിക്കും എന്ന കാര്യം ആഴ്ചതോറുമുള്ള വിലയിരുത്തലുകൾക്ക് ശേഷം ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കും. സ്വകാര്യ സ്‌കൂളുകൾക്ക് സാഹചര്യത്തിനനുസരിച്ച് ഹൈബ്രിഡ് റൊട്ടേഷണൽ മോഡൽ (നേരിട്ടുള്ള ക്ലാസും ഓൺലൈൻ ക്ലാസും ചേർന്ന രീതി) നടപ്പിലാക്കാൻ അനുമതിയുണ്ട്. ഹൈബ്രിഡ് രീതി പിന്തുടരുന്ന സ്‌കൂളുകൾ ഒരേ അധ്യാപകനെക്കൊണ്ട് ഒരേസമയം നേരിട്ടുള്ള ക്ലാസും ഓൺലൈൻ ക്ലാസും എടുപ്പിക്കാൻ പാടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും അധ്യാപകരുടെ ജോലിഭാരം കുറയ്ക്കാനുമാണ്.