
International online gambling Kuwait കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ഓൺലൈൻ ചൂതാട്ട ശൃംഖല നടത്തുകയും അതിലൂടെ കോടിക്കണക്കിന് രൂപയുടെ പണം വെളുപ്പിക്കൽ നടത്തുകയും ചെയ്ത കേസിൽ മൂന്ന് വിദേശികൾക്ക് കുവൈത്ത് കോടതി ഏഴ് വർഷം വീതം തടവ് ശിക്ഷ വിധിച്ചു. കുറ്റകൃത്യത്തിലൂടെ പ്രതികൾ അനധികൃതമായി വൻതോതിൽ പണം സമ്പാദിച്ചതായി കോടതി കണ്ടെത്തി. ശിക്ഷയ്ക്ക് പുറമെ പ്രതികൾക്ക് 16.839 ദശലക്ഷം കുവൈത്ത് ദിനാർ (ഏകദേശം 450 കോടിയിലധികം രൂപ) കോടതി പിഴയും ചുമത്തിയിട്ടുണ്ട്. ഇവരുടെ നിയമവിരുദ്ധ വരുമാനം, തട്ടിപ്പിനായി ചമച്ച വ്യാജ രേഖകൾ, കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. രാജ്യത്തിന് പുറത്ത് നിന്ന് പ്രവർത്തിച്ചിരുന്ന ഓൺലൈൻ ചൂതാട്ട പ്ലാറ്റ്ഫോമുകളിലേക്ക് ആളുകളിൽ നിന്ന് പണം ശേഖരിക്കാനും, വിജയികൾക്ക് സമ്മാനത്തുക വിതരണം ചെയ്യാനുമായി പ്രതികൾ പ്രാദേശികമായി ചില ഇടനിലക്കാരെ ഉപയോഗിച്ചിരുന്നു. ചൂതാട്ടത്തിലൂടെ ലഭിക്കുന്ന ഫണ്ടിന്റെ യഥാർത്ഥ ഉറവിടം മറച്ചുവെക്കുന്നതിനായി ‘ഷെൽ കമ്പനികൾ’ (യഥാർത്ഥത്തിൽ പ്രവർത്തിക്കാത്ത വ്യാജ കമ്പനികൾ) വഴിയാണ് ഇവർ പണമിടപാടുകൾ നടത്തിയിരുന്നത്. തട്ടിപ്പിനായി ഉപയോഗിച്ച അഞ്ച് വ്യാജ കമ്പനികൾക്കെതിരെ 8.419 ദശലക്ഷം ദിനാർ അധിക പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതികളായ മൂന്ന് വിദേശികളെയും കുവൈത്തിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
കുവൈത്തിൽ യുവതിയെ പിന്തുടര്ന്ന് ട്രാഫിക് തർക്കം, യുവാക്കൾ തമ്മിൽ തെരുവ് യുദ്ധം; പ്രതികൾ കസ്റ്റഡിയിൽ
clash violent brawl in Al-Nuzha കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-നുസ്ഹ പ്രദേശത്ത് രണ്ട് സംഘം സ്വദേശി യുവാക്കൾ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. ഒരു യുവതിയുടെ കാറിനെ പിന്തുടർന്നുണ്ടായ ട്രാഫിക് തർക്കമാണ് പിന്നീട് വൻ സംഘർഷത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരു യുവതിയുടെ വാഹനത്തെ പിന്തുടരുകയായിരുന്ന യുവാവ് പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. തൊട്ടുപിന്നാലെ വരികയായിരുന്ന മറ്റൊരു വാഹനം ഇതിൽ ഇടിക്കുന്ന സാഹചര്യമുണ്ടായി. ഇതേച്ചൊല്ലി ഇരു വാഹനങ്ങളിലെയും ഡ്രൈവർമാരും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും, അത് പിന്നീട് വടിയും ആയുധങ്ങളും ഉപയോഗിച്ചുള്ള ക്രൂരമായ തെരുവ് യുദ്ധമായി മാറുകയും ചെയ്യുകയായിരുന്നു. ശക്തമായ ഈ ഏറ്റുമുട്ടലിൽ പലർക്കും മാരകമായ മുറിവുകളും ഒടിവുകളും ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവം കണ്ട് ആളുകൾ ഒത്തുകൂടുകയും വിവരം ഉടൻ തന്നെ പോലീസിനെ അറിയിക്കുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് പട്രോളിങ് സംഘം അക്രമികളെ പിരിച്ചുവിടുകയും, സ്ഥലത്തേക്ക് എത്തിയ ആംബുലൻസ് യൂണിറ്റുകൾ പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഘർഷത്തിൽ ഏർപ്പെട്ട മുഴുവൻ പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
