Flight Srevice ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് ആശ്വാസ വാർത്ത. യുഎഇയിൽ നിന്നും നാലു പുതിയ വിമാന സർവ്വീസുകൾ കൂടി ആരംഭിച്ചിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് 4 പുതിയ നേരിട്ടുള്ള സർവീസുകൾ കൂടിയാണ് ആരംഭിച്ചത്. നവി മുംബൈ, ഇൻഡോർ, ലഖ്നൗ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഇതിനോടകം ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനമായ അസം തലസ്ഥാനമായ ഗുവഹാത്തിയിലേക്കുള്ള നേരിട്ടുള്ള സർവീസും ഉടൻ ആരംഭി്കും. ഓഗസ്റ്റ് ഏഴ് മുതൽ ഈ സർവ്വീസ് ആരംഭിക്കുമെന്ന് അബുദാബി എയർപോർട്സ് അധികൃതർ അറിയിച്ചു.
യുഎഇക്കും ഇന്ത്യയ്ക്കും ഇടയിലുള്ള വർധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യകത പരിഹരിക്കാനും സർവീസുകളുടെ ശൃംഖല വിപുലീകരിക്കാനും പുതിയ റൂട്ടുകൾ സഹായിക്കുമെന്ന് അബുദാബി എയർപോർട്സ് സിഇഒ അഹമ്മദ് ജുമാ അൽ ഷംസി വ്യക്തമാക്കി. പ്രാദേശിക എയർലൈനുകളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് യാത്രക്കാർക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾ നൽകുമെന്നും അബുദാബിയുടെ ടൂറിസം, സാമ്പത്തിക ലക്ഷ്യങ്ങൾക്ക് പിന്തുണയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട രാജ്യാന്തര വിപണികളിലൊന്നാണ് യുഎഇ എന്ന് എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാൻ നിപുൺ അഗർവാൾ പറഞ്ഞു. വിമാനക്കമ്പനിയുടെ വളർച്ചയിൽ അബുദാബിക്ക് വലിയ പങ്കുണ്ടെന്നും സർവീസുകളും വിമാനങ്ങളുടെ എണ്ണവും കൂട്ടുന്നത് വഴി യാത്രികർക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ യാത്ര സൗകര്യങ്ങളും സമയക്രമങ്ങളും നൽകാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഎഇയിലെ കൂടുതൽ തൊഴിൽ വാർത്തകൾക്കായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ
യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു; ഓഗസ്റ്റ് അവസാനം വരെ യാത്രക്കാർക്ക് വൻ ചെലവ്
Ticket prices surge UAE ദുബായ്: വേനലവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്നതും ജോലിസ്ഥലങ്ങളിലേക്ക് പ്രവാസികൾ മടങ്ങിയെത്തുന്നതും മുന്നിൽ കണ്ട് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നു. ഓഗസ്റ്റിന്റെ രണ്ടാം ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ അവസാന ആഴ്ചയിലെ ചില റൂട്ടുകളിലെ നിരക്കുകൾ ഇരട്ടിയിലേറെയായതായി കണ്ടെത്തി. ഇന്ത്യയിലെ പല നഗരങ്ങളിൽ നിന്നുമുള്ള സർവീസുകളിലും ബെയ്റൂട്ടിൽ നിന്നുള്ള വിമാനങ്ങളിലും വലിയ വർധനയുണ്ടായപ്പോൾ, കരാച്ചി, ലാഹോർ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നിന്നുള്ള നിരക്കുകൾ സ്ഥിരത പുലർത്തുകയോ കുറഞ്ഞിരിക്കുകയോ ചെയ്തു. ബെംഗളൂരു–ദുബായ് റൂട്ടിലാണ് ഏറ്റവും വലിയ വർധന. ഓഗസ്റ്റ് 13-ന് 828 ദിർഹമായിരുന്ന ഇൻഡിഗോ ടിക്കറ്റ് ഓഗസ്റ്റ് 