
Petrol pump employees protest കുവൈത്ത് സിറ്റി: മാസങ്ങളായി ഓവർടൈം ആനുകൂല്യങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് കുവൈത്തിലെ അൽ അബ്ദലിയിലുള്ള പെട്രോൾ പമ്പ് ജീവനക്കാർ ജോലി നിർത്തിവച്ച് പ്രതിഷേധിച്ചു. സംഭവം വിവാദമായതോടെ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ബന്ധപ്പെട്ട കമ്പനിക്കെതിരെ ശക്തമായ നിയമനടപടികൾ ആരംഭിച്ചു. അഞ്ചു മാസത്തിലേറെയായി കമ്പനി തങ്ങൾക്ക് ഓവർടൈം വേതനം നൽകിയിട്ടില്ലെന്നാണ് തൊഴിലാളികളുടെ പ്രധാന പരാതി. പെട്രോൾ പമ്പിൽ ജീവനക്കാർ കൂട്ടത്തോടെ ജോലിയിൽ നിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് മാൻപവർ അതോറിറ്റിയുടെ പ്രത്യേക പരിശോധനാ സംഘം പമ്പിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും തൊഴിലാളികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തത്. പരിശോധനയ്ക്ക് നേതൃത്വം നൽകിയവർ: തൊഴിൽ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരായ ലേബർ അഫയേഴ്സ് ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മൻസൂർ അൽ അജ്മി, ലേബർ റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ആക്ടിങ് ഡയറക്ടർ അലി അൽ ദൽമനി എന്നിവരുടെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു പമ്പിൽ പരിശോധന നടത്തിയത്. ജീവനക്കാർ ആദ്യ ദിവസം അരമണിക്കൂറും രണ്ടാം ദിവസം ഒരു മണിക്കൂറോളവുമാണ് പ്രതീകാത്മകമായി ജോലി ബഹിഷ്കരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങൾ നിഷേധിക്കുകയും ലേബർ നിയമങ്ങൾ ലംഘിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ സ്വീകരിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.