കുവൈത്തിൽ റെസിഡൻസി നിയമലംഘകർക്കെതിരായ കർശന നടപടി ഫലം കണ്ടു; നിയമലംഘകർ കുറഞ്ഞു
kuwait Residency violators കുവൈത്ത് സിറ്റി: കുവൈത്തിൽ ഇഖാമ നിയമങ്ങൾ ലംഘിക്കുന്നവരുടെ ആകെ എണ്ണത്തിൽ കുറവുണ്ടായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2025-ൽ പുതിയ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും, മുൻവർഷങ്ങളെ അപേക്ഷിച്ച് നിയമലംഘകരുടെ മൊത്തം എണ്ണത്തിൽ കുറവ് രേഖപ്പെടുത്താൻ അധികൃതർക്ക് സാധിച്ചിട്ടുണ്ട്. കണക്കുകൾ പ്രകാരം 2024-ന്റെ അവസാനത്തിൽ 81,500 ആയിരുന്ന ആകെ ഇഖാമ നിയമലംഘകരുടെ എണ്ണം 2025 അവസാനത്തോടെ 80,800 ആയി കുറഞ്ഞു. കുറവ് നേരിയതാണെങ്കിലും, നിയമപരമായ നടപടികളിലൂടെയും കർശനമായ പരിശോധനകളിലൂടെയും നിലവിലുള്ള കേസുകൾ പരിഹരിക്കാൻ അധികൃതർക്ക് സാധിക്കുന്നുണ്ടെന്നതിന്റെ സൂചനയാണിത്. അതേസമയം, 2024-ൽ 10,700 പുതിയ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2025-ൽ ഇത് 11,700 ആയി ഉയർന്നിട്ടുണ്ട്. കുവൈത്തിലെ വിദേശി ജനസംഖ്യയിൽ തുടർച്ചയായ വളർച്ചയുണ്ടാകുന്നതായും റിപ്പോർട്ട്. 2025 അവസാനത്തോടെ കുവൈത്തിൽ സാധുവായ ഇഖാമയുള്ളവരുടെ ആകെ എണ്ണം 3.166 ദശലക്ഷത്തിൽ (31.66 ലക്ഷം) എത്തി. മുൻവർഷത്തെ അപേക്ഷിച്ച് 1,42,000 ഇഖാമകളുടെ (4.7 ശതമാനം) വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇഖാമ ഉടമകളിൽ പ്രധാന വിഭാഗങ്ങൾ ഇവയാണ്: സ്വകാര്യ മേഖല (ആർട്ടിക്കിൾ 18): ആകെ ഇഖാമയുള്ളവരിൽ പകുതിയിലധികം പേരും ഈ വിഭാഗത്തിലാണ്. ഏകദേശം 16.6 ലക്ഷം പേർക്ക് ഈ ആർട്ടിക്കിൾ പ്രകാരം ഇഖാമയുണ്ട്. ഗാർഹിക തൊഴിലാളികൾ (ആർട്ടിക്കിൾ 20): 7,73,300 പേരുമായി ഈ വിഭാഗമാണ് രണ്ടാം സ്ഥാനത്ത്. ഫാമിലി വിസ (ആർട്ടിക്കിൾ 22): കുടുംബ വിസയിൽ കഴിയുന്ന 5,66,600 പേരാണ് മൂന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ മൂന്ന് വർഷമായി കാണുന്ന പ്രവണത തുടർന്ന്, റദ്ദാക്കപ്പെടുന്ന ഖാമകളുടെ എണ്ണത്തിൽ ഇത്തവണയും കുറവുണ്ടായിട്ടുണ്ട്. 2024-ൽ 49,700 ഇഖാമകൾ റദ്ദാക്കിയപ്പോൾ 2025-ൽ ഇത് 47,200 ആയി കുറഞ്ഞു. പുതിയ ഇഖാമ നിയമലംഘനങ്ങളിൽ ഭൂരിഭാഗവും സ്വകാര്യ മേഖലയിലെ വർക്ക് പെർമിറ്റുകളുമായി (ആർട്ടിക്കിൾ 18) ബന്ധപ്പെട്ടതാണ് (4,300 കേസുകൾ). താൽക്കാലിക ഇഖാമ പെർമിറ്റുകളുമായി (ആർട്ടിക്കിൾ 14) ബന്ധപ്പെട്ട 4,100 കേസുകളാണ് തൊട്ടുപിന്നിലുള്ളത്. ഗാർഹിക തൊഴിലാളികൾ, ഫാമിലി വിസ എന്നിവയിലെ നിയമലംഘനങ്ങൾ താരതമ്യേന കുറവാണ്.