30-ന് 1,694 ദിർഹമായി, അതായത് 100 ശതമാനത്തിലധികം വർധിച്ചു. കൊച്ചി–ദുബായ് റൂട്ടിലും സമാനമായ വർധനയാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 13-ന് 1,424 ദിർഹമായിരുന്ന ഇൻഡിഗോ ടിക്കറ്റ് ഓഗസ്റ്റ് 30-ന് 2,943 ദിർഹമായി ഉയർന്നു. മറ്റ് വിമാനക്കമ്പനികളുടെ ടിക്കറ്റുകളും 1,098 ദിർഹത്തിൽ നിന്ന് 1,887 ദിർഹം വരെയായി വർധിച്ചു. കോഴിക്കോട്ടിൽ നിന്ന് യുഎഇയിലേക്കുള്ള നിരക്ക് 1,174 ദിർഹത്തിൽ നിന്ന് 1,956–2,022 ദിർഹം വരെയായി. ഹൈദരാബാദ്–ദുബായ് റൂട്ടിൽ നിരക്ക് 857ൽ നിന്ന് 1,321 ദിർഹമായും, മുംബൈ–ദുബായ് റൂട്ടിൽ 780ൽ നിന്ന് 1,095 ദിർഹമായും ഉയർന്നു. ഡൽഹി–യുഎഇ റൂട്ടിൽ നിരക്ക് 877ൽ നിന്ന് 1,167 ദിർഹമായി വർധിച്ചപ്പോൾ, ബെയ്റൂട്ട്–യുഎഇ റൂട്ടിൽ 831ൽ നിന്ന് 1,423 ദിർഹമായി ഉയർന്നു. കെയ്റോ–യുഎഇ റൂട്ടിൽ ചെറിയ വർധന മാത്രമാണ് രേഖപ്പെടുത്തിയത്. അതേസമയം, കരാച്ചി–യുഎഇ റൂട്ടിൽ ടിക്കറ്റ് നിരക്ക് 919 ദിർഹത്തിൽ നിന്ന് 792 ദിർഹമായി കുറഞ്ഞു. ലാഹോർ–യുഎഇ റൂട്ടിലും 1,226ൽ നിന്ന് 1,062 ദിർഹമായി ഇടിവുണ്ടായി. ന്യൂയോർക്ക്–ദുബായ് റൂട്ടിലെ നേരിട്ടുള്ള സർവീസുകളുടെ നിരക്ക് ഏകദേശം 2,880 ദിർഹത്തിൽ തന്നെ തുടരുകയായിരുന്നു. ലണ്ടൻ–യുഎഇ റൂട്ടിൽ നേരിട്ടുള്ള സർവീസുകൾക്ക് ഉയർന്ന നിരക്കായിരുന്നെങ്കിലും, കണക്റ്റിങ് വിമാനങ്ങളിൽ 797 ദിർഹം മുതൽ ടിക്കറ്റുകൾ ലഭ്യമായിരുന്നു. വൈസ് ഫോക്സ് ടൂറിസം സീനിയർ മാനേജർ സുബൈർ തെക്കേപ്പുറത്തുവളപ്പിൽ പറയുന്നതനുസരിച്ച്, കൊച്ചി, കോഴിക്കോട്, മംഗളൂരു, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രയ്ക്കാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ആവശ്യകത. ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 5 വരെ ടിക്കറ്റ് നിരക്കുകൾ കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്നും, സെപ്റ്റംബർ 10ന് ശേഷം നിരക്കുകൾ ക്രമേണ കുറയുമെന്നും അദ്ദേഹം പറഞ്ഞു.
ട്രാഫിക് പിഴ ഒരുമിച്ച് അടയ്ക്കാൻ ബുദ്ധിമുട്ടുണ്ടോ? ദുബായ് പോലീസിന്റെ പദ്ധതി ഇങ്ങനെ
Traffic Fine Dubai Police ദുബായ്: ട്രാഫിക് പിഴകൾ ഒറ്റത്തവണയായി അടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന വാഹന ഉടമകൾക്ക് ആശ്വാസമായി ദുബായ് പൊലീസിന്റെ പലിശരഹിത ഗഡുക്കളായുള്ള പിഴയടവ് പദ്ധതി. വലിയ തുകയുടെ പിഴകൾ മൂന്ന് മുതൽ പന്ത്രണ്ട് മാസം വരെ പ്രതിമാസ തവണകളായി തിരിച്ചടയ്ക്കാൻ ഈ സേവനം സഹായിക്കും. ഡെബിറ്റ് കാർഡിലൂടെയോ അംഗീകൃത ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളിലൂടെയോ പിഴത്തുക ഗഡുക്കളായി അടയ്ക്കാം. ബാങ്കിന്റെ നിബന്ധനകൾക്ക് അനുസരിച്ച് 3, 6 അല്ലെങ്കിൽ 12 മാസങ്ങളിലായി തുക തിരിച്ചടയ്ക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
പ്രധാന നിബന്ധനകൾ
ഗഡു പദ്ധതിക്ക് അർഹത നേടാൻ ആകെ ട്രാഫിക് പിഴ കുറഞ്ഞത് 3,000 ദിർഹം ആയിരിക്കണം.
