Kuwait jleeb al shuyoukh security കുവൈത്ത് സിറ്റി: കുവൈത്തിൽ ഏറ്റവും കൂടുതൽ മലയാളി പ്രവാസികൾ താമസിക്കുന്ന അബ്ബാസിയ ഉൾപ്പെടുന്ന ജിലീബ് അൽ-ഷുയൂഖ് പ്രദേശത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വൻ സുരക്ഷാ പരിശോധന ആരംഭിച്ചു. വിവിധ സർക്കാർ ഏജൻസികളെ ഏകോപിപ്പിച്ചു കൊണ്ട് കനത്ത സുരക്ഷാ വലയത്തിലാണ് പ്രദേശം. കുവൈത്ത് ആർമി, സ്പെഷ്യൽ ഫോഴ്സ്, രഹസ്യാന്വേഷണ വിഭാഗം, അഗ്നിശമന രക്ഷാസേന തുടങ്ങിയ വിഭാഗങ്ങളെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. ബുധനാഴ്ച പുലർച്ചെയോടെ ആരംഭിച്ച പഴുതടച്ചുള്ള ഈ പരിശോധന ഇപ്പോഴും തുടരുകയാണ്. പ്രദേശത്തേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും പുറത്തേക്കുള്ള വഴികളും സുരക്ഷാ സേനയുടെ പൂർണ്ണ നിയന്ത്രണത്തിലാണ്. രാജ്യത്ത് അവശേഷിക്കുന്ന നിയമവിരുദ്ധ താമസക്കാരെ പൂർണ്ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് നൂതന സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ഈ പരിശോധന. അനധികൃത താമസക്കാർ, വിസ കാലാവധി കഴിഞ്ഞവർ, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവരെ കണ്ടെത്തുക. റെയ്ഡിൽ പിടിയിലാകുന്ന നിയമലംഘകരെ താമസമില്ലാതെ ഉടൻ തന്നെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തുവാനുള്ള വിപുലമായ സജ്ജീകരണങ്ങളാണ് ആഭ്യന്തര മന്ത്രാലയം സംഭവസ്ഥലത്ത് തന്നെ ഒരുക്കിയിരിക്കുന്നത്. മേഖലയിൽ വൻ പരിശോധന നടക്കുന്നുണ്ടെങ്കിലും കൃത്യമായ രേഖകളോടെ താമസിക്കുന്ന പ്രവാസികൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പ്രദേശത്ത് നിയമപരമായി താമസിക്കുന്ന, സർക്കാർ സർവീസുകളിലും ആരോഗ്യ-അവശ്യ സേവന മേഖലകളിലും ജോലി ചെയ്യുന്നവർക്ക് തടസ്സമില്ലാതെ ജോലിസ്ഥലത്തേക്ക് പോകുന്നതിനായി മന്ത്രാലയം രണ്ട് ദിവസം മുൻപ് തന്നെ പ്രത്യേക പാസുകളും ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് നടത്തിയ കർശനമായ സുരക്ഷാ ഇടപെടലുകളുടെ തുടർച്ചയാണ് ഈ റെയ്ഡ്. ഷെയ്ഖ് ഫഹദ് അൽ യൂസുഫ് ചുമതലയേൽക്കുന്നതിന് മുൻപ് വരെ യുഎഇയിൽ ഒന്നര ലക്ഷത്തോളം അനധികൃത താമസക്കാരുണ്ടായിരുന്നു. മന്ത്രിയുടെ ധീരമായ നടപടികളെ തുടർന്ന് അനധികൃത താമസക്കാരുടെ എണ്ണം നിലവിൽ എൺപതിനായിരത്തോളമായി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ഇത് വരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സുരക്ഷാ പരിശോധനകളിൽ ഒന്നാണിത്. ഈ വൻ റെയ്ഡിനെക്കുറിച്ചുള്ള സൂചനകൾ കഴിഞ്ഞ ദിവസം “കുവൈത്ത് ന്യൂസ് ഇൻഡക്സ്” നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
കുവൈത്ത്: വ്യാജ ഉത്പന്ന വില്പ്പന, പിടിച്ചെടുത്തത് 3,800-ലധികം വസ്ത്രങ്ങളും ചെരിപ്പുകളും
Kuwait warehouse raids കുവൈത്ത് സിറ്റി: കുവൈത്ത് വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റിലെ ഇൻസ്പെക്ടർമാർ നടത്തിയ കർശനമായ നിരീക്ഷണത്തിനൊടുവിൽ, രണ്ട് വ്യത്യസ്ത കെട്ടിടങ്ങളിലെ വെയർഹൗസുകളിൽ (ഗോഡൗണുകളിൽ) നിന്ന് പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ലോഗോകൾ പതിപ്പിച്ച 3,800-ലധികം വസ്ത്രങ്ങളും ചെരിപ്പുകളും അധികൃതർ പിടിച്ചെടുത്തു. ബൗദ്ധിക സ്വത്തവകാശ സംരക്ഷണ നിയമങ്ങളും വ്യാപാരമുദ്ര നിയമങ്ങളും കാറ്റിൽപ്പറത്തിയാണ് പ്രതികൾ ഈ വ്യാജ ഉൽപ്പന്നങ്ങൾ യഥാർത്ഥ ബ്രാൻഡുകളുടേതെന്ന വ്യാജേന ഉപഭോക്താക്കൾക്ക് പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്തിരുന്നത്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ യഥാർത്ഥ ബ്രാൻഡ് ഉടമകളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും, വ്യാജ ഉൽപ്പന്നങ്ങൾ തടയുന്നതിനും ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിനുമുള്ള കുവൈത്തിന്റെ ആഗോള പ്രതിച്ഛായയ്ക്കും അന്താരാഷ്ട്ര നിലവാരത്തിനും ഇത് ദോഷം ചെയ്യുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. റെയ്ഡ് നടന്ന സ്ഥലങ്ങളിൽ വച്ച് തന്നെ ഉൽപ്പന്നങ്ങൾ കണ്ടുകെട്ടിക്കൊണ്ടുള്ള ഔദ്യോഗിക റിപ്പോർട്ട് ഉദ്യോഗസ്ഥർ തയ്യാറാക്കി. നിയമലംഘനം നടത്തിയവർക്കെതിരെ കർശനമായ നിയമനടപടികൾ ആരംഭിച്ചതായും വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.