കുവൈത്ത് പിഎഎം പുതിയ ആസ്ഥാനത്തേക്ക് മാറ്റുന്നു; സേവനങ്ങൾ ജൂലൈ 14 ചൊവ്വാഴ്ച മുതൽ
PAM Labor Relations Dept moves കുവൈത്ത് സിറ്റി: തൊഴിൽ മേഖലയിലെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും പ്രവർത്തന അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ലേബർ റിലേഷൻസ് ഡിപ്പാർട്ട്മെന്റ് സബാഹിയയിലെ പുതിയ ആസ്ഥാനത്തേക്ക് മാറ്റുന്നു. പുതിയ ഓഫിസിലെ പ്രവർത്തനങ്ങൾ ജൂലൈ 14 ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും തൊഴിൽ സംബന്ധമായ ഇടപാടുകൾക്കായി എത്തുന്ന സന്ദർശകർക്ക് കൂടുതൽ സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ മാറ്റം. സ്ഥലംമാറ്റത്തെ തുടർന്ന് വിവിധ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങൾ ഇനി മുതൽ സബാഹിയയിലെ പുതിയ ആസ്ഥാനത്തായിരിക്കും ലഭ്യമാകുക. ഇവയിൽ ഇവാലുവേഷൻ ആൻഡ് ഫോളോ-അപ്പ് മോണിറ്ററിങ് ഡിപ്പാർട്ട്മെന്റ്, നാഷണൽ ലേബർ ഡിസ്പ്യൂട്ട്സ് സെക്ഷൻ (തദ്ദേശീയ തൊഴിൽ തർക്ക പരിഹാര വിഭാഗം), ഗവൺമെന്റ് പ്രോജക്ട്സ് ആൻഡ് കോൺട്രാക്ട്സ് ഡിസ്പ്യൂട്ട്സ് സെക്ഷൻ, ലേബർ റിലേഷൻസ് മോണിറ്റർ, അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് സെക്ഷൻ, ഡിസ്പ്യൂട്ട്സ് ഫോളോ-അപ്പ് സെക്ഷൻ എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്നു. ഓഫീസ് മാറ്റുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിനായി അബു ഫാത്തിറയിലെ കെട്ടിടത്തിലുള്ള സന്ദർശക സേവനങ്ങൾ വരും ഞായർ, തിങ്കൾ ദിവസങ്ങളിൽ താൽക്കാലികമായി നിർത്തിവെക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. തുടർന്ന് ജൂലൈ 14 ചൊവ്വാഴ്ച മുതൽ സബാഹിയയിലെ പുതിയ ആസ്ഥാനത്ത് സേവനങ്ങൾ പുനരാരംഭിക്കും. ഉപഭോക്താക്കൾ ഈ തീയതി മുതൽ പുതിയ ഓഫിസ് സന്ദർശിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. തൊഴിലാളികൾ, തൊഴിലുടമകൾ, മറ്റ് സന്ദർശകർ എന്നിവരുടെ ആവശ്യങ്ങൾ വേഗത്തിൽ നിറവേറ്റുന്നതിനും സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുമുള്ള അതോറിറ്റിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
കുവൈത്തിൽ റീസൈക്ലിങ് പ്ലാന്റില് തീപിടിത്തം റിപ്പോര്ട്ട് ചെയ്തു
Kuwait recycling plant fire കുവൈത്ത് സിറ്റി: കുവൈത്തിലെ മിന അബ്ദുള്ള ഏരിയയിലുള്ള മാലിന്യ റീസൈക്ലിങ് പ്ലാന്റിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ ശക്തമായ തീപിടിത്തം അഗ്നിശമന സേന വിജയകരമായി നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ച ഉടൻ തന്നെ മിന അബ്ദുള്ള, ഉമ്മുൽ ഹൈമാൻ എന്നീ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി അതിവേഗം രക്ഷാപ്രവർത്തനം നടത്തുകയായിരുന്നുവെന്ന് കുവൈത്ത് ഫയർ ഫോഴ്സ് അറിയിച്ചു. അപകടത്തിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ച അധികൃതർ, തീ പൂർണ്ണമായും അണയ്ക്കുന്നതിനും മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയുന്നതിനുമുള്ള സുരക്ഷാ നടപടികൾ തുടരുകയാണെന്നും വ്യക്തമാക്കി. തീപിടിത്ത സാധ്യതകൾ കുറയ്ക്കുന്നതിനായി കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്താനും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്താനും വ്യവസായ സ്ഥാപനങ്ങളോട് കുവൈത്ത് ഫയർ ഫോഴ്സ് വീണ്ടും ആവശ്യപ്പെട്ടു.
കുവൈത്തിൽ മരുഭൂമിയിൽ കണ്ടെത്തിയ മൃതദേഹം തെലങ്കാന സ്വദേശിയുടേത്; മുഖ്യപ്രതി ഇന്ത്യയിലേക്ക് കടന്നു?