ദുബായ് പൊലീസ് ചുമത്തിയ പിഴകൾക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക.
മറ്റ് എമിറേറ്റുകളിലോ ജിസിസി രാജ്യങ്ങളിലോ ലഭിച്ച പിഴകൾ ഈ പദ്ധതിയിൽ ഉൾപ്പെടില്ല.
വാഹന ഉടമയുടെ പേരും എമിറേറ്റ്സ് ഐഡി വിവരങ്ങളും ഒരുപോലെയായിരിക്കണം.
ബാങ്കിന്റെ അന്തിമ അംഗീകാരം ലഭിച്ച ശേഷമേ ഗഡു പദ്ധതി പ്രാബല്യത്തിൽ വരിക.
എങ്ങനെ അപേക്ഷിക്കാം?
ദുബായ് പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ സ്മാർട്ട് ആപ്പിലൂടെയോ ‘Traffic Fines Inquiry and Payment’ സേവനം തിരഞ്ഞെടുക്കുക. വാഹന നമ്പറോ ലൈസൻസ് വിവരങ്ങളോ നൽകി നിലവിലുള്ള പിഴകൾ പരിശോധിച്ച ശേഷം ‘Pay via Direct Debit Instalments’ അല്ലെങ്കിൽ ബാങ്ക് ക്രെഡിറ്റ് കാർഡ് ഗഡു ഓപ്ഷൻ തിരഞ്ഞെടുക്കണം. തുടർന്ന് എമിറേറ്റ്സ് ഐഡിയും ബാങ്ക് വിവരങ്ങളും സമർപ്പിക്കണം. ബാങ്കിന്റെ അംഗീകാരം ലഭിച്ചാൽ പിഴത്തുക പ്രതിമാസ ഗഡുക്കളായി മാറും.
പദ്ധതി ലഭ്യമായ പ്രധാന ബാങ്കുകൾ
ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്സ് എൻബിഡി, അബുദാബി കൊമേഴ്സ്യൽ ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, കൊമേഴ്സ്യൽ ബാങ്ക് ഇന്റർനാഷനൽ, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് എന്നിവ ഉൾപ്പെടെ യുഎഇയിലെ നിരവധി പ്രമുഖ ബാങ്കുകൾ ഈ പദ്ധതിയിൽ പങ്കാളികളാണ്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം വാഹന രജിസ്ട്രേഷൻ, ലൈസൻസ് പുതുക്കൽ തുടങ്ങിയ നടപടികൾ വൈകുന്നവർക്ക് ദുബായ് പൊലീസിന്റെ ഈ ഡിജിറ്റൽ സേവനം വലിയ ആശ്വാസമാകുമെന്ന് അധികൃതർ അറിയിച്ചു.
യുഎഇയിൽ ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത; 49°C വരെ ചൂട് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം
UAE weather ദുബായ്: യുഎഇയിൽ ഞായറാഴ്ച വരെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും കിഴക്കൻ, തെക്കൻ മേഖലകളിൽ ഉച്ചയ്ക്കുശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ബുധനാഴ്ച പൊതുവേ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ ഉച്ചയ്ക്ക് ശേഷം സംവഹന മേഘങ്ങൾ രൂപപ്പെട്ട് മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. തെക്ക്-കിഴക്കൻ ദിശയിൽ നിന്ന് വീശുന്ന കാറ്റ് മണിക്കൂറിൽ 10 മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിച്ചേക്കും. ചില തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. താപനില ഉൾനാടൻ മേഖലകളിൽ 45°C മുതൽ 49°C വരെയും, തീരദേശങ്ങളിലും ദ്വീപുകളിലും 42°C മുതൽ 47°C വരെയും, പർവതപ്രദേശങ്ങളിൽ 33°C മുതൽ 39°C വരെയും എത്തുമെന്നാണ് പ്രവചനം. അറബിക്കടലിലും ഒമാൻ ഉൾക്കടലിലും കടൽ പൊതുവേ ശാന്തമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. ആഴ്ചയുടെ ശേഷിക്കുന്ന ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരുമെന്നാണ് എൻസിഎമ്മിന്റെ വിലയിരുത്തൽ. വ്യാഴം, വെള്ളി ദിവസങ്ങളിൽ തെളിഞ്ഞതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥ പ്രതീക്ഷിക്കുമ്പോൾ, ശനി, ഞായർ ദിവസങ്ങളിലും കിഴക്കൻ, തെക്കൻ മേഖലകളിൽ ഉച്ചയ്ക്കുശേഷം ഇടിയോടുകൂടിയ മഴ ലഭിക്കാനുള്ള സാധ്യത തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.