
Dubai Airport ദുബായ്: യുഎഇയുടെ വ്യോമപാത സാധാരണ നിലയിലായെന്ന സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രഖ്യാപനത്തിന് പിന്നാലെ, ദുബായ് വിമാനത്താവളങ്ങളും പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും സർവീസുകൾ പഴയപടിയാക്കുന്നതിനുമുള്ള രണ്ടാം ഘട്ട വീണ്ടെടുക്കൽ നടപടികൾ ആരംഭിച്ചതായി ദുബായ് എയർപോർട്ട്സ് അറിയിച്ചു. മേഖലയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഏർപ്പെടുത്തിയിരുന്ന മുൻകരുതൽ നിയന്ത്രണങ്ങൾ നീക്കിയതോടെയാണ് വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മാറുന്നത്. എയർലൈനുകൾക്ക് അവരുടെ പഴയ ഷെഡ്യൂളുകൾ പുനഃസ്ഥാപിക്കാനുള്ള സൗകര്യം നൽകും. അയൽരാജ്യങ്ങളിലെ വ്യോമപാതകളുടെ ലഭ്യത കൂടി പരിഗണിച്ച് വിമാനങ്ങളുടെ പോക്കുവരവ് സുഗമമാക്കാൻ അതീവ ജാഗ്രതയോടെയുള്ള ഏകോപനം തുടരും. വ്യോമപാതയിൽ നിയന്ത്രണങ്ങളുണ്ടായിരുന്ന വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലും ദുബായ് വിമാനത്താവളംആഗോള കണക്റ്റിവിറ്റി നിലനിർത്താൻ പരിശ്രമിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി. പ്രതിസന്ധിക്കാലത്തെ കണക്കുകൾ (ഫെബ്രുവരി 28 – ഏപ്രിൽ 30) പ്രകാരം, മേഖലയിലെ അസാധാരണമായ സാഹചര്യങ്ങൾ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചുവെങ്കിലും വലിയ തോതിലുള്ള ഗതാഗതം നടന്നിട്ടുണ്ട്. 60 ലക്ഷം യാത്രക്കാര്‍, 32,000-ത്തിലധികം വിമാനങ്ങള്‍, 2.13 ലക്ഷം ടൺ അവശ്യ സാധനങ്ങളുടെ കൈമാറ്റം എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2026-ലെ ഒന്നാം പാദ (Q1) സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, മൊത്തം യാത്രക്കാർ 1.86 കോടി പേർ. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20.6 ശതമാനം കുറവാണ്. മാർച്ച് മാസം യാത്രാ ഗതാഗതത്തിൽ 65.7 ശതമാനം ഇടിവുണ്ടായി (25 ലക്ഷം യാത്രക്കാർ). ഒന്നാം പാദത്തിൽ 3,99,600 ടൺ കാർഗോ കൈകാര്യം ചെയ്തു (22.7% കുറവ്). വിമാനങ്ങളുടെ നീക്കത്തിൽ 20.8 ശതമാനം കുറവും രേഖപ്പെടുത്തി. 1.76 കോടി ബാഗുകൾ പ്രോസസ്സ് ചെയ്തു. ഇതിൽ ബാഗുകൾ മാറിപ്പോകുന്നതോ നഷ്ടപ്പെടുന്നതോ ആയ നിരക്ക് 1,000 യാത്രക്കാർക്ക് 3.5 ആയി വർദ്ധിച്ചു. കഴിഞ്ഞ വർഷം ഇത് 1.95 ആയിരുന്നു. യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ ആഘാതം വിമാനത്താവളത്തിന്റെ കണക്കുകളിൽ വ്യക്തമാണെങ്കിലും, നിയന്ത്രണങ്ങൾ മാറുന്നതോടെ ദുബായ് വീണ്ടും ലോകത്തിന്റെ ഗതാഗത കേന്ദ്രമായി പൂർവ്വാധികം ശക്തിയോടെ മാറുമെന്ന് അധികൃതർ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.