Body found in Kuwaiti desert കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമി മരുഭൂമിയിൽ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തെലങ്കാന സ്വദേശിയായ യുവ എഞ്ചിനീയറുടേതാണെന്ന് തിരിച്ചറിഞ്ഞു. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലുള്ള ദിച്പള്ളി കോരട്പള്ളി സ്വദേശി കൈലാഷ് (29) ആണ് കൊല്ലപ്പെട്ടത്. കുവൈത്ത് കുറ്റാന്വേഷണ വിഭാഗം നടത്തിയ സമർത്ഥമായ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കൈലാഷിന്റെ നാട്ടുകാരൻ കൂടിയായ 30-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കേസിലെ മുഖ്യപ്രതിയായ ഇയാളുടെ പിതാവ് ഗണേഷ് ഇന്ത്യയിലേക്ക് കടന്നുകളഞ്ഞു. ഒളിവിൽ കഴിയുന്ന ഇയാൾക്കായി ഇന്ത്യയിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. സാൽമി പ്രദേശത്തെ ഒരു സ്ഥാപനത്തിൽ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു കൈലാഷ്. ഹെവി ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിന്റെ ഉടമകളായ ഗണേഷുമായും മകനുമായും കൈലാഷ് അടുത്തിടെയാണ് പരിചയപ്പെടുന്നത്. കഴിഞ്ഞ മാർച്ച് 19-ന് തകരാറിലായ ഒരു എക്സ്കവേറ്ററിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായാണ് ഇവർ കൈലാഷിനെ സാൽമി മരുഭൂമിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അതിനുശേഷം കൈലാഷിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആകുകയും ഇയാളെക്കുറിച്ച് വിവരമൊന്നുമില്ലാതാവുകയും ചെയ്തു. കൈലാഷിന്റെ തിരോധാനത്തെ തുടർന്ന് കുവൈത്തിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും പോലീസിൽ പരാതി നൽകിയിരുന്നു. കൂടാതെ, നാട്ടിലുള്ള മാതാപിതാക്കൾ വിദേശകാര്യ മന്ത്രാലയം വഴി കുവൈത്തിലെ ഇന്ത്യൻ എംബസിക്കും പരാതി സമർപ്പിച്ചു. എന്നാൽ മേഖലയിലെ യുദ്ധ സാഹചര്യം കാരണം ആദ്യഘട്ടത്തിൽ അന്വേഷണം വൈകുകയായിരുന്നു. പിന്നീട് കുവൈത്ത് കുറ്റാന്വേഷണ വിഭാഗം നടത്തിയ വിശദമായ പരിശോധനയിലാണ് വഴിത്തിരിവുണ്ടായത്. മാർച്ച് 19-ന് കൈലാഷ് മുഖ്യപ്രതി ഗണേഷിനൊപ്പം സാൽമി മരുഭൂമിയിലേക്ക് യാത്ര ചെയ്തതായും ഇരുവരുടെയും മൊബൈൽ ഫോണുകൾ ഒരേ ടവർ പരിധിയിലുണ്ടായിരുന്നതായും കണ്ടെത്തി. തുടർന്ന് ട്രാഫിക് നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോൾ, സാൽമിയിലേക്കുള്ള യാത്രയിൽ പ്രതിക്കൊപ്പം വാഹനത്തിൽ കൈലാഷ് ഉണ്ടായിരുന്നുവെന്നും എന്നാൽ മടക്കയാത്രയിൽ പ്രതി തനിച്ചായിരുന്നുവെന്നും വ്യക്തമായി. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ നാട്ടിലേക്ക് കടന്നുകളഞ്ഞ ഗണേഷിന്റെ കുവൈത്തിലുള്ള മകനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അറ്റകുറ്റപ്പണികൾക്കിടെ ക്രെയിൻ തകർന്നു വീണ് കൈലാഷ് മരിക്കുകയായിരുന്നുവെന്നും, നിയമപരമായ പ്രത്യാഘാതങ്ങൾ ഭയന്ന് സംഭവം മറച്ചുവെക്കാൻ താനും പിതാവും ചേർന്ന് മൃതദേഹം മരുഭൂമിയിൽ കൊണ്ടുപോയി കുഴിച്ചുമൂടുകയായിരുന്നുവെന്നും ഇയാൾ സമ്മതിച്ചു. പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മരുഭൂമിയിൽ പരിശോധന നടത്തിയാണ് പോലീസ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തിന് ശേഷം കുവൈത്തിൽ നിന്ന് നിസാമാബാദിലെ സ്വന്തം ഗ്രാമത്തിലേക്ക് മുങ്ങിയ മുഖ്യപ്രതി ഗണേഷിനെ പിടികൂടി കുവൈത്തിലെത്തിക്കാനുള്ള ഊർജ്ജിത ശ്രമത്തിലാണ് അന്വേഷണസംഘം.