Kuwait jewelry store robbery കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ശുയൂഖിൽ ജ്വല്ലറിയിൽ നടന്ന സായുധ കവർച്ചാ കേസ് ചുരുങ്ങിയ സമയത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർ തെളിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സിറിയൻ സ്വദേശികളെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്യുകയും കവർച്ച ചെയ്യപ്പെട്ട സ്വർണ്ണാഭരണങ്ങൾ മുഴുവൻ വീണ്ടെടുക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങൾ പ്രകാരം, പ്രതികളിൽ ഒരാളെ ജലീബ് അൽ ശുയൂഖിൽ നിന്ന് രണ്ടാമനെ ഹവല്ലിയിൽ നിന്നുമാണ് പിടികൂടിയത്. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ ഇവരുടെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സിനിമാ സ്റ്റൈൽ കവർച്ച നടന്നത്. പ്ലാസ്റ്റിക് കളിത്തോക്ക് ചൂണ്ടിയാണ് പ്രതികൾ കടയിലെ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയത്. തുടർന്ന് ജീവനക്കാരനെ കെട്ടിയിട്ട ശേഷം കടയിലുണ്ടായിരുന്ന സ്വർണ്ണ വളകൾ, മാലകൾ, ചെയിനുകൾ എന്നിവയുൾപ്പെടെയുള്ള ആഭരണങ്ങൾ കവരുകയായിരുന്നു. കവർച്ചയ്ക്ക് ശേഷം രക്ഷപ്പെടാൻ പ്രതികൾ ഉപയോഗിച്ച വാഹനം രണ്ടാഴ്ച മുൻപ് മോഷ്ടിച്ചതായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പോലീസിന്റെ കണ്ണുവെട്ടിക്കുന്നതിനായി ഈ കാറിന്റെ മുൻഭാഗത്തും പിൻഭാഗത്തുമായി രണ്ട് വ്യത്യസ്ത മോഷണ നമ്പർ പ്ലേറ്റുകളാണ് പ്രതികൾ ഘടിപ്പിച്ചിരുന്നത്. ജ്വല്ലറിയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ചാണ് ഡിറ്റക്ടീവുകൾ പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് റെക്കോർഡ് വേഗതയിലാണ് പോലീസ് ഇവരെ വലയിലാക്കിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. കവർച്ച ചെയ്ത സ്വർണ്ണാഭരണങ്ങളും കൃത്യത്തിന് ഉപയോഗിച്ച കളിത്തോക്കും മരുഭൂമിയിലെ ഒരു രഹസ്യ കേന്ദ്രത്തിലാണ് ഒളിപ്പിച്ചിരുന്നതെന്ന് പ്രതികൾ വെളിപ്പെടുത്തി. പോലീസ് ഈ സ്ഥലത്തെത്തി സാധനങ്ങൾ കസ്റ്റഡിയിലെടുത്തു. തുടർ നിയമനടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിരിക്കുകയാണ്.
Home
KUWAIT
കുവൈത്ത്: കളിത്തോക്ക് കാട്ടി ഭീഷണിപ്പെടുത്തി, ജീവനക്കാരനെ കെട്ടിയിട്ടു, സ്വര്‍ണ്ണക്കട കൊള്ളയിലെ പ്രതികള്‍ പിടിയില്‍