
Kuwait unlicensed Wireless Devices കുവൈത്ത് സിറ്റി: കുവൈത്തിൽ ലൈസൻസില്ലാത്ത വയർലെസ് ഉപകരണങ്ങൾ കൈവശം വച്ചിരിക്കുന്നവർക്കും അവയുടെ കച്ചവടം നടത്തുന്നവർക്കും അവ യാതൊരുവിധ പിഴയും കൂടാതെ അധികൃതർക്ക് മുന്നിൽ കൈമാറാൻ മൂന്ന് മാസത്തെ സാവകാശം പ്രഖ്യാപിച്ച് കുവൈത്ത് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി. ആവശ്യമായ അനുമതികളും ലൈസൻസുകളുമില്ലാതെ ഗുണനിലവാരമില്ലാത്ത വയർലെസ് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതും കൈവശം വയ്ക്കുന്നതും വിൽപന നടത്തുന്നതും രാജ്യത്ത് വർദ്ധിച്ചുവരുന്നതായി അതോറിറ്റി പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കി. ഇത്തരം ഉപകരണങ്ങൾ തരംഗദൈർഘ്യ തടസ്സങ്ങൾക്കും നിയമവിരുദ്ധമായ ആശയവിനിമയങ്ങൾക്കും കാരണമായേക്കാമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. ഈ പുതിയ നിർദ്ദേശം കുവൈത്തിലെ കമ്പനികൾ, ചില്ലറ വിൽപനശാലകൾ, വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയയിലെ വാണിജ്യ അക്കൗണ്ടുകൾ, വ്യക്തികൾ എന്നിവർക്കെല്ലാം ഒരുപോലെ ബാധകമായിരിക്കുമെന്ന് കമ്മീഷൻ വിശദീകരിച്ചു. പിടിച്ചെടുക്കുന്നതോ കൈമാറുന്നതോ ആയ ഉപകരണങ്ങളെ അതോറിറ്റി പ്രധാനമായും രണ്ട് വിഭാഗങ്ങളായാണ് തരംതിരിച്ചിരിക്കുന്നത്. ലൈസൻസ് നേടാൻ സാധിക്കുന്നവ: അതോറിറ്റിയുടെ സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്ന ഉപകരണങ്ങളാണിവ. കൃത്യമായ ലൈസൻസിങ് നടപടിക്രമങ്ങളിലൂടെ ഭാവിയിൽ ഇവ നിയമവിധേയമാക്കാൻ സാധിക്കും. ലൈസൻസ് നൽകാൻ സാധിക്കാത്തവ: നിശ്ചിത സാങ്കേതിക ആവശ്യകതകൾ പാലിക്കാത്തതോ അല്ലെങ്കിൽ രാജ്യത്ത് നിരോധിച്ച ഫ്രീക്വൻസികളിൽ പ്രവർത്തിക്കുന്നതോ ആയ ഉപകരണങ്ങളാണിവ. ഇവ ശാശ്വതമായി അധികൃതർക്ക് കൈമാറേണ്ടിവരും. യാതൊരു കാരണവശാലും ഇവ പിന്നീട് തിരിച്ചുകിട്ടുകയില്ല. നിശ്ചിത മൂന്ന് മാസത്തെ ഇളവ് കാലാവധിക്ക് ശേഷവും നിയമവിരുദ്ധമായി ഇത്തരം വയർലെസ് ഉപകരണങ്ങൾ കൈവശം വെക്കുകയോ വിൽക്കുകയോ ചെയ്യുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.